kerala
സി.എച്ചിനെ ഹൃദയത്തില്‍ കൊണ്ടു നടന്നവര്‍ പ്രവാസികള്‍
കെ.പി മുഹമ്മദ്
കൈവെച്ച മേഖലകളിലെല്ലാം ഒന്നാമനായി കഴിവു തെളിയിച്ച തലമുറകളെ പ്രചോദിപ്പിച്ച കേരള രാഷ്ട്രീയത്തിലെ തുല്യതയില്ലാത്ത വ്യക്തിത്വമായിരുന്നു സി.എച്ച് മുഹമ്മദ് കോയ. സമുദായ പുരോഗതിയെ കുറിച്ച് ഇത്രയധികം സ്വപ്നം കണ്ടൊരു നേതാവ സമീപകാല ചരിത്രത്തില്‍ കേരളം മുസ്ലിംകള് കണ്ടിട്ടുണ്ടാകില്ല. ഈ കാലഘട്ടത്തില്‍ കേരളത്തിലെ മുസ്ലിംകള് നേടിയ സര്‍വ്വ നേട്ടങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും വിശിഷ്യാ മലബാറിലെ ജനങ്ങള്‍, സി.എച്ചിനോളം മറ്റാരോടും കടപ്പെട്ടിട്ടുണ്ടാകില്ല. അദ്ദേഹം തന്റെ സമുദായത്തിലെ ഒരോ കുട്ടിയും അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന്, രാഷ്ട്രത്തിന്റെ മുന്നേറ്റത്തിനായി തങ്ങളുടേതായ പങ്കുവഹിക്കുന്നൊരു കാലത്തെ ഏറെ മുന്നേ സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നങ്ങള്‍ക്ക് നിറവും ചിറകും നല്‍കാനേ നമുക്ക് ഇന്ന് സാധിക്കുകയുള്ളൂ. പാതിരാത്രികളില്‍ നമസ്കരിച്ച് ആകാശത്തേക്ക് കൈകളുയര്‍ത്തുകയും സമുദായത്തിന്റെ മുന്നേറ്റത്തിനും മോചനത്തിനും വേണ്ടി പ്രപഞ്ചസ്രഷ്ടാവിനോട് മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന സര് സയ്യിദിന്റെ മാതൃക പിന്‍പറ്റി അദ്ദേഹത്തെപ്പോലെ മുസ്ലിംകള്ക്കുവേണ്ടി ദുഖിക്കുകയും, സമുദായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത നേതാവായിരുന്നു സി എച്ചെന്ന് ചരിത്രകാരനായ എം.സി വടകര നിരീക്ഷിക്കുന്നുണ്ട്.
ആദരണീയനായ ജനനേതാവ്, കഴിവുറ്റ ഭരണാധികാരി, കൃതഹസ്തനായ പത്രപ്രവര്ത്തകന്, ഉന്നതനായ എഴുത്തുകാരന്, വശ്യവചസ്സായ പ്രഭാഷകന്‍, അങ്ങനെ എല്ലാ രംഗത്തും കഴിവു തെളിയിച്ച് ഒന്നാമനാവാന്‍ സാധിച്ചതാണ് സി.എച്ചില് നമ്മള് ഇന്നും കാണുന്ന അസാധാരണത്വം.കോഴിക്കോട്ടെ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുപോന്ന അദ്ദേഹം ചന്ദ്രിക ദിനപ്പത്രത്തിന്റെ പത്രാധിപരാവുകയും പിന്നീട് 1952 ല്‍ കോഴിക്കോട്ടെ നഗരസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ഒരു വലപൊതുജീവിതത്തിന് തുടക്കമാവുകയായിരുന്നു.
സി.എച്ച് ദര്‍ശനം ചെയ്ത സാമുദായിക മുന്നേറ്റം സാധ്യമാക്കുന്നതില്‍ പ്രവാസികളുടെ പങ്കും പ്രത്യേകം പറയേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളായ മുസ്ലിം ലീഗിന്റെ കര്‍മ്മ ഭടന്മാര് തങ്ങളുടെ അധ്വാനത്തിന്റെ നല്ലൊരു വിഹിതം നാട്ടിലെ ജീവകാരുണ്യ സാമൂഹ്യ മുന്നേറ്റ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചതിന്റെ പ്രതിഫലനം കൂടിയാണ് നാം ഇന്ന് കാണുന്ന സാമൂഹിക സന്തുലിത്വം. പ്രവാസിയുടെ വിയര്‍പ്പിന്റെ ചൂടും ചൂരുമറിയാത്ത ഒറ്റ സമുദായ വിദ്യഭ്യാസ സ്ഥാപനങ്ങളും മലബാറില്‍ കാണില്ല എന്നു തന്നെ തീര്‍ത്തും പറയാം. സി.എച്ചിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും മനസ്സില്‍ കൊണ്ടു നടന്ന ഓരോ മുസ്ലിം ലീഗുകാരനും ജീവിത പ്രാരാബ്ധങ്ങളുമായി മണരാലണ്യത്തിലെത്തിയപ്പോഴും, തന്റെ വ്യക്തിപരമായ വളര്‍ച്ചക്കൊപ്പം ഒപ്പമുള്ളവരുടെയും വളര്‍ച്ചയും ഉയര്‍ച്ചയും ഉറപ്പാക്കേണ്ടതുണ്ടെന്ന ബോധ്യത്തോടു ചെയ്ത കടപ്പാടിന്റെ കൂടി പ്രതിഫലനമായിരുന്നു. സി.എച്ചിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ ഉയര്‍ന്നു നില്ക്കുന്ന ഏതു സൗധത്തിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും പിന്നിലും മുന്നിലും പ്രവാസിയുടെ വിയര്‍പ്പിന്റെ രുചിയുണ്ട്.
സി.എച്ചിനെ ഹൃദയത്തില്‍ കൊണ്ട് നടന്നവരായിരുന്നു ഗള്‍ഫ് പ്രവാസികള്‍. ആ മഹാമനീഷിയെ ആളും അര്‍ത്ഥവും നല്കി ബലപ്പെടുത്താന്‍ പ്രവാസികള്‍ മത്സരിച്ചിരിുന്നു. സി.എച്ച്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പങ്കെടുക്കുന്ന ഓരോ പരിപാടികളിലും അഭൂതപൂര്‍വ്വമായ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നതെന്ന് പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. മര്‍ഹൂം പി.എ ഇബ്രാഹീം ഹാജിയെ പോലുള്ളവര്‍ അക്കാലത്ത് സി.എച്ചിന്റെ പര്യടനങ്ങള്‍ക്ക് വാഹനവും സൗകര്യങ്ങളും നല്കി കൂടെ നിന്നു. ‘ചന്ദ്രിക’ പത്രത്തിന്റെ പ്രചരണത്തിനും വ്യാപനത്തിനും വേണ്ടി പ്രവാസികളുടെ പങ്ക് ഉറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു തന്റെ ഗള്‍ഫ് സന്ദര്‍ശനങ്ങളില്‍ സി.എച്ച്. പ്രധാനമായും താല്‍രപ്യം കാണിച്ചിരുന്നത്. അറുപതുകളുടെ അവസാനത്തോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ പേരുകളില്‍ ിലവിലുണ്ടായിരുന്ന മുസ്ലിം ലീഗിന്റെ പോഷക സംഘടനകളെ ഒരുമിപ്പിച്ച് ‘ചന്ദ്രിക റീഡേര്‍സ് ഫോറം’ എന്ന സംഘടനയുടെ കീഴിലാക്കിയത് സി.എച്ചിന്റെ പരിശ്രമം കൊണ്ടായിരുന്നു. ഇതിന് വേണ്ടി വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സി.എച്ചിന്റെ നേതൃത്വത്തില്‍ പര്യടനം നടത്തിയിരുന്നു. ഇന്നും ചന്ദ്രികയുടെ വ്യാപനത്തിനും ശാക്തീകരണത്തിനും വേണ്ടി ഗള്‍ഫ് പ്രവാസികള്‍ പ്രത്യേക താല്പര്യം കാണിക്കുന്നു. മീഡിലീസ്റ്റ് ചന്ദ്രികയും ശാക്തീകരണത്തിന്റെ വഴിയിലാണ്.
40 വര്‍ഷം മുമ്പേ പ്രവാസി വിഷയത്തില്‍ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് നിയമസഭയില്‍ ഇങ്ങിനെ പ്രസംഗിച്ചിരുന്നു.
‘വാസ്തവത്തില്‍ ഈ രാജ്യത്ത് കടലും കരയും താണ്ടി അവിടെ ചെന്ന് മരുഭുമിയിലെ തണുപ്പിലും കൊടും ചൂടിലും ജോലി ചെയ്ത് ഈ കേരളത്തിലേക്ക് പണം അയച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരന്മാര് കൂട്ടമായി മടങ്ങി വരുമ്പോള്‍, അവരെ റീഹാബിലിറ്റേറ്റു ചെയ്യാനുള്ള ഏര്‍പ്പാടുകളെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാത്തതെന്ത്?
കന്നിന് കുട്ടികളെ വിതരണം ചെയ്യുന്നതാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ രാജ്യത്തെ ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല.’ പ്രവാസിയുടെ സന്തോഷ സന്താപങ്ങളെ കുറിച്ച് സി.എച്ച് എന്ന മഹാനേതാവിന്റെ ആലോചനകള്‍ എത്ര മാത്രം ആഴത്തിലുള്ളതും ആത്മാര്‍ത്ഥമായുമായിരുന്നുവെന്ന് ഈ വാക്കുകളില്‍ നമുക്ക് കാണാം.
കാരണം ഗള്‍ഫ് പ്രവാസികളുടെ സി.എച്ചിനോളം ഇടപെട്ട നേതാക്കള്‍ അപൂര്‍വ്വമായിരിക്കും. അദ്ദേഹത്തിന്റെ ‘ഗള്‍ഫ് രാജ്യങ്ങളില്‍’ എന്ന ഗ്രന്ഥത്തില്‍ പ്രവാസികള്‍ക്കായി നല്‍കുന്നൊരു ഉപദേശമുണ്ട്. അത് സാര്‍വ്വകാലികമായ ഒരു പദേശമായി തോന്നാറുണ്ട്. അതിങ്ങനെയാണ്. ‘ഗള്‍ഫ് രാജ്യങ്ങളുടെ വാതിലുകള്‍ എന്നും തുറന്നു കിട്ടില്ല. നിങ്ങള്‍ മുണ്ട് മുറുക്കി ചിലവ് ചുരുക്കുക. ഏതെങ്കിലും ഒരിനത്തില്‍ നിങ്ങള്‍ അധികച്ചിലവ് വരുത്തുന്നുവെങ്കില്‍ അത് നിങ്ങളുടെ വിദ്യാഭ്യാസ ചിലവിന് മാത്രമായിരിക്കണം.
ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ മുസ്ലിംകളുടെ സാംസ്കാരിക വ്യക്തിത്വവും അടയാളങ്ങളും കാത്തുസൂക്ഷിക്കുവാനുള്ള രാഷ്ട്രീയവും സാമൂഹികവുമായ അന്തരീക്ഷം ഇന്ത്യാ രാജ്യത്ത് ഉറപ്പുവരുത്തുക എന്നതായിരുന്നു സി.എച്ച് ഉയര്‍ത്തിപ്പിടിച്ച വലിയ രാഷ്ട്രീയ ദര്‍ശനം. ഉടുതുണിക്ക് മറുതുണി കാണാന്‍ പ്രയാസപ്പെടുന്നൊരു കാലത്താണ് സി.എച്ചിന്റെയും ബാഫഖി തങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെന്നത് കൊണ്ടു തന്നെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നില്ലല്ലോ അവരുടെ മുഖ്യം. രാഷ്ട്രീയ ശാക്തീകരണം തന്നെയായിരുന്നു. സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കല്‍, അവ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ജനാധിപത്യരീതിയില്‍ ചെറുത്തുനില്ക്കല് തുടങ്ങിയ രാഷ്ട്രീയ ചിന്തകള്‍ തന്നെയായിരുന്നു അവരെ മുന്നോട്ട് നയിച്ചത്. സി എച്ചിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും നീക്കിവെച്ചത് അതിനാണ്.സി എച്ച് മുറുകെപ്പിടിച്ച ആ വിപ്ലവവീര്യം ഹരിതപതാക കയ്യിലേന്തുന്ന ഓരോരുത്തരിലുമുണ്ടാവണം.
ഇന്ന് സി.എച്ചിന് ഓര്‍മ്മകളും അദ്ദേഹം നടന്ന വഴികളുമാണ് നമ്മെ പ്രചോദിപ്പിക്കുന്നത്. ആ വ്യക്തിത്വത്തിന്റെ ഓര്‍മ്മകളും സംഭാവനകളും സമൂഹത്തില്‍ ഉയര്‍ന്നു നില്ക്കാന് വിവിധ കെംഎംസിസികളും പ്രവാസി സംഘടനകളും നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
കേരളത്തിന്റെ പുറത്ത് സി.എച്ചിന് നല്കുന്ന ഏറ്റവും വലിയ അനുസ്മരണ സംഗമമാണ് സി.എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ് എന്ന പേരില്‍ ദദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷന്തോറും നടന്നു വരാറുള്ള അന്താരാഷ്ട്രം സംഗമം. ആ മഹാജീവിത പകര്‍ന്ന വെളിച്ചം ലോകത്തെ വിവിവിധ രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ജനങ്ങള്‍ക്കു കൂടി പരിചയപ്പെടാന്‍ ഉതകും വിധമാണ് ഈ സംഗമം നടക്കുന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്കായി പോരാടുന്ന മികച്ച വ്യക്തിത്വങ്ങഓള്‍ക്ക്, കേരളം കണ്ട ഏറ്റവം മികച്ച സാമാജികനായ സി.എച്ചിന്റെ പേരില്‍ രാഷ്ട്ര സേവാ പുരസ്കാരവും ദുബൈ കെഎംസിസി കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്കി വരുന്നു. എന്‍.കെ പ്രേമചന്ദ്രന് എം.പി, സി.പി ജോണ്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ശശി തരൂര്‍ എം.പി തുടങ്ങിയവരാണ് കഴിഞ്ഞ കാലങ്ങളില്‍ ഈ പുരസ്കാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് പുരസ്കാരം സമ്മാനിക്കുന്നത്. 26ന് ദുബൈ അല്‍ ബറ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ യു.എ.ഇയിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ മുന്നേറ്റത്തിന് അടിത്തറ പണിത, അതിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളെയെല്ലാം തന്റെ ഹൃദയത്തിലേക്കും തലച്ചോറിലേക്കും ആവാഹിച്ച് രാപ്പകലില്ലാതെ സമുദായത്തിനായി കഠിനാധ്വാനം ചെയ്ത സി.എച്ചിന്റെ ഓര്‍മ്മകള്‍ പോലും മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് ഊര്‍ജ്ജവും ഇന്ധനവുമാണെന്നതില്‍ തര്‍ക്കമില്ല.
kerala
‘പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാര്‍; ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞു’; വി ഡി സതീശന്
സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞുവെന്നും വി ഡി സതീശന് പറഞ്ഞു. സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശന് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും തെളിവുകള്‍ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. സ്വര്‍ണ്ണം കട്ടത് പൊളിറ്റിക്കല്‍ തീരുമാനമാണെന്നും അദേഹം പറഞ്ഞു.
കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ ശബരിമലയിലെ തങ്കവിഗ്രഹം വരെ ഈ സംഘം അടിച്ചുമാറ്റുമെന്നും വിഡി സതീശന് പറഞ്ഞു. അറസ്റ്റിലായ നേതാക്കന്മര്‍ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയന്നിട്ടാണെന്നും അദേഹം കുറ്റപ്പെടുത്തി. തന്ത്രിയുടെ ബന്ധം എസ്ഐടി പരിശോധിക്കണമെന്നും വിഡി സതീശന് പറഞ്ഞു.
kerala
ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം, ശനിയാഴ്ച വരെ ശക്തമായ മഴ
നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത അഞ്ചുദിവസം ഇടത്തരം മഴയ്ക്കും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളില്‍ ഇത് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരം; ഹെല്‍ത്ത് വകുപ്പ് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പരിശോധനാഫലമുള്ള വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. പോതിയും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിനുള്ളിലും പുറത്തുമുള്ള ശുചിത്വത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ ഉത്തരവാദിത്തപരമായ വീഴ്ച ഗൗരവമായി കോടതി വിലയിരുത്തി. ക്ഷേത്ര പരിസരത്തിലെ ശുചിത്വവും പവിത്രതയും ഉറപ്പാക്കേണ്ടത് സമിതിയുടെ അടിസ്ഥാനധര്‍മ്മമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉപദേശക സമിതിക്കെതിരെ കോടതി നോട്ടീസ് ജാരി ചെയ്തിട്ടുണ്ട്. മലിനീകരണം ഒഴിവാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും മുന്നോട്ടുള്ള പ്രവര്‍ത്തനപദ്ധതികളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News19 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala20 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

