Connect with us

main stories

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്; 27 മരണം

രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Published

on

തിരുവനന്തപുരം∙ സംസ്ഥാനത്ത് വ്യാഴാഴ്ച 4969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 9, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 5 വീതം, മലപ്പുറം 4, കൊല്ലം, തൃശൂര്‍, പാലക്കാട് 2 വീതം, ഇടുക്കി, കോട്ടയം, കാസര്‍കോട് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

കോഴിക്കോട് 585
മലപ്പുറം 515
കോട്ടയം 505
എറണാകുളം 481
തൃശൂര്‍ 457
പത്തനംതിട്ട 432
കൊല്ലം 346
ആലപ്പുഴ 330
പാലക്കാട് 306
തിരുവനന്തപുരം 271
കണ്ണൂര്‍ 266
ഇടുക്കി 243
വയനാട് 140
കാസര്‍കോട് 92

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 265
കൊല്ലം 418
പത്തനംതിട്ട 184
ആലപ്പുഴ 484
കോട്ടയം 576
ഇടുക്കി 98
എറണാകുളം 565
തൃശൂര്‍ 440
പാലക്കാട് 277
മലപ്പുറം 520
കോഴിക്കോട് 780
വയനാട് 209
കണ്ണൂര്‍ 101
കാസര്‍കോട് 53

കോഴിക്കോട് 540, മലപ്പുറം 467, കോട്ടയം 474, എറണാകുളം 357, തൃശൂര്‍ 446, പത്തനംതിട്ട 356, കൊല്ലം 339, ആലപ്പുഴ 304, പാലക്കാട് 137, തിരുവനന്തപുരം 192, കണ്ണൂര്‍ 222, ഇടുക്കി 230, വയനാട് 135, കാസര്‍കോട് 83 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 58,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,27,364 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,79,051 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശി ക്രിസ്റ്റിന്‍ ചെല്ലം (62), കൊല്ലം ചാത്തന്നൂര്‍ സ്വദേശി വത്സലന്‍ (75), മുഖത്തല സ്വദേശി നാണു (100), നിലമേല്‍ സ്വദേശി മാധവന്‍ ഉണ്ണിത്താന്‍ (75), പത്തനംതിട്ട മുടിയൂര്‍ക്കോണം സ്വദേശി രാജശേഖരന്‍ പിള്ള (63), പെരിങ്ങാട് സ്വദേശി കുഞ്ഞുമോന്‍ (75), എടകുളം സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍ (82), സീതതോട് സ്വദേശി വചനപാലന്‍ (89), മല്ലപ്പള്ളി സ്വദേശി എം.കെ. ചെറിയാന്‍ (71), നരക്കതാനി സ്വദേശി കെ.എന്‍. യോഹന്നാന്‍ (67), ആലപ്പുഴ സകറിയ വാര്‍ഡ് സ്വദേശിനി ബീമ (59), മായിത്തറ സ്വദേശി സുകുമാരന്‍ (68), പുന്നപ്ര സ്വദേശിനി വത്സല (66), പുന്നപ്ര സ്വദേശിനി തുളസി (60), കോട്ടയം വൈക്കം സ്വദേശി മുരളി (54), ഇടുക്കി പശുപര സ്വദേശി സുകുമാരന്‍ (62), എറണാകുളം കോട്ടുവള്ളിക്കാവ് സ്വദേശി ഭാസ്‌കരന്‍ (82), കാലടി സ്വദേശി മുഹമ്മദ് (78), മലപ്പുറം അന്തിയൂര്‍കുന്ന് സ്വദേശിനി സഫീറ (60), പരപ്പനങ്ങാടി സ്വദേശിനി ചെറിയ ബീവി പനയത്തില്‍ (74), പോരൂര്‍ സ്വദേശി ചാരുകുട്ടി (82), കോഴിക്കോട് താമരശേരി സ്വദേശി മൊയ്ദീന്‍ കോയ (65), കല്ലായി സ്വദേശി അലിമോന്‍ (65), ഒരവില്‍ സ്വദേശി എന്‍.കെ. മാധവന്‍ (66), കിനാലൂര്‍ സ്വദേശി ശ്രീധരന്‍ (74), കുതിരവട്ടം സ്വദേശി പി. കൃഷ്ണന്‍കുട്ടി (87), കണ്ണൂര്‍ ഒളവിലം സ്വദേശി ചന്ദ്രന്‍ (67) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 2734 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96,747 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,83,389 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 13,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1563 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച 7 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (കണ്ടെയ്‌ന്‍മെന്റ് സോണ്‍ വാര്‍ഡ് 3, 8), വടശേരിക്കര (സബ് വാര്‍ഡ് 1), ഏറാത്ത് (സബ് വാര്‍ഡ് 13, 15), കവിയൂര്‍ (സബ് വാര്‍ഡ് 8), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 15), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (22) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 453 ഹോട്സ്‌പോട്ടുകളാണുള്ളത്.

kerala

ടിവി റേറ്റിങ് അട്ടിമറിക്കാന്‍ മലയാളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്‍കി; പരാതി ലഭിച്ചതായി ഡിജിപി

സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെ.ടി.എഫ്) പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Published

on

ടെലിവിഷന്‍ റേറ്റിങ് അട്ടിമറിക്കാന്‍ ബാര്‍ക്കിലെ ജീവനക്കാരെ കോടികള്‍ കോഴ നല്‍കി മലയാളത്തിലെ ഒരു ചാനല്‍ സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെ.ടി.എഫ്) പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും അന്വേഷണത്തിനായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ബാര്‍ക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് മലയാളം ചാനല്‍ തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തെളിവുകള്‍ 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടു. നേരത്തെ ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി മീഡിയവണ്ണും ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക്ക് ജീവനക്കാരനിലേക്ക് എത്തിയെന്നാണ് ശ്രീകണ്ഠന്‍ നായരുടെ പരാതി. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തതെന്നും ആരോപണമുണ്ട്. ബാര്‍ക്ക് ജീവനക്കാരനും ആരോപണവിധേയനായ ചാനല്‍ ഉടമയും തമ്മില്‍ നടന്ന വാട്‌സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോര്‍ ചാനല്‍ പുറത്തുവിട്ടു. കൂടാതെ യൂട്യൂബ് വ്യൂവര്‍ഷിപ്പില്‍ തട്ടിപ്പു നടത്താനും ആരോപണവിധേയനായ ചാനല്‍ ഉടമ ഉപയോഗിച്ചതായി ട്വന്റി ഫോര്‍ ആരോപിച്ചു.

ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളാണ് ട്വന്റിഫോര്‍ ന്യാസ് ചാനല്‍ പുറത്തുവിട്ടത്. സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നത്.

Continue Reading

EDUCATION

കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി

കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി:-കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എളാമ്പ്രയില്‍ എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലീല്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ണായ നിര്‍ദേശം.
മഞ്ചേരി എളാമ്പ്രയില്‍ ഒരു എല്‍പി സ്‌കൂള്‍ എന്ന ആവശ്യവുമായി നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിന് സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നെന്നും അവിടെ ഒരു സ്‌കൂളിന്റെ ആവശ്യമില്ലെന്നും അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. എളമ്പ്രയില്‍ അടിന്തരമായി സ്‌കൂള്‍ സ്ഥാപിക്കണം. കൂടാതെ കേരളത്തില്‍ എവിടെയെങ്കിലും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂള്‍ സ്ഥാപിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.

Continue Reading

kerala

5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

ക്ഷേമം, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭവനപദ്ധതികള്‍, തൊഴിലവസരങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Published

on

തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷേമപദ്ധതികള്‍ പുനഃസ്ഥാപിക്കുക, ആശമാര്‍ക്ക് 2000 രൂപയുടെ അലവന്‍സ് നല്‍കുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന പത്രികയില്‍, എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നല്‍കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ക്ഷേമം, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭവനപദ്ധതികള്‍, തൊഴിലവസരങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, പൊതുജനാരോഗ്യം, മാലിന്യ നിര്‍മാര്‍ജനം, തെരുവ് നായ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താനുള്ള കര്‍മപരിപാടികളും, ജലലഭ്യത, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു.

വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലെ പരിഷ്‌കാരങ്ങള്‍ക്കൊപ്പം, അധികാര വികേന്ദ്രീകരണം, സുതാര്യമായ ഭരണം, നിയമനങ്ങളിലെ കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്ന നയപരമായ മാറ്റങ്ങളും പ്രകടനപത്രിക മുന്നോട്ട് വെക്കുന്നു.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

1. അധികാരവും വികസന ഫണ്ടും പുനഃസ്ഥാപിക്കും; വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്

സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും പ്രവര്‍ത്തന സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കും. ചരിത്രത്തിലാദ്യമായി, എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നല്‍കുകയും, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വികസന ഫണ്ട് അവകാശമാക്കുകയും ചെയ്യും. ഓരോ വര്‍ഷവും ഫണ്ട് വിഹിതത്തില്‍ 10% വര്‍ദ്ധനവ് ഉറപ്പാക്കും. ഗ്രാമ/വാര്‍ഡ് സഭകള്‍ കമ്മ്യൂണിറ്റി പ്ലാന്‍ തയ്യാറാക്കും.

2. അഞ്ചുലക്ഷം വീടുകള്‍ ലക്ഷ്യം; ‘ആശ്രയ 2.0’ പദ്ധതി പുനഃരാരംഭിക്കും

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 5 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വീട് വാടകയ്‌ക്കെടുത്ത് നല്‍കുന്നതിനുള്ള പദ്ധതിയും പത്രികയിലുണ്ട്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ തമസ്‌കരിച്ച ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടം ‘ആശ്രയ 2.0’ എന്ന പേരില്‍ ആരംഭിക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ ദാരിദ്ര്യം ലഘൂകരിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതി നടപ്പാക്കും.

3. റോഡുകള്‍ നന്നാക്കാന്‍ എമര്‍ജന്‍സി ടീം; 48 മണിക്കൂറിനുള്ളില്‍ കുഴികള്‍ അടയ്ക്കും

തദ്ദേശ റോഡുകള്‍ ‘സ്മാര്‍ട്ടാക്കും’. റോഡിലെ കുഴികള്‍ നികത്തുന്നതിനായി 48 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു എമര്‍ജന്‍സി ടീമിനെ സജ്ജമാക്കും. കൂടാതെ, കുഴികള്‍ നിറഞ്ഞ പഞ്ചായത്ത് റോഡുകള്‍ അധികാരം ഏറ്റെടുത്ത് 100 ദിവസത്തിനകം നന്നാക്കും. ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാനും ട്രാക്ക് ചെയ്യാനുമായി ‘സ്മാര്‍ട്ട് റോഡ് ഫിക്‌സ് പ്ലാറ്റ് ഫോം’ 30-45 ദിവസത്തിനകം ആരംഭിക്കും.

4. മാലിന്യ നിര്‍മ്മാര്‍ജ്ജനം ആധുനികവല്‍ക്കരിക്കും; തെരുവ് നായ നിയന്ത്രണത്തിന് മൊബൈല്‍ എ.ബി.സി. യൂണിറ്റുകള്‍

ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും. 100% വീടുകളില്‍ നിന്നും ബയോ വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരണം ഉറപ്പാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വാര്‍ഡുകളിലും കമ്പോസ്റ്റ് യൂണിറ്റുകളും നഗരങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കും. തെരുവുനായ നിയന്ത്രണത്തിനായി, വാര്‍ഡുകള്‍ തോറും മാസത്തിലൊരിക്കല്‍ വന്ധ്യംകരണത്തിനും വാക്‌സിനേഷന്‍ ഡ്രൈവുകള്‍ക്കുമായി ഒരു മൊബൈല്‍ എ.ബി.സി. യൂണിറ്റ് സ്ഥാപിക്കും. റാബീസ് പിടിപെട്ട തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യും.

5. യുവജനക്ഷേമത്തിന് ഊന്നല്‍; വിദ്യാര്‍ത്ഥികള്‍ക്ക് അക ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ്

യുവാക്കള്‍ക്ക് പ്രത്യേക ഘടക പദ്ധതിയും ഫണ്ടും നീക്കിവെച്ച് തൊഴില്‍ രഹിതരില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ലക്ഷ്യമിടും. ക്ലാസ് 5 മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അടിസ്ഥാന ‘AI ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സ്’ നല്‍കുന്ന ലേണിംഗ് സെന്ററുകള്‍ ആരംഭിക്കും. UPSC, PSC, SSC പോലുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള റീഡിംഗ് റൂമുകള്‍ സ്ഥാപിക്കും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:

ഇന്ദിര കാന്റീന്‍: കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഇന്ദിര കാന്റീന്‍ പോലുള്ള മികച്ച കാന്റീനുകള്‍ സ്ഥാപിക്കും.

തൊഴിലുറപ്പ് പരിഷ്‌കരണം: മഹാത്മാഗാന്ധി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികള്‍ മുള, വൃക്ഷം വച്ചുപിടിപ്പിക്കല്‍, ക്ഷീരവികസനം, ഭവനനിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കും.

ആശാവര്‍ക്കര്‍മാര്‍ക്ക് അലവന്‍സ്: ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ് നല്‍കും.

വനിതാ ക്ഷേമം: ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഡേ-കെയര്‍ സൗകര്യത്തോടെ പിന്തുണ നല്‍കാന്‍ എല്ലാ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും അര്‍ബന്‍ അങ്കണവാടികളും ശിശു സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കും. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കി ട്രാന്‍സിറ്റ് പോയിന്റുകളിലും മാര്‍ക്കറ്റുകളിലും പിങ്ക് വാഷ്‌റൂമുകള്‍ സ്ഥാപിക്കും.

ശിശുക്ഷേമം: ആറുമാസം പ്രായമായ കുട്ടികള്‍ക്ക് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ക്രഷുകളും, നേഴ്‌സറികളും സ്ഥാപിക്കും. ശിശുക്ഷേമത്തിനായി സിക്കിം മാതൃകയില്‍ ചൈല്‍ഡ് എംപവര്‍മെന്റ് സെന്റര്‍ തുടങ്ങും.

വയോജന സഹായം: എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിക്കും; ആംബുലന്‍സ്, പോലീസ്, സോഷ്യല്‍ വര്‍ക്കര്‍ സേവനങ്ങള്‍ 30 മിനിറ്റിനകം ലഭ്യമാക്കും.

വെള്ളപ്പൊക്ക നിയന്ത്രണം: നഗരത്തില്‍ വെള്ളക്കെട്ട് തടയാന്‍ ഓപ്പറേഷന്‍ അനന്ത മോഡല്‍ നടപ്പിലാക്കും. കൂടുതല്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ സ്പോഞ്ച് പാര്‍ക്കുകള്‍ വികസിപ്പിക്കും.

ഇ-ഗവേണന്‍സ്: ഭരണ സുതാര്യതയ്ക്കായി എ.ഐ. ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തോടെ ഇ-ഗവേണന്‍സ് നടപ്പാക്കും. അഴിമതി പൂര്‍ണമായും തുടച്ചുനീക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അംഗീകാരവും സര്‍ട്ടിഫിക്കറ്റും നല്‍കും.

ലീഗല്‍ റിഫോം: ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘ന്യായ് പഞ്ചായത്തുകള്‍’ നിലവില്‍ വരും. കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ആക്ട് (നിയമം) കൊണ്ടുവരും.

പൊതു സൗകര്യങ്ങള്‍: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കംഫര്‍ട്ട് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും, ഷി-ടോയ്‌ലറ്റ്, ബയോ ടോയ്‌ലറ്റ് എന്നിവയുടെ എണ്ണവും സൗകര്യവും വര്‍ദ്ധിപ്പിക്കും.

ദുരന്ത നിവാരണം: ദുരന്ത നിവാരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും; പ്രാദേശിക തലത്തിലുള്ള സ്ഥിരം സമിതികള്‍ രൂപീകരിക്കും.

മയക്കുമരുന്ന് നിയന്ത്രണം: ‘മയക്കുമരുന്ന് മുക്ത വാര്‍ഡുകള്‍’ എന്ന ലക്ഷ്യത്തോടെ പോരാട്ടം ശക്തമാക്കും, എല്ലാ താലൂക്ക് ആശുപതികളിലും മയക്കുമരുന്ന് വിമുക്തി കേന്ദ്രങ്ങള്‍ ആരംഭിക്കും.

കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം: കാര്‍ബണ്‍ ന്യൂട്രല്‍ തദ്ദേശസ്വയംഭരണ സ്ഥാപനം യാഥാര്‍ത്ഥ്യമാക്കും. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് നിത്യേന പ്രസിദ്ധീകരിക്കും.

ക്ഷേമ പെന്‍ഷന്‍ മാറ്റങ്ങള്‍: ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ എല്ലാവര്‍ഷവും ചെയ്യേണ്ട മസ്റ്ററിംഗ്, പുനര്‍വിവാഹിതയല്ല എന്ന സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റം വരുത്തും.

Continue Reading

Trending