Connect with us

Culture

യു.ഡി.എഫ് സാരഥികള്‍ ജനകീയത മുഖമുദ്രാവാക്യമാക്കി

Published

on

വാസുദേവന്‍ കുപ്പാട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് സര്‍വസന്നാഹങ്ങളുമായി യു.ഡി.എഫ് പടക്കളത്തിലിറങ്ങിക്കഴിഞ്ഞു. 20 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ജനകീയതയും ഭരണപരിചയവും അനുഗ്രഹിക്കപ്പെട്ടവരാണ് സ്ഥാനാര്‍ത്ഥിപട്ടികയിലെ എല്ലാവരും. അതോടെ യു.ഡി.എഫ് ക്യാമ്പ് തുടക്കം മുതല്‍ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ്. തികഞ്ഞ പ്രതീക്ഷയോടെയാണ് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളെ സമീപിക്കുന്നത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാസര്‍കോട്
കാസര്‍കോട് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതോടെ യു.ഡി.എഫ് ക്യാമ്പ് ആവേശത്തിലായി. കാസര്‍കോട് പേരിയയില്‍ സി.പി.എം നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അക്രമ രാഷ്ട്രീയം തന്നെയാണ് മുഖ്യവിഷയം. ലോക്്‌സഭയിലേക്ക് കന്നി മത്സരമാണെങ്കിലും ഉണ്ണിത്താന്‍ നിയമസഭയിലേക്ക് രണ്ടു തവണ മത്സരിച്ചിട്ടുണ്ട്. 2006ല്‍ തലശ്ശേരിയില്‍ കോടിയേരിക്കെതിരെയായിരുന്നു മത്സരം. 2016ല്‍ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന ഉണ്ണിത്താന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാനുള്ള നിയോഗവും ഉണ്ണിത്താന് ലഭിക്കാറുണ്ട്.

കെ. സുധാകരന്‍
കണ്ണൂര്‍
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പടപൊരുതിയ നേതാവ് കെ. സുധാകരന്‍ കണ്ണൂരില്‍ ജനവിധി തേടുന്നത് പോരാട്ടം ശ്രദ്ധേയമാക്കുന്നു. സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിനെതിരെ പോരാട്ടം നടത്തിയ പാരമ്പര്യമാണ് സുധാകരനുള്ളത്. 1996 മുതല്‍ 2009 വരെ കണ്ണൂര്‍ എം.എല്‍.എയായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയില്‍ വനം,കായിക വകുപ്പുകള്‍ കൈകാര്യം ചെയ്തു.
2009ല്‍ കണ്ണൂരിനെ പ്രതിനിധീകരിച്ച് ലോക്്‌സഭയിലെത്തി. 2014ല്‍ പി.കെ ശ്രീമതിയോട് പരാജയപ്പെട്ടു. 2019ല്‍ പി.കെ ശ്രീമതിയോട് വീണ്ടും മത്സരിക്കുമ്പോള്‍ സുധാകരന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പ്രചാരണരംഗത്ത് മുന്നേറ്റം കുറിക്കാന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസം വര്‍ധിക്കുകയാണ്.

കെ. മുരളീധരന്‍
വടകര
വടകരയില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് ക്യാമ്പില്‍ ആവേശം പതിന്മടങ്ങായി വര്‍ധിച്ചു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ മുന്നില്‍ ഒരിക്കലും അടിയറവ് പറയില്ലെന്നാണ് കെ. മുരളീധരന്റെ നിലപാട്. ജയരാജനെ നേരിടാനുള്ള കരുത്തുള്ള സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരനെ മാത്രമെ രാഷ്ട്രീയകേരളത്തിന് കാണാന്‍ കഴിയുകയുള്ളു. കോണ്‍ഗ്രസിലെ ഒരേയൊരു ലീഡര്‍ കെ.കരുണാകന്റെ മകന്‍ എന്ന നിലയില്‍ മുരളീധരന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ അവിഭാജ്യഘടകമാണ്.
1989ല്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് ഇ.കെ ഇമ്പിച്ചിബാവയെ തോല്‍പിച്ച് ആദ്യമായി കോഴിക്കോട് നിന്ന് പാര്‍ലമെന്റിലെത്തിയ മുരളീധരന്‍ 1991ല്‍ വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി വീണ്ടും പാര്‍ലമെന്റ് അംഗമായി. 99ലും വിജയം ആവര്‍ത്തിച്ചു. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയ മുരളീധരന്‍, 2001-2004 കാലഘട്ടത്തില്‍ കെ.പി.സി.സി അധ്യക്ഷനായി. 2011ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് അസംബ്ലിയിലെത്തി. 2016ലും വിജയം ആവര്‍ത്തിച്ചു. നിലവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവും കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷനുമാണ്.

അഡ്വ. ടി സിദ്ദിഖ്
വയനാട്
എം.ഐ ഷാനവാസ് വയനാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കായി യു.ഡി.എഫ് മത്സരിപ്പിക്കുന്ന അഡ്വ. ടി. സിദ്ദിഖ് യുവജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. കോണ്‍ഗ്രസിന്റെ കോഴിക്കോട് ജില്ലയുടെ അമരക്കാരന്‍ എന്ന നിലയില്‍ സിദ്ദിഖ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ താല്‍പര്യത്തോടെയാണ് പൊതുസമൂഹം കാണുന്നത്. വയനാട് തികഞ്ഞ പ്രതീക്ഷയോടെയാണ് സിദ്ദിഖിനെ വരവേല്‍ക്കുന്നത്. കോഴിക്കോട് പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് വീട്ടില്‍ കാസിം-നബീസ ദമ്പതികളുടെ മകനായി 1974 ജൂണ്‍ ഒന്നിന് ജനിച്ച ടി സിദ്ദിഖ് നിര്‍ധന കുടുംബത്തില്‍ നിന്നാണ് പൊതുരംഗത്തെത്തുന്നത്.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് കെ.എസ.് യു യൂണിറ്റ് പ്രസിഡണ്ട്, ദേവഗിരി കോളജ് യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് ലോ കോളജ് യൂണിറ്റ് പ്രസിഡണ്ട്്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം (1997-2000), സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍.(2002-2006), യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് (2006 -2008), കെ പി സി സി ജനറല്‍ സെക്രട്ടറി (2012-2016) എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ബികോം ,എല്‍ എല്‍ ബി ബിരുദധാരിയായ സിദ്ദിഖ് മികച്ച വാഗ്മിയും സംഘാടകനുമാണ്്. 2014ല്‍ കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 2016ല്‍ കുന്ദമംഗലം നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. പാവങ്ങള്‍ക്കുള്ള സബര്‍മതി ഗൃഹനിര്‍മ്മാണ പദ്ധതിയുടെ ചെയര്‍മാന്‍, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഇന്ദിരഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ഇഗ്മ ചെയര്‍മാന്‍, റെയില്‍വെ കണ്‍സള്‍ട്ടീവ് കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു.

എം.കെ രാഘവന്‍
കോഴിക്കോട്
കോഴിക്കോട് മൂന്നാം അങ്കത്തിന് തയാറെടുക്കുന്ന എം.കെ രാഘവന്‍ രണ്ടുതവണയും സി.പി.എമ്മിലെ പ്രമുഖരെയാണ് പരാജയപ്പെടുത്തിയത്. 2009ല്‍ അഡ്വ. പി.എ മുഹമ്മദ് റിയാസിനെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയ എം.കെ രാഘ
വന്‍ മികച്ച ജനപ്രതിനിധിയും പാര്‍ലമെന്റേറിയനുമായി മാറുന്നതാണ് പിന്നെ കണ്ടത്. പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി 2014ലും കോഴിക്കോട് അദ്ദേഹത്തെ പാര്‍ലമെന്റിലേക്ക് അയച്ചു. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാഘവന്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. മുണ്ടിയാട്ട് കൃഷ്ണന്‍ നമ്പ്യാരുടെയും മഞ്ഞച്ചേരി കുപ്പാടകത്ത് ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: എം.കെ ഉഷ. മക്കള്‍: അശ്വതി രാഘവന്‍, അര്‍ജുന്‍ രാഘവന്‍.

പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം
മലപ്പുറം ലോക്്‌സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടാംതവണ ജനവിധി തേടുന്ന പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായവകുപ്പ് മന്ത്രി, വിവരസാങ്കേതിക വകുപ്പ് മന്ത്രി എന്നീ നിലകളില്‍ പ്രശസ്തമായ പ്രവര്‍ത്തനം കാഴ്ചവെച്ച ജനപ്രതിനിധിയാണ്. എം.എസ്.എഫിലൂടെ പൊതുരംഗത്ത് സജീവമായ പി.കെ കുഞ്ഞാലിക്കുട്ടി 1982ല്‍ മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്നു. 1982ലും 87ലും മലപ്പുറത്ത് നിന്ന് നിയമസഭയില്‍ എത്തി. 1991,96. 2001 വര്‍ഷങ്ങളില്‍ കുറ്റിപ്പുറത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1991ല്‍ കെ. കരുണാകരന്റെ മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായി. 1995 ആന്റണി മന്ത്രിസഭയില്‍ വാണിജ്യ,വ്യവസായ മന്ത്രിയായി. 2001ല്‍ എ.കെ ആന്റണിയുടെയും 2004ല്‍ ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭയില്‍ വ്യവസായ, വിവരസാങ്കേതിക വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2017ല്‍ ഇ. അഹമ്മദ് എം.പി മരണമടഞ്ഞതിനെതുടര്‍ന്ന്് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് ആദ്യമായി ലോക്്‌സഭയിലെത്തി. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്.

ഇ.ടി മുഹമ്മദ് ബഷീര്‍
പൊന്നാനി
മാവൂര്‍ ഗ്വാളിയോര്‍ റയേണ്‍സില്‍ ജീവനക്കാരനായിരുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ തൊഴിലാളി നേതാവ് എന്ന നിലയില്‍ നേരത്തെ മുതല്‍ ശ്രദ്ധേയനായി. 1983ല്‍ മേപ്പയൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കേരള നിയമസഭയില്‍ എത്തുന്നത്. 1991,96, 2001 വര്‍ഷങ്ങളില്‍ തിരൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1995,2004 കാലയളവില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2009ല്‍ പൊന്നാനിയില്‍ നിന്ന് ലോക്്‌സഭയിലെത്തി.2014ല്‍ വിജയം ആവര്‍ത്തിച്ചു. മുസ്്‌ലിംലീഗിന്റെ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. ദേശീയ ഹജ്ജ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

വി.കെ ശ്രീകണ്ഠന്‍
പാലക്കാട്
പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.കെ ശ്രീകണ്ഠന്‍ കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. കെ.എസ്.യു ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി, പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2012ല്‍ കെ.പി.സി.സി സെക്രട്ടറിയായി. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറാണ്. ഷൊര്‍ണൂര്‍ കൃഷ്ണനിവാസില്‍ കൊച്ചുകൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകന്‍.

രമ്യ ഹരിദാസ്
ആലത്തൂര്‍
കോഴിക്കോട് കുറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കാരായ പി.പി ഹരിദാസന്റെയും രാധയുടെയും മകളായ രമ്യ ഹരിദാസ് നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടാണ്. പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് രമ്യഹരിദാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ കഴിവു തെളിയിച്ച രമ്യാ ഹരിദാസ് ചെറുപ്പത്തില്‍ തന്നെ പൊതു പ്രവര്‍ത്തകയെന്ന നിലയില്‍ അറിയപ്പെട്ടുതുടങ്ങി. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രമ്യ യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ കോഡിനേറ്റര്‍മാരില്‍ ഒരാളാണ്. ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നാലു ദിവസമായി നടന്ന ടാലന്റ് ഹണ്ടിലൂടെ ശ്രദ്ധനേടിയ രമ്യ രാഹുല്‍ ഗാന്ധിയുടെ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള അവര്‍ 2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. നൃത്താധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തത്തിലും ദേശഭക്തി ഗാനത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ടി.എന്‍ പ്രതാപന്‍
തൃശൂര്‍
കെ.എസ്.യുവിലൂടെ പൊതുരംഗത്ത് എത്തിയ ടി.എന്‍ പ്രതാപന്‍ കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തൃശൂര്‍ ലോക്്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന പ്രതാപന്‍ 2016ല്‍ കൊടുങ്ങല്ലൂരില്‍ നിന്നാണ് നിയമസഭയില്‍ എത്തിയത്. കെ.പി.സി.സി സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2001ലും 2011ലും നാട്ടികയില്‍ നിന്ന് നിയമസഭയിലെത്തി.

ബെന്നി ബെഹനാന്‍
ചാലക്കുടി
യു.ഡി.എഫ് കണ്‍വീനറായ ബെന്നി ബെഹനാന്‍ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സൗമ്യസാന്നിധ്യമാണ്. 1952 ആഗസ്റ്റ് 22ന് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഒ.തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനായി ജനനം. കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ബെന്നി ബെഹനാന്‍ 1978ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതിയംഗം, തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചു. 1996 മുതല്‍ എഐസിസി അംഗമാണ്. കേരള സര്‍വകലാശാല സെനറ്റ് അംഗമായിരുന്നു. പതിനേഴ് വര്‍ഷത്തോളം കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചു. 2011ല്‍ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

ഹൈബി ഈഡന്‍
എറണാകുളം
ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതിലൂടെ ശ്രദ്ധേയനായ നേതാവായി മാറിയ ഹൈബി ഈഡന്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ യൂണിയന്‍ ചെയര്‍മാനായിരുന്നു. കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡണ്ടായി. കെ.എസ്.യു സംസ്ഥാന അധ്യക്ഷനായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന്്് സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി. 2016ലും എറണാകുളത്തുനിന്ന് വിജയിച്ചു.

ഡീന്‍ കുര്യാക്കോസ്
ഇടുക്കി
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ നിന്നാണ് ജനവിധി തേടുന്നത്. പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമായ ഇടുക്കിയില്‍ കഴിഞ്ഞ തവണ ചെറിയ വോട്ടിനാണ് ഡീന്‍ പരാജയപ്പെട്ടത്. ഡീന്‍ കുര്യാക്കോസിന്റെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി സിറ്റിങ് എം.പി ജോയ്‌സ് ജോര്‍ജ്ജാണ്.

തോമസ് ചാഴിക്കാടന്‍
കോട്ടയം
ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന തോമസ് ചാഴിക്കാടന്‍ നാലുതവണ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. നിലവില്‍ കേരള കോണ്‍ഗ്രസ് എം. ഉന്നതാധികാര സമിതി അംഗമാണ്. എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചാഴിക്കാട്ട്്് തൊമ്മന്‍ സിറിയക്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്.

അഡ്വ.ഷാനിമോള്‍ ഉസ്മാന്‍
ആലപ്പുഴ
ആലപ്പുഴ നഗരസഭ ആലിശേരി വാര്‍ഡില്‍ പൂപ്പറമ്പില്‍ അഡ്വ. ഷാനിമോള്‍ ഉസ്്മാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. ആലപ്പുഴ എസ്.ഡി കോളജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടിയ ഷാനിമോള്‍ ലോ അക്കാദമിയില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കി. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, സെനറ്റ് അംഗം, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2006ല്‍ പെരുമ്പാവൂര്‍, 2016ല്‍ ഒറ്റപ്പാലം എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. പ്രാസംഗിക, സംഘാടക എന്നീ നിലകളില്‍ പ്രശസ്തയാണ്. എ. ഇബ്രാഹിംകുട്ടിയുടെയും ടി.ഇ സുറക്കുട്ടിയുടെയും മകളാണ്.

കൊടിക്കുന്നില്‍ സുരേഷ്
മാവേലിക്കര
മാവേലിക്കര ലോക്്‌സഭാ മണ്ഡലത്തില്‍ നിന്ന് മൂന്നാംതവണ മത്സരിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടാണ്. തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നിലില്‍ 1962 ജൂണ്‍ നാലിന് ജനനം. കുഞ്ഞന്‍- തങ്കമ്മ ദമ്പതികളുടെ മകനാണ്.

ആന്റോ ആന്റണി
പത്തനംതിട്ട
പത്തനംതിട്ടയില്‍ നിന്ന് ജനവിധി തേടുന്ന ആന്റോ ആന്റണി കെ.എസ്.യു ജനറല്‍ സെക്രട്ടറിയായാണ് പൊതുരംഗത്ത് സജീവമാകുന്നത്. 2004ല്‍ കോട്ടയത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. പിന്നീട് 2009ലും 2014ലും പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റിലെത്തി. ഭാര്യ: ഗ്രേസി. രണ്ട് മക്കളുണ്ട്.

എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം
എല്‍.എല്‍.ബി ബിരുദധാരിയായ എന്‍.കെ പ്രേമചന്ദ്രന്‍ മികച്ച പാര്‍ലമെന്റേറിയനുളള പുരസ്‌കാരം നേടിയിട്ടുണ്ട്. 1996ലും 1998ലും 2006ലും 2011ലും 2014ലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2000-2006 കാലയളവില്‍ രാജ്യസഭാംഗമായി. 2006-11 കാലയളവില്‍ കേരള നിയമസഭയില്‍ വിജയിച്ച ജലവിഭവവകുപ്പ് മന്ത്രിയായി. ചവറ മണ്ഡലത്തില്‍ നിന്നാണ് നിയമസഭയില്‍ എത്തിയിരുന്നത്.

അഡ്വ. അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും മുന്‍ മന്ത്രിയും നിയമസഭാ സാമാജികനുമായ അടൂര്‍ പ്രകാശ്. 1996, 2001, 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളില്‍ കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി നിയമസഭയിലെത്തി. 2004മുതല്‍ 2006 വരെ യു.ഡി.എഫ് മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2011-2012 കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ ആരോഗ്യം, കയര്‍ വകുപ്പ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2012 മുതല്‍ 2016 വരെ റവന്യൂലീഗല്‍ മെട്രോളജി വകുപ്പുകളുടെ ചുമതല വഹിച്ചു. മികച്ച അഭിഭാഷകന്‍, ട്രേഡ് യൂണിയന്‍ നേതാവ് എന്നീ നിലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.
1955 മെയ് 24ന് അടൂരില്‍ എന്‍ കുഞ്ഞിരാമന്റെയും വി.എം വിലാസിനിയുടെയും മകനായാണ് അടൂര്‍ പ്രകാശിന്റെ ജനനം. സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിലൂടെയാണ് രാഷ്ട്രീയരംഗത്ത് പ്രവേശിച്ചത്. കൊല്ലം എസ്.എന്‍ കോളജ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായി തുടക്കം.

ഡോ. ശശി തരൂര്‍
തിരുവനന്തപുരം
2009ലും 2014ലും തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോക്്‌സഭയില്‍ എത്തിയ ഡോ. ശശി തരൂര്‍ ഐക്യരാഷ്ട്രസഭയിലെ സേവനം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായത്. ഐക്യരാഷ്ട്രസഭയില്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മികച്ച പങ്ക് വഹിച്ച ആളാണ് തരൂര്‍. രണ്ടാം യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. തുടര്‍ന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലും സഹമന്ത്രിയായി.

Film

‘ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്, ശ്വേതയും കുക്കുവും ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണം’: മാലാ പാര്‍വതി

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.

Published

on

ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ സൃഷ്ഠിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മാലാ പാര്‍വതി. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോള്‍ ശ്വേത മേനോനും ആക്രമണം നേരിടേണ്ടി വരുന്നെന്നും മാലാ പാര്‍വതി സൂചിപ്പിച്ചു. ശ്വേതയും കുക്കുവും ഇത്തരം ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണമെന്നും മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സി ജെ എം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

പണത്തിനായി അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുമെന്ന ശ്വേതയുടെ ഇന്റര്‍വ്യൂ ഭാഗം ഉള്‍പ്പെടെ ഹാജരാക്കിയാണ് പരാതി. അതേസമയം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും പരാതിയില്‍ തുടര്‍ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കെയാണ് നടിക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമ്മ സംഘടനയ്ക്ക് വേണ്ടി ശ്രീ മോഹന്‍ലാലും, മമ്മൂക്കയും നേതൃത്വം നല്‍കിയതിന്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും , ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്.

സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കും, ക്ഷേമ പ്രവര്‍ത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ ലാല്‍ സര്‍ മാറിയതോടെ ,ഈ സംഘടനയുടെ തലപ്പത്തിരിക്കാന്‍ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകള്‍ കൂടെ തെറ്റിയതോടെ ,കലി അടങ്ങാതെ ജയിക്കാന്‍ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികള്‍.

ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോള്‍ ശ്വേത മേനോനും ആക്രമണം നേരിടുന്നു.ഇത് ഒരു സംഘടനാ പ്രശ്‌നമായി കാണാതെ, പൊതു സമൂഹം കൂടെ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയില്‍ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്.

ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണം. ബാലിശ്ശമായ ഇലക്ഷന്‍ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണ്. ശ്വേതയ്‌ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്.

Continue Reading

Features

“കുറുക്കോളി മൊയ്തീന്‍ സാഹിബിന്റെ പരാമര്‍ശം എന്നെ വീണ്ടുമൊരു എം.എസ്.എഫുകാരനാക്കി”; പുത്തൂര്‍ റഹ്മാന്‍

ഇന്ന്‌കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്‍ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില്‍ നാഷണല്‍ യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്‍ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്.

Published

on

എം.എസ്.എഫിന്റെ കഴിഞ്ഞകാലം ഓര്‍മ്മിപ്പിച്ചുകൊണ്ട് എന്റെ ആത്മസുഹൃത്ത് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ എഴുതിയ ഒരു കുറിപ്പില്‍ ‘ആദ്യമായി യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് എം.എസ്.എഫ് മത്സരിക്കുന്നത് ഐക്യജനാധിപത്യമുന്നണി ഭരിക്കുന്ന, എം.എസ്.എഫിന്റെ കേരളത്തിലെ സ്ഥാപക നേതാവായ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ്. ഇപ്പോഴത്തെ കെ.എം.സി.സി നേതാവായ പുത്തൂര്‍ റഹ്മാന്‍ (അന്‍സാര്‍ അറബിക് കോളജ്,വളവന്നൂര്‍), ഒ. അബ്ദുല്‍ ലത്തീഫ് കല്‍പ്പകഞ്ചേരി (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി)യുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. പക്ഷെ വിജയിക്കാനായില്ല. ചെറിയ വോട്ടിന് തോറ്റുപോയി.’ കുറുക്കോളി മൊയ്തീന്‍ സാഹിബിന്റെ ഈ പരാമര്‍ശം എന്നെ കുട്ടിക്കാലത്തേക്കു കൊണ്ടുപോവുകയും ഞാന്‍ വീണ്ടുമൊരു എം.എസ്.എഫുകാരനാവുകയും ചെയ്യുകയുമുണ്ടായി.

കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകളില്‍ ചെറുകിട ആയിരുന്നു മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍, എന്നു കരുതി തരികിടയൊന്നും ആരും കാണിച്ചിട്ടില്ല. എഴുപതുകളില്‍ എം.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി സംഘടനക്ക് അക്കാലത്ത് യൂണിവാഴ്സിറ്റി തലത്തില്‍ വലിയ സാന്നിധ്യമില്ല. 1976,1977ഇല്‍ ഹബീബ് റഹ്മാന്‍ സംസ്ഥാന പ്രസിഡണ്ടും കെ എം കൊയാമു മലപ്പുറം ജില്ലാ എം.എസ്.എഫ് പ്രസിഡന്റുമാണ്. ഞാനന്ന് അന്‍സാര്‍ അറബിക് കോളജിലെ വി്ദ്യാര്‍ത്ഥിയാണ്. കാലികറ്റ് യൂണിവാഴ്സിറ്റിയില്‍ അന്നത്തെ കൗണ്‍സിലര്‍മാരായി വരുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ വിവിധ അറബിക് കോളജുകളില്‍ നിന്നുള്ളവരാണ്. മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റാണ് സംഘടന. എം.എസ്.എമിന്റെ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു ഞാനും. തിരൂര്‍ താലൂക്ക് പ്രസിഡണ്ടായി കുഞ്ഞിമുഹമ്മദ് കോക്കൂരും ജനറല്‍ സെക്രട്ടറിയായി ഈയുള്ളവനും പ്രവര്‍ത്തിക്കുന്നു. അന്‍സാര്‍ അറബിക് കോളജ് വഴി യൂണിവാഴ്സിറ്റിയില്‍ എം.എസ്.എം പ്രതിനിധിയായി കൗണ്‍സിലറുമാണ്. അതേസമയം തന്നെ എം.എസ്.എഫുകാരനുമാണ്.

പ്രിയപ്പെട്ട നേതാക്കള്‍ ഹബീബും കോയാമുവാണ് എന്നെ വിളിച്ചു യൂനിവാഴ്സിറ്റിയില്‍ എം.എസ്.എഫിന് പ്രവേശനം കിട്ടണം, അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നാവശ്യപ്പെടുന്നത്. കോയാമുവും സംസ്ഥാന എം എസ് ഫ് പ്രസിഡണ്ട് ഹബീബ് റഹ്മാനും ചേര്‍ന്നുണ്ടാക്കിയ പ്ലാന്‍ എന്നെ അറിയിക്കുകയും അതു നടപ്പിലാക്കുന്നതിനുവേണ്ട സഹകരണം ആവശ്യപ്പെടുകയും ചെയ്തു. ഏഴോളം അറബിക് കോളജുകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാരാണ് അക്കാലത്ത് എം.എസ്.എമിനുള്ളത്. ഞാന്‍ വിദ്യാര്‍ത്ഥിയായ അന്‍സാറിനു പുറമേ, റൗളത്തുല്‍ ഉലൂം, പുളിക്കല്‍, അരീക്കോട്, മോങ്ങം, വാഴക്കാട്, കുനിയില്‍, എന്നിങ്ങനെയുള്ള കോളജുകള്‍. ഏഴ് കൗണ്‍സിലര്‍മാര്‍ ഉള്ളത് കൊണ്ട് തന്നെ എം.എസ്.എമിന് ഒരു സെനറ്റ് മെംബര്‍ ഉണ്ടാവും. എം.എസ്.എഫിന് തിരൂരങ്ങാടി കോളജില്‍ നിന്നും മമ്പാട് എം.ഇഎസ്, സര്‍ സയ്യിദ് കോളജില്‍ നിന്നുമായി ഓരോ കൗണ്‍സിര്‍മാരുണ്ടാവും. അക്കാലത്തു ചുരുങ്ങിയത് 8 ആദ്യ വോട്ടു കിട്ടിയാലേ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പു ജയിക്കാനാവൂ. അന്‍സറില്‍ നിന്നുള്ള കെ. സൈതലവിയെ എം.എസ്.എംനെ പ്രതിനിതീകരിച്ചു സെനറ്റ് മെമ്പറായി തെരഞ്ഞെടുത്തിരുന്നു. അക്കാലം വരേ എം.എസ്.എഫിന് സെനറ്റില്‍ മെംബര്‍മാര്‍ ഉണ്ടായിട്ടേയില്ല.
കോയാമുവും ഹബീബ് റഹ്മാനും പദ്ധതിയിട്ടത് അറബിക് കോളജുകളിലൂടെ എം.എസ്.എഫിന് അവസരമൊരുക്കുക എന്നതായിരുന്നു. എം.എസ്.എം എം.എസ്.എഫില്‍ ലയിച്ചോ മാറിനിന്നോ എം.എസ്.എഫിനെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ മുഖ്യധാരയിലേക്കു കൊണ്ടുവരണം. എം.എസ്.എം ഒരു മതംസംഘടനയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. എം.എസ്.എഫ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ്. എം.എസ്.എഫിലൂടെ മുസ്ലിം വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതാണ് ഉചിതം എന്ന ചിന്ത അവര്‍ മുന്നോട്ടുവെച്ചു. ഇക്കാര്യം കൂടിയാലോചിക്കാന്‍ മഞ്ചേരി ലീഗ് ഓഫീസിലാണ് അന്നൊരു യോഗം വിളിച്ചുകൂട്ടുന്നത്. 1977 ഓഗസ്തിലാണ് ഈ യോഗം ചേര്‍ന്നതു എന്നാണ് എന്റെ ഓര്‍മ്മ. മതസംഘടനയുടെ ഭാഗമായി മുസ്ലിം വിദ്യാര്‍ത്ഥികളുടെ സംഘടന പ്രവര്‍ത്തിക്കുന്നതിലും ഉചിതമായ രീതി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു കീഴില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ സംഘടിക്കുന്നതാണെന്ന കാര്യത്തില്‍ അന്നു എല്ലാവര്‍ക്കും അനൂകൂല നിലപാടായിരുന്നു.

കോയാമുവും ഹബീബ് റഹ്മാനും ചേര്‍ന്നു നടത്തിയ ഈ ശ്രമം ഫലം കാണുകയാണുണ്ടായത്. എം.എസ്.എമിനെ എം.എസ്.എഫില്‍ ലയിപ്പിക്കുക എന്ന തരത്തിലേക്കതു നീങ്ങിയില്ല, വളരെ സ്വാഭാവികമായി എം.എസ്.എഫ് രംഗത്തേക്കു വരികയും എം.എസ്.എം പിന്മാറുകയും ചെയ്തു. അറബിക് കോളജുകള്‍ വഴി ഞങ്ങള്‍ എം.എസ്.എഫിന്റെ കൗണ്‍സിലര്‍മാരായി വന്നു. എന്നെയായിരുന്നു കൗണ്‍സിലര്‍ ലീഡര്‍ ആയി തെരഞ്ഞെടുത്തത്. അങ്ങിനെ ആദ്യമായി യൂണിവാഴ്സിറ്റി യൂണിയനിലേക്ക് കെ.എസ്.യുവുമായി അലയന്‍സുണ്ടാക്കി എം.എസ്.എഫ് മത്സരിച്ചു. എം.എസ്.എഫിന്റെ യൂണിവേഴ്‌സിറ്റി തലത്തിലെ ആദ്യ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത് ഞാനായിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കായിരുന്നു മല്‍സരം. മൂന്ന് വോട്ടിനു ഞാന്‍ തോറ്റു. ഒ.കെ മുഹമ്മദലി ആ കൊല്ലം സെനറ്റ് മെംബറായി. എം.എസ്.എഫിന്റെ ആദ്യത്തെ മെംബര്‍. മുസ്ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നിലമൊരുക്കാന്‍ വളരെ തന്ത്രപരമായി പ്രവര്‍ത്തിച്ച ആ കാലത്തെ നേതൃത്വത്തോട് ഇപ്പോഴും എപ്പോഴും എം.എസ്.എഫ് കടപ്പെട്ടിരിക്കുന്നു.
പില്‍ക്കാലത്ത് ഒട്ടേറെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൗണ്‍സിലര്‍മാരും സെനറ്റ് മംബര്‍മാരും യൂണിയന്‍ ഭാരവാഹികളുമായി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് പ്രതിഭാശാലികളായ പൊതുപ്രവര്‍ത്തകരെയും നേതാക്കളെയും സംഭാവന ചെയ്യാനും എം.എസ്.എഫിനായി. കേവലം ആറുകൊല്ലം കൊണ്ട് 1980-81 കാലമായപ്പോള്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പി.എം മഹ്മൂദും (സര്‍ സെയ്യിദ് കോളജ്) വൈസ് ചെയര്‍മാനായി വി.പി അഹമ്മദ് കുട്ടി (പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ്) നിര്‍വ്വാഹണ സമിതി അംഗമായി എം.അഹമ്മദ് (അന്‍സാര്‍ അറബി കോളജ്, വളവന്നൂര്‍) തിരഞ്ഞെടുക്കപ്പെട്ടു. പൊടുന്നനെയായിരുന്നു ആ വളര്‍ച്ച. ഈ ചരിത്രം പിന്നീട് നിരന്തരം ആവര്‍ത്തിച്ചു. സി. മമ്മുട്ടി, എം.സി ഖമറുദ്ദീന്‍ തുടങ്ങി പലരും യൂണിയന്‍ സാരഥികളായി. ഇവരെപ്പോലെ ഒരുപാട് പേരുടെ പേരുകള്‍ ഓര്‍മ്മിക്കേണ്ടതായുണ്ട്. രാഷ്ട്രീയത്തിലെന്ന പോലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും ജയപരാജയങ്ങളുണ്ടാവും. അതുണ്ടായിട്ടുണ്ട്. മുന്നണിമാറ്റവും നീക്കുപോക്കുകളും നടത്തിയിട്ടുണ്ട്. പക്ഷേ, അന്തസ്സ് വിട്ടുള്ള തരികിടകളിലൂടെ എം.എസ്.എഫ് ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. കോഴിക്കോട് മാത്രമല്ല, കേരള യൂണിവാഴ്സിറ്റിയിലും എം.എസ്.എഫ് വിജയക്കൊടി പാറിച്ചു. പില്‍ക്കാലത്ത് കേരളത്തിന് പുറത്തും എം.എസ്.എഫ് നേട്ടങ്ങളുണ്ടാക്കി. 1974ല്‍, ഏതാണ്ട് അമ്പത് കൊല്ലം മുമ്പേ, ഹബീബ് റഹ്മാന്റെ ആലോചനയില്‍ ഉദിച്ച ഒരു പദ്ധതിക്കുവേണ്ടി പ്രവര്‍ത്തിച്ച അന്നത്തെ വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ നവാസിന്റെയും നജാഫിന്റെയും നേതൃത്വത്തില്‍ സംഘടന കൈവരിക്കുന്ന വിജയകഥകളെല്ലാം ചാരിതാര്‍ത്ഥ്യം തരുന്നു.

ഏതാനും ആഴ്ചകള്‍ മുമ്പേ വേങ്ങര മണ്ഡലം എം.എസ്.എഫിന്റെ തലമുറ സംഗമത്തില്‍ ഈയുള്ളവനും പങ്കെടുക്കുകയുണ്ടായി. ഹബീബിബിയന്‍ കാലഘട്ടത്തിലെ പ്രമുഖ നേതാക്കളായ കെ.എം. കോയാമു, വല്ലാഞ്ചിറ മുഹമ്മദലി, ടി.വി. ഇബ്രാഹിം എന്നിവര്‍ക്കൊപ്പം കഴിഞ്ഞകാലം ഓര്‍ത്തും പറഞ്ഞും മനം നിറഞ്ഞ ഒരു ദിവസമായിരുന്നു അത്. യൂണിവേഴ്‌സിറ്റി ഭരണ തലങ്ങളില്‍ നിന്ന് ഏറെ അകലെ ആയിരുന്ന എം.എസ്.എഫിനെ ആ രംഗത്തേക്ക് ആദ്യമായി പരിചയപ്പെടുത്തിയതും, ഒ.കെ. മുഹമ്മദലിയിലൂടെ ചരിത്രത്തില്‍ ആദ്യമായി സെനറ്റ് അംഗത്വം നേടിയതും എം.എസ്.എഫിന്റെ ജൈത്രയാത്രയിലെ നാഴികക്കല്ലായിരുന്നു. അതൊരു ഗംഭീര തുടക്കം തന്നെ ആയിരുന്നു.
എഴുപതുകളില്‍ എം.എസ്.എഫില്‍ അണിചേരുന്നത് അപമാനമായി പറഞ്ഞു പരത്തിയവര്‍ വിജയിച്ചു നിന്ന ഒരു കാലം കഴിഞ്ഞുപോയിട്ടുണ്ട്. പള്ളിദര്‍സുകാരുടെ സംഘടന എന്ന ആക്ഷേപം ഉയര്‍ത്തിയവരുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ISI ഉള്‍പ്പെടെ ഞങ്ങളെ പരിഹസിച്ചിട്ടുണ്ട്. സമരം ചെയ്യാന്‍ അല്ലേ വിദ്യാര്‍ത്ഥി യൂണിയന്‍, എസ്.എഫ്.ഐയും കെ.എസ്.യുവും പോലെ എം.എസ്.എഫ് എന്തുകൊണ്ട് സമര രംഗത്തില്ല എന്നതും അന്നത്തെ ആക്ഷേപമായിരുന്നു. പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക എന്നു പറഞ്ഞുകൊണ്ടേയിരുന്ന സി.എച്ചിന്റെ മക്കളായ ഞങ്ങള്‍ അന്നതൊന്നും ചെവിക്കൊണ്ടില്ല. ഇന്ന്‌കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്‍ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില്‍ നാഷണല്‍ യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്‍ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്. ആ ചരിത്രവും അന്നത്തെ സഹനവും ഇന്നത്തെ കാലത്ത് ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകളാണ്. അതിനൊരു ഉപോല്‍ബലകമായി ഈ സോവനീര്‍ പേജ്. കാലം സാക്ഷ്യപ്പെടുത്തിയ ഒരു നിധിയാണ് എനിക്കിത്.

Continue Reading

Art

നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

Published

on

പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.

ഇടുക്കി സ്വദേശിയാണ്. 1971ൽ തങ്കഭസ്മം എന്ന നാടകത്തിൽ ഗായകന്‍റെ വേഷം അഭിനയിച്ചാണ് അരങ്ങേറ്റം. 1983ൽ കെ.പി.എസിയിൽ ചേർന്നു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെ.പി.എ.സിയുടെ വിവധ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’യിൽ പരമുപിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ‘പടവലം കുട്ടൻപിള്ള’ എന്ന കഥാപാത്രമാണ് രാജേന്ദ്രനെ കുടുംബ പ്രേ‍ക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. 50 വർഷമായി നാടകരംഗത്തുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കെ.പി.എ.സിക്ക് പുറമേ സൂര്യസോമ, ചങ്ങനാശേരി നളന്ദ തീയറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ നാടകസംഘങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ​ഗുരുതരാവസ്ഥയിരിക്കെ തന്നെ രാജേന്ദ്രൻ മരിച്ചു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.

Continue Reading

Trending