X

ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസെടുത്തു. യു.ഐ.ഡി.എ.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദ ട്രിബ്യൂണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ രചന ഖൈറക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആധാറിന്റെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ പൊളിയുകയും സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ പരാതിക്കാര്‍ വിഷയം ഉന്നയിക്കുകയും ചെയ്തതോടെയാണ് വിചിത്ര നടപടി.

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ വേട്ടയാടാനാണ് കേന്ദ്ര സര്‍ക്കാറും ആധാര്‍ അതോറിറ്റിയും ശ്രമിക്കുന്നത്. ഇതിനെതിരെ എഡിറ്റേഴ്‌സ് ഗ്വില്‍ഡ് ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.  അഞ്ഞൂറ് രൂപ നല്‍കിയാല്‍ ആധാറിനായി ശേഖരിച്ച ലക്ഷക്കണക്കിന് ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഏജന്‍സികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു രചന ഖൈറയുടെ റിപ്പോര്‍ട്ട്.

അതീവ രഹസ്യമായി സൂക്ഷിക്കേണ്ട പൗരനെ സംബന്ധിക്കുന്ന രേഖകളാണ് നിസാര വിലക്ക് യഥേഷ്ടടം ചോര്‍ത്തിക്കൊടുക്കുന്നത്. ആധാര്‍ വിവരങ്ങള്‍ സൂരക്ഷിതമാണെന്ന, സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉന്നയിച്ച വാദങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് കട്ടവനെ പിടിക്കുന്നതിനു പകരം കിട്ടിയവനെ പ്രതിയാക്കുന്ന നിലപാടുമായി പൊലീസും ആധാര്‍ അതോറിറ്റിയും രംഗത്തെത്തിയത്.

രചന ഖൈറ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പേരു പരാമര്‍ശിക്കുന്ന അനില്‍കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇവരുമായി രചന ബന്ധപ്പെട്ടിരുന്നത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ചിനു കീഴിലെ സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല. ഐ.പി.സി 419 (ആള്‍മാറാട്ടത്തിലൂടെ വഞ്ചിക്കല്‍), 420 (വഞ്ചന), 468 (വ്യാജരേഖ ചമയ്ക്കല്‍), 471 (വ്യാജ രേഖ യഥാര്‍ത്ഥ രേഖയായി ഉപയോഗിക്കല്‍) എന്നിവ പ്രകാരവും ഐ.ടി ആക്ടിലെ 66ാം വകുപ്പും ആധാര്‍ ആക്ടിലെ 36, 37 വകുപ്പുകളും അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ ദ ട്രിബ്യൂണിന്റെ പത്രാധിപരോ യു.ഐ.ഡി.എ.ഐ വൃത്തങ്ങളോ തയ്യാറായില്ല.

ലഭിച്ചത് ആയിരത്തലധികം പരാതികള്‍  പൊലീസിന് കൈമാറിയത് നാലെണ്ണം മാത്രം

രഹസ്യ ചോര്‍ച്ച, വ്യാജ ആധാര്‍, എന്റോള്‍മെന്റിലെ ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് 1400ലധികം പരാതികളാണ് ആധാര്‍ അതോറിറ്റിയായ യു.ഐ.ഡി.എ.ഐക്ക് ലഭിച്ചതെന്നാണ് കണക്ക്. എന്നാല്‍ ഇവയില്‍ നാല് പരാതികള്‍ മാത്രമാണ് തുടര്‍ നടപടിക്കായി പൊലീസിന് കൈമാറിയത്. ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ നടപടിയെടുക്കാന്‍ വ്യഗ്രത കാണിക്കുന്ന യു.ഐ.ഡി.എ.ഐ, പക്ഷേ കുറ്റം ചെയ്തവര്‍ക്കെതിരെയുള്ള പരാതികളില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള കേസില്‍ പരാതിക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് പരാതിയുടെ കണക്കുകള്‍ വ്യക്തമാക്കിയത്.

രചന ഖൈറയുടെ  റിപ്പോര്‍ട്ട് ഇങ്ങനെ

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന വന്‍ റാക്കറ്റ് തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പണമിടപാടിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ പേ ടിഎം വഴി ഇവരുടെ അക്കൗണ്ടിലേക്ക് 500 രൂപ നല്‍കി 10 മിനുട്ട് കാത്തിരുന്നാല്‍ നിങ്ങള്‍ക്ക് ഒരു യൂസര്‍നെയിമും പാസ്‌വേഡും ലഭിക്കും. ഇതോടൊപ്പം നല്‍കിയിരിക്കുന്ന ഐ.ഡിയില്‍ ലോഗിന്‍ ചെ്ത് യൂസര്‍നെയിമും പാസ് വേഡും നല്‍കി വിന്‍ഡോ ഓപണ്‍ ചെയ്ത ശേഷം ആരുടെ ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്താലും അയാളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ തെളിഞ്ഞുവരും.

പേര്. വിലാസം, ഫോണ്‍ നമ്പര്‍, ഫോട്ടോ, ഇ മെയില്‍ ഐ.ഡി തുടങ്ങിയ വിവരങ്ങളാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേരുടെ ആധാര്‍ വിവരങ്ങളാണ് ഇത്തരത്തില്‍ ലഭിക്കുക. കൂടിയ തുക നല്‍കിയാല്‍ ബയോ മെട്രിക് വിവരങ്ങള്‍ വരെ ലഭിക്കാനുള്ള ഒപ്ഷനും സംഘം മുന്നോട്ടു വെക്കുന്നുണ്ട്.

വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ദ ട്രിബ്യൂണ്‍ പത്രത്തിന്റെ പ്രതാധിപര്‍ക്ക് യു.ഐ.ഡി.എ.ഐയുടെ ഛണ്ഡീഗഡ് റീജിയണല്‍ ഓഫീസില്‍നിന്ന് ഒരു കത്തയച്ചിരുന്നു. അതില്‍ പറയുന്നത് ഇപ്രകാരമാണ്. ”ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ ബയോ മെട്രിക് വിവരങ്ങള്‍ ലഭിക്കുമെന്ന് താങ്കളുടെ റിപ്പോര്‍ട്ടര്‍ പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ എത്ര പേരുടെ ആധാര്‍ നമ്പര്‍ റിപ്പോര്‍ട്ടര്‍ എന്റര്‍ ചെയ്ത് നോക്കിയിട്ടുണ്ട്. ഇതില്‍ ആരുടെയെങ്കിലും ബയോ മെട്രിക് വിവരങ്ങള്‍ ലഭിക്കുന്നുണ്ടോ?”
ജനുവരി എട്ടിനകം ഇതുസംബന്ധിച്ച വിശദീകരണം നല്‍കണം. അല്ലാത്ത പക്ഷം ആധാര്‍ വിവരങ്ങളോ ബയോ മെട്രിക് വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കണക്കാക്കും. ഈ കത്തിന് എഡിറ്ററുടെ വിശദീകരണം പോലും ലഭിക്കും മുമ്പാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലീസിനെ ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

chandrika: