X

നടന്നത് ആസൂത്രിത വധശ്രമം; നസീം പിടിച്ചുവച്ചു ശിവരഞ്ജിത്ത് കുത്തി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തന്നെ കുത്തിയത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെയാണെന്ന് അഖില്‍ പറഞ്ഞതായി അച്ഛന്‍ ചന്ദ്രന്‍. അക്രമത്തില്‍ പുറത്തു നിന്നുള്ളവരും പങ്കെടുത്തിരുന്നു. പൊക്കം കുറഞ്ഞ ചിലരെ കണ്ടാലറിയാമെന്നും അഖില്‍ പറഞ്ഞതായി അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞു. തന്നെ കുത്തിയത് എസ്.എഫ്.ഐ കോളജ് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെയെന്ന് കുത്തേറ്റ വിദ്യാര്‍ത്ഥി അഖില്‍ നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു.

അതേസമയം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള അഖിലിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് ഡോക്ടര്‍മാര്‍ അനുമതി നല്‍കിയേക്കും.

അഖിലുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ഡോക്ടര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് അനുമതി നല്‍കണമെന്നും പൊലീസ് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും ആരോഗ്യനില മെച്ചപ്പെടാത്തതിനാല്‍ മൊഴിയെടുക്കാനാകില്ലെന്നാണ് ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.

കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്നും അതിനായി ബാക്കിയുള്ളവര്‍ തന്നെ പിടിച്ചു വച്ചുവെന്നും അഖില്‍ പറഞ്ഞതായി അഛന്‍ പറയുന്നു. തന്നെ ആക്രമിക്കാനായി ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. തന്നെ പിടിച്ചു വച്ചതും പിന്നീട് പ്രശ്‌നമുണ്ടാക്കിയവരെയും കണ്ടാലറിയാം. കുത്തിയതിന് ശേഷവും എസ്എഫ്‌ഐക്കാര്‍ വന്ന് ഭീഷണിപ്പെടുത്തിയെന്ന് അഖില്‍ പറഞ്ഞതായി ചന്ദ്രന്‍ വ്യക്തമാക്കി. കുത്തിയതിന് പരാതി കൊടുക്കരുതെന്നായിരുന്നു എസ്എഫ്‌ഐക്കാരുടെ ഭീഷണി.

താനും സിപിഎം അനുഭാവിയാണെന്നും പക്ഷേ, മകനെ കുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ചന്ദ്രന്‍ ആവശ്യപ്പെട്ടു.

നേരത്തേ, എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളാണ് അഖിലിനെ ആക്രമിച്ചതെന്ന് സുഹൃത്തുക്കളും പൊലീസിന് മൊഴി നല്‍കിയിരുന്നു. ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്ത്തിയതെന്ന് അഖിലിന്റെ സുഹൃത്തുക്കളുടെ മൊഴി. കുത്തേറ്റ ശേഷം പുറകിലോട്ട് നടന്ന അഖില്‍ പിന്നീട് കുഴഞ്ഞു വീണു. എന്നിട്ട് പോലും അഖിലിനെ പിടിച്ചെഴുന്നേല്‍പ്പിക്കാനോ സഹായത്തിനെത്താനോ ശ്രമിക്കാതെ എസ്എഫ്‌ഐ നേതാക്കള്‍ എല്ലാം കണ്ടു നില്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് താങ്ങിയെടുത്താണ് അഖിലിനെ ആസ്പത്രിയിലേക്ക് എത്തിച്ചതെന്നാണ് സഹപാഠികളുടെ മൊഴി.

അതേസമയം കുത്തേറ്റ സംഭവത്തില്‍ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. സംഘര്‍ഷം എസ്.എഫ്. ഐ ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കോളജില്‍ കിടന്ന് വിളഞ്ഞാല്‍ കുത്തികൊല്ലുമെടാ എന്ന് പറഞ്ഞ് ശിവരഞ്ജിത്ത് കയ്യിലെ കത്തി വച്ച് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തുകയായിരുന്നെന്നും എഫ്.ഐ.ആര്‍ വിശദമാക്കുന്നു.
എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെ പ്രതിഷേധിക്കുന്നവരെ വകവരുത്താന്‍ മനപ്പൂര്‍വം സൃഷ്ടിച്ച സംഘര്‍ഷമായിരുന്നു കോളജിലുണ്ടായത്. അഖില്‍ കോളജ് കന്റീനില്‍ ഇരുന്നു പാട്ടുപാടിയതിനെതുടര്‍ന്ന് എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങള്‍ യൂണിറ്റ് മുറിയില്‍ വിളിച്ചുവരുത്തി അഖിലിനെയും കൂട്ടുകാരെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. ഇതിന്റെ പ്രതികാരമാണ് അക്രമമെന്നാണ് എഫ്.ഐ.ആര്‍ പറയുന്നത്.
12ന് രാവിലെ പ്രതികള്‍ കോളജില്‍ സംഘം ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയായിരുന്നു ആക്രമണം. രാവിലെ 10.30ന് കോളജ് ക്യാംപസിലെ മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്ന അഖിലിന്റെ സുഹൃത്ത് ഉമൈര്‍ഖാനോട് ക്ലാസില്‍ പോകാന്‍ എസ്.എഫ്.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. പിന്നീട് പരസ്യമായി ചീത്ത വിളിച്ചു. ഉമൈര്‍ഖാന്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ നാലാം പ്രതി അദ്വൈത് മുഖത്ത് അടിച്ചു. ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിച്ചു കീറി.
പത്ത് മിനിറ്റിനുശേഷം പ്രതിഷേധവുമായി എത്തിയ ഉമൈര്‍ഖാനെയും കൂട്ടുകാരെയും ഒന്ന്, രണ്ട് പ്രതികളായ ശിവരഞ്ജിത്തും നസീമും മുപ്പതോളം സുഹൃത്തുക്കളും കോളേജ് ഗേറ്റിന്റെ ഭാഗത്ത് തടഞ്ഞുവച്ചു. നസീം അവരെ ചീത്ത വിളിച്ചു. ഇതു കണ്ട് ഭയന്നു ഓടി മാറി യൂണിറ്റു റൂമിന് മുന്നില്‍ വന്നുനിന്ന അഖിലിനെ ഒന്നാംപ്രതി ശിവരഞ്ജിത്തും അഞ്ചാംപ്രതി ആരോമലും ഓടിച്ചെന്ന് ഷര്‍ട്ടില്‍ വലിച്ചു തടഞ്ഞുനിര്‍ത്തി. തുടര്‍ന്നാണ് ശിവരഞ്ജിത്ത് കയ്യിലെ കത്തി വച്ച് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തിയതെന്നും എഫ്.ഐ.ആര്‍ പറയുന്നു.

chandrika: