Connect with us

Sports

ഇതാണ് അർജന്റീന ഫാൻസ് കാത്തിരുന്ന കളി

Published

on

കെ.പി മുഹമ്മദ് ഷാഫി

അർജന്റീന ആരാധകർ ഏറെക്കാലമായി ആഗ്രഹിച്ച തരത്തിലുള്ള കളിയാണ് ടീം കോപ അമേരിക്ക ക്വാർട്ടറിൽ വെനിസ്വേലക്കെതിരെ പുറത്തെടുത്തത്. സൂപ്പർ താരം ലയണൽ മെസ്സി പ്രതീക്ഷിച്ച മികവിലേക്കുയർന്നില്ലെങ്കിലും ടീമെന്ന നിലയിൽ ഒത്തൊരുമയോടെയും വ്യക്തമായ ഗെയിം പ്ലാനോടെയുമാണ് അർജന്റീന കളിച്ചത്. കൃത്യസമയങ്ങളിൽ ഗോൾ നേടാൻ കഴിഞ്ഞതും പ്രതിരോധത്തിലെ പ്ലാൻ പിഴവുകളില്ലാതെ നടപ്പാക്കിയതും വിജയത്തിൽ നിർണായകമായി. കടലാസിലെ മികവിൽ ബ്രസീലിനൊപ്പമില്ലെങ്കിലും സെമിഫൈനലിന് ബൂട്ടുകെട്ടും മുമ്പ് ആത്മവിശ്വാസം സംഭരിക്കാൻ കഴിഞ്ഞ രണ്ട് കോപകളിലെയും ഫൈനലിസ്റ്റുകൾക്ക് കഴിഞ്ഞു.

ഖത്തറിനെതിരായ നിർണായക ഗ്രൂപ്പ്ഘട്ട മത്സരത്തിനിറങ്ങിയ ടീമിൽ രണ്ട് സുപ്രധാന മാറ്റങ്ങളോടെയാണ് ലയണൽ സ്‌കലോനി ടീമിനെ ഇറക്കിയത്. മധ്യനിരയിൽ ജിയോവന്നി ലോസെൽസോക്കു പകരം മാർകോസ് അക്യൂന വന്നു. പ്രതിരോധത്തിൽ റെൻസോ സറാവിയയെ മാറ്റി ജർമൻ പെസല്ലയെ കൊണ്ടുവന്നു. കഴിഞ്ഞ മത്സരത്തിൽ ഫുൾബാക്ക് ആയി കളിച്ച് ചില പിഴവുകൾ വരുത്തിയ 21-കാരൻ ഹുവാൻ ഫോയ്തിനെ വലതു വിങ്ബാക്കിൽ അവതരിപ്പിച്ചു.

സെർജിയോ അഗ്വേറോ – ലോതാറോ മാർട്ടിനസ് ആക്രമണ ദ്വയത്തിനു പിന്നിലായി ഏറെക്കുറെ ഒരു പ്ലേമേക്കറുടെ റോളിലായിരുന്നു ലയണൽ മെസ്സി. പ്രതീക്ഷിച്ചതു പോലെ സൂപ്പർ താരത്തിന് തുടക്കം മുതൽക്കേ കനത്ത മാർക്കിങ് നേരിടേണ്ടിവന്നു. 5-ാം നമ്പർ താരം ജൂനിയർ മൊറേനോക്കായിരുന്നു മെസ്സിക്കും മറ്റു കളിക്കാർക്കുമിടയിലെ ബന്ധം മുറിക്കാനുള്ള ചുമതല. എങ്കിലും തുടക്കം മുതൽക്കേ ആക്രമണം നടത്താനും തുടർച്ചയായി കോർണറുകൾ സമ്പാദിക്കാനും അർജന്റീനക്കു കഴിഞ്ഞു.

പത്താം മിനുട്ടിൽ, നിമിഷങ്ങൾക്കിടെ നേടിയ രണ്ടാമത്തെ കോർണർ കിക്കാണ് ആദ്യഗോളിലേക്ക് വഴിതുറന്നത്. ഇടതുഭാഗത്തുനിന്ന് മെസ്സിയെടുത്ത കിക്ക് ബോക്‌സിൽ കൂട്ടമായി നിന്ന കളിക്കാർക്കൊന്നും പിടിനൽകാതെ വലതുഭാഗത്ത് അഗ്വേറോയുടെ വഴിയിലേക്ക് തൂങ്ങിയിറങ്ങി. സമയം പാഴാക്കാതെ മാഞ്ചസ്റ്റർ സിറ്റി താരം ഗോൾ ലക്ഷ്യമാക്കി ഷോട്ടുതിർക്കുകയും ചെയ്തു.ഗോളിന്റെ സഞ്ചാരഗതിയിലുണ്ടായിരുന്ന ലോതാറോ മാർട്ടിനസ് മനോഹരമായൊരു പിൻകാൽ ഫഌക്കിലൂടെ പന്ത് വലയിലേക്ക് വഴി തിരിച്ചുവിട്ടു.

ഗോൾ വഴങ്ങിയതോടെ വെനിസ്വേല പന്തിന്മേൽ കൂടുതൽ ആധിപത്യം പുലർത്താൻ തുടങ്ങി. അർജന്റീനയാകട്ടെ കൂടുതൽ പരീക്ഷണങ്ങൾക്കു മുതിരാതെ ഡിഫൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫുൾബാക്കുകളായ ഒറ്റമെൻഡിയുടെയും പെസല്ലയുടെയും പ്രകടനം ഈ ഘട്ടത്തിൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. ബോക്‌സിൽ ആധിപത്യം സ്ഥാപിക്കാൻ എതിരാളികളെ അനുവദിക്കാതെ അവർ പന്ത് അടിച്ചകറ്റി. ക്രോസുകൾ വന്നപ്പോഴൊക്കെ ഗോൾകീപ്പർ ഫ്രാങ്കോ അർമാനി പൊസിഷൻ പാലിച്ച് അപകടമൊഴിവാക്കുകയും ചെയ്തു. പന്ത് പിൻനിരയിൽ പാസ് ചെയ്ത് കളിക്കുന്നതിനു പകരം ഉയർത്തിയടിച്ച് എതിർ ഹാഫിലെത്തിക്കാനായിരുന്നു അർമാനിക്ക് കോച്ച് നൽകിയ നിർദേശം. ഡാർവിൻ മാക്കിസും റിങ്കൺ ഹെർണാണ്ടസും ഇടതുഭാഗത്തു കൂടി വെനസ്വേലയുടെ ആക്രമണം നയിച്ചെങ്കിലും ഫോയ്ത് ശക്തമായ ടാക്ലിങുകൾ നടത്തി വിഫലമാക്കി. ഒരു ഘട്ടത്തിൽ ബോക്‌സിനകത്തുവെച്ച് യുവതാരം പന്ത് എതിരാളിയിൽ നിന്ന് തട്ടിയെടുത്തത് മനോഹരമായ കാഴ്ചയായിരുന്നു. ഡിഫൻസീവ് മിഡ്ഫീൽഡറായി കളിച്ച പരദസിനും പിടിപ്പത് പണിയുണ്ടായിരുന്നു.

ആദ്യപകുതിയിൽ വെനിസ്വേല മധ്യനിര നിയന്ത്രിച്ചപ്പോൾ മെസ്സിയുടെയും അഗ്വേറോയുടെയും മറ്റും പ്രകടനങ്ങൾ ചില മിന്നായങ്ങളിലൊതുങ്ങി. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീന ആധിപത്യം സ്ഥാപിച്ചു. റോഡ്രിഗോ ഡിപോളിന്റെ മുന്നോട്ടുള്ള പാസ് പിടിച്ചെടുത്ത് മുന്നേറിയ ലോതാറോ തൊടുത്ത ഷോട്ട് ബാറിൽ തട്ടിമടങ്ങിയത് അവർക്ക് ക്ഷീണമായി. തൊട്ടുപിന്നാലെ മെസ്സിയും അഗ്വേറോയും ചേർന്നുനടത്തിയ നീക്കത്തിൽ നിന്ന് വെനസ്വേല രക്ഷപ്പെടുകയും ചെയ്തു.

56-ാം മിനുട്ടിൽ യുവതാരം യെഫേഴ്‌സൺ സോറ്റൽഡോ കളത്തിലെത്തിയത് വെനിസ്വേലക്ക് കരുത്തും അർജന്റീനക്ക് ആശങ്കയും പകർന്നു. ബോക്‌സിനു ചുറ്റും പന്തുമായി റോന്തുചുറ്റിയ 21-കാരനെ നിയന്ത്രിച്ചുനിർത്താൻ അർജന്റീന പ്രതിരോധം പാടുപെട്ടു. വെനിസ്വേല സമനില ഗോളിനായി ആഞ്ഞുപൊരുതുന്നതിനിടെയാണ് അർജന്റീന ലീഡ് വർധിപ്പിച്ച ഗോൾ നേടിയത്. എതിർതാരത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത് ബോക്‌സിലേക്ക് കുതിച്ച ഡിപോൾ കുറ്റമറ്റൊരു പാസ് മധ്യത്തിലേക്കു നൽകി. പാസ് പിടിച്ചെടുത്ത അഗ്വേറോ വെട്ടിത്തിരിഞ്ഞ് ഷോട്ട് തൊടുത്തപ്പോൾ പന്ത് കൈപ്പിടിയിലൊതുക്കാൻ കീപ്പർ ഫാരിനസിനായില്ല. പന്ത് തുളുമ്പി വീണതും മുന്നോട്ട് ഓടിക്കയറിയ ലോ സെൽസോ ആളൊഴിഞ്ഞ വലയിൽ അനായാസം ഗോൾ നിക്ഷേപിച്ചു. ആറു മിനുട്ടു മാത്രം മുമ്പ് അക്യൂനക്ക് പകരക്കാരനായാണ് ലോ സെൽസോ ഇറങ്ങിയത്.

64-ാം മിനുട്ടിൽ ലോതാറോ മാർട്ടിനസിനു പകരം വന്ന എയ്ഞ്ചൽ ഡിമരിയ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും മെസ്സിക്കും അഗ്വേറോക്കുമൊപ്പം ഭീഷണിയുയർത്തുന്ന വലിയ നീക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടു. അതേസമയം, 85-ാം മിനുട്ടിൽ അഗ്വേറോക്കു പകരം വന്ന പൗളോ ഡിബാല കിട്ടിയ അവസരത്തിൽ കാണികളെ കയ്യിലെടുത്തു.

പ്രതിരോധത്തിൽ അർജന്റീന പാലിച്ച അച്ചടക്കമാണ് ഈ വിജയത്തിലെ സുപ്രധാന രഹസ്യം. മുന്നേറ്റനിരയിൽ മെസ്സി കുറച്ചുകൂടി നന്നായി കളിച്ചിരുന്നെങ്കിൽ കൂടുതൽ ഗോൾ പിറന്നേനെ. കരുത്തരായ ബ്രസീലിനെ നേരിടുമ്പോൾ മധ്യനിരയിലെ കളിയായിരിക്കും നിർണായകമാവുക. വിങ് ബാക്കുകൾ കയറിക്കളിച്ചാൽ ഡിഫൻസ് പൊളിയുമെന്നതിനാൽ വെനിസ്വേലക്കെതിരെ പുലർത്തിയ അതേ ശൈലി തന്നെയാവും സ്‌കലോനി അവലംബിക്കുക. അതേസമയം, ഗോൾ കണ്ടെത്താൻ മെസ്സിയുടെയും അഗ്വേറോയുടെയും വ്യക്തിഗത മികവിനെയും നന്നായി ആശ്രയിക്കേണ്ടി വരും. ഡിബാലക്ക് കുറച്ചധികം സമയം അനുവദിച്ചാൽ ടിറ്റേയുടെ ടീമിനെതിരെ ശക്തമായൊരു മത്സരം കാഴ്ചവെക്കാൻ അർജന്റീനക്കു കഴിയും.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending