X

കര്‍ണാടക നിയമസഭയിലെ മലയാളി സാന്നിധ്യം; ശാന്തിനഗറില്‍ എന്‍.എ ഹാരിസ് മൂന്നാമങ്കത്തിന്

ശംസുദ്ദീന്‍ കൂടാളി

ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് അടുത്ത മാസം 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നഗരത്തിലെ ശാന്തിനഗറില്‍ നിന്ന് മൂന്നാം അങ്കത്തിനിറങ്ങുന്ന മലയാളിയും കാസര്‍കോട് കീഴൂര്‍ സ്വദേശിയുമായ എന്‍ എ ഹാരിസ് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ പൗരസമിതി നടത്തിയ സര്‍വ്വേയില്‍ കര്‍ണാടകത്തില്‍ തന്നെ മികച്ച എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മകന്‍ ക്രിമിനല്‍ കേസില്‍പെട്ട സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്റ് ഇദ്ദേഹത്തെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മുന്‍ ഡെപ്യൂട്ടി മേയറും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമാണ്. എന്നാല്‍ ഹാരിസിന്റെ പേരില്‍ ഒരു പെറ്റി കേസ് പോലുമില്ല. മാത്രമല്ല അദ്ദേഹത്തിന്റ ജനകീയ അടിത്തറക്ക് ഒരു കോട്ടവും തട്ടിയിട്ടുമില്ല. ഇതെല്ലാമാണ് ഹാരിസിനെ വീണ്ടും പരിഗണിക്കാന്‍ കാരണമായത്. മുസ്‌ലിം, ക്രിസ്ത്യന്‍, ദളിതര്‍ എന്നിവര്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ശാന്തിനഗര്‍. ഹാരിസിനെ ഇറക്കിയതോടെ ഈസിവാക്കോവറാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കേരളത്തിലും കര്‍ണാടകത്തിലും രാഷ്ട്രീയ രംഗത്തും വ്യാപാര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നാലപ്പാട് ഗ്രൂപ്പിന്റെ ചെയര്‍മാനും മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. എന്‍ എ മുഹമ്മദിന്റെ മകനാണ് എന്‍ എ ഹാരിസ്. എന്‍ എ മുഹമ്മദ് നേരത്തെ ഭദ്രാവതി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കൂടിയായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച ഹാരിസ് വിജയ കോളജ് സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍, കര്‍ണാടക സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മൈസൂര്‍ പേപ്പര്‍മില്‍ ചെയര്‍മാന്‍, കര്‍ണാടക ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

chandrika: