X

എന്തിനാണ് അയാളെ മാലയിട്ട് സ്വീകരിച്ചത്; നഗ്‌നതാ പ്രദര്‍ശനം നടത്തിയ പ്രതിക്ക് സ്വീകരണം നല്‍കിയതില്‍ പ്രതികരിച്ച് പരാതിക്കാരി

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് പരാതിക്കാരി. സംഭവം ലജ്ജാകരമാണ് എന്നും ഇതിനൊക്കെ എങ്ങനെയാണ് മനസ്സു വരുന്നതെന്നും പെണ്‍കുട്ടി ചോദിച്ചു.

”കേരളത്തിലെ സമൂഹവും പുരുഷന്മാരും ഇത്രയും അരോചകമാണ് എന്ന് ആ സംഭവം തെളിയിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ഇറങ്ങിവന്ന മനുഷ്യനെപ്പോലെ ആനയിച്ച് മാലയിട്ട് കൊണ്ടുവരാന്‍ അയാള്‍ ചെയ്ത മഹദ് കാര്യമെന്താണ് എന്നെനിക്ക് പറഞ്ഞു തരണം.” മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ജാമ്യത്തിലിറങ്ങിയ ഒരാള്‍ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ സ്വീകരണം നല്‍കാന്‍ കഴിയുന്നതെന്ന് അവര്‍ ചോദിച്ചു. ‘ബാത്ത്‌റൂമിലും ബെഡ്‌റൂമിലും ചെയ്യാവുന്ന കാര്യം അവന്‍ കെ.എസ്.ആര്‍.ടി.സിയില്‍ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്ന ചോദ്യം എനിക്ക് പൊതുസമൂഹത്തോടുണ്ട്. എങ്ങനെയാണ് അതിനു മനസ്സുവരുന്നത്. കുറ്റം ചെയ്തിട്ടില്ല എന്ന് തെളിഞ്ഞിട്ട് ഇറങ്ങിയതാണ് എങ്കില്‍ ശരി. ഇത് ജാമ്യത്തിലിറങ്ങിയതാണ്.” അവര്‍ ചൂണ്ടിക്കാട്ടി.

20 ദിവസം എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ മൊത്തം തെറിയഭിഷേകം നടത്തി. കമന്റ് സെക്ഷന്‍ ഓഫ് ചെയ്തു വെക്കേണ്ടി വന്നു. എന്റെ സുഹൃത്തുക്കളെ തെറിവിളിച്ചു. എന്റെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ഞാന്‍ ഫോളോ ചെയ്യുന്ന എല്ലാവരെയും തെറി പറഞ്ഞു തുടങ്ങി. പ്രതികരിച്ചതിന്റെ പേരില്‍ ഞാന്‍ അനുഭവിക്കുന്നത് ഇതാണെന്നും അവര്‍ പറഞ്ഞു.

കേസില്‍ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവില്‍ സവാദിന് ശനിയാഴ്ചയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ആലുവ ജയിലിന് പുറത്ത് സ്വീകരണം നല്‍കിയത്. സ്വീകരണത്തിന്റെ ലൈവ് വീഡിയോ അസോസിയേഷന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.

webdesk14: