Article
വേള്‍ഡ് റിസ്ക് റിപ്പോര്‍ട്ടും ആശങ്കകളും
സാമ്പത്തിക രംഗത്ത് പുഷ്കലകാലം കഴിഞ്ഞിരിക്കുന്നു. ഇനിമുതല്‍ കൈപ്പേറിയ സാമ്പത്തിക ഇടനാഴിയിലൂടെയാണ് ലോകം സഞ്ചരിക്കേണ്ടി വരിക എന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. സാമ്പത്തിക രംഗം നിശ്ചലാവസ്ഥയിലും വ്യത്യസ്ത ദിശകളില്‍ സഞ്ചരിക്കുന്നതും ക്ലേശിപ്പിക്കുന്നതുമായിരിക്കും.

ടി ഷാഹുല്‍ ഹമീദ്
ലോക സാമ്പത്തിക ഫോറത്തിന്റെ 2023ലെ ലോക അപകട റിപ്പോര്‍ട്ട് (വേള്‍ഡ് റിസ്ക് റിപ്പോര്‍ട്ട്) പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോള്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ലോകത്ത് വലിയ രീതിയില്‍ സംഭവിക്കുന്നു എന്ന് തുര്‍ക്കി, സിറിയ എന്നി രാജ്യങ്ങളില്‍ വന്‍ നാശം വിതച്ച ഭൂകമ്പം സാക്ഷ്യപ്പെടുത്തുന്നു. പ്രകൃതി ദുരന്തങ്ങളും അതിതീവ്രമായ കാലാവസ്ഥയും ലോകം നേരിടാന്‍ പോകുന്ന വലിയ പ്രശ്നങ്ങളാണെന്ന് റിപ്പോര്‍ട്ട് എടുത്ത് പറയുന്നു, മനുഷ്യരാശിയുടെ ഉദയത്തിനുശേഷം ആവാസവ്യവസ്ഥക്കും ജൈവസമ്പത്തിനും ഇത്രയേറെ പരിക്കുപറ്റിയ കാലഘട്ടം ലോകത്ത് ഉണ്ടായിട്ടില്ല.
ഒരു ചെറിയ ഇടപെടല്‍ കൊണ്ട് മാത്രം പരിഹരിക്കപ്പെടാന്‍ കഴിയുന്നതിലപ്പുറം ദീര്‍ഘകാല ഇടപെടലാണ് ലോക രാജ്യങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടത് എന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. റഷ്യ-യുക്രെയ്ന് യുദ്ധം യൂറോപ്പില്‍ വലിയ രീതിയില്‍ അസമത്വം ഉണ്ടാക്കിയിട്ടുണ്ട്. എളുപ്പം മാറുന്ന പ്രശ്നങ്ങളല്ല ലോകത്ത് ഇന്ന് സംജാതമായിട്ടുള്ളത്, ആരോഗ്യരംഗത്തുള്ള വെല്ലുവിളികളും കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഭക്ഷണം ഊര്‍ജം എന്നിവക്ക് വലിയ വില നല്‍കേണ്ടി വരുന്നതും രൂക്ഷമായ പ്രശ്നങ്ങളാണ്. ലോകം നിലനില്‍പ്പിനു വേണ്ടി പ്രയാസപ്പെടുന്നു, ദ്രുവോന്‍മുഖമായ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളും ജീവിത ചെലവ് വര്‍ധനവും ലോകത്തെ പിടിച്ചു കുലുക്കുന്നു. രാജ്യങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നുവെങ്കിലും വികസനം എല്ലാ വിഭാഗങ്ങളിലും അനുഭവവേദ്യമാകുന്നില്ല.
2023 തുടങ്ങിയപ്പോള്‍ തന്നെ പഴയകാലത്ത് രാജ്യങ്ങളെ പിടിച്ചു കുലുക്കിയ പണപ്പെരുപ്പം, ഉയര്‍ന്ന ജീവിത ചെലവ്, വ്യാപാരയുദ്ധങ്ങള്, മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, സാമൂഹിക അസന്തുലിതാവസ്ഥ, ആണവായുധ സാധ്യത എന്നിവയെല്ലാം വിവിധ രാജ്യങ്ങളില്‍ തിരിച്ചു വന്നിരിക്കുന്നു. 30 വര്‍ഷം മുമ്പ് ആരംഭിച്ച ചര്‍ച്ചകളുടെയും യോഗങ്ങളുടെയും തീരുമാനപ്രകാരം ആഗോളതാപനില വര്‍ധന വര്‍ഷത്തില്‍ 1.5 ഡിഗ്രിയില്‍ താഴെ എത്തിക്കുക എന്നത് ദിവാസ്വപ്നമായി മാറി.
സാമ്പത്തിക രംഗത്ത് പുഷ്കലകാലം കഴിഞ്ഞിരിക്കുന്നു. ഇനിമുതല്‍ കൈപ്പേറിയ സാമ്പത്തിക ഇടനാഴിയിലൂടെയാണ് ലോകം സഞ്ചരിക്കേണ്ടി വരിക എന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. സാമ്പത്തിക രംഗം നിശ്ചലാവസ്ഥയിലും വ്യത്യസ്ത ദിശകളില്‍ സഞ്ചരിക്കുന്നതും ക്ലേശിപ്പിക്കുന്നതുമായിരിക്കും. ലോകത്ത് അനുദിനം വളര്‍ന്നുവരുന്ന സാങ്കേതികവിദ്യ അസമത്വത്തിന് കാരണമാകുന്നതോടൊപ്പം സൈബര്‍ സുരക്ഷ വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നു. സ്ഥിരം ജോലിക്കാര്‍ക്ക് അടക്കം എല്ലാ വിഭാഗം ജോലിക്കാരെയും പിടിച്ചു കുലുക്കുന്ന സാമ്പത്തിക രംഗത്തെ വേതാളങ്ങളുടെ തേര്‍വാഴ്ചയാണ് ലോകത്ത് നടക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാന്‍ പൗരന്മാര് പെടാപ്പാട് പെടുമ്പോള്‍ വന്‍കിട ഭീമന്മാര് സാമൂഹ്യമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ത്തി ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് കച്ചവടം പൊടിപൊടിപ്പിക്കുന്നു.
വലിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ ലോകത്ത് മനുഷ്യരാശിയെ വേട്ടയാടി കൊണ്ടിരിക്കുന്നു. നിലനില്‍പ്പിനു വേണ്ടി ഗത്യന്തരമില്ലാതെ ജനങ്ങള്‍ പ്രയാസപ്പെടുന്നു. ലോകത്ത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 35% ജനങ്ങള്‍ കടക്കെണിയിലായിരിക്കുന്നു. ഭക്ഷണത്തിനും ഊര്‍ജത്തിനും പാര്‍പ്പിടത്തിനും വേണ്ടി ജനങ്ങള്‍ ഉയര്‍ന്ന തുക നല്‍കേണ്ടി വരുന്നത് അപകട സാധ്യതയായി റിപ്പോര്‍ട്ട് കണക്കാകുന്നു. ലോകത്ത് 92 രാജ്യങ്ങളില്‍ ഇന്ധന വില വര്‍ധനവിനെതിരെ ഭരണകൂടങ്ങളെ പിടിച്ചു കുലുക്കുന്ന പ്രക്ഷോഭങ്ങള്‍ നടന്നു. സോമാലിയ, സുഡാന്, സൗത്ത് സുഡാന്, സിറിയ, ടുണീഷ്യ, ഗാന, പാകിസ്താന്, ഈജിപിത്, ലബനന് എന്നീ രാജ്യങ്ങളില്‍ ഭക്ഷ്യ ക്ഷാമം അടക്കമുള്ള വലിയ പ്രയാസങ്ങള്‍ ജനങ്ങള്‍ നേരിടുന്നുണ്ട് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നെതര്‍ലാന്‍ഡില്‍ വെള്ളം കിട്ടാതെ ജനങ്ങള്‍ തെരുവിലിറങ്ങി. അമേരിക്കയിലും ബ്രസീലിലും വലിയ രീതിയില്‍ സൂക്ഷ്മജീവികള്‍ അപ്രത്യക്ഷമാകുന്നു. സേവനമേഖലയില്‍ ഭക്ഷ്യവിതരണ ശൃംഖല 34 രാജ്യങ്ങളില്‍ പ്രതിസന്ധി നേരിടുന്നു. രാജ്യങ്ങള്‍ പലിശ ഉയര്‍ത്തിയതോടെ ചെറുകിട സംരംഭകര്‍ ദുരിതത്തിലായി.
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡ് , മീഥയിന്, നൈട്രസ് ഓക്സൈഡ് എന്നിവ അടിക്കടി കൂടിവരുന്നത് നാളിതുവരെ ഈ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക് എത്തിയിട്ടില്ല എന്നതിന്റെ തെളിവാണ്.
ആരോഗ്യരംഗം വലിയ രീതിയില്‍ വെല്ലുവിളി നേരിടുന്നു. 2030നുള്ളില്‍ 15 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് ലോകത്തുണ്ടാകും. അമേരിക്ക ആഭ്യന്തര ഉല്പാദനത്തിന്റെ 20% ആരോഗ്യ രംഗത്ത് ചെലവ് ചെയ്യുന്നുണ്ടെങ്കില്‍ ഇന്ത്യ 2.5% മാത്രമാണ് ചെലവിടുന്നത്.
ലോകത്ത് ആയുധ കച്ചവടം തകൃതിയായി നടക്കുന്നു, ആയുധ കച്ചവടത്തിന്റെ 80% നടത്തുന്നത് അമേരിക്കയും യൂറോപ്പിലെ വിവിധ രാജ്യങ്ങളുമാണ്. കടത്തിന്റെ വളര്‍ച്ച 112 %ആയി വര്‍ധിച്ചിരിക്കുന്നു. കടബാധ്യത കാരണം ശ്രീലങ്ക, എല്‍സാല്‍വഡോര്‍ , പാകിസ്താന്, ഈജിപ്ത്, ലെബനോന് എന്നീ രാജ്യങ്ങളില്‍ വലിയ പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ഇന്ത്യയില്‍ ഡിജിറ്റല്‍ വിഭജനം, സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍, വിഭവങ്ങളുടെ അപര്യാപ്തത, ഉയര്‍ന്ന ജീവിത ചെലവ്, കടക്കെണിയിലാകുന്ന സാഹചര്യം, പ്രകൃതിദുരന്തങ്ങള്‍, അതിതീവ്ര കാലാവസ്ഥ എന്നിങ്ങനെ വലിയ പ്രശ്നങ്ങള്‍ അപകട സാധ്യതയായി നിലനില്ക്കുന്നു എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിര്‍ബന്ധിതമായി സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്ന ജനങ്ങളുടെ അവസ്ഥയും റിപ്പോര്‍ട്ടിലുണ്ട്.
പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം ജനങ്ങള്‍ക്ക് വിഭവങ്ങള്‍ ലഭ്യമാകാത്ത അവസ്ഥ സംജാതമാകുന്നു. വെള്ളം, ലോഹങ്ങള്‍, ധാതുക്കള്‍ എന്നിവ ഭൂമിയില്‍ കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോകത്ത് അനിയന്ത്രിതമായി ഉപയോഗപ്പെടുന്ന ഇന്റര്‍നെറ്റ് അന്തരീക്ഷത്തില്‍ 3.8%കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് നിലവില്‍ പുറത്ത് വിടുന്നത്. വൈദ്യുതി ഉപയോഗം മൂലമുള്ള കാര്‍ബണ്‍ഡയോക്സൈഡ് 7% ആണ്. അനിയന്ത്രിതമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപഭോഗം ലോകത്ത് വലിയ വെല്ലുവിളി ഉണ്ടാക്കുന്നു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു നിലവില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ 17.3% മാത്രമാണ് പുനചക്രമണം ചെയ്യുന്നത് ബാക്കി മുഴുവനും കുഴിച്ചുമൂടുകയാണ്.
ലോകത്ത് 345 ദശലക്ഷം ജനങ്ങള്‍ 82 രാജ്യങ്ങളിലായി വലിയ രീതിയില്‍ കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മനുഷ്യാവകാശത്തിന്റെ ആഗോള പ്രഖ്യാപനം നടത്തിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ലോകത്ത് വാക്സിന് വിതരണം അടക്കമുള്ള കാര്യത്തില്‍ ഉണ്ടായ രാജ്യങ്ങള്‍ തമ്മിലുള്ള വിവേചനങ്ങള്‍ ഭാവിയിലും തുടര്‍കഥയാകുമെന്ന് റിപ്പോര്‍ട്ട് വായിച്ചാല്‍ മനസ്സിലാകുന്നതാണ്.

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.
അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.
ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപറേഷന് തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന് തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന് തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.
തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള് സ്കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള് സ്കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന് സെന്റര്‍ പില്ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്സ്ഥാന് എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന് സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.
അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്, ടെലിഫോണ്‍ കണക്ഷന്, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന് അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്ക്കുന്നു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന് സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന് വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്പര്യങ്ങള്ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.
പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള് തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്