Connect with us

Video Stories

ആഭ്യന്തര യുദ്ധം ‘ഐക്യ’യമന്‍ തകരുന്നു

Published

on

കെ. മൊയ്തീന്‍കോയ

യമന്‍ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. 2015 മുതല്‍ തുടരുന്ന ആഭ്യന്തര യുദ്ധം രാജ്യത്തെ നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന പ്രസിഡണ്ട് അബ്ദുറബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് കീഴിലാണ് നാല്‍പത് ശതമാനം ഭൂപ്രദേശവും. ഹൂഥി വിഭാഗം മുപ്പത് ശതമാനവും അല്‍ഖാഇദ സ്വാധീനത്തില്‍ ഇരുപതും തെക്കന്‍ യമന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പോരാടുന്ന എസ്.ടി.സി വിമതര്‍ പത്ത് ശതമാനവും പ്രദേശങ്ങള്‍ കയ്യടക്കി. 2014-ല്‍ യസ്ദി ഷിയാ വിഭാഗക്കാരായ ഹൂഥി സായുധ വിഭാഗം തലസ്ഥാനമായ സന്‍അ ആക്രമിച്ച് കീഴടക്കിയതോടെ ആഭ്യന്തര യുദ്ധം രൂക്ഷമായി. പ്രസിഡണ്ട് ഹാദിയും ഭരണകര്‍ത്താക്കളും സഊദിയില്‍ അഭയം തേടി. പതിനായിരങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചു. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും അഭയാര്‍ത്ഥികള്‍. നിരവധി തവണ സമാധാന ശ്രമങ്ങള്‍ നടന്നുവെങ്കിലും പരാജയപ്പെട്ടു.
ആഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, ബാഹ്യശക്തികളാണ് ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. തലസ്ഥാനമായ സന്‍അ നഷ്ടപ്പെട്ട സഊദിയില്‍ അഭയം തേടിയിരുന്ന ഹാദിയെയും ഭരണകൂടത്തെയും പ്രധാന നഗരമായ ഏദന്‍ കേന്ദ്രമായി തിരിച്ചുകൊണ്ടുവന്നത് സഊദി നേതൃത്വത്തില്‍ സഖ്യരാഷ്ട്രങ്ങളാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കാം, ആഗസ്ത് 11-ന് ‘പഴയ തെക്കന്‍ യമന്റെ’ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ പോരാടുന്ന എസ്.ടി.സി (സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍) സായുധ വിഭാഗം ഏദന്‍ കയ്യടക്കി. പ്രസിഡണ്ടിന്റെ കൊട്ടാരവും സൈനിക ക്യാമ്പുകളും എസ്.ടി.സി കയ്യടക്കിയതോടെ ‘യമന്‍’ ഭരണകൂടം അനിശ്ചിതത്വത്തിലായി. ഹാദി ഭരണകൂടത്തെ സൈനികമായി സഹായിക്കുന്നത് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ പത്ത് അറബ് രാഷ്ട്രങ്ങള്‍ അടങ്ങുന്ന സഖ്യസേനയാണ്. അമേരിക്കയും ബ്രിട്ടനും സഖ്യസേന സഹായിക്കുന്നു. സഖ്യസേനയിലെ രണ്ടാമത്തെ പ്രബലരായ യു.എ.ഇ ആണ് എസ്.ടി.സിയെ സഹായിക്കുന്നത്. ഇവരുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് പതിനായിരക്കണക്കിനാളുകള്‍ക്ക് എസ്.ടി.സി സായുധ പരിശീലനം നല്‍കിക്കഴിഞ്ഞു. ഹൂഥികള്‍ക്കെതിരായ യോജിച്ച നീക്കങ്ങളുടെ മുനയൊടിക്കുന്നതാണ് പുതിയ സംഭവ വികാസം. ഹാദി ഭരണകൂടത്തിന് രണ്ടാമത്തെ ആസ്ഥാന നഗരവും നഷ്ട്ടപ്പെട്ടതോടെ ആഭ്യന്തര യുദ്ധം വഴിത്തിരിവിലാണ്. വെടിനിര്‍ത്തലിന് നീക്കം നടക്കുന്നുണ്ടെങ്കിലും എസ്.ടി.സി നീക്കം ഹാദി ഭരണകൂടത്തെ അട്ടിമറിക്കുന്നതാണെന്ന് അറബ് സഖ്യസേനയുടെയും ഹാദി ഭരണകൂടത്തിന്റെയും വിലയിരുത്തല്‍ 2014-ല്‍ ഹൂഥി സായുധ ഗ്രൂപ്പ് സന്‍അ കീഴടക്കി, അന്നത്തെ പ്രസിഡണ്ട് അലി അബ്ദുല്ല സാലേയെ വധിച്ചു. പിന്നീട് ഹൂഥികളും സാലേ പക്ഷവും യോജിച്ച്് നില്‍ക്കുകയാണുണ്ടായത്. എന്നാല്‍ തെക്കന്‍ യമന് സ്വാതന്ത്ര്യം എന്നാവശ്യം ഉയര്‍ത്തി എസ്.ടി.സി രംഗത്തിറങ്ങിയതോടെ ആഭ്യന്തര യുദ്ധത്തിന്റെ സ്വഭാവവും ഗതിയും മാറുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
അറേബ്യന്‍ ഉപദ്വീപില്‍ സഊദി കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമായ യമന് നിരവധി ആഭ്യന്തര കലാപങ്ങളുടെ ചരിത്രമുണ്ട്. ഉസ്മാനിയ ഭരണത്തിന്കീഴില്‍തന്നെ നിരവധി പോരാട്ടം. 1918ല്‍ ഉസ്മാനിയ (തുര്‍ക്കി) സൈന്യം പിന്മാറിയതോടെ ഇമാം യഹ്‌യയുടെ 44 വര്‍ഷത്തെ ഭരണകാലം യമന് പുരോഗതിയുണ്ടായില്ല. 1948 ഫെബ്രുവരി 18-ന് അദ്ദേഹം കൊല്ലപ്പെട്ടു. വിപ്ലവകാരികള്‍ അധികാരം കയ്യടക്കിയെങ്കിലും കൂടുതല്‍ തുടരാനായില്ല. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇമാം അഹമ്മദ് സ്വാതന്ത്ര്യ സേനാനികളെയും എതിരാളികളെയും മര്‍ദ്ദിച്ചൊതുക്കി. 1958-ല്‍ യമന്‍, ഈജിപ്ത് നേതൃത്വത്തിലുള്ള ഐക്യ അറബ് റിപ്പബ്ലിക്കില്‍ ചേര്‍ന്നു. അധികം വൈകാതെ റിപ്പബ്ലിക്കില്‍ നിന്ന് പുറത്തുകടക്കുകയുണ്ടായി. 1962 സെപ്തംബര്‍ 18-ന് വിപ്ലവത്തില്‍ ഇമാം അഹമ്മദ് വധിക്കപ്പെട്ടു. പിന്നീട് റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടു. രാജഭരണത്തിന് അന്ത്യം. യമനില്‍ ഈജിപ്ത് പിടിമുറുക്കിയതോടെ ബദ്ധവൈരികളായ സഊദിയും രംഗത്തിറങ്ങി. ആഭ്യന്തര യുദ്ധം രൂക്ഷമായി. അഞ്ച് വര്‍ഷം നീണ്ടുനിന്നു. 1967 ആഗസ്തില്‍ ഫൈസല്‍ രാജാവും ജമാല്‍ അബ്ദുനാസറും യമനില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്ന കരാറില്‍ ഏര്‍പ്പെട്ടതോടെ യുദ്ധത്തിന് വിരാമം. തെക്കന്‍ യമന്റെ ചരിത്രം വ്യത്യസ്തം. പുരാതന കാലത്ത് ഹദ്‌റ മൗത്ത് എന്നറിയപ്പെട്ട രാജ്യം. ബ്രിട്ടീഷ് കോളനി. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് ഭരണം. 1972-ല്‍ ഇരു യമനുകളും ഏറ്റുമുട്ടി. റഷ്യയുടെ സ്വാധീനമായിരുന്നു യുദ്ധത്തിന് പിന്നില്‍. കമ്യൂണിസ്റ്റ് ലോകത്തെ തകര്‍ച്ചയെ തുടര്‍ന്ന് തെക്കന്‍ യമന്‍, യമനില്‍ ലയിച്ചു. 1990-ല്‍ ലയനം നടന്നുവെങ്കിലും നാല് വര്‍ഷത്തിന് ശേഷം വീണ്ടും തെക്കന്‍ യമന്‍ സ്വാതന്ത്ര്യത്തിന് നടത്തിയ ശ്രമം അടിച്ചമര്‍ത്തപ്പെട്ടു.
ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. എസ്.ടി.സി സഹായത്തോടെ തെക്കന്‍ യമന്‍ സ്വാതന്ത്ര്യത്തിന് പോരാടുന്നു. പഴയ (വടക്കന്‍) യമനില്‍ ഹൂഥികള്‍ മേധാവിത്വം പുലര്‍ത്തുന്നുമുണ്ട്. തെക്കന്‍ യമനിന്റെ ഭൂരിപക്ഷം പ്രദേശവും ഹാദി ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. അല്‍ഖാഇദ സ്വാധീനം ചില പ്രദേശങ്ങളിലുമുണ്ട്. ആഭ്യന്തര യുദ്ധത്തിന്റെ പരിസമാപ്തിയും ഭാവിയും എന്താകുമെന്നതില്‍ അറബ് ലോകത്തിന് ആശങ്കയുണ്ട്. നാല് വര്‍ഷമായി ഹൂഥികളെ അടിച്ചമര്‍ത്താന്‍ അറബ് സഖ്യം നടത്തിവരുന്ന ശ്രമം വിജയം കാണുന്നില്ല. സഊദിക്ക് നേരെ തിരിച്ചടിയും മിസൈല്‍ വര്‍ഷവും അവര്‍ തുടരുന്നു. വിശുദ്ധ ഹജ്ജ് വേളയില്‍പോലും കുറവുണ്ടായില്ല. ഇറാന്റെ ശക്തമായ പിന്തുണയിലാണ് ഹൂഥികള്‍. അതിലിടക്ക്, യു.എ.ഇ പിന്തുണ അവകാശപ്പെടുന്ന എസ്.ടി.സി ഏദന്‍ കയ്യടക്കിയത് പരോക്ഷമായെങ്കിലും ഹൂഥികള്‍ക്ക് സഹായകമാകും.
ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറുകയും കടുത്ത ഉപരോധം നേരിടുകയും ചെയ്യുന്ന ഇറാന്‍, യമന്‍ പ്രശ്‌നത്തില്‍ സമാധാനസന്ധി ആഗ്രഹിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ശക്തമായ ഇടപെടല്‍ യമനില്‍ സമാധാനം വീണ്ടെടുക്കാന്‍ സഹായകമാവുമെന്നാണ് അറബ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മറുവശത്ത് സഊദിയും യു.എ.ഇയും ഉള്‍പ്പെട്ട അറബ് സംഖ്യസേനയും സമാധാനത്തിന്റെ പാതയില്‍ തന്നെ. ‘ഭാര’മേറിയ ഈ യുദ്ധം അവസാനിപ്പിക്കേണ്ടത് അറബ് സേനക്കും അനിവാര്യം. സഖ്യസേനയുടെ ഭാഗമായ യു.എ.ഇ മറ്റൊരു സായുധ ഗ്രൂപ്പിന് സഹായം നല്‍കുമ്പോള്‍ ഉടലെടുത്ത അനിശ്ചിതത്വത്തിനും വിരാമമിടാന്‍ യമനില്‍ സമാധാനം പുനഃസ്ഥാപിക്കണം. അനുയോജ്യ സന്ദര്‍ഭം യു.എന്‍ നേതൃത്വം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

FinTech

സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.

Published

on

സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.

ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.

ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.

കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.

അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.

Continue Reading

Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

on

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

Continue Reading

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

Trending