Connect with us

Video Stories

‘ഇരട്ട’ പ്രഹരം

Published

on

 

മൊഹാലി: ധര്‍മശാലയില്‍ നിന്നും കിട്ടിയ തിരിച്ചടിക്ക് പലിശയും കൂട്ടുപലിശയുമടക്കം രോഹിത് ശര്‍മയും കൂട്ടരും നല്‍കിയപ്പോള്‍ ലങ്കക്കെതിരായ രണ്ടാം ഏകദിനം 141 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ അനായാസം സ്വന്തമാക്കി.
രോഹിത്ത് ശര്‍മ്മയുടെ മൂന്നാം ഡബിള്‍ സെഞ്ച്വറി കൊണ്ട് ചരിത്രത്താളുകളില്‍ ഇടംപിടച്ച മത്സരത്തില്‍ ഇന്ത്യ മുന്നോട്ടു വെച്ച 393 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സില്‍ കിതച്ചു തീര്‍ന്നു. സെഞ്ച്വറി നേടിയ എയ്ഞ്ചലോ മാത്യൂസിന്റെ ഒറ്റയാള്‍ പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ രോഹിത് ശര്‍മ തീര്‍ത്ത ബാലികേറാ മലയ്ക്കു മുന്നില്‍ ലങ്കന്‍ ബാറ്റിങ് നിരക്ക് കാര്യമായ മറുപടി ഉണ്ടായിരുന്നില്ല. ഗുണതിലക (16), തരംഗ (7) തിരിമന്ന (21), ഡിക്‌വെല്ല (22) പെരേര (34) എന്നിങ്ങനെയാണ് മറ്റ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. ഇന്ത്യയ്ക്കായി 60 റണ്‍സ് വഴങ്ങി ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ജസ്പ്രീത് ഭുംറ രണ്ടും, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക്ക് പാണ്ഡ്യ, അരങ്ങേറ്റക്കാരന്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സുന്ദര്‍ 10 ഓവറില്‍ 64 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ലങ്കന്‍ ബാറ്റ്‌സ്മാന്‍ തിരിമന്നയാണ് സുന്ദറിന്റെ ആദ്യ ഇര. നേരത്തെ ടോസ്് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി രോഹിത്ത് ശര്‍മ്മ ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍, ധവാനും ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറികളോടെ മികച്ച പിന്തുണ നല്‍കി.153 പന്തില്‍ 13 ഫോറും 12 സിക്‌സും സഹിതമാണ് രോഹിതിന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറി. നായകന്റെ കളി പുറത്തെടുത്ത രോഹിത് 208 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.
രോഹിത്തിനു പുറമെ ശിഖര്‍ ധവാന്‍ (68), ശ്രേയസ് അയ്യര്‍ (88) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ മഹേന്ദ്ര സിങ് ധോണി (7), ഹര്‍ദിക് പാണ്ഡ്യ (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ശ്രീലങ്കന്‍ നിരയില്‍ തിസര പെരേര മൂന്ന് വിക്കറ്റും, എസ്എസ് പതിരാന ഒരുവിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ചീട്ട് കൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഉയിര്‍ത്തെഴുന്നേല്‍പാണ് മൊഹാലിയില്‍ കണ്ട്ത്. ആദ്യ വിക്കറ്റില്‍ രോഹിതും ധവാനും ചേര്‍ന്ന് 21.1 ഓവറില്‍ 115 റണ്‍സ് അടിച്ചെടുത്തപ്പോള്‍ അയ്യരുമായുള്ള രണ്ടാം വിക്കറ്റ് കൂട്ടു കെട്ടില്‍ 213 റണ്‍സാണ് ക്യാപ്റ്റന്‍ പടുത്തുയര്‍ത്തിയത്.
മത്സരത്തില്‍ തന്റെ 16-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത് ഏകദിനത്തില്‍ മൂന്ന് ഇരട്ട ശതകങ്ങള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിക്കും അര്‍ഹനായി. ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങുന്ന ലങ്കന്‍ താരമെന്ന ചീത്തപ്പേരോടെ 10 ഓവറില്‍ 106 റണ്‍സ് വഴങ്ങിയ ലങ്കന്‍ ബൗളര്‍ നുവാന്‍ പ്രദീപ് റണ്‍വിട്ടു കൊടുക്കുന്നതില്‍ ധാരാളിത്തം പ്രകടിപ്പിച്ചപ്പോള്‍ രോഹിതിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ ക്യാപ്റ്റന്‍ തിസര പെരേര എട്ട് ഓവറില്‍ 80 റണ്‍സും സുരംഗ ലക്മല്‍ എട്ട് ഓവറില്‍ 70 റണ്‍സും വഴങ്ങി.
വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ ഒപ്പമെത്തി. ഇതോടെ ഞായറാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന അവസാന ഏകദിനമായിരിക്കും പരമ്പര വിജയികളെ തീരുമാനിക്കുക.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending