Connect with us

Video Stories

ഗുജറാത്തിലെ മുസ്‌ലിംകള്‍ക്ക് ആവശ്യം ശക്തനായ നേതാവ്

Published

on

 

ഇ.വി രാമകൃഷ്ണന്‍/ എം. അബ്ബാസ്‌

മതേതരം എന്ന വാക്കു പോലും ഈ തെരഞ്ഞെടുപ്പില്‍ ആരും ഉപയോഗിച്ചിട്ടില്ല. അതിനു പോലും ഭയമുള്ള രാഷ്ട്രീയമാണ് ഗുജറാത്തിലേത്. അത്രയും അപകടകരം. എഴുത്തുകാരനും സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകനുമായ, ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ (എമിരറ്റസ്) ഇ.വി രാമകൃഷ്ണന്‍ ചന്ദ്രികയുമായി സംസാരിക്കുന്നു

? ഗുജറാത്ത് പരമ്പരാഗതമായി വ്യാപാര സ്റ്റേറ്റാണ്. ഇത്തരമൊരു പ്രദേശത്ത് എങ്ങനെയാണ് തീവ്രഹിന്ദുത്വം കടന്നുവരുന്നത്

സ്വകാര്യവത്കരണത്തിന് അനുകൂലമായിട്ടുള്ളൊരു സാഹചര്യം നേരത്തെ തന്നെ ഗുജറാത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന് സി. രാജഗോപാലാചാരിയുടെ സ്വതന്ത്ര പാര്‍ട്ടി ഇവിടെ ശക്തമായിരുന്നു. മദിരാശിയിലാണ് അതു രൂപീകൃതമായതെങ്കിലും പച്ച പടിച്ചത് ഗുജറാത്തിലാണ്. അതിന്റെ പ്രധാന കാരണം ഇവിടെ സ്വകാര്യവത്കരണത്തിന് അനുകൂലമായി ഒരന്തരീക്ഷം നിലനിന്നിരുന്നു എന്നതാണ്. വ്യാപാര സമൂഹം എന്ന നിലക്ക് സര്‍ക്കാര്‍ ഇടപെടലുകള്‍ അധികമില്ലാത്ത ഇടങ്ങളാണ് അവര്‍ ആഗ്രഹിച്ചത്. ഈ സമൂഹം പലപ്പോഴും മതത്തിന്റെ താങ്ങ് ആവശ്യപ്പെട്ടിട്ടുണ്ട്. മതപരത അവരുടെ സമൂഹത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടു തന്നെ ആള്‍ദൈവങ്ങളുടെ വലിയ ശൃംഖല തന്നെ ഗുജറാത്തിലുണ്ട്.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഗുജറാത്തില്‍ ഒരു ഹൈന്ദവ റിവൈവലിസത്തിന്റെ തരംഗം തന്നെയുണ്ടായി. സോമനാഥ് ക്ഷേത്രത്തെ കുറിച്ച് കെ.എം മുന്‍ഷിയെഴുതിയ ഒരു നോവലുണ്ട്, ജയ് സോമനാഥ് എന്ന പേരില്‍. ബങ്കിംചന്ദ്ര ചാറ്റര്‍ജിയെപ്പോലെ ഹൈന്ദവ പാരമ്പര്യത്തിലൂന്നി ഇവിടെയും എഴുത്തുകള്‍ നടന്നിട്ടുണ്ട്. അതിലൂടെ ഹൈന്ദവ പ്രതീകങ്ങള്‍ക്ക് സമന്വയ ജീവിതത്തില്‍ കൂടുതല്‍ സ്വീകാര്യത വന്നു. അതേസമയം തന്നെ ഇവിടെ നവാബുമാരുണ്ടായിരുന്നു. പാഴ്‌സികളുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഭരണാധികാരിയായ മുസ്‌ലിം എന്ന അപര സ്വത്വം ഇവരുടെ മനസ്സിലുണ്ടായിരുന്നു. അതിനെ വിദഗ്ധമായി ഉപയോഗിച്ചാണ് ഇവിടത്തെ ഇപ്പോഴത്തെ ഹൈന്ദവ രാഷ്ട്രീയം നിലനില്‍ക്കുന്നത്.

? 1969ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പ്, പിന്നീട് ജനസംഘത്തിന്റെ രൂപീകരണം എന്നിവ ഗുജറാത്തിലെ തീവ്ര ഹൈന്ദവതയെ ശരിക്കു ബാധിച്ചിട്ടുണ്ട്.

എല്ലാകാലത്തും ജനസംഘത്തിന്റെ ബെല്‍റ്റായിരുന്നു ഗുജറാത്ത്. ഒരു ഘട്ടത്തില്‍ ശങ്കര്‍സിങ് വഗേലയൊക്കെ മോദിക്കൊപ്പം ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകര്‍ ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസിനു കിട്ടിയ പ്രാമുഖ്യമാണ് മറ്റൊന്ന്. ഇവിടെ കീഴാള രാഷ്ട്രീയത്തിന് നല്ല കാലമുണ്ടായിരുന്നു. കോണ്‍ഗ്രസ് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാലം. എണ്‍പതുകളികളില്‍ ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്്‌ലിംകളുടെ രാഷ്ട്രീയ കൂട്ടായ്മയായ സവമാ നില നിന്നിരുന്ന കാലത്ത്. അതിനു ശേഷം മണ്ഡല്‍ വരുന്നതോടെയാണ് മന്ദിര്‍ എന്ന തത്വശാസ്ത്രത്തിലൂടെ ഹിന്ദുത്വ ഇതിനെ നേരിടുന്നത്. സോമനാഥില്‍ നിന്നാണ് അദ്വാനിയുടെ രഥയാത്ര ആരംഭിക്കുന്നത് എന്നോര്‍ക്കണം. യഥാര്‍ത്ഥത്തില്‍ നവ് നിര്‍മാണ്‍ മൂവ്‌മെന്റിലാണ് കോണ്‍ഗ്രസ് അടിപതറിയത്. നവ്‌നിര്‍മാണിലെ യുവാക്കളാണ് പിന്നീട് ബി.ജെ.പി നേതാക്കളായി വന്നത്.

? 2002ലെ കലാപം ഈ ഹിന്ദുത്വ മുന്നേറ്റത്തെ അരക്കിട്ടുറപ്പിച്ചു

അതേ, കലാപത്തിന് ശേഷം തീവ്രഹിന്ദുത്വം എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടു.

? 1984ലെ സിഖ് കലാപത്തിന് ശേഷം, പിന്നീട് സിഖുകാര്‍ അവരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുന്നുണ്ട്. എന്നാല്‍ 2002ലെ കലാപത്തിന് ശേഷം മുസ്്‌ലിംകള്‍ക്ക് ഗുജറാത്തില്‍ അതിനായിട്ടില്ല.

ചേരിവത്കരണമാണ് പ്രധാനകാരണം. സച്ചാര്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പിലാക്കിയുമില്ല. വിദ്യാഭ്യാസ-തൊഴില്‍ മേഖലയിലെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന പരാതി പരക്കെയുണ്ട്. പ്രതിപക്ഷവും അതിനെ കാര്യമായി എടുത്തിട്ടില്ല.

?ഈ അരക്ഷിതാവസ്ഥ ഇല്ലാതാകാനുള്ള സാധ്യതകള്‍ കാണുന്നുണ്ടോ
മുസ്്‌ലിം സമുദായത്തില്‍ നിന്ന് പുതിയ നേതാക്കള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഒ.ബി.സിയില്‍ നിന്ന് മേവാനിയെപ്പോലെ, പട്ടേലുമാരില്‍ നിന്ന് ഹര്‍ദികിനെപ്പോലെ, താക്കോറുമാരില്‍ നിന്ന് അല്‍പേഷിനെപ്പോലെയുള്ള നേതാക്കള്‍.

? അതുണ്ടാകാത്തതിന്റെ കാരണമെന്താണ്
പ്രധാനകാരണം ഒന്ന്, വിദ്യാഭ്യാസത്തിന്റെ അഭാവം. പത്താം ക്ലാസ് പാസാകുന്ന മുസ്‌ലിംകള്‍ 12 ശതമാനത്തില്‍ താഴെയാണ്. ഡോക്ടര്‍മാര്‍, വക്കീലുമാര്‍, സാമൂഹിക ശാസ്ത്രം പഠിച്ചവര്‍ ഇവര്‍ക്കിടയില്‍ നിന്നാണ് ആധുനിക നേതൃത്വം ഉണ്ടാകുന്നത്.

? ഗുജറാത്ത് കലാപത്തിന് ശേഷമുള്ള മുസ്്‌ലിം സാമൂഹ്യ വ്യവസ്ഥയെ മുഖ്യധാരാ ഗുജറാത്തി എഴുത്തുകാര്‍ ക്രിയാത്മകമായി നേരിട്ടിട്ടുണ്ടോ? സച്ചിദാനന്ദനൊക്കെ സാക്ഷ്യങ്ങള്‍ എഴുതിയത് അക്കാലത്താണ്
ചില ദലിത്-സ്ത്രീ എഴുത്തുകാര്‍ പ്രതികരിച്ചിട്ടുണ്ട്. മുഖ്യധാരയിലെ വലിയ എഴുത്തുകാര്‍ മൗനം പാലിക്കുകയാണ് ചെയ്തത്. അവരുടെ ഉപബോധത്തിലൊക്കെ ഒരു ഹിന്ദുവുണ്ട്. ഏതു വലിയ കലാപം നടന്നാലും അതില്‍ ഒരു പശ്ചാത്താപത്തിന്റെ അംശം നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇവിടെ ആ ക്ഷമാപണത്തിന്റെ തോന്നല്‍ പോലുമുണ്ടായിട്ടില്ല. ഇത് ഹൈന്ദവ റിവൈവലിസത്തിന്റെ വളരെ ആഴത്തിലുള്ള വേരുകള്‍ ഉള്ളതു കൊണ്ടാണ്.

?അതിപ്പോഴും സജീവമാണ്
തീര്‍ച്ചയായും. അത്യന്താധുനിക സ്വഭാവമുള്ള ഒരു സമൂഹത്തില്‍ ഇത്തരമൊരു ഗോത്ര സ്വഭാവമുള്ള വെറുപ്പുകള്‍ സൂക്ഷിക്കുന്നുവെന്ന് പറയുമ്പോള്‍ അത് അവര്‍ തന്നെ ചെറുതാകുകയാണ്.

?ഈ ഭയം, അരക്ഷിതാവസ്ഥ ഇതില്‍നിന്നൊരു മോചനം അടുത്ത കാലത്ത് സാധ്യമല്ല
ഈയിടെ ചില വീടുകള്‍ക്കു മുകളില്‍ ഒരു ചുവന്നമാര്‍ക്കിട്ടു. എന്തോ മുനിസിപ്പല്‍ ആവശ്യങ്ങള്‍ക്കു വേണ്ടിയിട്ടതാണ്. ആ തെരുവു മുഴുവനും അലര്‍ട്ടായി. ഇന്നും ആ ഭീതി നിലനില്‍ക്കുന്നുണ്ട്. അത് ഭീകരമാണ്. എന്നാല്‍ പേടിയുടെ അംശം കുറഞ്ഞുവരുന്നുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാരായ ആളുകള്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു. അവര്‍ വികസനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ഇതൊരു വഴിതുറക്കലാണ്. നല്ല സൂചനയാണ്.

? ഇതിന് ഒരു കമ്പാര്‍ട്‌മെന്റല്‍ സ്വഭാവം വരുന്നില്ലേ
നിരന്തരമായി മറ്റുള്ള സമുദായവുമായി ഇടപെടാതെ ഒരു സമുദായ നേതൃത്വത്തിനും ജനാധിപത്യത്തില്‍ നേതൃത്വം നിലനിര്‍ത്തിക്കൊണ്ടുപോകാനാകില്ല. ഒരു സമുദായത്തിന്റെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് മറ്റുള്ള പലതരം സമുദായങ്ങളുടെ സന്ദര്‍ഭത്തിലാണെന്ന് എവിടെയോ വെച്ച് തിരിച്ചറിയുന്ന ഒരു ഘട്ടമുണ്ട്. ഇല്ലെങ്കില്‍ അത് ഹിംസയിലേക്കാണ് നയിക്കുക.

? മുസ്‌ലിം സമൂഹത്തില്‍ നിന്ന് ഒരു നേതാവ് ഉയര്‍ന്നു വരും എന്നു തന്നെയാണ് താങ്കള്‍ കരുതുന്നത്
പ്രതീക്ഷ കൈവെടിയുന്നില്ല. ആ സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. മുസ്്‌ലിംകളെ വാര്‍പ്പുമാതൃകകളാക്കുന്നതിനെയുള്ള എതിര്‍വ്യവഹാരങ്ങള്‍ തീര്‍ച്ചയായും നടക്കേണ്ടതുണ്ട്.

? ഈ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിംകളെ ലക്ഷ്യമിട്ട് ധാരാളം വാക്കുകള്‍ ബി.ജെ.പി ഉപയോഗിച്ചിരുന്നു
സാമുദായിക ധ്രുവീകരണം നിലവിലുള്ള സമൂഹത്തില്‍ ഭാഷ സൂക്ഷിച്ചുപയോഗിക്കേണ്ട മാധ്യമമാണ്. പക്ഷേ, ഈയൊരു തെരഞ്ഞെടുപ്പില്‍ സംഭവിച്ചിരിക്കുന്നത് വളരെ നിര്‍ഭാഗ്യകരമായ സൂചനകളും ഉത്കണ്ഠകള്‍ ഉണ്ടാക്കാവുന്ന, നിലവിലെ അന്യവത്കരണത്തെ ഭീകരമായ ആഴത്തിലേക്ക് കൊണ്ടുപോകുന്ന പ്രസ്താവനകളും വാക്കുകളുമാണ്. എഴുത്തുകാരനും അധ്യാപകനുമെന്ന നിലക്ക് എന്നെ ചിന്തിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന കാര്യം, തെരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യും. സമൂഹത്തിന് നിലനില്‍ക്കണം. ജനങ്ങള്‍ക്ക് അവരുടെ ഉപജീവനവും ഭാവി കെട്ടിപ്പടുക്കാനുള്ള വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ പ്രതീക്ഷകളുമാണ് ജനാധിപത്യ ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
എഴുപത് കൊല്ലത്തെ ജനാധിപത്യം കൊണ്ട് നമ്മള്‍ ഏതുതരം പക്വതയാണ് നേടിയത് എന്ന ചോദ്യം ഈ തെരഞ്ഞെടുപ്പ് നമ്മുടെ മുമ്പില്‍ വെക്കുന്നുണ്ട്. ഏതു തരം ഭാവി ഇന്ത്യയിലാണ് അവര്‍ ജീവിക്കാന്‍ പോകുന്നതെന്ന ചോദ്യം. അതിന് ഒരു ഉത്തരം ഇവരാരും നല്‍കുന്നില്ല എന്നാണ് ഏറെ ദുഃഖകരം. അവര്‍ 2002നെ കുറിച്ച് സംസാരിക്കുന്നില്ല. വീണ്ടും അത്തരത്തിലുള്ള സന്ദര്‍ഭത്തിലേക്ക് തിരിച്ചുപോകാതിരിക്കാന്‍ വേണ്ടി ചിലതു ഓര്‍മപ്പെടുത്തേണ്ടതുണ്ട്. അത്തരത്തിലുള്ള ദൂരക്കാഴ്ചയോടു കൂടി ജനാധിപത്യത്തെ ജനപങ്കാളിത്തത്തോടെ ഉണ്ടാക്കിയെടുക്കേണ്ട സംവിധാനമായി മാറ്റേണ്ടതുണ്ട്.

? വികസനത്തെ കുറിച്ചാണ് ബി.ജെ.പി സംസാരിക്കുന്നത്.
വികാസത്തെ കുറിച്ച് വലിയ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. വികാസം എന്നതു തന്നെ ഏതു തരം വികാസം, ആര്‍ക്കു വേണ്ടിയിട്ടുള്ള വികാസം, അതിന്റെ ഗുണഭോക്താക്കള്‍ ആര്, എത്രത്തോളം അതിന്റെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടു. ഇത്തരം പ്രാഥമികമായ ചോദ്യങ്ങള്‍ ചോദിക്കേണ്ട കടമ പ്രതിപക്ഷത്തിനുണ്ട്. അത് വേണ്ട രീതിയില്‍ നടക്കുന്നില്ല. ഗാന്ധിയുടെ ഗ്രാമ കേന്ദ്രീകൃത വികസന ദര്‍ശനത്തിന് എതിരാണ് ബി.ജെ.പിയുടെ വികസനം. ആത്മവിര്‍ശനത്തിന്റെ തീവ്രമായ ആശയ ലോകമുള്ളയാളാണ് ഗാന്ധി. സ്വയം പുതുക്കാനുള്ള ശ്രമം എപ്പോഴും ഗാന്ധിയില്‍ കാണാം.

? നോട്ട് ബന്ദി, ജി.എസ്.ടി തുടങ്ങി പ്രശ്‌നങ്ങള്‍ ഏറെയുണ്ടായിട്ടും ഇനിയും ബി.ജെ.പി ജയിക്കും എന്ന് പറയപ്പെടുന്നത് എന്തുകൊണ്ടാണ്
ഇത് വളരെ പേടിപ്പെടുത്തുന്ന ചോദ്യമാണ്. തെരഞ്ഞെടുപ്പിലെ ജയം ഒരുപക്ഷേ, മറ്റൊരു പരാജയമാകാനും മതി. ബി.ജെ.പിക്ക് ഇപ്പോ വലിയ നേതാവില്ലാത്ത അവസ്ഥയാണ്. കോണ്‍ഗ്രസിന്റെ നേതൃശേഷി പരീക്ഷിക്കപ്പെട്ടിട്ടില്ല. ഇവര്‍ പരീക്ഷിക്കപ്പെടുകയും ശരിയാകില്ലെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

? മോദി തുടര്‍ച്ചയായി കള്ളങ്ങള്‍ പറയുന്നു. ഈ കള്ളങ്ങള്‍ എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഒരു വിഭാഗത്തിനിടയില്‍ മോദി പോപ്പുലറാണ്. അതിന്റെ കാരണമെന്താകും
എനിക്ക് തോന്നുന്നത്, ലാര്‍ജന്‍ ദാന്‍ ലൈഫ് പെര്‍സോണ്‍ എന്നത് മാധ്യമങ്ങള്‍ അടക്കമുള്ള പലതിന്റെയും സൃഷ്ടിയാണ്. ഒരുപക്ഷേ, ഏതോ ഒരു ഘട്ടത്തില്‍ അത് അയാള്‍ക്ക് തിരിച്ചടിയാകും. ഹിസ്റ്റീരിയയാണ് ഇത്. സ്വയം പെരുപ്പിച്ചു വെച്ച ഈ പ്രതിച്ഛായക്ക് ഒരുഘട്ടത്തില്‍ തിരിച്ചടി നേരിടുമ്പോള്‍ ഇവര്‍ക്കൊന്നും ഇതിനെ അംഗീകരിക്കാനുള്ള മനസ്സ് ഇല്ലാതെ വരും.

? ഗുജറാത്തിലെ പുതിയ ജാതി സമവാക്യങ്ങള്‍ രാഷ്ട്രീയത്തെ ഏതു തരത്തില്‍ സ്വാധീനിക്കും
ജനങ്ങളെ ഒരുമിച്ചുകൂട്ടാനാണ് ജാതിയെ ഉപയോഗിക്കുന്നത്. അതിനെ പൂര്‍ണമായി ജനാധിപത്യത്തില്‍ തടയാനാകില്ല. എന്നാല്‍ ജാത്യാഭിമാനം എന്ന ഒന്നുകൂടി വന്നിട്ടുണ്ട്. നേരത്തെ അതു പുറമേയുണ്ടായിരുന്നില്ല. അവരാണ് ഗുജറാത്തിന്റെ അനന്തരാവകാശികള്‍ എന്നാണ് അവര്‍ കരുതുന്നത്. അത് വിനാശകരമാണ്.

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending