Connect with us

Video Stories

മതേതര ചിന്ത ബലപ്പെടുത്തി വിശാല ഐക്യം സാധ്യമാക്കണം

Published

on

അയല്‍വാസികളിലൂടെ ബഹുസ്വരത ഉറപ്പുവരുത്തുന്ന ഇസ്‌ലാമിക സമീപനം എത്രമേല്‍ ഉദാത്തമാണ് എന്ന് പരിശോധിക്കാം. നമ്മുടെയെല്ലാം അയല്‍വാസികളില്‍ എല്ലാ മതക്കാരും വിശ്വാസികളുമുണ്ടാവും. ഒരേ വിശ്വാസികള്‍ തന്നെ ഒരുമിച്ചു താമസിക്കുന്ന പലസ്ഥലങ്ങളിലും ഇതര വിശ്വാസികളായ ന്യൂനപക്ഷങ്ങളെ കാണാം. ലോകത്ത് അപൂര്‍വം സ്ഥലങ്ങളിലൊഴിച്ച് എല്ലായിടത്തും ഈ ബഹുസ്വരത പ്രകടമാണ്. അയല്‍ വാസികളുടെ ഐക്യദാര്‍ഢ്യമുണ്ടെങ്കില്‍ സമുദായ സൗഹാര്‍ദ്ദവും ബഹുസ്വരതയും പോറലേല്‍ക്കാതെ ഇവിടെ നിലനില്‍ക്കും.

നബി (സ) പറഞ്ഞു: അല്ലാഹുവിലും മരണാനന്തരമുള്ള നരക ശിക്ഷയിലും വിശ്വസിക്കുന്ന ആരും അയല്‍വാസിയെ ഉപദ്രവിക്കരുത്. തന്റെ ശല്യത്തില്‍ നിന്ന് അയല്‍വാസിക്ക് രക്ഷയില്ലാത്ത ആര്‍ക്കും തന്നെ യഥാര്‍ത്ഥ വിശ്വാസിയാകാന്‍ കഴിയില്ല. തനിക്കെന്താണ് ഇഷ്ടപ്പെട്ടത് അത് തന്റെ അയല്‍വാസിക്കും ഇഷ്ടപ്പെടാതെ നിങ്ങളില്‍ ഒരാള്‍ക്കും സത്യവിശ്വാസിയാവാന്‍ കഴിയില്ല. നബി (സ) പറഞ്ഞു: അയല്‍വാസിയുടെ കാര്യത്തില്‍ ജിബ്‌രീല്‍ (അ) എന്നെ ഉപദേശിച്ചുകൊണ്ടേയിരുന്നു. അവസാനം അയല്‍വാസിക്ക് സ്വത്തില്‍ അനന്തരാവകാശം നിശ്ചയിക്കുമോ എന്നുപോലും എനിക്കു തോന്നിപ്പോയി. ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവര്‍ തങ്ങളുടെ അയല്‍ക്കാരോട് നല്ല നിലയില്‍ വര്‍ത്തിക്കട്ടെ. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല.

ഏതൊരു സമൂഹത്തിലും അയല്‍വാസികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ഇസ്‌ലാം തുറന്നുകാട്ടുന്നു. നീ കറി പാകം ചെയ്താല്‍ അല്‍പം വെള്ളം ചേര്‍ത്ത് അധികരിപ്പിച്ചെങ്കിലും അയല്‍വാസിയെ പരിഗണിക്കുക എന്ന ആഹ്വാനം മറ്റെന്താണ് സൂചിപ്പിക്കുന്നത്? നീ നല്ലയാളാണെന്ന് അയല്‍വാസികള്‍ പറയുന്നത് കേട്ടാല്‍ നീ നല്ലയാളാണെന്ന് മനസ്സിലാക്കിക്കൊള്ളുക. നീ ചീത്തയാളാണെന്ന് നിന്റെ അയല്‍വാസികള്‍ പറയുന്നത് കേട്ടാല്‍ നീ ചീത്തയാളാണെന്ന് മനസ്സിലാക്കിക്കൊള്ളുക എന്ന നബി (സ) വചനം മാനവിക സൗഹാര്‍ദ്ദത്തിന്റെ നിദര്‍ശനമല്ലെങ്കില്‍ മറ്റെന്താണ്? സിദ്ദീഖ് (റ) ഭരണാധികാരമേറ്റപ്പോഴും ഉമറിബ്‌നുല്‍ ഖത്താബ് (റ), ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ), അലിയുബ്‌നു അബീത്വാലിബ് (റ) എന്നിവര്‍ സാരഥ്യമേറ്റപ്പോഴും നയപ്രഖ്യാപനം നടത്തി. എന്തായിരുന്നു അതില്‍ മുഴച്ചുനിന്നത്? മനുഷ്യ സാഹോദര്യം. എല്ലാവര്‍ക്കും നീതി. കോപ്റ്റിക് വംശജനോട് അപമര്യാദയായി പെരുമാറിയപ്പോഴാണ് ഗവര്‍ണറായ അംറുബ്‌നു ആസ്വി (റ)ന്റെ മുന്നില്‍ വെച്ച് മകന് പൊതിരെ തല്ലുകിട്ടിയത്. അടിച്ചതാകട്ടെ കോപ്റ്റിക് വംശജനും! ഉമറിബ്‌നുല്‍ ഖത്താബ് (റ) ഈലിയ കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഹൃദയം നിറഞ്ഞ് സന്തോഷിച്ചത് ക്രൈസ്തവരായിരുന്നു. ഈജിപ്തിലെ മസ്ജിദ് വിശാലമാക്കാന്‍ തുനിഞ്ഞപ്പോള്‍ ക്രൈസ്തവ സഹോദരിയുടെ പുരയിടം ഇടിച്ചു നിരപ്പാക്കേണ്ടിവന്നു. ഗവര്‍ണര്‍ അംറുബ്‌നു ആസ്വ (റ) ആ സ്ത്രീയോട് കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയും ആവശ്യത്തിലേറെ നഷ്ട പരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്തു. അവര്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് ആ സഹോദരിയുടെ പേരില്‍ പുരയിടത്തിന്റെ പ്രതിഫലം പൊതു ഖജനാവില്‍ നിക്ഷേപിച്ച ശേഷമാണ് അതു ഇടിച്ചു നിരപ്പാക്കി പള്ളിയോടു ചേര്‍ത്തത്. ക്രൈസ്തവ സ്ത്രീ, ഭരണാധികാരി ഉമറിനെ (റ)സമീപിച്ചു. തുടര്‍ന്നുണ്ടായ വിധി പുരയിടം അതേ വിധത്തില്‍ പുനര്‍നിര്‍മ്മിച്ചു കൊടുക്കണമെന്നാണ്.

മുസ്‌ലിം ഐക്യത്തോടൊപ്പം വിശാല ഐക്യവും കാത്തു സൂക്ഷിക്കുകയാണ് പ്രവാചകനും ഖുലഫാഉര്‍റാഷിദുകളും ചെയ്തത്. ഐ.എസ് പോലുള്ള ഭീകര സംഘടനകളില്‍ ആകൃഷ്ടരാവുന്നവര്‍ ഈ ചരിത്രമാണ് മനസ്സിലാക്കേണ്ടത്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും വിശ്വാസികള്‍ ആകുമായിരുന്നു എന്നു ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ എല്ലാവരേയും വിശ്വാസികളാക്കുക നിന്റെ ചുമതലയല്ലെന്നു അല്ലാഹു നബിയെ ഉണര്‍ത്തുന്നു. നീ ദീന്‍ പറഞ്ഞുകൊടുത്താല്‍ മതി. ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ; അല്ലാത്തവര്‍ അവരുടെ ഇച്ഛക്കൊത്ത് ചെയ്യട്ടെ- അതാണ് അല്ലാഹുവിന്റെ കല്‍പന. ലാഇഖ്‌റാഹ ഫിദ്ദീന്‍, ലകുംദീനുകും വലിയദീന്‍ എന്നതൊക്കെ ചിന്തിക്കേണ്ട വചനങ്ങളാണ്. ഇസ്‌ലാമിന്റെ കാര്യത്തില്‍ ബലാല്‍ക്കാരമില്ലെന്നും ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം ആവാമെന്നും ഇവിടെ അടിവരയിടുന്നു. പ്രബോധനം ചെയ്യാമെന്നല്ലാതെ അത് അടിച്ചേല്‍പ്പിക്കരുത്. അല്ലാഹു കരുണാമയനാണ്; കരുണാനിധിയാണ്. എല്ലാവര്‍ക്കും അവന്‍ ഭക്ഷണം നല്‍കും. മറ്റു ജീവിതാവകാശങ്ങളും ചിന്താ സ്വാതന്ത്ര്യവും നല്‍കും. ഈ നാടിനെ നിര്‍ഭയമാക്കി മാറ്റേണമേ എന്നു മക്കക്കുവേണ്ടി ഇബ്രാഹിം നബി (അ) പ്രാര്‍ത്ഥിച്ച സന്ദര്‍ഭം ഓര്‍ക്കുക. കായ്കനികള്‍ വിശ്വാസികള്‍ക്കായി നല്‍കേണമേ എന്നദ്ദേഹം പ്രാര്‍ത്ഥിച്ചപ്പോള്‍ വിശ്വസിക്കാത്തവര്‍ക്കും നല്‍കുമെന്നാണ് അല്ലാഹു തിരുത്തിയത്. എല്ലാവരോടും നീതി പ്രവര്‍ത്തിക്കുകയാണ് ഇസ്‌ലാമിന്റെ അടിത്തറ. അല്ലാഹുവിന്റെ നീതി എത്രമേല്‍ ഉദാത്തമാണ്. മരിച്ചു മണ്ണായി പുനരുജ്ജീവിപ്പിക്കപ്പെടുന്ന മനുഷ്യന് എന്തെല്ലാം അവകാശങ്ങളാണ് വകവെച്ചു നല്‍കുന്നത്? കിതാബ് കയ്യില്‍ കൊടുക്കുന്നു. നന്മയും തിന്മയും വേര്‍തിരിച്ച് തൂക്കുന്നു. അവയവങ്ങളെക്കൊണ്ട് സംസാരിപ്പിക്കുന്നു. മനുഷ്യനെ തന്നെ എല്ലാം ബോധ്യപ്പെടുത്തിയ ശേഷമാണ് നരകത്തിലോ സ്വര്‍ഗത്തിലോ പ്രവേശിപ്പിക്കുന്നത്. ഇതൊന്നുമില്ലാതെ നേരെ നരകത്തിലേക്ക് വലിച്ചെറിയുകയോ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയോ ചെയ്യാന്‍ അല്ലാഹുവിന് സാധിക്കില്ലേ? എന്നാല്‍ അങ്ങനെയല്ല; അല്ലാഹു നീതിമാനാണ്. മനുഷ്യരോടും നീതി പിന്തുടരാനാണ് അല്ലാഹു കല്‍പ്പിക്കുന്നത്.

വിശാല ഐക്യത്തെ തള്ളിപ്പറയുന്ന ഭീകരസംഘടനകളുടെ മറ്റൊരു വാദം പ്രതികാരം ചെയ്യണ്ടേ എന്നാണ്. നീതിനിര്‍വഹണത്തിന് ഏത് രാജ്യത്തും നിയമ സംവിധാനങ്ങളുണ്ട്. ആ വഴിയാണ് പിന്തുടരേണ്ടത്. പീഡിപ്പിച്ചവരോടും മര്‍ദ്ദിച്ചവരോടും പ്രതികാരമാണ് നബിചര്യയെങ്കില്‍ മക്കക്കാര്‍ക്ക് പ്രവാചകന്‍ പൊതുമാപ്പ് നല്‍കുമായിരുന്നോ? കഠിന ശത്രുവായി പ്രവര്‍ത്തിച്ച അബൂസുഫ്‌യാന്റെ വീട്ടില്‍ മക്കാ വിജയദിവസം അഭയം പ്രാപിച്ചവര്‍ക്ക് സുരക്ഷിതത്വമുണ്ട് എന്നു പറയുമായിരുന്നോ? ഉസ്മാനുബ്‌നു ത്വല്‍ഹ, ഹബ്‌റാര്‍, വഹ്ശി, ഹിന്ദ്, ഇഖ്‌രിമ, മാലികുബ്‌നു ഔഫ് അന്നസ്വീരി, സുഹൈല്‍ ബില്‍ അംറ്, ഫുജ്വാലതുബ്‌നു ഉമൈര്‍, സ്വഫ്‌വാന്‍ ഇബ്‌നു ഉമയ്യ, സുറാഖ, ഉമൈര്‍, ഗൗസ്ബ്‌നു ഹാരിസ്, സുമാമ, സൈദുബ്‌നു സഅ്‌ന തുടങ്ങിയവര്‍ക്കെല്ലാം പ്രവാചകന്‍ (സ) മാപ്പ് കൊടുക്കുമായിരുന്നോ? അങ്ങേയറ്റം വേദനിപ്പിച്ച ത്വാഇഫിലെ അക്രമികളുടെ മേല്‍ രണ്ട് മലകള്‍ എറിയാമെന്നു അല്ലാഹുവിന്റെ വാഗ്ദാനം വന്നപ്പോള്‍ അതു സ്വീകരിക്കുമായിരുന്നില്ലേ? ഇതില്‍ നിന്നെല്ലാം മനസിലാവുന്നത് മുസ്‌ലിം ഐക്യത്തോടൊപ്പം മാനവിക ഐക്യവും ഉയര്‍ത്തിപ്പിടിക്കുകയാണ് ഇസ്‌ലാമിക രീതി എന്ന പരമമായ സത്യമാണ്.

ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഏകീകൃത സിവില്‍ കോഡുപോലുള്ള നിരവധി ഭീഷണികള്‍ ഉണ്ട്. ആദ്യമായി, സമുദായത്തിന്റെ ഐക്യത്തിലൂടെയും പൊതുവായ യോജിപ്പിലൂടെയുമാണ് പ്രതിരോധ നിര തീര്‍ക്കേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ അധ്യായം 61 സ്വഫ്ഫില്‍ നാലാം വചനം- (കല്ലുകള്‍) സുദൃഢമായി സംയോജിപ്പിച്ച ഒരു മതില്‍പോലെ അണിചേര്‍ന്നുകൊണ്ട് തന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു. ഇങ്ങനെ രൂപപ്പെടുന്ന ഐക്യം മിതത്വ നിലപാട് അഥവാ മാധ്യമ സമീപനം സ്വീകരിച്ചു കൊണ്ടാവണം. ഭീകരവാദം, തീവ്രവാദം എന്നിവക്കെതിരെ സന്ധിയില്ലാ നിലപാടുവേണം. നിരപരാധിക്കെതിരെ ഹിംസ പ്രയോഗിക്കുന്നവര്‍ ആരോ അവരാണ് ഭീകരവാദികള്‍. ഭരണകൂട ഭീകരതയാണ് ഏറ്റവും വലിയ ഭീഷണിയായി നിലകൊള്ളുന്നത്. ദേശീയ രാഷ്ട്രങ്ങള്‍ മറ്റു ദേശീയ ഭരണകൂടങ്ങള്‍ സ്വന്തം ജനതയുടെമേല്‍ നടത്തുന്ന ഭീകരതയുമാണ് ഇവയില്‍ പ്രധാനമായിട്ടുള്ളത്. പാഠ മാത്രമായ അര്‍ത്ഥത്തില്‍ മതങ്ങളെ മനസ്സിലാക്കാനും വിശദീകരിക്കാനും വ്യാഖ്യാനിക്കാനുമുള്ള പ്രവണതയാണ് മത മൗലിക വാദം. അതിനാല്‍ ഇത്തരം അഹിതകരമായ എല്ലാ നിലപാടുകള്‍ക്കുമെതിരെ ശക്തി സംഭരിക്കുന്ന വിധത്തിലായിരിക്കണം മുസ്‌ലിം ഐക്യം. ആ മുസ്‌ലിം ഐക്യമാവട്ടെ ബഹുസ്വര സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് ഇസ്‌ലാം കാണിച്ചുതന്ന മാതൃകയിലുമായിരിക്കണം.

ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ മറ്റു സമുദായങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രശ്‌നമുണ്ടാവരുത്. മറ്റു സമൂഹങ്ങളെ വ്രണപ്പെടുത്തുന്ന യാതൊരു നടപടിയും നമ്മില്‍ നിന്നുണ്ടായിക്കൂട. ഇപ്പോള്‍ അങ്ങനെ എന്തെല്ലാം കാര്യങ്ങളുണ്ട് എന്നു സമഗ്ര പരിശോധന നടത്തണം. അവ പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണം. സംഘടനകളില്‍ ചിലതെങ്കിലും കഠിനമായ അരാഷ്ട്രീയ ചിന്തയിലേക്ക് നീങ്ങുന്നതായി കാണുന്നു. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍, രാഷ്ട്രീയമായി ശക്തിയാര്‍ജ്ജിച്ച് ബാലറ്റ് പേപ്പറിലൂടെയാണ് സ്വത്വം വെളിപ്പെടുത്തേണ്ടത്. വോട്ടിങില്‍ നിന്നു വിട്ടു നിന്നാല്‍ നമ്മുടെ ശബ്ദത്തിന് യാതൊരു പ്രസക്തിയും ഉണ്ടാവില്ല. അസംബ്ലിയിലും പാര്‍ലിമെന്റിലുമാണ് ഏകീകൃത സിവില്‍ കോഡിനെ പോലുള്ള കാര്യങ്ങള്‍ക്കെതിരെ പ്രധാനമായും പോരാടേണ്ടത്. അവിടെ ശക്തമായ പ്രാതിനിധ്യം വേണം. അങ്ങനെ പ്രാതിനിധ്യം കിട്ടണമെങ്കില്‍ വിശാല ഐക്യം ശക്തിപ്പെടുത്തിയേ തീരൂ. ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും പാര്‍സിയും ബൗദ്ധനുമെല്ലാം നാം മുന്നോട്ടുവെക്കുന്ന സമീപനത്തിന് അനുകൂലമായി നില്‍ക്കണം. നമ്മുടെ മൂല്യങ്ങളില്‍ ഉറച്ചു നിന്നാല്‍ മാത്രമെ അതിന് സാധിക്കയുള്ളൂ. ബാബ്‌രി മസ്ജിദ് തകര്‍ച്ചയുടെ കാലത്ത് ഈ രാജ്യത്തെ ബഹുസ്വര സമൂഹത്തിലെ മഹാഭൂരിഭാഗവും ആ നടപടിയെ അപലപിച്ചു. ഇനിയും അത്തരം മതേതര ചിന്തകളെ ബലപ്പെടുത്തി വിശാല ഐക്യത്തിലൂടെ മാത്രമെ നമുക്കു മുന്നോട്ടു നീങ്ങാന്‍ സാധിക്കുകയുള്ളൂ. (അവസാനിച്ചു)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending