Connect with us

Video Stories

യാദവ ഭിന്നതയില്‍ കലങ്ങുന്ന യു.പി

Published

on

സമാജ് വാദി പാര്‍ട്ടിയില്‍ രൂക്ഷമായ മൂപ്പിളമത്തര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ സംഘടനയുടെ ജീവാത്മാവും പരമാത്മാവുമായ മുലായം സിങ് യാദവിന് ആയില്ലെങ്കില്‍ ഉത്തര്‍പ്രദേശിന്റെ സാമൂഹ്യ-രാഷ്ട്രീയ ഘടന തന്നെ അഴിച്ചുപണിക്കു വിധേയമാക്കേണ്ടിവരും. ദേശീയ രാഷ്ട്രീയത്തിലെ തന്നെ വലിയ ചലനങ്ങള്‍ക്ക് കാരണമാകുന്നതാണ് സമാജ് വാദി പാര്‍ട്ടിയിലെ ആഭ്യന്തര കലഹം. താല്‍ക്കാലികമായ വെടിനിര്‍ത്തലിന് ഉത്തര്‍പ്രദേശ് യാദവ രാഷ്ട്രീയത്തിലെ ഇരു പക്ഷവും തയാറായിട്ടുണ്ടെങ്കിലും ഈ പരസ്പര പോരില്‍ മുതലെടുപ്പിന് കാത്തിരിക്കുന്ന ശക്തികള്‍ വിശ്രമിക്കുന്നില്ല എന്ന് തിരിച്ചറിയണം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് ഭരണകക്ഷിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. തിങ്കളാഴ്ച ലക്‌നൗവില്‍ ചേര്‍ന്ന പാര്‍ട്ടി യോഗം സഭ്യേതരവും വൈകാരികവുമായ രംഗങ്ങള്‍ക്കാണു സാക്ഷിയായത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയും പാര്‍ട്ടിയുടെ പ്രഥമ കുടുംബം രണ്ട് ചേരിയിലായി പോര്‍വിളി നടത്തി. മുലായം സിങ്, ശിവ്പാല്‍ യാദവ്, പ്രതീക് യാദവ് തുടങ്ങിയവര്‍ ഒരു ഭാഗത്തും അഖിലേഷ് യാദവ്, രാംഗോപാല്‍ യാദവ്, ഡിംപിള്‍ യാദവ് തുടങ്ങിയവര്‍ മറുചേരിയിലും നിലയുറപ്പിച്ചു. തന്നോളം വളര്‍ന്ന മകനെ ശാസിച്ചും വിശ്വസ്തരുടെ താല്‍പര്യങ്ങള്‍ തൃപ്തിപ്പെടുത്തിയും പാര്‍ട്ടിയെ ഇത്തരമൊരു സന്ദിഗ്ധ ഘട്ടത്തില്‍ മുന്നോട്ട് കൊണ്ടുപോവുക മുലായം സിങ് യാദവിന് സാധ്യമാകുമോ എന്നാണ് രാഷ്ട്രീയ വിചക്ഷണര്‍ ഉറ്റുനോക്കുന്നത്. അച്ഛനും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിനെ തള്ളിപ്പറഞ്ഞ് പുതിയ പാര്‍ട്ടിയുമായി താന്‍ രംഗത്ത് വരി െല്ലന്നും എന്നാല്‍ പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശക്തികളുടെ ശ്രമങ്ങളെ ചെറുത്ത് നില്‍ക്കുമെന്നും അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്.

1970 കളില്‍ ശക്തിപ്പെട്ട സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളില്‍ നിന്നാണ് യാദവ-ഒ.ബി.സി രാഷ്ട്രീയ നേതൃത്വങ്ങള്‍ മുഖ്യധാരയിലേക്ക് വരുന്നത്. മുലായം സിങ് യാദവും ലാലു യാദവുമൊക്കെ രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായാണ് അവിഭക്ത ജനതാ രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. പിന്നീട് പിന്നാക്ക, യാദവ രാഷ്ട്രീയത്തിലേക്ക് പറിച്ച് നടപ്പെട്ടു. അനന്തരം പിന്നാക്കക്കാരിലെ മുന്നാക്ക രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നവരായി ഇവര്‍ മാറുന്നതിനും കാലം സാക്ഷിയായി. 1992ല്‍ ജനതാദളിനെ പിളര്‍ത്തി മുലായം സിങ,് സമാജ് വാദി പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് സാമൂഹിക ക്രമം പിന്നാക്ക ജന വിഭാഗങ്ങളുടെ ശാക്തീകരണത്തിലൂടെ മാത്രമേ പ്രാവര്‍ത്തികമാക്കപ്പെടൂ എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ പിന്നാക്കക്കാര്‍ എന്ന സാമൂഹ്യ വിഭാഗത്തെ കേവലം യാദവ ഉന്നമനവുമായി ചേര്‍ത്തികെട്ടിയാണ് മുലായം തന്റെ രാഷ്ട്രീയ സാമ്രാജ്യം കെട്ടിപ്പടുത്തത്. മറ്റ് പിന്നാക്ക വിഭാഗങ്ങളെ യാദവ രാഷ്ട്രീയവുമായി ചേര്‍ത്ത് നിര്‍ത്തി പുതിയ സോഷ്യല്‍ എന്‍ജിനിയറിങിന്് മുലായം നേതൃത്വം നല്‍കി. യാദവ, കുര്‍മ്മി വിഭാഗങ്ങളെയും മുസ്‌ലിംകളിലെ പിന്നാക്കക്കാരായ ഖുറേഷി, കസായി, അന്‍സാരി, ബിഷ്ത്തി തുടങ്ങിയ വിഭാഗങ്ങളെയും ഒരുമിപ്പിച്ചു നിര്‍ത്തി സ്വന്തമായ രാഷ്ട്രീയ മണ്ഡലം വികസിപ്പിച്ചെടുക്കുന്നതില്‍ മുലായം സിങ് യാദവും പാര്‍ട്ടിയും വിജയിക്കുകയുണ്ടായി.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് യാദവ സമുദായം രാജ്യ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടത്. ഐതിഹ്യങ്ങളിലും പുരാണങ്ങളിലും വലിയ സ്ഥാനങ്ങള്‍ കല്‍പ്പിക്കപെട്ടു പോരുന്നുണ്ടങ്കിലും സാമൂഹികക്രമത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗമായിരുന്നു യാദവര്‍. സമുദായ വോട്ടു ബാങ്കിന്റെ ബലത്തില്‍ അവഗണിക്കപ്പെടാനാവാത്ത ശക്തിയായി മുലായം സിങ് യാദവും പാര്‍ട്ടിയും പിന്നീട് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചു.
1990ല്‍ മുലായം മുഖ്യമന്ത്രിയായിരിക്കെ ഹിന്ദുത്വ വര്‍ഗീയതയുടെ ഫണം വിടര്‍ത്തി സംഘപരിവാര്‍ ബാബരി മസ്ജിദിലേക്ക് ശൗര്യദിവസ് സംഘടിപ്പിക്കുകയും പള്ളി പൊളിക്കുമെന്നാക്രോശിക്കുകയും ചെയ്തപ്പോള്‍ അക്രമികള്‍ക്കെതിരെ മുലായത്തിന്റെ പൊലീസ് വെടിയുതിര്‍ക്കുകയും പതിനാറോളം പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള ഇത്തരം ശക്തമായ നിലപാട് മുസ്‌ലിം ജന വിഭാഗങ്ങളെ സമാജ് വാദി പാര്‍ട്ടിയിലേക്കടുപ്പിച്ചു. മുലായം സിങിന്റെ സംഘ് വിരുദ്ധ സമീപനം ആര്‍.എസ്.എസുകാര്‍ ‘മുല്ലാ മുലായം’ എന്ന് വിളിപ്പേര് നല്‍കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചു. എന്നാല്‍ രാഷ്ട്രീയ സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റുന്നതില്‍ വിജയം കണ്ട മുലായം യാദവര്‍കൊപ്പം മുസ്‌ലിംകളെയും തന്റെ രാഷ്ട്രീയ മണ്ഡലത്തിന്റെ ഭാഗമാക്കിത്തീര്‍ത്തു. പരമ്പരാഗതമായി കോണ്‍ഗ്രസിനു വോട്ടു നല്‍കിവന്ന മുസ്‌ലിം ജനവിഭാഗം മുലായം സിങിനു പിന്നില്‍ അണിനിരന്നത് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കി.

രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് 2012ല്‍ മകന്‍ അഖിലേഷ് യാദവിനെ മുലായം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. തന്റെ പ്രവര്‍ത്തനമണ്ഡലം ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയ മുലായം അഖിലേഷിനെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായും നിയമിച്ചു. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ ഒരു മാറ്റത്തെ ഏറെക്കുറെ പ്രശ്‌നമുക്തമായതെന്നാണ് വിലയിരുത്തിയത്. എന്നാല്‍ ഭരണത്തിന്റെ അവസാനഘട്ടത്തില്‍ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ട് പാര്‍ട്ടി കുടുംബവഴക്ക് പാരമ്യതയില്‍ എത്തിനില്‍ക്കുകയാണ്. അഖിലേഷ് യാദവ് മുലായം സിങ് യാദവിന് ആദ്യ ഭാര്യ മാള്‍ട്ടിദേവിയിലുണ്ടായ മകനാണ്. ആദ്യ ഭാര്യയുടെ മരണ ശേഷം മുലായം തന്റെ നിയമപരമല്ലാത്ത പങ്കാളിയെ ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. കുടുംബ ഘടനയിലുണ്ടായ മാറ്റം പിന്നീട് രാഷ്ട്രീയ നീക്കങ്ങളെ ചെറിയ തോതില്‍ സ്വാധീനം ചെലുത്തുകയുമുണ്ടായി. രണ്ടാനമ്മയിലുള്ള മകന്‍ പ്രതീക് യാദവാണ് മുലായം കുടുംബത്തിന്റെ ഭൂമി ഇടപാടുകള്‍ നോക്കി നടത്തുന്നത്. ബിസിനസ് താല്‍പര്യങ്ങള്‍ പ്രതീകിനെ റിയല്‍ എസ്റ്റേറ്റിലെ വമ്പന്‍ സ്രാവുകളുമായി ചങ്ങാത്തത്തിലാക്കുന്നതിലേക്കും ഗായത്രി പ്രജാപതി പോലുള്ളവര്‍ പിന്‍വാതില്‍ വഴി പാര്‍ട്ടിയുടെയും ഗവണ്‍മെന്റിന്റെയും ഉന്നത സ്ഥാനങ്ങളിലെത്തുന്നതിനും കാരണമായി. അതിനിടെ അഖിലേഷ് യാദവിന്റെ സ്ഥാനാരോഹണം തൊട്ടേയുള്ള പടല പിണക്കങ്ങളുടെ പരിണാമം ശിവ്പാല്‍ യാദവ്- അഖിലേഷ് തര്‍ക്കത്തിലേക്കും നയിച്ചു.

പാര്‍ട്ടിയില്‍ തനിക്കാണോ അതല്ല ഇളമുറക്കാരനായ അഖിലേഷ് യാദവിനാണോ സ്ഥാനമെന്ന മൂപ്പിളമ പ്രശ്‌നമാണ് മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവുയര്‍ത്തുന്നത്. പ്രശ്‌നങ്ങളുടെ ഗതിവേഗം കൂട്ടിയത് സമാജ് വാദി മുന്‍ ജനറല്‍ സെക്രട്ടറിയായിരിക്കുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്ത അമര്‍സിങിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതും മാഫിയാ രാഷ്ട്രീയക്കാരന്‍ മുക്താര്‍ അന്‍സാരിയുടെ കൗമി ഏക്ദാ ദളിനെ സമാജ് വാദിയില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ അഖിലേഷ് യാദവ് ഏതിര്‍ത്തതുമാണ്. ഇതില്‍ തന്നെ അമര്‍സിങിന്റെ കരങ്ങളാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് അഖിലേഷ് വിഭാഗം ആരോപിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ സ്വന്തമായൊരു പാര്‍ട്ടിയുണ്ടാക്കുകയും ശേഷം അത് പിരിച്ചുവിടുകയും പിന്നീട് രാഷ്ട്രീയ ലോക്ദളില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മല്‍സരിച്ച് പരാജയപെടുകയും ചെയ്ത ശേഷമാണ് സമാജ് വാദി പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത്. അമര്‍സിങിനെ അഴിമതി രാഷ്ട്രീയത്തിന്റെ വക്താവായാണ് പാര്‍ട്ടിയിലെ പുതുതലമുറ കാണുന്നത്. എന്നാല്‍ ‘അമര്‍സിങിനെയും ശിവ്പാല്‍ യാദവിനെയും കൈവിടാന്‍ താന്‍ ഒരുക്കമല്ല’ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുലായം. ലക്‌നൗവില്‍ നടന്ന യോഗത്തില്‍ ‘അമര്‍സിങിന്റെ കാലിനടിയിലെ ചേറിന്റ വില പോലും തനിക്കൊന്നുമില്ല’ എന്നാണ് ശിവ്പാല്‍ യാദവ് അഖിലേഷിനോട് ആക്രോശിച്ചത്. കുടുംബ വഴക്കില്‍ രണ്ടാനമ്മ സാധന ഗുപ്ത അഖിലേഷ് വിരുദ്ധ ചേരിയിലാണെന്ന് ഏറക്കുറെ വ്യക്തമാണ്. പാര്‍ട്ടിയുടെ സമുന്നത നേതാവും അഖിലേഷ് പക്ഷക്കാരനുമായ ഉദയ്‌വീര്‍ സിങ് മുലായത്തിനയച്ച കത്തില്‍ സാധന ഗുപ്തയാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിക്കുന്നുണ്ട്.

ഉദയ് വീറിനെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയാണ് മുലായം കത്തിനോട് പ്രതികരിച്ചത്. പ്രശ്‌നങ്ങളൊന്നുമില്ല എന്ന് മുലായം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കുടുംബ കലഹം ഇനിയും തലപൊക്കാതിരിക്കണമെങ്കില്‍ കടുത്ത നടപടി വേണ്ടിവരും. ഉത്തര്‍ പ്രദേശിലെ പിന്നാക്ക യാദവ – മുസ്‌ലിം രാഷ്ട്രീയ ഐക്യം സമാജ് വാദി പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ആശ്രയിച്ചാണുള്ളത്. ഭരണ വീഴ്ചകളും സംഘടനാ ദൗര്‍ബല്യങ്ങളുമൊക്കെ സമാജ് വാദി പാര്‍ട്ടി മറികടക്കാറുള്ളത് പിന്നാക്ക-ജാതി- സ്വത്വ രാഷ്ട്രീയത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത യാദവ – മുസ്‌ലിം പിന്തുണയിലൂടെയാണ്. അഖിലേഷ് ഭരണ കാലത്തെ നിരന്തര കലാപങ്ങളും അക്രമങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നുമകറ്റിയതായി കരുതുന്നവരുണ്ട്. അങ്ങനെയാെണങ്കില്‍ കുടുംബ കലഹത്തിലൂടെ യാദവ വോട്ടുകള്‍ അനിശ്ചിതത്വത്തിലാക്കിയ പാര്‍ട്ടിക്ക് മറ്റൊരു ശക്തിദുര്‍ഗം കൂടി നഷ്ടമാവാനുള്ള സാധ്യതകളേറെയാണ്. ഇത് ഫലത്തില്‍ പ്രധാന പ്രതിപക്ഷമായ ബി.എസ്.പിക്ക്് അനുകൂലമാവും എന്നാണ് നിരീക്ഷണമെങ്കിലും സംഘ്പരിവാര്‍ തന്ത്രം ഫലിച്ചാല്‍ സ്ഥിതിഗതികള്‍ മാറിമറിയും. ദേശീയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ദലിത്-മുസ്‌ലിം ഐക്യപ്പെടലിന്റെ സാധ്യത സജീവമായി നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു ഘട്ടത്തില്‍ യാദവ വോട്ടുകള്‍ ഭിന്നിക്കുന്നത് പരിവാര്‍ പ്രതീക്ഷകള്‍ക്കാകും കരുത്തു പകരുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി

1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.

Published

on

ഫ്രാൻസ് എന്ന പേരിനൊപ്പം ആദ്യം ചേർക്കാൻ ഞാനിഷ്ടപ്പെടുന്ന പേര് സിനദിൻ സിദാൻ എന്ന ഫുട്ബോളറുടേതാണ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്. ചന്നം പിന്നം മഴ ചാറുന്ന പാരീസ് മധ്യാഹ്നം. പള്ളിയിൽ നല്ല തിരക്കാണ്. പ്രാർത്ഥനക്ക് മുമ്പായി അംഗശുദ്ധീകരണം നടത്തുമ്പോൾ അടുത്തുളള കൗമാരക്കാരൻറെ ജാക്കറ്റിൽ സിദാൻ എന്ന പേര്. സിദാൻ കാലവും കഴിഞ്ഞ് ഫ്രഞ്ചുകാർ കിലിയൻ എംബാപ്പേ കാലത്താണിപ്പോൾ.

എന്നിട്ടും ഈ കൗമാരക്കാരൻ സിദാൻ എന്നെഴുതിയ ജാക്കറ്റുമിട്ട് നടക്കുന്നു. കൗതുകത്തിന് ഒന്ന് ചോദിക്കാമെന്ന് കരുതി ആംഗലേയം പറഞ്ഞപ്പോൾ അവൻ ചിരിക്കുകയാണ്. കാര്യം പിടികിട്ടി. അവന് ഇംഗ്ലീഷ് വഴങ്ങുന്നില്ല. എനിക്ക് ഫ്രഞ്ചും. ഞങ്ങൾ തമ്മിലുള്ള ഭാഷാചിരി നടക്കുമ്പോൾ മൊറോക്കോക്കാരനായ സുഹൃത്ത് കാര്യം മനസിലാക്കി പറഞ്ഞു-അവൻ സിദാനാണ്. അതായത് പേര് മുഹമ്മദ് സിദാൻ. അവൻറെ പിതാവ് സിദാൻ ഫാനാണ്. അൾജിരിയൻ വംശജനാണ്. 98 ലെ ലോകകപ്പ് രണ്ട് സിദാനെ പ്രണയിച്ച പിതാവാണ്.

ഇതെഴുതാൻ കാരണം ഫ്രാൻസ് എന്ന രാജ്യത്തിലെ മുസ്‌ലിം ചരിത്രം സൂചിപ്പിക്കാനാണ്. ഫ്രഞ്ച് ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയാണ്. അറബ് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ,തുണിഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, അൾജീരിയ, കെനിയ, നൈജിരിയ തുടങ്ങിയിടങ്ങളിൽ നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ മുസ്‌ലിങ്ങൾ. ഫ്രഞ്ച് കായികരംഗം അടക്കി വാഴുന്നത് ആഫ്രിക്കൻ വംശജരായ കളിക്കാരാണ്.

സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, ഉസ്മാൻ ഡെംപാലേ,നിക്കോളാസ് അനേൽക്ക,കരീം ബെൻസേമ, നിക്കോളോ കാൻഡേ,പോൾ പോഗ്ബ, മുസ സിസോക്കോ,ബെഞ്ചമിൻ മെൻഡി തുടങ്ങിയവരെല്ലാം ഫ്രഞ്ച് ജഴ്സി അണിഞ്ഞ വിഖ്യാതരായ ആഫ്രിക്കൻ വേരുകളുള്ള കളിക്കാരാണ്. നമ്മുടെ ബൊളോൺ പള്ളിയിൽ കണ്ട കൊച്ചു സിദാന് മെഹ്സി പറഞ്ഞ് ( മെഹ്സി എന്ന് പറഞ്ഞാൽ ഫ്രഞ്ചിൽ നന്ദി എന്നാണ്. നമ്മുടെ മെസിയുടെ പേരുമായി അടുപ്പമുള്ളതിനാൽ ഇവിടെ എത്തി ആദ്യം പഠിച്ച ഫ്രഞ്ച് പദങ്ങളിൽ ഒന്നാണ് മെഹ്സി).

പള്ളിക്കകം വിശാലമാണ്. ഖുർആൻ ലൈബ്രറി തന്നെയുണ്ട്. പല ഭാഷകളിലെ വിവർത്തനം. ഖുത്തുബ ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ പള്ളികളിൽ കാണുന്നത് പോലെ ബക്കറ്റ് പിരിവ്. ക്രെഡിറ്റ് കാർഡ് വഴിയും സംഭാവന നൽകാം. ഇടക്കിടെ പള്ളിയിലെ സഹായി വന്ന് ആളുകളെ അടുത്ത് അടുത്ത് ഇരുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഖത്തിബെത്തി ആദ്യം പതിവ് അറബിയിൽ മനോഹരമായ ഖുത്തുബ. പിന്നെ അതിന് ഫ്രഞ്ച് പരിഭാഷ. ഇടക്കിടെ അദ്ദേഹം ഫലസ്തിൻ എന്ന് പറയുന്നുണ്ട്.

അതിന് എല്ലാവരും ഉച്ചത്തിൽ ആമിൻ പറയുന്നുമുണ്ട്. പെട്ടെന്ന് ജുമുഅ കഴിഞ്ഞ്. പുറത്ത് നല്ല ഈത്തപ്പഴ കച്ചവടം പൊടിപൊടിക്കുന്നു. നാല് നിലയാണ് പള്ളി. എല്ലാ നിലകളിലും നിറഞ്ഞ് വിശ്വാസികൾ. മദ്രസകളും സജീവം. പാരീസിൽ ബുധനാഴ്ച്ചകളിലും ശനി,ഞായർ ദിവസങ്ങളിലും സ്ക്കൂളില്ല. ആ ദിവസങ്ങളിലാണ് മദ്രസകൾ. മദ്രസകളോട് ചേർന്ന് ചെറിയ ടെന്നിസ് മൈതാനം. പഠനത്തിനൊപ്പം കളിയും. വിശ്വാസ സംഹിതകളിൽ വീട്ടുവീഴ്ചകൾക്കില്ല ഫ്രഞ്ചുകാർ. സുന്നി വിശ്വാസികളാണ് കൂടുതൽ.ഖത്തിബിനോട് സംസാരിക്കാൻ ചെന്നപ്പോൾ ഫ്രഞ്ച് മാത്രം. സലാം ചൊല്ലി പിരിയുമ്പോൾ മഴ മാറിയിരിക്കുന്നു. ഇനി സെൻ നദിക്കരയിലെത്തണം. ഉദ്ഘാടന പരിപാടികൾ കാണണം. അത് ഓഫിസിലെത്തിക്കണം.

Continue Reading

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Trending