More
നോട്ട്‌നിരോധനം, എത്ര കള്ളപ്പണം പിടിച്ചു? അറിയില്ലെന്ന് ആര്‍.ബി.ഐ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം എത്ര കള്ളപ്പണം പിടിച്ചുവെന്നതു സംബന്ധിച്ച് തങ്ങളുടെ പക്കല്‍ വിവരങ്ങളില്ലെന്ന് റിസര്‍വ് ബാങ്ക്. പാര്‍ലമെന്റിന്റെ ധനകാര്യ പാനലിനു മുമ്പിലാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആര്‍.ബി.ഐ കൈമലര്‍ത്തിയത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച ശേഷമുണ്ടായ നിക്ഷേപങ്ങള്‍ വഴി എത്ര കള്ളപ്പണം വെളുപ്പിച്ചുവെന്നതിന്റെയും കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്രബാങ്ക് വ്യക്തമാക്കി. 15.28 ലക്ഷം കോടി പഴയ നോട്ടുകള്‍ തിരിച്ചെത്തിയതായി ബാങ്ക് അറിയിച്ചു. നേരത്തെ, ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലും ഈ കണക്കുകള്‍ ബാങ്ക് വെളിപ്പെടുത്തിയിരുന്നു.
തിരികെ ലഭിച്ച നോട്ടുകളുടെ ആധികാരികതയും കൃത്യതയും പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ചില ബാങ്കുകളും പോസ്റ്റ്ഓഫീസുകളും സ്വീകരിച്ച നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളില്‍ തന്നെ കിടക്കുകയാണെന്നും ആര്‍.ബി.ഐ പറയുന്നു. ഈ പ്രക്രിയ ആര്‍.ബി.ഐ ഓഫീസുകളില്‍ രണ്ട് ഷിഫ്റ്റുകളിലായി കാര്യക്ഷമതയോടെ നടന്നുവരികയാണെന്നും ബാങ്ക് പറഞ്ഞു.
അനൗദ്യോഗിക അസംഘടിത മേഖലയെയും ജി.ഡി.പിയെയും നോട്ട് നിരോധനം എങ്ങനെ ബാധിച്ചുവെന്ന ചോദ്യത്തിന് കേന്ദ്രബാങ്ക് പ്രത്യക്ഷമായ ഉത്തരം നല്‍കിയില്ല.
2016 നവംബര്‍ എട്ടിന് രാത്രിയാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. നോട്ടുനിരോധനം കള്ളപ്പണത്തിനെതിരെയുള്ള മുന്നേറ്റമായി എന്ന സര്‍ക്കാര്‍ വാദത്തിന്റെ മുനയൊടിക്കുന്നതാണ് ആര്‍.ബി.ഐയുടെ ഉത്തരങ്ങള്‍. നേരത്തെ, അസാധു നോട്ടുകളില്‍ ഏകദേശം 99 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെയെത്തിയെന്ന് ആര്‍.ബി.ഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. 15.44 ലക്ഷം കോടി മൂല്യമുള്ള അസാധു നോട്ടുകളില്‍ 15.28 ലക്ഷം കോടി മൂല്യം വരുന്ന നോട്ടുകളും തിരികെയെത്തിയതായി ആര്‍.ബി.ഐ പറയുന്നു. പഴയ ആയിരം രൂപാ നോട്ടുകളില്‍ 1.4 ശതമാനം നോട്ടുകള്‍ മാത്രമാണ് ഇനിയും തിരിച്ചെത്താനുള്ളത്. നോട്ട് നിരോധനത്തിന് ശേഷം ആദ്യമാണ് ആര്‍.ബി.ഐ ഈ കണക്കുകള്‍ പുറത്തുവിടുന്നത്. വ്യാപകമായി കള്ളപ്പണം പിടികൂടിയെന്ന സര്‍ക്കാര്‍ അവകാശ വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഈ കണക്കുകള്‍.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് വലിയതോതില്‍ കള്ളപ്പണവും കള്ളനോട്ടും പിടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.
crime
ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി
എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.
വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺ എന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.
kerala
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മുതല്‍ മഴ കൂടുതല്‍ വ്യാപകമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ഇന്നു രാവിലെ 05.30 മുതല്‍ നാളെ രാവിലെ 02.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) ഇന്നുരാത്രി 11.30 വരെ 1.4 മുതല്‍ 1.5 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
അറിയിച്ചു. കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ KSEB യുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala3 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala3 days ago
തൃശൂര്‍ പൂരം കലക്കല്‍: സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍