Connect with us

Video Stories

ഭരണകൂടം വേട്ടക്കാരാകരുത്

Published

on

ഭീകരവിരുദ്ധ നിയമത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങളെ അരികുവത്കരിക്കുന്നതിന് അമിതോത്സാഹം കാണിക്കുന്ന പൊലീസ് പ്രവണത രാജ്യത്ത് അപകടകരമാം വിധം തുടരുകയാണ്. ഭരണകൂടത്തിന്റെ ഒത്താശയോടെ ചില പ്രത്യേക സമുദായങ്ങളെയും വിഭാഗങ്ങളെയും വേട്ടയാടുന്നതിന് യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അത്ര നിസാരമായി കണ്ടുകൂടാ. ഇടക്കിടെ ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിസ്സംഗതപാലിക്കുന്നത് സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്താനിടയാക്കും. പൗരാവകാശ വേട്ടക്ക് ഭരണകൂടങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്ന വിചാരപ്പെടലുകള്‍ വ്യാപിക്കാനിടയാവുന്നത് ജനാധിപത്യ സംവിധാനത്തിന്റെ ബലക്ഷയമായി വ്യാഖ്യാനിക്കപ്പെടും. അതിനാല്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥകളെയും നിയമ സംഹിതകളെയും ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനുള്ള മൂന്നാം കണ്ണാണ് ഭരണകൂടങ്ങള്‍ക്കുണ്ടാവേണ്ടത്. അധികാരികളറിയാതെ വകുപ്പുകളും നിയമങ്ങളും ഭത്സിക്കുന്ന ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താനുള്ള ഇച്ഛാശക്തിയാണ് ഭരണകൂടങ്ങളില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.

യു.എ.പി.എ ചുമത്തുന്നതു സംബന്ധിച്ച് സമീപ കാലത്തുണ്ടായ പൊലീസ് നടപടികള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി തെളിയിച്ചിരിക്കുകയാണ്. ഒരു പ്രത്യേക സമുദായത്തിലെ സ്ഥാപനങ്ങളെയും പ്രബോധകരെയും കേന്ദ്രീകരിച്ചു കരിനിയമങ്ങളുടെ നീരാളിക്കൈകള്‍ കുരുക്കിടുന്നതാണ് കാണുന്നത്. മുമ്പ് ടാഡയും പോട്ടയും ഭീതിയുയര്‍ത്തിയ സാഹചര്യത്തില്‍ പോലും സംസ്ഥാനത്ത് അത്തരം വകുപ്പുകള്‍ വ്യാപകമായി ഉപയോഗിച്ചതായി കാണാനാവില്ല. അതേസമയം സംസ്ഥാനത്ത് ഇതുവരെ 52 കേസുകളാണ് യു.എ.പി.എ പ്രകാരം ചുമത്തപ്പെട്ടിട്ടുള്ളത്. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ട മലയാളികളില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണ് എന്നത് കരിനിയമത്തിന്റെ കൃത്യമായ ദുരുപയോഗം തെളിയിക്കുന്നതാണ്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചുമത്തപ്പെട്ട കേസുകളല്ല ഇവയിലധികവും. പലരെയും സംശയത്തിന്റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പിടികൂടിയിട്ടുള്ളത്. കരിനിയമങ്ങള്‍ ചുമത്തുന്നതിനുള്ള ആനുകൂല്യങ്ങള്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുള്ളതും ഇതിനാലാണ്.

സംഘ്പരിവാറിന്റെ സ്വപ്‌നത്തിലെ ‘മുസ്്‌ലിം രഹിത’ ഇന്ത്യയുടെ പൂര്‍ത്തീകരണത്തിനായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം തള്ളിക്കളയാനാവില്ല. ഉന്നതതലം മുതല്‍ താഴേതലം വരെ ഇത്തരം ചിന്താധാരയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഫാസിസം അതീവ ജാഗ്രതയാണ് പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഫാഷിസത്തെ അതിന്റെ അടിത്തറയില്‍ നിന്നും മനസിലാക്കിയാല്‍ ഇക്കാര്യത്തില്‍ ആശ്ചര്യപ്പെടാനില്ല എന്ന കാര്യം ബോധ്യമാകും. രാഷ്ട്രാന്തരീയ തലത്തില്‍ ഇസ്‌ലാമോഫോബിയ ചെലുത്തിയ സ്വാധീനം രാജ്യത്ത് സംഘ്പരിവാറുകള്‍ ഫലപ്രദമായി ഉപയോഗിച്ചത് ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ്. അവരുടെ സ്വപ്‌നങ്ങളില്‍ ചാഞ്ഞുറങ്ങുകയായിരുന്ന ഈ സൈദ്ധാന്തിക ചിന്തകളെ തൊട്ടുണര്‍ത്താനുള്ള അവസരങ്ങള്‍ പിന്നീട് പരമാവധി പ്രായോഗികവത്കരിക്കുന്നതാണ് രാജ്യം കണ്ടത്.

വേള്‍ഡ് ട്രേഡ്് സെന്റര്‍ ആക്രമണത്തിന്റെ ഇന്ത്യന്‍ പതിപ്പെന്നു വിശേഷിപ്പിക്കപ്പെട്ട മുംബൈ ആക്രമണത്തിനു ശേഷമാണ് കരിനിയമങ്ങളിലൂടെ ഒരു സമുദായത്തെ അരികുവത്കരിക്കുന്നതിനു വേണ്ടിയുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നത്. അഫ്‌സ്പക്കും മോക്കക്കും പോട്ടക്കും ടാഡക്കും ശേഷം പാര്‍ശ്വവത്കൃത സമൂഹങ്ങളുടെമേല്‍ അടിച്ചേല്‍പിച്ച പ്രത്യേക പദവിയുള്ള മറ്റൊരു നിയമമായി യു.എ.പി.എ കടന്നുവരികയായിരുന്നു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം (യു.എ.പി.എ) ചുമത്തപ്പെടുന്ന പല കേസുകളും പക്ഷംപറ്റുന്നത് യാഥാര്‍ത്ഥ്യമായി തുടരുകയാണ്.

1967ലെ ഭീകര വിരുദ്ധ നിയമ വ്യവസ്ഥകളില്‍ പലതും കൂട്ടിച്ചേര്‍ത്ത് കര്‍ശനമാക്കിയ 2004 മുതല്‍ക്കാണ് ഈ കരിനിയമം അതിന്റെ തനിസ്വരൂപം പുറത്തുകാണിക്കാന്‍ തുടങ്ങിയത്. എന്നാല്‍ നേരത്തെയുണ്ടായിരുന്ന കരിനിയമങ്ങളുടെ അനുഭവം തന്നെയാണ് യു.എ.പി.എക്കും വരാനുള്ളതെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 1987ല്‍ അടിച്ചേല്‍പിച്ച ടാഡയുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടത് 76,000ത്തോളം പേരായിരുന്നു. അവരില്‍തന്നെ 15 ശതമാനം പേര്‍ മാത്രമാണ് വിചാരണക്കു വിധേയരായത്. അതില്‍ 13 ശതമാനം പേരെ കോടതി വെറുതെവിട്ടു. അതുകൊണ്ട് തന്നെ യു.എ.പി.എ ടാഡയെ പോലെ ദുര്‍ബലരുടെ മേലെ രാഷ്ട്രീയ ഉന്നംവെച്ച് ചുമത്തുന്ന നിയമമാണെന്ന് വിലയിരുത്തുന്നവരെ കുറ്റപ്പെടുത്താനാവില്ല. പോട്ടയുടെയും മോക്കയുടെയും സ്ഥിതി ഇതില്‍ നിന്നു വ്യത്യസ്തമല്ല. യു.എ.പി.എ പ്രകാരം കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 75 ശതമാനവും മുസ്‌ലിംകളാണ്. അറസ്റ്റ് ചെയ്യപ്പെട്ട 124 മലയാളികളില്‍ 98 പേരും മുസ്‌ലിംകള്‍! എത്ര വിവേചനപരമായാണ് ഒരു സുപ്രധാന നിയമത്തിന്റെ പ്രയാണമെന്നോര്‍ക്കണം.

നമ്മുടെ സംസ്ഥാനത്ത് ഇതിന്റെ അലയൊലികളെത്തിയത് അധികാരികളിലൂടെയാണെന്നു കരുതാനാവില്ല. അതിലുപരി ഉദ്യോഗസ്ഥരിലൂടെയാണ് ഈ കരിനിയമങ്ങളുടെ ക്രൂരമായ കടന്നുവരവ് കണ്ടുതുടങ്ങിയത്. പക്ഷേ, കേരളത്തിന്റെ സാഹചര്യത്തില്‍ ഈ ജനവിരുദ്ധ നിയമം എങ്ങനെ പ്രയോഗിക്കപ്പെടുന്നുവെന്നതിനെകുറിച്ച് കുറെക്കൂടി വ്യത്യസ്തമായിത്തന്നെ ചര്‍ച്ച നടക്കേണ്ടതുണ്ട്. പല കേസുകളിലും പരാതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി കൈക്കൊള്ളാത്ത പൊലീസ് സംവിധാനത്തില്‍ നിന്നു തന്നെയാണ് ഒരു സമുദായത്തിനു നേരെ പരാതിയില്ലെങ്കില്‍ പോലും തീവ്രവകുപ്പുകള്‍ ചേര്‍ത്ത് കുറ്റംചാര്‍ത്താന്‍ പൊലീസ് വ്യഗ്രത കാണിക്കുന്നത് പതിവാകുന്നത്. ഇത് വകവച്ചുകൊടുത്തുകൂട. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പോലും ഇത്തരക്കാരെ അമര്‍ച്ച ചെയ്യുന്നതില്‍ നിസ്സഹായനായി നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ ജനജാഗരണങ്ങള്‍ പ്രസക്തമാകുന്നത്. കരി നിയമങ്ങള്‍ കരുതലോടെ കൈകാര്യം ചെയ്യണമെന്ന് ആദ്യം പറഞ്ഞ പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. പാര്‍ലമെന്റിലും നിയമസഭയിലും പൊതു ഇടങ്ങളിലുമെല്ലാം മുസ്‌ലിംലീഗ് സുവ്യക്തമായ നിലപാട് വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. രാഷ്ട്ര നിര്‍മിതിക്കു വേണ്ടി ത്യാഗോജ്ജ്വലമായി നിലകൊണ്ട ഒരു സമുദായത്തെ ഭീകരവാദികളാക്കി മുദ്രകുത്താനും അതിലൂടെ അരികുവത്കരിക്കാനുമുള്ള ഏതു ശ്രമങ്ങളെയും ഒറ്റക്കെട്ടായി എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെയും തനിമയെയും നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഫാസിസ്റ്റ് ഭൂതങ്ങള്‍ പൊലീസ് സേനയിലുണ്ടാകാന്‍ പാടില്ല.

ഒന്നിന്റെ നാശം ഉറപ്പുവരുത്തിയിട്ടേ അടുത്ത ‘വേട്ട’ ആരംഭിക്കുകയുള്ളൂ എന്നതാണ് ഫാസിസത്തിന്റെ രസതന്ത്രം. ഇതിനാല്‍ ഇപ്പോള്‍ മുസ്‌ലിം സമൂഹത്തിന്റെ ജീവിത പരിസരങ്ങളില്‍ മാത്രം കേള്‍ക്കുന്ന ഫാഷിസ്റ്റ് ‘ഒച്ചപ്പാടു’കള്‍ നാളെ എല്ലായിടത്തുമെത്തും. അതിനു മുമ്പ് എല്ലാം മറന്ന് ധീരമായ ചെറുത്തുനില്‍പ്പ് നടത്തേണ്ട സമയമാണിതെന്ന തിരിച്ചറിവിലേക്കാണ് മതേതര കേരളം ഉണരേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending