Connect with us

Video Stories

വിശ്വാസികളുടെ അന്തസ്സും ആത്മാഭിമാനവും

Published

on

മുസ്‌ലിം വിശ്വാസിയുടെ സവിശേഷതയാണ് ഇസ്സത്ത്. സ്രഷ്ടാവിന്റെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും അവന്‍ തലകുനിക്കുകയില്ല. ഈമാന്‍ അവനില്‍ ഒരു പ്രതാപ ബോധം വളര്‍ത്തുന്നു. താന്‍ ആരുടേയും താഴെയല്ല, മറിച്ചു മേലെയാണെന്ന ബോധം. ‘നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് മേലെ നില്‍ക്കുന്നവര്‍’- ഖുര്‍ആന്‍. ഒരു മുതലാളിയുടെ മുമ്പില്‍ എന്തെങ്കിലും ഭൗതികമായ അംശം ലഭിക്കാന്‍ ചൂളി നിന്നാല്‍ അവന്റെ മതവിശ്വാസത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും നഷ്ടപ്പെട്ടു’- പ്രവാചകന്‍ താക്കീത് ചെയ്യുന്നു. എന്താണ് ഒരു വിശ്വാസിയുടെ പ്രൗഢി. സ്വത്തോ അധികാര പദവിയോ ആകര്‍ഷിക്കുന്ന വേഷ വിധാനമോ കൊട്ടാര സദൃശമായ വീടോ മറ്റു ഭൗതിക സൗകര്യങ്ങളോ ഒന്നുമല്ല. ഇവയെല്ലാം അഭികാമ്യം തന്നെ. മറിച്ച് അടിയുറച്ച ആദര്‍ശ ബോധവും അതില്‍ നിന്നു ഉല്‍ഭൂതമായ കര്‍മ്മവുമാണ്.

അറിവും സംസ്‌കാരവും വിശ്വാസിയുടെ മുഖമുദ്രയാണ്. മുസ്‌ലിംകള്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതാപശാലികളായി വിലസിയിരുന്ന ഒരു കാലമുണ്ടായിരുന്നുവല്ലോ. അന്ന് ഭൗതിക പ്രൗഢിയില്‍ അവര്‍ ഏറ്റവും പിന്നണിയില്‍ നിലകൊള്ളുന്ന സമൂഹമായിരുന്നു. പക്ഷേ അവരുടെ ഈമാനിന്റെ ശക്തി ഇന്നത്തെ സമൂഹത്തിന്റേതിനേക്കാള്‍ എത്രയോ ഇരട്ടിയായിരുന്നു. ഈ ഈമാന്‍ കൊണ്ടാണ് അവര്‍ ലോകത്തെ വിറപ്പിച്ചതും വന്‍ സാമ്രാജ്യങ്ങളെ കീഴ്‌പെടുത്തിയതും.
ബൈത്തുല്‍മുഖദ്ദസ് അധീനപ്പെടുത്തുമ്പോള്‍ റോമക്കാര്‍ ഖലീഫ നേരിട്ടു വന്ന് അതിന്റെ താക്കോല്‍ ഏറ്റുവാങ്ങണമെന്ന് ശഠിച്ചു. ഉമര്‍ (റ) മദീനയില്‍ നിന്ന് പരിചാരകന്‍ മൈസറിനോടൊപ്പം ഒരു ഒട്ടകപ്പുറത്ത് യാത്രയായി. അവര്‍ രണ്ടു പേരും ഊഴം വെച്ചാണ് ഒട്ടകത്തെ ഉപയോഗിച്ചത്. അതായത് കുറേനേരം ഉമര്‍ ഒട്ടകപ്പുറത്ത്. പിന്നെ താഴെ ഇറങ്ങി മൈസറയെ കയറ്റി ഖലീഫ പിറകില്‍ നടക്കും. രാജ്യങ്ങളെ പ്രകമ്പനം കൊള്ളിച്ച മുസ്‌ലിം മഹാരാജാവിന്റെ ആഗമനം കാണാന്‍ ജനം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

‘അമീറുല്‍ മുഅ്മിനീന്‍, ഇതാ നാം സ്ഥലത്ത് എത്തിക്കഴിഞ്ഞു. ഞാന്‍ ഇറങ്ങട്ടെ- മൈസറ’ ഇത് നിന്റെ ഊഴമോ അതോ എന്റേതോ’ – ഖലീഫ. ‘എന്റേത്’- മൈസറ. ‘എങ്കില്‍ ഇറങ്ങേണ്ടതില്ല’- ഖലീഫ. ഈ മഹാരാജ്യത്തില്‍ മുസ്‌ലിംകളുടെ ഖലീഫ ഒരു സാധാരണ അറബിയുടെ വേഷത്തില്‍, സന്ദര്‍ഭം ആവശ്യപ്പെടുന്ന യാതൊരു ബാഹ്യ പ്രൗഢിയുമില്ലാതെ പ്രത്യക്ഷപ്പെടുന്നതില്‍ സേനാ നായകനായ അബൂ ഉബൈദക്ക് മനഃപ്രയാസം. ഇത് മനസ്സിലാക്കിയ ഉമര്‍ പറയുകയാണ്. ‘ഇസ്‌ലാം കൊണ്ട് അല്ലാഹു ഇസ്സത്ത് നല്‍കിയ ഒരു സമൂഹമാണ് നാം. മറ്റെന്തിലെങ്കിലും നാം ഇസ്സത്ത് തേടിയാല്‍ അവന്‍ നമ്മെ നിന്ദ്യതയിലേക്ക് തള്ളിയിടും’ അതെ, മരുഭൂമിയില്‍ ആട് മേച്ചും കലഹിച്ചും മദ്യപിച്ചും കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തെ ഇത്രയും വലിയ പ്രതാപത്തിലേക്കുയര്‍ത്തിയ ശക്തി ഈമാന്‍ തന്നെ.

ഒരു മൃഗത്തെ പോലെ തിന്നും കുടിച്ചും ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു നിസ്സാര മനുഷ്യനായി കഴിഞ്ഞിരുന്ന ബിലാല്‍ ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം പിന്നെ എന്തായി അവസ്ഥ. ഖലീഫ ഉമര്‍ അദ്ദേഹത്തിന്റെ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ കരയുമായിരുന്നു. അബൂബക്കര്‍ അദ്ദേഹത്തെ ‘സയ്യിദുനാ’ എന്നാണ് വിളിച്ചിരുന്നത്. ഒരു അടിമക്ക് ഈ ഇസ്സത്ത് എവിടുന്ന് ലഭിച്ചു.
ഏത് ശക്തനും പ്രതാപവാനുമായ രാജാവിന്റെ മുമ്പിലും തല ഉയര്‍ത്തി നില്‍ക്കാനുള്ള ധീരതയും ആഭിജാത്യവും ഈമാന്‍ വിശ്വാസിക്ക് പ്രദാനം ചെയ്യുന്നു. മുസ്‌ലിം സൈന്യം പേര്‍ഷ്യയിലേക്ക് കടന്നപ്പോള്‍ അവിടത്തെ ഭരണാധികാരി റുസ്തം സേനാ നായകനായ സഅദിനോട് സംഭാഷണത്തിനായി ഒരു പ്രതിനിധിയെ അയക്കാന്‍ ആവശ്യപ്പെടുന്നു. അദ്ദേഹം ഭക്തനും ആദര്‍ശ ധീരനും യുക്തിമാനുമായ രിബ്ഇയ്യിനെയാണ് തെരഞ്ഞെടുത്തത്.

സാധാരണ വേഷത്തില്‍ കൈയ്യില്‍ ശീല ചുറ്റിയ ഒരു കുന്തവും കുത്തിപ്പിടിച്ച് കുതിരപ്പുറത്ത് റുസ്തം. വിരിച്ച പരവതാനിയിലൂടെ അദ്ദേഹം പ്രവേശിക്കുന്നു. റുസ്തം സ്വര്‍ണ കിരീടമണിഞ്ഞ് പരിവാര സമേതം ഇരിക്കുകയാണ്. കുതിരയെ പുറത്ത് കെട്ടണം- റുസ്തമിന്റെ സൈന്യം താക്കീത് ചെയ്യുന്നു. ഒട്ടും കൂസാതെയുള്ള രിബ്ഇയ്യിന്റെ മറുപടി: ‘നിങ്ങള്‍ വിളിച്ചിട്ടാണ് ഞാന്‍ വന്നത്. കടക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ തിരിച്ചുപോകാം’. കണ്ടമാത്രയില്‍ തന്നെ റുസ്തം പരിഹാസ പൂര്‍വം പൊട്ടിച്ചിരിച്ചു. ‘ഈ പൊട്ടിയ കുന്തവുമേന്തിക്കൊണ്ടാണോ നിങ്ങള്‍ രാജ്യം വെട്ടിപ്പിടിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്? ഇതിന് രിബ്ഇയ്യിന്റെ മറുപടി: ‘സൃഷ്ടി പൂജയില്‍ നിന്ന് ദൈവ പൂജയിലേക്ക്, മതങ്ങളുടെ അതിക്രമത്തില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്ക് ജനങ്ങളെ ആനയിക്കാനാണ് ദൈവം ഞങ്ങളെ നിയോഗിച്ചത്’. ഈ മറുപടി കേട്ട് റുസ്തം ഞെട്ടി. രിബ്ഇയ്യിനെ അപമാനിക്കാന്‍ കുറച്ച് മണ്ണ് ഒരു ചട്ടിയില്‍ നിറച്ച് അദ്ദേഹത്തിന്റെ തലയില്‍ വെച്ചുകൊടുക്കാന്‍ സൈന്യത്തോടാവശ്യപ്പെട്ടു. റുസ്തം ഭരിക്കുന്ന രാജ്യം കീഴടക്കാന്‍ പോകുന്നതിന്റെ ശുഭ സൂചനയായി രിബ്ഇയ്യ് അതിനെ ദര്‍ശിച്ചു. ആയുധ ശക്തികൊണ്ടല്ല മുസ്‌ലിംകള്‍ വന്‍ ശക്തികളെ ഭയപ്പെടുത്തിയത്. മറിച്ച് അവരുടെ ഈമാനിന്റെ ശക്തികൊണ്ട്.

ലാളിത്യം അവര്‍ മുഖമുദ്രയായി സ്വീകരിച്ചു. ഭരണാധികാരികള്‍ അതിന് മാതൃകകളായി. കിസ്‌റാ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ മന്ത്രി ഹുര്‍മുസാനെ മുസ്‌ലിംകളുടെ ഖലീഫയായ ഉമറുമായി സംസാരിക്കാന്‍ മദീനയിലേക്കയക്കുന്നു. എവിടെ രാജകൊട്ടാരം? മന്ത്രി അന്വേഷിച്ചു. ഉമര്‍ കൊട്ടാരമില്ലാത്ത രാജാവ്. ചെറിയൊരു വീട്ടിലാണ് താമസം. അവിടെ അന്വേഷിച്ചപ്പോള്‍ പുറത്താണ്. പള്ളിയിലുമില്ല. ജനം തെരുവിലിറങ്ങി ആടയാഭരണങ്ങളണിഞ്ഞു പ്രൗഢിയില്‍ നടന്നുനീങ്ങുന്ന ഹുര്‍മുസാനെയും പരിവാരത്തേയും കൗതുകത്തോടെ നോക്കുന്നു. ഉമര്‍ പട്ടണത്തിന് പുറത്ത് ഒരു മരച്ചുവട്ടില്‍ കിടന്നുറങ്ങുന്നു. അതെ, ഉമര്‍ നീതിപൂര്‍വ്വം ഭരണം നടത്തി. അപ്പോള്‍ നിര്‍ഭയനായി ഉറങ്ങാന്‍ കഴിഞ്ഞു. ഹുര്‍മുസാന്‍ വന്ന വിവരം അറിയിച്ചു ഉമറിനെ അനുയായികള്‍ വിളിച്ചുണര്‍ത്തി.

മുസ്‌ലിം വിശ്വാസികളില്‍ ചിലര്‍ ഇന്ന് മറ്റുള്ളവരുടെ മതിപ്പും അംഗീകാരവും ആര്‍ജിക്കാന്‍ സ്വന്തം സംസ്‌കാരത്തിന് വിരുദ്ധമായ എന്തെല്ലാം വേഷങ്ങള്‍ കെട്ടുന്നു. ഇസ്‌ലാം കൊണ്ട് അഭിമാനിക്കാത്ത അവര്‍ താന്‍ ഒരു മുസ്‌ലിമാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുന്നതില്‍ ലജ്ജിക്കുന്നവരാണ്. എന്നാല്‍ ഇവിടെ പൂര്‍വകാല മുസ്‌ലിംകളുടെ മാതൃക പിന്‍പറ്റി സ്വന്തം സംസ്‌കാരത്തെ മുറുകെ പിടിച്ച ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കഥ പ്രസിദ്ധ എഴുത്തുകാരനായ മുഹമ്മദ് നാബല്‍സി ‘നിഭാഉല്ലാഹി ലില്‍ മുഅ്മിനീന്‍’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നതിങ്ങനെ: ഒരു വനിതാ ബ്രിട്ടീഷ് മന്ത്രി അറബ് നാട് സന്ദര്‍ശിക്കാനെത്തി. ഇവിടുത്തെ മന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഹസ്തദാനം ചെയ്തു അവരെ സ്വീകരിച്ചു. ഒരാള്‍ മാത്രം കൈകൊടുക്കാതെ മാറിനിന്നു. ഈ നടപടി ഇവിടുത്തെ മന്ത്രിയെ പ്രകോപിപ്പിച്ചു. അതിഥിക്ക് ഏര്‍പ്പെടുത്തിയ വിരുന്നില്‍നിന്ന് അയാളെ ഒഴിവാക്കി. വിരുന്നിനിടക്ക് ബ്രിട്ടീഷ് മന്ത്രി ചോദിച്ചു’ ‘ഇന്നലെ എനിക്ക് ഹസ്തദാനം ചെയ്യാത്ത ആ ഉദ്യോഗസ്ഥന്‍ എവിടെ?’ അവര്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി. ‘താങ്കള്‍ എന്തുകൊണ്ട് എനിക്ക് കൈ തരാതെ മാറിനിന്നു?’ – ഈ ചോദ്യത്തിന് ആ ഉദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെ: ‘ഞാന്‍ മുസ്‌ലിം വിശ്വാസിയാണ്. എന്റെ മതം ഒരു അന്യസ്ത്രീയുടെ കൈ പിടിക്കുന്നത് അനുവദിക്കുന്നില്ല’. ഈ മറുപടി ബ്രിട്ടീഷ് വനിതാ മന്ത്രിയെ അത്ഭുതപ്പെടുത്തി. അവര്‍ ഇങ്ങനെ പ്രതികരിച്ചു. ‘നിങ്ങള്‍ എല്ലാവരും ഇദ്ദേഹത്തെ പോലെയാണെങ്കില്‍ ഞങ്ങളെല്ലാം നിങ്ങളുടെ ഭരണത്തില്‍ കീഴിലാകും’.

ഇസ്‌ലാം പേടി എന്നൊരു പ്രതിഭാസം ഇന്ന് ലോകത്ത് നിലനില്‍ക്കുന്നു. ഐ.എസും അവരുടെ ചിന്താരീതി സ്വീകരിച്ചവരും ഇസ്‌ലാമിന്റെ മുഖത്ത് കരിവാരിത്തേക്കുകയാണ്. മുസ്‌ലിംകളുടെ ഒളിപ്പോരാക്രമണങ്ങളെയും സ്‌ഫോടനങ്ങളെയും ജീവനും സ്വത്തും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെയുമായിരുന്നില്ല ലോകം ഭയപ്പെട്ടിരുന്നത്. മറിച്ച് അവരുടെ ഈമാനിന്റെ ശക്തിയെയായിരുന്നു. അവരുടെ ആദര്‍ശവും മതവും സംസ്‌കാരവും ജനങ്ങളെ കീഴ്‌പ്പെടുത്തുന്നതിനെയായിരുന്നു. ഇന്നത്തെ ഈ നടപടികള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ കടുത്ത വെറുപ്പ് മാത്രമേ സൃഷ്ടിക്കുകയുള്ളൂ.

ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരും ഈ നാട് പടുത്തുയര്‍ത്തുന്നതില്‍ മറ്റുള്ളവരെപ്പോലെ നിര്‍ണായക പങ്കു വഹിച്ചവരുമാണ്. അവരുടെ കൂടി സമരം കൊണ്ട് നേടിയതാണ് ഈ നാടിന്റെ സ്വാതന്ത്ര്യം. ഇന്ത്യന്‍ ഭരണഘടന അവരുടെ മതപരമായ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചുകൊടുക്കുന്നു. എന്നാല്‍ അവരുടെ മനസ്സില്‍ ഒരുതരം ഭീതി സൃഷ്ടിക്കാനുള്ള പ്രവണതകള്‍ അടുത്ത കാലത്തായി നാമ്പെടുത്തിട്ടുണ്ട്. മുസ്‌ലിംകളുടെ വ്യക്തി നിയമങ്ങളില്‍ കൈവെക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരില്‍ ഏറ്റുമുട്ടലുകളുടേയും സംഘര്‍ഷത്തിന്റെയും മാര്‍ഗത്തിലൂടെയല്ല, ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗമുപയോഗിച്ചും ഇതര ജനവിഭാഗങ്ങളെ കൂട്ടുപിടിച്ചും ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഇസ്സത്തുള്ള ഒരു സമുദായം എന്ന നിലക്ക് ഭീരുത്വവും കീഴടങ്ങലും പ്രീണന നയം സ്വീകരിക്കലും മുസ്‌ലിംകള്‍ക്കനുയോജ്യമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending