Video Stories
വെയിലില്‍ വാടാത്ത പന്ത് ഭ്രാന്ത്
വെയിലിന്റെ കാഠിന്യത്തിലും സാമാന്യം നല്ല കാണികള്‍, ആദ്യ മല്‍സരത്തിന്റെ അസ്കിതയിലും മൂന്ന് ഗോളുകളുമായി ഉസ്മാനും സംഘവും-സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ദക്ഷിണ മേഖലാ ക്ലസ്റ്റര്‍ മല്‍സരങ്ങളുടെ ആദ്യദിനം മോശമായില്ല. കളിയെ പഠിച്ചവര്‍ പറഞ്ഞിരുന്നു കര്‍ണാടകയെ തോല്‍പ്പിക്കാന്‍ ആന്ധ്രക്കാര്ക്കാവില്ലെന്ന്. പക്ഷേ ചന്ദ്രബാബു നായിഡുവിന്റെ നാട്ടുകാര്‍ ഫുട്ബോളില്‍ വിലാസമുള്ള കര്‍ണാടകയെ കെട്ട് കെട്ടിക്കുന്നത് കണ്ട് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പിലെ താരങ്ങള്‍ പക്ഷേ കാണികളും കേരളത്തിന്റെ ഒമ്പതാം നമ്പറുകാരന് ജോബി ജസ്റ്റിനും നായകന് ഉസ്മാനുമാണ്.
നട്ടുവെയിലില്-അതായത് 1-45 ന് ആദ്യ മല്‍സരം തുടങ്ങിയപ്പോള്‍ പടിഞ്ഞാറേ ഗ്യാലറി നിറഞ്ഞിരുന്നു. കേരളത്തിന്റെ മല്‍സരം നാലിന് ആരംഭിക്കുമ്പോള്‍ നല്ല കാണികളായി-ബാന്‍ഡ് മേളങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. ഒരു വര്‍ഷം മുമ്പ് സേട്ട് നാഗ്ജി മല്‍സരങ്ങള്‍ രാജ്യാന്തര നിലവാരത്തില്‍ ഫഌ്ലൈറ്റുകളുടെ അകമ്പടിയില്‍ നടത്തിയിട്ടും ഇത്രയും കാണികളുണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാവുമ്പോഴാണ് നമ്മുടെ ഫുട്ബോള്‍ പ്രിയതയുടെ യഥാര്‍ത്ഥ ആഴം മനസ്സിലാവുക. കേരളത്തിന്റെ കുട്ടികള്‍ കാണികളെ നിരാശപ്പെടുത്തിയില്ല.
ലഭിച്ച പതിനൊന്ന് നല്ല അവസരങ്ങളില്‍ മൂന്ന് ഗോളുകള്‍. ജോബി ജസ്റ്റിന് എന്ന തിരുവനന്തപുരത്തുകാരന് മുന്‍നിരയില്‍ പറന്ന് കളിച്ചു-വെയിലിന്റെ തലവേദന വേഗതയില്‍ ജോബി പ്രകടിപ്പിച്ചില്ല. മല്‍സരാവസാനത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുന്നത് വരെ അവിശ്രമ പോരാട്ടം. നല്ല ഒരു ഗോളും. അനുഭവസമ്പത്തിന്റെ ശക്തി ഉസ്മാനിലുണ്ടായിരുന്നു. വേഗതയില്‍ തിടുക്കമില്ലാതെ ലഭിക്കുന്ന പന്തുകളെ ഭദ്രമായി ഉപയോഗിക്കാനുള്ള മിടുക്കിലായിരുന്നു രണ്ട് ഗോളുകളും. വി.പി ഷാജിയിലെ പരിശീലകന്റെ തന്ത്രങ്ങളും ഫലവത്തായി. ഷിബിന്‍ലാല്‍, ഫിറോസ് തുടങ്ങി അനുഭവസമ്പന്നരെ തുടക്കത്തില്‍ തന്നെ മൈതാനത്തിറക്കാതെ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാനുളള പദ്ധതിക്ക് പിറകിലെ കെമിസ്ട്രി പോണ്ടിക്കാര്‍ ദുര്ബലരാണെന്നതായിരുന്നു. പക്ഷേ അത്ര ദുര്‍ബലരായിരുന്നില്ല പുതുച്ചേരിക്കാര്‍-വിശിഷ്യാ അവരുടെ ഗോള്‍ക്കീപ്പര്‍ ഡാനിയല്‍ റോക്ക്.
പ്രതിരോധം പിളര്‍ന്നപ്പോഴെല്ലാം ഡാനിയല്‍ രക്ഷകന്റെ റോളില്‍ കരുത്ത് കാട്ടി. പോണ്ടി മുന്‍നിരക്കാര്‍ക്ക് കേരളത്തിന്റെ ഡിഫന്‍ഡര്‍മാരായ നജേഷിനെയും ലിജോയെയും ശ്രിരാഗിനെയും രാഹുലിനെയും മറികടക്കാനുമായില്ല.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടി ഫൈനല്‍ റൗണ്ട് ഉറപ്പിക്കുക എന്ന ദൗത്യത്തില്‍ പാതി പിന്നിട്ട കേരളത്തിന് പേടി കര്‍ണാടകയെയായിരുന്നു. പക്ഷേ കര്ണാടകക്കാര് ആന്ധ്രക്കാര്‍ക്ക് മുന്നില്‍ തല കുനിച്ചതോടെ കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാവുകയാണ്. സംഘാടകരെ അഭിനന്ദിക്കാതെ വയ്യ. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നല്കിയ ചെറിയ കാശ് കൊണ്ടാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. സ്പോണ്‍സര്‍മാര്‍ പാടില്ലെന്ന് ഫെഡറേഷന് നിഷ്കര്‍ഷിച്ചത് കാരണം ചില്ലറ ചെലവുകള്‍ പോലും പ്രശ്നമായിട്ടും കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് കൈമെയ് മറന്ന് രംഗത്തിറങ്ങി. ചായയും ബോണ്ടയുമായിട്ടാണെങ്കില് പോലും അതിഥികളെ സല്ക്കരിച്ചു. കേരളാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡണ്ടിനെ വഴിക്ക് കണ്ടില്ലെങ്കിലും സെക്രട്ടറി അനില്‍ കുമാര്‍ സജീവമായി രംഗത്തുണ്ട്. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത മന്ത്രി ടി.പി രാമകൃഷ്ണനിലെ ഫുട്ബോള്‍ പ്രേമി കാണികളെയും വെയിലിനെയും മനസ്സിലാക്കി രണ്ടേ രണ്ട് മിനുട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചും മാതൃകയായി. ആശംസകള്‍ക്ക് ആരെയും നിയോഗിക്കാതെ മാച്ച് കമ്മീഷണറെ സംഘാടകര്‍ ബഹുമാനിച്ചതും നന്നായി.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

