Connect with us

Article

വേണം കൈവിടാത്ത ആത്മവിശ്വാസം; ഫിഷറീസ് മൈനോരിറ്റി ഡയറക്ടർ ഡോ. അദീല അബ്ദുല്ല സംസാരിക്കുന്നു

Published

on

അഭിമുഖം -പി. ഇസ്മയിൽ

ഐ.എ.എസ് സ്വപ്‌നം

സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിവില്‍ സര്‍വന്റ് ആവണം എന്ന് എല്ലാവര്‍ക്കും ഉണ്ടാവാറുള്ളത് പോലെ ഒരു ഫാന്‍സി ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. കോളജ് തലത്തില്‍ എത്തിയപ്പോഴാണ് അതിന്റെ ഗൗരവം മനസിലാക്കിയത്. കോളജിലെ അവസാന വര്‍ഷങ്ങളിലാണ് ഡോക്ടറുടെ ജോലിയല്ല, സാമൂഹ്യസേവനവുമായി ബന്ധപ്പെട്ട ജോലിയാണ് കൂടുതല്‍ താല്‍പര്യമെന്ന് തിരിച്ചറിയുന്നത്. കൊടികുത്തിയ കാറില്‍ പോവുന്ന കലക്ടര്‍ എന്നതിലുപരി രാജ്യത്തിന്റെ മാറ്റത്തിന്റെ ഭാഗമാവണം, പോളിസി മേക്കറാവണം എന്ന ആഗ്രഹമാണ് എന്നെ ഐ.എ.എസുകാരിയാക്കിയത്.

പ്രചോദനം?

എന്നേക്കാളും രണ്ടു വര്‍ഷം മുന്‍പ് സിവില്‍ സര്‍വീസ് പരീക്ഷ പാസാവുകയും ഇപ്പോള്‍ ആസാം കേഡറില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ലക്ഷ്മണന്‍ സാറുടെ പ്രോത്സാഹനം മറക്കാനാവില്ല. ഭര്‍ത്താവിന്റെ സുഹൃത്തും ഡോക്ടറും കൂടിയായ അദ്ദേഹത്തെ തിരുവനന്തപുരത്ത് പോയി സന്ദര്‍ശിച്ചു ഉപദേശം തേടിയിരുന്നു. നീ എഴുതിയാല്‍ പാസ്സാവുമെന്ന പിതാവിന്റെ തലോടലും പ്രേരണയായിട്ടുണ്ട്. എന്നെക്കാളും ഉയരത്തില്‍ എത്താന്‍ നിനക്ക് കഴിവുകള്‍ ഉണ്ട്. അത് നീ ഉപയോഗപ്പെടുത്തണമെന്ന ഭര്‍ത്താവിന്റെ ഉറച്ച നിലപാടും സ്വപ്‌നനേട്ടത്തില്‍ വഴിതിരിവായിട്ടുണ്ട്. ജോസഫ് അലക്‌സ് എന്ന ദ കിംഗിലെ മമ്മൂട്ടിയുടെ കളക്ടര്‍ വേഷം സ്വാധീനിച്ചിട്ടുണ്ട്. ഐ.എ.എസ് ഓഫീസര്‍മാരില്‍ പലരിലും ഈ കഥാപാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്.

പഠനത്തിലെ രഹസ്യസ്വഭാവം?

സിവില്‍ സര്‍വീസിനുള്ള തയ്യാറെടുപ്പ് രഹസ്യമാക്കി വെക്കുന്നതാണ് ഉചിതം. പത്ത് ലക്ഷം പേര് പരീക്ഷ എഴുതുന്നതില്‍ പരമാവധി ആയിരം പേര്‍ക്കാണ് അവസരം ലഭിക്കാറുള്ളത്. അതില്‍ തന്നെ ആദ്യ തവണ പാസാവുന്നവര്‍ വിരളമാണ്. ഒന്നും രണ്ടും തവണ തോല്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ പഠനത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കും. ആസ്വദിച്ചു പഠിക്കുന്നതിനു അത് തടസ്സമാവുകയും ചെയ്യും.

ഇന്റര്‍വ്യൂ അനുഭവം

അട്ടപ്പാടിയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന സമയത്താണ് ഇന്റര്‍വ്യുവില്‍ പങ്കെടുത്തത്. അഭിമുഖത്തില്‍ ഗൗരവമേറിയ ചോദ്യങ്ങളാണ് നേരിടേണ്ടിവന്നത്. ഡോക്ടറായി സേവനം ചെയ്യുന്നതിനിടയില്‍ സിവില്‍ സര്‍വീസിന്റെ താല്‍ പര്യത്തെ കുറിച്ചും അട്ടപാടിയിലെ ആദിവാസികളുടെ ജീവിത രീതിയെ കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. വായനയെ കുറിച്ചും കുറെയേറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.

മുന്‍കാല ചോദ്യപേപ്പറുകളുടെ പ്രസക്തി?.

സിവില്‍ സര്‍വീസ് പരീക്ഷക്ക് പരിശീലിക്കുന്നവര്‍ നിര്‍ബന്ധമായും മുന്‍ കാല ചോദ്യപേപ്പറുകള്‍ വായിക്കേണ്ടതുണ്ട്. മുന്‍കാല ചോദ്യപേപ്പറുകളായിരുന്നു എന്റെ അടിത്തറ. കേരളത്തില്‍ വേണ്ടത്ര പരിശീലനകേന്ദ്രങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് മുന്‍കാല ചോദ്യപേപ്പറുകള്‍ വലിയ സഹായകമായിട്ടുണ്ട്. 2011ല്‍ പരീക്ഷ എഴുതുമ്പോള്‍ 25 വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അത് പഠിച്ചിരുന്നു. ചോദ്യപേപ്പറുകളുടെ പഠനത്തിന് ശേഷമാണു ഐശ്ചിക വിഷയം തീരുമാനിച്ചത്. സിലബസിനെ കുറിച്ചുള്ള ധാരണ കിട്ടാനും ചോദ്യപേപ്പറുകളുടെ പഠനം ഉപകരിച്ചിട്ടുണ്ട്.

റാങ്ക് നിര്‍ണയ മാനദണ്ഡങ്ങള്‍?

മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് റാങ്ക് നിര്‍ണയം. മെയിന്‍സ് പരീക്ഷയിലെ മാര്‍ക്കും ഇന്റര്‍വ്യൂവിലെ പെര്‍ഫോമന്‍സും റാങ്ക് നിര്‍ണയത്തില്‍ പ്രധാനമാണ്. മെയിന്‍സില്‍ മാര്‍ക്ക് കുറവു വന്നാല്‍ ഇന്റര്‍വ്യൂവിലെ പെര്‍ഫോമന്‍സ് കൊണ്ട് അത് മറികടക്കാനാവില്ല. കേഡറിലും സര്‍വീസ് നിര്‍ണയത്തിലും സംവരണവും വേക്കന്‍സിയും നിര്‍ണ്ണായകമാണ്. എനിക്ക് കേരള കേഡര്‍ ലഭിക്കുന്നതില്‍ റാങ്കിനൊപ്പം സംവരണവും സഹായകമായിട്ടുണ്ട്.

ഇന്റര്‍വ്യൂ പാനല്‍

ഉദ്യോഗാര്‍ത്ഥിയുടെ മാനസിക നിലവാരം വിലയിരുത്തുക എന്നതാണ് അഭിമുഖം കൊണ്ട് ഉദ്ദേശിക്കുന്നത്. അഭിമുഖം 45 മിനിറ്റോളം ദീര്‍ഘിക്കും. സാധാരണയായി ഒരു ഇന്റര്‍വ്യൂ ബോര്‍ഡില്‍ പ്രതിദിനം 12 ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖം നടത്തുക. രാവിലത്തെ സ്ലോട്ടില്‍ ആറും വൈകുന്നേരം ആറും ഉദ്യോഗര്‍ഥികള്‍ എന്നതാണ് കണക്ക്. ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥിയെക്കാളും മൂന്നിരട്ടി പ്രായവും മുന്നൂറിരട്ടി അറിവും ഉള്ളവരായിരിക്കും. അവരുടെ മുന്നില്‍ ഓവര്‍ സ്മാര്‍ട്ട് ആവാതിരിക്കുക എന്നത് പ്രധാനമാണ്. ഏകദിന ക്രിക്കറ്റിലെ ബാറ്റിംഗിന് തുല്യമാണ് അഭിമുഖവും. അന്നത്തെ പത്രത്തില്‍ നിന്ന് വരെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഒന്നിനെയും അടച്ചാക്ഷേപിക്കാതിരിക്കലാണ് ഉത്തമം. സമകാലിക വിഷയങ്ങളും സാമൂഹിക പ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ച ചെയ്യപ്പെടും. ഹോബികള്‍, സര്‍വീസ് പ്രഫറന്‍സ്, പഠിച്ച സ്ഥാപനങ്ങള്‍, ഐഛിക വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്റര്‍വ്യൂവിന്റെ ഫോക്കസ് ഏരിയകളാണ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ പക്ഷപാതമില്ലാത്ത അഞ്ച് അംഗങ്ങളാണുള്ളത്, യു.പി.എസ്.സിയില്‍ അംഗമായ ഒരാളായിരിക്കും ബോര്‍ഡ് ചെയര്‍മാന്‍. സീനിയര്‍ ബ്യുറോക്രാറ്റ്‌സ്, സീനിയര്‍ അക്കാദമീഷന്‍, സീനിയര്‍ സബ്‌ജെക്ട് എക്‌സ്‌പെര്‍ട്ട്‌സ്, പോളിസി മേക്കര്‍ എന്നിവരായിക്കും മറ്റു അംഗങ്ങള്‍.

ഐ.എ.എസ് നിയമനങ്ങള്‍?.

പരിശീലനത്തിന് ശേഷം ആദ്യ രണ്ടു വര്‍ഷം അസിസ്റ്റന്റ് കലക്ടര്‍ ട്രയിനിയായി ജില്ലകളില്‍ ചുമതല നല്‍കും. അതിനു ശേഷം രണ്ടാംഘട്ട പരിശീലനം ഉണ്ടാവും. അത് കഴിഞ്ഞാല്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തീകരിച്ചു സര്‍വീസിനായി പരിഗണിക്കപ്പെടും. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള സബ് കലക്ടര്‍ ആയിട്ടാണ് ആദ്യ നിയമനം. രണ്ടാം ഘട്ടത്തില്‍ തിരുവന്തപുരം കേന്ദ്രീകരിച്ചു വകുപ്പ് തല ചുമതലകളിലേക്ക് നിയമിക്കപ്പെടും. പിന്നീട് കലക്ടര്‍ ചുമതല നല്‍കും. കലക്ടറാവുന്നതോടെയാണ് ഐ.എ.എസുകാരെ ജനം ശ്രദ്ധിക്കപെടുന്നത്. പിന്നീട് സീനിയര്‍ സെക്രട്ടറിയാവുന്നതോടെ സംസ്ഥാനത്തും കേന്ദ്രത്തിലും പോളിസി മേക്കിംഗിന്റെ ഭാഗമാവാനും കഴിയും.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങള്‍?.

കലക്ടര്‍ എന്നത് റവന്യൂ പദവിയാണ്. അധികാര ശ്രേണി കൂടുതലുള്ള പദവി ജില്ലാ മജിസ്‌ട്രേറ്റിന്റേതാണ്. നിയമങ്ങള്‍ക്കനുസരിച്ച് വിധി നല്‍കുന്ന കോടതികളില്‍ നിന്നും വിഭിന്നമായി സിവില്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ജില്ലാ എക്‌സിക്യൂട്ടീവ് മസ്ജിസ്‌ട്രേറ്റില്‍ നിക്ഷിപ്തമാണ്. ഐ.പി.സി, സി.ആര്‍.പി.സി പ്രകാരം കരുതല്‍ തടങ്കലും, ആള്‍ക്കൂട്ടത്തെ നേരിടാന്‍ 144 പാസാക്കലും വെടി വെപ്പിനുള്ള ഉത്തരവും നാടുകടത്തലും കാപ്പചുമത്തലും തുടങ്ങി ദുരന്ത നിവാരണ ലഘൂകരണം വരെ അധികാര പരിധിയില്‍ വരും. പൊലീസിന്റെ ഭാഗത്തു നിന്നും അധികാരങ്ങളുടെ ദുരുപയോഗം തടയലും മനുഷ്യാവകാശ സംരക്ഷണവും ലക്ഷ്യം വെക്കുന്നതിനാല്‍ ഭരണ ഘടനയുടെ കരുതലും ജനാധിപത്യത്തിന്റെ കരുത്തുമായിട്ടാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളെ നോക്കി കാണേണ്ടത്. മനുഷ്യാവകാശങ്ങളുമായി ബന്ധപെട്ടു കിടക്കുന്ന വിഷയങ്ങളില്‍ തീര്‍പ്പു കല്‍പിക്കുന്ന അധികാരങ്ങള്‍ കയ്യാളുന്നത് കൊണ്ട് കൂടിയാണ് കലക്ടര്‍മാരോട് ജനത്തിന് ഇഷ്ടം.

കലക്ടര്‍ ക്രൗഡ് ഫണ്ട് ശേഖരണം നടത്തുന്ന സാഹചര്യങ്ങള്‍?

ദുരന്തഘട്ടങ്ങളിലാണ് പ്രധാനമായും ക്രൗഡ് ഫണ്ട് ശേഖരണം നടത്താറുള്ളത്. ക്രൗഡ് ഫണ്ടിന്റെ ബലം കൊണ്ട് കൂടിയാണ് സംസ്ഥാനത്തു പ്രളയ പുനരധിവാസം എളുപ്പമാക്കിയത്. സാമൂഹിക പ്രതിബദ്ധതയുളള കമ്പനികള്‍ നല്‍കുന്ന സി.ആര്‍.എസ് ഫണ്ടുകള്‍ കാരുണ്യ പ്രവത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താറുണ്ട്. എറണാകുളത്തു സബ് കലക്ടര്‍ ആയിരിക്കുമ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ ക്വാറി അസോസിയേഷന്റെ സി.ആര്‍.എസ് ഫണ്ട് ഉപയോഗിച്ച് സീനിയര്‍ സിറ്റിസണ്‍ ട്രിബൂണ്‍ സ്ഥാപിച്ചതാണ് ആദ്യത്തെ അനുഭവം. വയനാട്ടിലും ആലപ്പുഴയിലും കളക്ടറായിരിക്കുമ്പോള്‍ പ്രളയ പുനരാധിവാസത്തിനായും ക്രൗഡ് ഫണ്ടുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചു. ‘അയാം ഫ്രം ആലപ്പി’ ക്യാമ്പയിനിലൂടെ അങ്കണ്‍വാടികള്‍ നിര്‍മിക്കാനും ബോട്ടുകളും സൈക്കിളുകളുകളും വിതരണം ചെയ്യാനും സാധ്യമായത് വേറിട്ട അനുഭവമായിരുന്നു. ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്ന വയനാട്ടിലെ മേപ്പാടി പുത്തുമലയില്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ 120ഓളം വീടുകള്‍ക്ക് ഫണ്ട് സമാഹരിക്കാനും ആവശ്യമായ ഭൂമി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനും കഴിഞ്ഞത് ഔദ്യോഗിക ജീവിതത്തിലെ മധുരിക്കുന്ന ഓര്‍മയാണ്.

ദുരന്ത നിവാരണ സാക്ഷരതയെന്ന പാഠ്യപദ്ധതി

ഭൂകമ്പവും കൊടുങ്കാറ്റും വന്നാല്‍ എന്ത് ചെയ്യണമെന്ന് ജപ്പാനിലെ സ്‌കൂള്‍ കുട്ടികള്‍ക്കു പോലുമറിയാം. ദുരന്തങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ കരിക്കുലത്തിന്റെ ഭാഗമാക്കിയുള്ള ബോധവല്‍ക്കരണമാണ് ജപ്പാനില്‍ പരീക്ഷിച്ചത്. വീടിനകത്തെ ദുരന്ത സാധ്യതകളെ കുറിച്ച് പോലും നമ്മള്‍ ബോധവാന്‍മാരല്ല. വയനാട് ജില്ലാ കലക്ടറായിരിക്കേ സ്‌കൂളുകളില്‍ ദുരന്ത നിവാരണ സാക്ഷരത സംബന്ധിച്ച ബോധവല്‍ക്കരണ പ്ലാനുകള്‍ തയ്യാറാക്കിയിരുന്നു. മികച്ച നിലവാരമുള്ള ദുരന്തനിവാരണ പ്ലാനുകള്‍ ഡോക്യുമെന്റ് ചെയ്യുക എന്നത് പ്രധാനമാണ്. കാരണം മറ്റെവിടെയെങ്കിലും വരുംവര്‍ഷങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടേക്കാവുന്ന ദുരന്തസമയത്ത് ഇത്തരം പ്ലാനുകള്‍ വലിയ സഹായകമാവും. വയനാട്ടില്‍ കലക്ടറായിരിക്കേ ഇത് നല്ല രീതിയില്‍ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും ഇത് ആധികാരിക രേഖയായി ആവശ്യപ്പെട്ടിരുന്നു.

അഭിരുചികള്‍

ഉമ്മയും വല്യുമ്മയും നന്നായി പാടുമായിരുന്നു. കല്യാണത്തിനടക്കം പാട്ടുപാടിയുള്ള ആഘോഷങ്ങളൊക്കെ മലബാറിന്റെ സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണ്. ഇത്തരം പരിപാടികളിലൊക്കെ ഞാനും പാടിയിരുന്നു. ആ സ്വാധീനമാണ് ചെറുപ്പം തൊട്ടേ പാട്ടുകളെ ഇഷ്ടപ്പെടാന്‍ കാരണമായത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗ മത്സരത്തില്‍ പങ്കെടുത്ത് വിജയം നേടാന്‍ കഴിഞ്ഞിരുന്നു. ആഴ്ചപതിപ്പുകളും മാസികകളും അമര്‍ ചിത്രകഥകളും പുരാണ കഥകളുമാണ് തുടക്കത്തില്‍ വായിച്ചിരുന്നത്. ജീവചരിത്രം വായിക്കുന്നതാണ് കൂടുതല്‍ ഇഷ്ടം.

ഐ.എ.എസിനു ശേഷം സ്‌റ്റെതസ്‌കോപ്പുമായുള്ള ബന്ധം

ബന്ധം വിടാതിരിക്കാന്‍ വീട്ടിലെ കുട്ടികളെയും ബന്ധുക്കളെയും ചികില്‍സിക്കാറുണ്ട്. കോവിഡ് സമയം പല ഘട്ടങ്ങളില്‍ ഡോക്ടറുടെ റോളും കൈകാര്യം ചെയ്തിട്ടുണ്ട്. ഭര്‍ത്താവും ഡോക്ടറായതിനാല്‍ മെഡിക്കല്‍ രംഗവുമായി ബന്ധപെട്ടു ചര്‍ച്ചകള്‍ നടത്താറുള്ളതിനാലും മെഡിക്കല്‍ ജേര്‍ണലുകള്‍ വായിക്കുന്നതിനാലും പുതിയ മാറ്റങ്ങള്‍ അറിയാന്‍ സാധിക്കാറുണ്ട്. അവസരം ഒത്തു വന്നാല്‍ വീണ്ടും സ്റ്റതെസ്‌കോപ്പ് കയ്യിലെടുക്കണമെന്നാണ് മോഹം.

മക്കളാണ് കരുത്ത്

മാതാവ്, ഭാര്യ, ഡോക്ടര്‍ എന്നിങ്ങനെ മൂന്ന് റോളിനൊപ്പമാണ് ഞാന്‍ സിവില്‍ സര്‍വീസ് തയ്യാറെടുപ്പ് നടത്തി കൊണ്ടിരുന്നത്. ഈ റോളുകളാണ് സിവില്‍ സര്‍വീസിന്റെ മുഖമുദ്രയായ ത്യാഗത്തോടും കഠിനാധ്വാനത്തോടും പാകപ്പെടാനുള്ള കരുത്തു പ്രദാനം ചെയ്തത്. ഇന്റര്‍വ്യൂവിനെ നേരിടുമ്പോള്‍ ഞാന്‍ മൂന്ന് മാസം ഗര്‍ഭിണി ആയിരുന്നു. രണ്ടാമത്തെ മകളെ ഗര്‍ഭം ധരിച്ചു കൊണ്ടായിരുന്നു ട്രയിനിംഗിനു ചേരുന്നത്. കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നത് സമ്മര്‍ദ്ദങ്ങളെ മറികടക്കാനുള്ള ഒറ്റമൂലി കൂടിയാണ്.

മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം

മലബാറില്‍ വിദ്യാഭ്യാസ വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ പഠനത്തിലും കാഴ്ചപ്പാടിലും ചിന്തയിലും പ്രകടമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ വലിയ മുന്നേറ്റം തന്നെ ഈ മേഖലയില്‍ നടക്കുന്നുണ്ട്. വിവാഹത്തിന് ശേഷവും പഠനം തുടരുകയും ജോലിക്കായുള്ള പരിശ്രമങ്ങള്‍ നടത്തുകയും സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പുതിയ തലമുറ നല്ല പ്രതീക്ഷയാണ്. കുട്ടികള്‍ ഇനിയും പഠിക്കും. വലിയ ഉയരങ്ങള്‍ കീഴടക്കും. ഐ.എ.എസ് ഇനി അവരെ സംബന്ധിച്ച് സ്വപ്‌നമല്ല.

 

*****

ഡോ. അദീല അബ്ദുല്ല

കോവിഡ് മഹാമാരിയിലും പ്രളയത്തിലും മുറിവേറ്റവര്‍ക്ക് ആശ്വാസത്തിന്റെ ലേപനം പുരട്ടി, രാജ്യത്തിന് പ്രതിരോധത്തിന്റെ മാതൃക തീര്‍ത്ത 2012 കേരള കേഡര്‍ സിവില്‍ സര്‍വന്റ്. 2020 ഇംക്ലൂസീവ് ഡെവലപ്‌മെന്റ് ത്രൂ ക്രെഡിറ്റ് ഫ്‌ളോ ടു ദി പ്രൈമര്‍ വിഭാഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അവാര്‍ഡിനുള്ള രാജ്യത്തെ കലക്ടര്‍മാരുടെ പട്ടികയില്‍ അവസാന നാലിലെത്തിയ മികവ്. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍, തിരൂര്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍, ലൈഫ് മിഷന്‍ സി.ഇ.ഒ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ പദവികള്‍. ആലപ്പുഴയിലും വയനാട്ടിലും ജില്ലാ കലക്ടര്‍. നിലവില്‍ ഫിഷറീസ് ഡയറക്ടര്‍, വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍, മൈനോരിറ്റി ഡയറക്ടര്‍ തുടങ്ങിയ സുപ്രധാന തസ്തികകള്‍ വഹിക്കുന്നു.

Article

തിരഞ്ഞെടുപ്പ് പരാജയത്തിൽ ആടിയുലഞ്ഞ് കർണാടക ബിജെപി ; അവലോകന യോഗത്തിൽ നേതൃത്വ ത്തിനെതിരെ പൊട്ടിത്തെറിച്ച് നേതാക്കൾ

Published

on

സി. പി. സദക്കത്തുള്ള

ബംഗളുരു:തിരഞ്ഞെടുപ്പ് ഫലം വന്നു ഒരു മാസം കഴിഞ്ഞിട്ടും പരാജയ കാരണങ്ങൾ വിലയിരുത്താൻ യോഗം വിളിക്കാൻ സംഘടന ആരോഗ്യം നഷ്ട്ടപ്പെട്ട ബിജെപി
കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ നേതൃ യോഗത്തിൽ പരസ്പരം നേതാക്കളുടെ ആരോപണ പ്രത്യരോപണങ്ങൾക്ക് വേദിയായി. വൻ ഭൂരിപക്ഷം നേടി ഭരണ ത്തിലെത്തിയ കോൺഗ്രസ്സ് ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി കൊണ്ട്
ഭരണ ചക്രം ചലിപ്പിച്ചു തുടങ്ങിയിട്ടും ക്രിയാത്മക പ്രതിപക്ഷമായി സർക്കാരിനെ
പ്രധിരോധിക്കാൻ പോലും ആകാത്ത സ്ഥിതിയിലാണ് സംഘടനാപരമായി ബിജെപി എ ത്തിപ്പെട്ടിട്ടുള്ളത്.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ ഇത് വരെയും ബിജെപി ക്കു സാധിക്കാത്തത് പാർട്ടിക്കുള്ളിലെ ഭിന്നതയും വിഭാഗീയതയും കൊണ്ടാണ്. പത്രജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷ നിലും മുഖ്യമന്ത്രിയിലും കെട്ടിവെക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിച്ചത് വാക്ക് തർക്കത്തിന്നിടയായി സംസ്ഥാന അധ്യക്ഷന്റെ അവധി അവസാനിച്ച നിലക്ക് പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ കടുത്ത നിലപാട്
തുടർ ഭരണം നഷ്ട്ട പ്പെടാൻ കാരണമായ ഭരണ വിരുദ്ധ വികാരം ഉടലെടുക്കാൻ കാരണക്കാരനായ ബസവരാജ് ബൊമ്മായി പ്രതിപക്ഷ നേതൃ സ്ഥാനത്തു വരുന്നതിനെയും ഭൂരിഭാഗം പേരും എതിർക്കുന്നു.

തീവ്ര ഹിന്ദുത്വ വാദിയായ ബസവൻ ഗൗഡ പാട്ടിൽ, ആർ. അശോക് എന്നിവരിൽ ആരെയെങ്കിലും പ്രതിപക്ഷ നേതാവാക്കണമെന്നാണ് ബൊമ്മായി വിരുദ്ധരുടെ നിലപാട്. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ചിക്കമംഗ്ലൂരിൽ പരാജയപ്പെട്ട സി. ടി. രവിക്കായി ചില നേതാക്കൾ ശക്തമായി നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ദേശീയ നേതൃത്വം കേന്ദ്ര മന്ത്രി ആയ ശോഭ കരന്തലജെ യെ പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം ഒരാഴ്ച മുൻപ് ബാംഗ്ലൂരിൽ ചേർന്ന എം. എൽ. എ. മാരും പരാജയപ്പെട്ട സ്ഥാനാർഥികളും ഉൾപ്പടെ ഉള്ളവരുടെ യോഗത്തിൽ നേതൃ ത്വത്തിന്നെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

കോണ്ഗ്രസ്സിന്റെ അഞ്ചിന ഗ്യാരന്റി വോട്ടർമാരെ സ്വാധീനിച്ചപ്പോൾ അതിനെ പ്രതിരോധിക്കാതെ നേതാക്കൾ അലമ്പവം കാട്ടി എന്ന് പലരും വിമർശിച്ചു. ദൃതി പിടിച്ചു മുസ്ലിം സംവരണം എടുത്തു കളഞ്ഞതും എസ്. സി, എസ്. ടി, ബഞ്ചാര വിഭാഗങ്ങളുടെ സംവരണത്തിൽ ഒളിച്ചു കളി നടത്തിയതും പരാജയകാരണമായി പരാജയപ്പെട്ട ഭൂരിഭാഗം പേരും തുറന്നടിച്ചു. കോണ്ഗ്രസ്സിന്റെ ബജറങ് ദൾ നിരോധന പ്രഖ്യാപനം ജനത ദളിലെ മുസ്ലിം വോട്ടുകൾ കോൺഗ്രസ്സിൽ എത്താൻ ഇടയാക്കിയതും ന്യുനപക്ഷ ഏകീകരണത്തിന്ന് കാരണമായതായും പരാജയപ്പെട്ട മുതിർന്ന നേതാവ് തുറന്നു പറഞ്ഞു.

സ്ഥാനാർഥി നിർണയം ഏകപക്ഷീയമായി കേന്ദ്ര നേതൃത്വം നടത്തിയതാണ് വമ്പിച്ച പരാജയത്തിന്ന് കാരണ മായതെന്നു പലരും അഭിപ്രായപ്പെടുകയും വിമർശിക്കുകയും ചെയ്തു.ലോകാസഭ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഏതു വിധേനയും സംസ്ഥാനത്തെ പാർട്ടിയിലെ നിലവിലെ അനീശ്ചിതാ വസ്ഥക്ക്
പെട്ടന്ന് പരിഹാരം ഉണ്ടാകുമെന്നും രണ്ടു നാൾക്കകം പ്രതിപക്ഷ നേതാവ്, സംസ്ഥാന അധ്യക്ഷൻ എന്നിവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മുതിർന്ന നേതാവ് അറിയിച്ചു.

അതിനിടെ ചില ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ്സ് നേതാക്കളുമായി ഒത്തു കളിച്ചതായി മൈസൂർ ലോകാസഭ അംഗവും ബിജെപി നേതാവുമായ പ്രധാപ് സിംഹ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞത് പാർട്ടിയിലെ പടല പിണക്കങ്ങൾ പരസ്യ പൊരിലേക്ക് എത്തിയത്തിന്റെ സൂചനയാണ് ഒത്തു കളി രാഷ്ട്രീയം നടന്നിട്ടുണ്ടാകാമെന്ന്
സി. ടി. രവിയും മാധ്യമങ്ങളോട്
പ്രതികരിച്ചു

Continue Reading

Article

രാജകീയം ഈ മരങ്ങള്‍;മരത്തിനു ചികിത്സയേകുമ്പോള്‍ പ്രായം 94. രക്ഷപെടുമോ എന്നു സംശയം . ചികിത്സ പിഴച്ചില്ല.

കേരളത്തിലെ സ്വകാര്യ ഭൂമിയിലെ ഏറ്റവും വലിയ തമ്പക മരങ്ങളാണിത്. ഏതു ദിക്കില്‍ നിന്നു നോക്കിയാലും ഹൈറേഞ്ചിന്റെ അടിവാരത്തു വീറോടെ നില്‍ക്കുന്ന തമ്പകങ്ങളെ കാണാം. ചില്ലറകാരല്ല, ഇവര്‍. ബ്രിട്ടീഷ് ഭരണത്തിന്റെയും തിരുവിതാംകൂര്‍ രാജഭരണത്തിന്റെയും ചരിതങ്ങള്‍ ഈ മരത്തണലിലുണ്ട്. ഒരു നൂറ്റാണ്ടില്‍ കരിപ്പാപറമ്പില്‍ പിറന്നുവീണവര്‍ ഉണര്‍ന്നെഴുന്നേറ്റത് തമ്പകത്തിന്റെ സുഗന്ധം നുകര്‍ന്നാണ്

Published

on

എസ്. സുധീഷ്‌കുമാര്‍

PHOTO –ഡയസ് ആന്റണി

ആറു വര്‍ഷം മുന്‍പാണ് സംഭവം. മെയ് മാസത്തിലെ വേനല്‍മഴയില്‍ വീട്ടുമുറ്റത്തെ ഇരട്ടകളായ മരങ്ങളിലൊന്നിനു മിന്നലേറ്റു. കൊമ്പ്; ഒന്നു വാടി. ചികിത്സിക്കാതെ തരമില്ല. നിസാരക്കാരനല്ലിത്, ബ്രിട്ടീഷ് ഭരണകാലത്ത് നട്ടുപിടിപ്പിച്ച മരമാണ്. തിരുവിതാംകൂര്‍ രാജാവിന്റെ വനനിയമത്തില്‍ ഇടംപിടിച്ച റോയല്‍ വനവൃക്ഷവും! വീട്ടുകാര്‍ പല വൈദ്യമാരെയും തേടി നടന്നു. ഒടുവില്‍ വൈദ്യനെത്തി. വൃക്ഷവൈദ്യന്‍!. ഒന്നര മാസത്തെ ചികിത്സ. മരത്തിനു ചികിത്സയേകുമ്പോള്‍ പ്രായം 94. രക്ഷപെടുമോ എന്നു നാട്ടാരടക്കം സംശയം പ്രകടിപ്പിച്ചു. ചികിത്സ പിഴച്ചില്ല. ഇന്നും ഈ ‘തമ്പക മരങ്ങള്‍’ ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട നിര്‍വൃതിയില്‍ തലയുയര്‍ത്തിനില്‍ക്കുന്നു, രാജകീയ പ്രൗഢിയോടെ.


കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്പത്രിക്ക് എതിര്‍വശത്തേക്ക് ഡോമിനിക് തൊമ്മന്‍ പാത നീണ്ടു നിവര്‍ന്നുകിടക്കുന്നു. ഒരു മൈല്‍ സഞ്ചരിച്ചാല്‍ കരിപ്പാപറമ്പില്‍ വീട്ടുമുറ്റത്തെത്താം. കരിങ്കല്ലില്‍ പണിതെടുത്ത ചുറ്റുമതിലോടു കൂടിയ 12 ഏക്കര്‍ സ്ഥലം. പച്ചപ്പണിഞ്ഞ മതില്‍കെട്ടിനുള്ളില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന കരിപ്പാപറമ്പ് ബംഗ്ലാവ്. നാട്ടുവാക്കില്‍ കാഞ്ഞിരപ്പള്ളി അച്ചായന്റെ വീടെന്നു പറയാം. കിഴക്കോട്ട് ദര്‍ശമേകുന്ന കെ.സി ഡൊമിനിക്കിന്റെ വീടിനു ഇടതും വലതും അതിരില്‍ അപൂര്‍വമായ രണ്ട് കൂറ്റന്‍ തമ്പക മരങ്ങള്‍. ഡൊമിനിക് തൊമ്മന്റെ കൊച്ചുമകന്‍ ബാബുച്ചായന്റെ കുടുംബമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നതും തമ്പകമരത്തെ സംരക്ഷിക്കുന്നതും. കേരളത്തിലെ സ്വകാര്യ ഭൂമിയിലെ ഏറ്റവും വലിയ തമ്പക മരങ്ങളാണിത്. ഏതു ദിക്കില്‍ നിന്നു നോക്കിയാലും ഹൈറേഞ്ചിന്റെ അടിവാരത്തു വീറോടെ നില്‍ക്കുന്ന തമ്പകങ്ങളെ കാണാം. ചില്ലറകാരല്ല, ഇവര്‍. ബ്രിട്ടീഷ് ഭരണത്തിന്റെയും തിരുവിതാംകൂര്‍ രാജഭരണത്തിന്റെയും ചരിതങ്ങള്‍ ഈ മരത്തണലിലുണ്ട്.

ദ റോയല്‍ തമ്പക ട്രീ

കൊല്ലവര്‍ഷം 1103ല്‍ കരിപ്പാപറമ്പ് തറവാട്ടില്‍ കെ.സി ഡൊമിനിക്ക് എന്ന ബാബുച്ചായന്റെ വല്യപ്പന്‍ ഡൊമനിക് തൊമ്മനാണ് നിലമ്പൂരില്‍ നിന്ന് തമ്പകം കാഞ്ഞിരപ്പള്ളിയില്‍ എത്തിച്ചത്. സ്വാതന്ത്ര്യലബ്ദിക്കു മുമ്പ് തിരുവിതാംകൂര്‍ രാജഭരണത്തിലെ മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സിലര്‍ ആയിരുന്നു പരിസ്ഥിതി സ്‌നേഹിയായ ഡൊമനിക് തൊമ്മന്‍. ഭരണ സംബന്ധമായ കാര്യങ്ങള്‍ക്കാണ് തൊമ്മന്‍ നിലമ്പൂരിലേക്ക് പോയത്. ആ സമയത്ത് തിരുവിതാംകൂര്‍ മഹാരാജാവ് പ്രകൃതി സംരക്ഷണത്തിനായി നിയമം തയാറാക്കുന്ന സമയമായിരുന്നു. വനഭൂമി അളന്നു തിട്ടപ്പെടുത്താന്‍ രാജാവ് ചുമതലപ്പെടുത്തിയത് മണ്‍റോ സായിപ്പിനെയാണ്. രാജാവിന്റെ നിര്‍ദേശാനുസരണം മണ്‍റോ സായിപ്പ് കേരളത്തിലെ വനമേഖല അളന്നു മരങ്ങളുടെ പട്ടികയും തയാറാക്കി. കേരളത്തിലെ മരങ്ങളുടെ അപൂര്‍വത കണ്ട മണ്‍റോ സായിപ്പ് മരങ്ങളെയും വനത്തെയും സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ വനനിയമത്തിന് രൂപംനല്‍കി. അതിപ്രാധാന്യമുള്ള 27 മരങ്ങള്‍ക്കു ഇംഗ്ലണ്ടിലെ പോലെ റോയല്‍ പദവിയിലേക്ക് ഉയര്‍ത്താന്‍ രാജാവിന് നിര്‍ദേശം നല്‍കി. മണ്‍റോയുടെ ശുപാര്‍ശ രാജാവും അംഗീകരിച്ചു.

മണ്‍റോ നല്‍കിയ പട്ടികയില്‍ ചന്ദനമരത്തിനായിരുന്നത്രേ പ്രഥമ സ്ഥാനം. ആദ്യ പത്തില്‍ തമ്പകവും ഇടം പിടിച്ചു. അങ്ങനെ തമ്പകം രാജകീയ പദവിലേക്ക് ഉയര്‍ന്നു. ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം ഡൊമനിക് തൊമ്മന്‍ നിലമ്പൂര്‍ കാട് സന്ദര്‍ശിച്ചു. അവിടെ നിന്നാണ് തമ്പകത്തെ കണ്ടെത്തുന്നത്. രണ്ട് തൈകള്‍ ഒപ്പം കൂട്ടി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ എത്താന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ നാല് വര്‍ഷം പ്രായമുള്ള തൈകളാണ് കൈയില്‍ കരുതിയത്. തറവാട് മുറ്റത്തിന്റെ രണ്ടു വശങ്ങളിലായി തൈകള്‍ വച്ചുപിടിപ്പിച്ചു. ഈ മരം ഇത്ര വലുതാകുമെന്ന് അറിയാവുന്നതുകൊണ്ട് അതിനായി പ്രത്യേകം സംരക്ഷണത്തറയൊരുക്കി. മരംനട്ട വര്‍ഷവും തീയതിയും രേഖപ്പെടുത്തിയ ഒരു ഫലകവും സംരക്ഷണത്തറയില്‍ സ്ഥാപിച്ചു. കൊല്ലവര്‍ഷം 1103 പത്താം മാസം ഏഴാം തിയതി.

കുടുംബാഗം പോലെ

ഒരു നൂറ്റാണ്ടില്‍ കരിപ്പാപറമ്പില്‍ പിറന്നുവീണവര്‍ ഉണര്‍ന്നെഴുന്നേറ്റത് തമ്പകത്തിന്റെ സുഗന്ധം നുകര്‍ന്നാണ്. മൂന്നു തലമുറകള്‍ ഈ തമ്പകങ്ങള്‍ക്കിടയില്‍ ഓടിക്കളിച്ചു. കരിപ്പാപറമ്പുകാര്‍ക്ക് ജീവനാഡിയാണ് ഈ മരങ്ങള്‍. ഡൊമനിക് തൊമ്മന്റെ രണ്ട് ഭാര്യമാരില്‍ നിന്നായി 22 മക്കളും അവരുടെ മക്കളും അടക്കം നൂറിലധികം പേര്‍ തമ്പകത്തിന്റെ തണല്‍പറ്റി. പുരയ്ക്കു മേല്‍ പലവട്ടം ചില്ലകള്‍ നീണ്ടെങ്കിലും ഇവരില്‍ ആരും തന്നെ തമ്പകത്തെ വെട്ടിമാറ്റാന്‍ ആലോചിച്ചതേയില്ല. തമ്പകത്തെ കടപുഴക്കാന്‍ ഒരു കാറ്റുവീശുകയാണെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ ഒരു മരം പോലും മിച്ചം കാണില്ലെന്ന് ബാബുച്ചായന്‍ പറയുന്നു. ഉരുക്കു പോലെ തലയുയര്‍ത്തി നില്‍ക്കുന്ന തമ്പകമരത്തിന്റെ കാരിരുള്‍ നിറമാണ് തടയ്ക്ക്. ചെത്തി മിനുക്കിയ തമ്പക ച്ചോട്ടില്‍ ഒരു ഇല പോലുമില്ല.

ചിലതരിക്കില്ല, ഉരുക്കിന്റെ ബലവും

നിത്യഹരിതവനങ്ങളിലാണ് തമ്പകമരം വളരുന്നത്. കമ്പകം മരം എന്നും അറിയപ്പെടുന്നതായി വൃക്ഷ വൈദ്യന്‍ കെ. ബിനു പറയുന്നു. വീുലമ ുമൃ്ശളഹീൃമ എന്നാണ് ശാസ്ത്രീയനാമം. അയേണ്‍ വുഡ് ഓഫ് മലബാര്‍ എന്നാണ് ഇംഗ്ലീഷില്‍ ഈ മരം അറിയപ്പെടുന്നത്. ചിതലരിക്കാത്ത ഈ മരത്തിന്റെ തടിയാണ് റെയില്‍ പാളങ്ങളുടെ നിര്‍മാണത്തിനായി പാശ്ചാത്യ രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്നത്. കേരളത്തിലെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച പുനലൂര്‍ തൂക്കുപാലം നിര്‍മിച്ചത് തമ്പക മരം ഉപയോഗിച്ചാണ്. വേനല്‍കാലത്ത് അധികമായി ഇല പൊഴിയില്ല എന്നൊരു പ്രത്യേകതയും തമ്പകത്തിനുണ്ട്.

രണ്ട് മരത്തിന് 40 ലക്ഷം വില

മരങ്ങളെ കണ്ണുവെച്ചു ഒട്ടേറെ പേര്‍ കാഞ്ഞിരപ്പള്ളി കറങ്ങിയ കഥകളുണ്ട്. ഒരിക്കല്‍ കൊല്ലത്തുള്ള ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ ബാബുച്ചായനെ തേടിയെത്തി. തമ്പക മരം വാങ്ങുകയായിരുന്നു ലക്ഷ്യം. ചിലതരിക്കില്ലാത്തതിനാല്‍ ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിക്കാം. അഞ്ച് ലക്ഷത്തില്‍ നിന്ന് വില പറയാന്‍ തുടങ്ങി. വില്‍ക്കില്ലെന്ന് ബാബുച്ചായന്‍ തീര്‍ത്തു പറഞ്ഞു. രണ്ടിനും കൂടി 40 ലക്ഷം തരാമെന്ന് ഭാരവാഹികള്‍. കോടികള്‍ തന്നാലും വില്‍ക്കില്ലെന്ന് ബാബുച്ചായനും. ലോകമാകെ വേരോട്ടമുള്ള കടപ്പാപറമ്പില്‍ കുടുംബം അത്രയ്ക്ക് കടപ്പെട്ടിരിക്കുകയാണ് ഈ തമ്പകത്തോട്.

പറന്നിറങ്ങുന്ന വിത്തുകള്‍

ഋതുക്കള്‍ ഏതുമാവട്ടെ, തമ്പക ചോട്ടിലെത്തിയാല്‍ മനസൊന്നു തണുക്കും. സദാസമയം കുളിരും ഇളംകാറ്റും തമ്പകത്തെ വേറിട്ടു നിര്‍ത്തുന്നു. വേനല്‍കാലമെത്തിയാല്‍ വിത്തിന്റെ സമയമായി. ഉയരത്തിലുള്ള ചില്ലകളില്‍ നിന്നും വിത്തു മണ്ണിലേക്കു പറന്നിറങ്ങുന്ന കാഴ്ച ആരെയും മോഹിപ്പിക്കും. പമ്പരം പോലെ കറങ്ങിയാണ് വിത്തുകള്‍ പറന്നിറങ്ങുക. വേനല്‍ക്കാലത്ത് മുറ്റം നിറയെ പറന്നിറങ്ങുന്ന വിത്തുകള്‍ കൊണ്ടു നിറയും. രസമുള്ളൊരു കാഴ്ചയാണത്. മരം കാണാനായി പലരും എത്തിയതോടെ ബാബുച്ചായന്‍ വിത്തുകള്‍ ശേഖരിക്കാന്‍ തുടങ്ങി. മാസങ്ങളോളം ശേഖരിച്ചു പായ്ക്കറ്റിലാക്കി നൂറോളം കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമായി വിതരണവും ചെയ്തു.
ഇനി വരുന്നൊരു തലമുറയ്ക്കു കൂടി വസന്തം സമ്മാനിക്കാന്‍ മണ്ണില്‍ കൂറ്റന്‍ വേരാഴ്ത്തി, ആകാശ സീമകളിലേക്കു ചില്ലകള്‍ പടര്‍ത്തി തമ്പകമരങ്ങള്‍ പടര്‍ന്നു നില്‍ക്കുന്നു. സംരക്ഷിക്കാന്‍ കരിപ്പാപറമ്പില്‍ തറവാടും.

Continue Reading

Article

മറിയം ബെയ്‌സയുടെ സിനിമാ സങ്കല്‍പ്പങ്ങള്‍

ആമിര്‍ഖാനൊപ്പം സിനിമ ചെയ്യണമെന്നാണ് വലിയ സ്വപ്നം

Published

on

അശ്‌റഫ് തൂണേരി

ആമിര്‍ഖാനൊപ്പം സിനിമ ചെയ്യണമെന്നാണ് വലിയ സ്വപ്നം

ഇന്ത്യയില്‍ നിന്നാണെന്ന് പറയുമ്പോഴേക്കും ആമിര്‍ഖാനെക്കുറിച്ചായിരുന്നു ദോഹയില്‍ വെച്ച് കണ്ടുമുട്ടിയ മറിയം ബെയ്സയുടെ ആദ്യ ചോദ്യം. സിനിമാ ലോകത്തെ അത്ഭുതപ്രതിഭയാണ് ആമിര്‍ എന്ന് ആവേശഭരിതയാവുന്നു തുര്‍ക്കിയില്‍ നിന്നുള്ള മറിയം. ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങളെ ലളിത സുന്ദരമായും മനോഹരമായും പകര്‍ത്തിയ രണ്ടു സിനിമകള്‍ ഇതിനകം ചെയ്ത അവര്‍ പല തരം സിനിമകള്‍ കണ്ടെത്താനും ചെയ്യാനും നിരന്തര പ്രയത്‌നം നടത്തുന്ന ചലച്ചിത്രപ്രവര്‍ത്തകയാണ്.

നിര്‍മ്മാതാവു കൂടിയായ ഈ യുവസംവിധായിക. ഔപചാരികമായി സിനിമ പഠിച്ചിട്ടില്ലെന്നത് കൊണ്ടാവാം ഈ മേഖലയെ പതിവു രീതിയിലല്ല സമീപിക്കുന്നത്. 2016-ല്‍ ഇസ്തംബൂളിലെ അത്താത്തുര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന് നേടിയ സോഷ്യോളജി ബിരുദം കൂടെയുണ്ട്. പക്ഷെ നിരന്തരമായ സിനിമാ കാഴ്ചകളും യാത്രകളും പലരോടുമൊപ്പം ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള അലച്ചിലുമാണ് സിനിമാ ലോകത്തേക്ക് കടന്നുകയറാന്‍ കൈമുതല്‍.

റസ്ഗാരഗുലു എന്ന തുര്‍ക്കിഷ് സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധനേടി. ബിസ് സുസുംഗ എന്ന മറ്റൊരു സ്ത്രീപക്ഷ ചലച്ചിത്രത്തിലൂടെ പുരസ്‌കാരത്തിന് അര്‍ഹയായി. തുര്‍ക്കിയിലെ പ്രശസ്തമായ മലത്യ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് ലഭിച്ചു. കുഞ്ഞുചിത്രങ്ങളും പരസ്യചിത്രങ്ങളും നിര്‍മ്മിക്കുന്ന കുംഫിലിം എന്ന ചലച്ചിത്രനിര്‍മ്മാണ കമ്പനിയുടെ ഉടമയാണ്. 2 കുട്ടികളുടെ മാതാവായ മറിയം സ്‌പോര്‍ട്‌സ് സിനിമയിലേക്ക് കൂടി തന്റെ മേഖല വ്യാപിപ്പിച്ചിരിക്കുന്നു. ഖത്തര്‍ 2022 ലോകകപ്പ് ദിനങ്ങളിലും തുടര്‍ന്നും ദോഹയിലെത്തി ഫുട്‌ബോള്‍ കളിയും ആരവങ്ങളും ഷൂട്ട് ചെയ്തു. 8 എപ്പിസോഡുകളിലായി പുറത്തിറക്കുന്ന ഫോറെവര്‍ എന്ന് പേരിട്ട ഡോക്യുമെന്ററിയുടെ അവസാന മിനുക്കുപണിയിലാണ്.

എന്തുകൊണ്ട് സ്‌പോര്‍ട്‌സ് ഡോക്യുമെന്ററി

”എന്നെ സംബന്ധിച്ചിടത്തോളം കായികം എന്നാല്‍ അച്ചടക്കം എന്നാണ്. പിന്നെ അച്ചടക്കത്തോടെയുള്ള എന്തും ഞാന്‍ ഇഷ്ടപ്പെടുന്നു. അത് സിനിമയിലും. കായിക ഡോക്യുമെന്ററിയെടുക്കുന്നയാള്‍ എന്ന നിലയില്‍ ഞാന്‍ ധാരാളം സ്‌പോര്‍ട്‌സ് സിനിമകള്‍ കണ്ടു. എന്റെ സിനിമ, ഞാന്‍ അപ്പോള്‍ ജോലി ചെയ്യുന്ന കഥ, സ്‌പോര്‍ട്‌സിനെക്കുറിച്ചാണ് എന്ന ധാരണ എന്നെ അലട്ടിക്കൊണ്ടിരുന്നു. ഞാന്‍ മികച്ചത് ചെയ്യുന്നതുവരെ ദംഗല്‍ എന്ന ആമിര്‍ഖാന്‍ സിനിമയാണ് മികച്ച കായിക ചിത്രം.” മറിയം വിശദീകരിക്കുന്നു.

ഖത്തറിലെ ലോകകപ്പിന്റെ ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ടായിരുന്നു. വലിയ കാരണം; എന്റെ നിര്‍മ്മാതാവ് അലി ബുറാക്ക് സെലാന്‍, ഈ പ്രോജക്റ്റ് എത്രത്തോളം വിലപ്പെട്ടതാണെന്ന് മുന്‍കൂട്ടി കണ്ടിരുന്നുവെന്നതാണ്. 26 പേരടങ്ങുന്ന ടീമാണ് ഡോക്യുമെന്ററി ജോലിക്കായി ദോഹയില്‍ എത്തിയത്. ഈ പ്രോജക്റ്റില്‍ ജോലി ചെയ്യുമ്പോള്‍, ഖത്തര്‍ നടത്തിയ ഒരുക്കങ്ങളും സ്റ്റേഡിയങ്ങളുടെ കഥകളും ആതിഥ്യമര്യാദയും പ്രകൃതിയും എല്ലാം ഞങ്ങളും ഏറെ ഇഷ്ടപ്പെട്ടു. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ഇത്രയും ആദരവോടെയും സന്തോഷത്തോടെയും ഒത്തുചേരുന്നത് വളരെയധികം ആകര്‍ഷിച്ചു. വളരെ നല്ല ചില അഭിമുഖങ്ങളും സ്റ്റോറികളുമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ആവേശത്തോടെ എത്രയുംവേഗം പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

ആമിര്‍ഖാന്റെ സിനിമാ തെരെഞ്ഞെടുപ്പ്

ബോളിവുഡ് സിനിമ എനിക്ക് വളരെ വിലപ്പെട്ടതാണ്. പല സിനിമകളിലും അഭിനയം വളരെ സ്വാഭാവികമായി അനുഭവപ്പെടുന്നു. തിരക്കഥകള്‍ വളരെ ലളിതമാണെന്ന് തോന്നിയിട്ടുണ്ട്. എനിക്ക് ആമിര്‍ ഖാനോട് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ പ്രോജക്റ്റ് തിരഞ്ഞെടുപ്പുകളും ആവിഷ്‌കാര രീതിയും ഞാന്‍ മാതൃകയായി എടുക്കുന്നു. അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ നല്ല സിനിമ എന്ന് വിളിക്കാനാവുന്നവയാണ്. ചില ചലച്ചിത്രങ്ങള്‍ കാണുമ്പോള്‍ അതാണ് സിനിമ എന്ന് തോന്നും. അദ്ദേഹം വെറുമൊരു ഇന്ത്യന്‍ കലാകാരനല്ല. ലോകത്തിലെ തന്നെ വലിയ ഒരു കലാകാരനാണ്. ഒരു സംവിധായിക എന്ന നിലയില്‍ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഒരിക്കല്‍ ആമിര്‍ ഖാനൊപ്പം ഒരു സിനിമ എടുക്കണം എന്നതാണ്. വാസ്തവത്തില്‍, അത് നടക്കുമോ ഇല്ലയോ എന്നറിയില്ല. പക്ഷെ ഒരു ദിവസം അത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ അങ്ങിനെ വിശ്വസിക്കുന്നത് ഞാന്‍ തുടരും.

സ്ത്രീ സംവിധായികയുടെ വെല്ലുവിളി

കരിയര്‍ ഇപ്പോള്‍ അതിവേഗം മുന്നേറുകയാണ്. എന്റെ അവസാന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇത് ഉടന്‍ തന്നെ ആദ്യം അമേരിക്കയിലും പിന്നീട് തുര്‍ക്കിയിലും തിയേറ്ററുകളിലെത്തും. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കഠിനമായ ജോലികളില്‍ ഒന്ന് ഞാന്‍ തിരഞ്ഞെടുത്തുവെന്ന് ഓരോ ദിവസവും ഞാന്‍ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നു. എങ്കിലും ഞാന്‍ എന്റെ പാഷന്‍ തുടരും. വെയിലില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ഒരു പുഷ്പത്തിന്റെ കഥയാണ് ബിസ് സുസുംഗ എന്ന ചലച്ചിത്രത്തിലൂടെ ഞാന്‍ പറഞ്ഞത്. പക്ഷേ പലപ്പോഴും തണലില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇനിയൊരിക്കലും സ്ത്രീകളെ പറ്റി ഒരു സിനിമ ചെയ്യേണ്ടതില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഞങ്ങള്‍ക്ക് എവിടെ വേണമെങ്കിലും ജീവിക്കാം. വെയിലിലും തണലിലും ജീവിക്കാന്‍ അവര്‍ പ്രാപ്തരാണ്. പക്ഷേ എനിക്ക് ഇനി തണലില്‍ ജീവിക്കാന്‍ കഴിയില്ല. ജീവിതം മാറ്റിമറിക്കുന്ന സിനിമകള്‍ ചെയ്യാതെ ഞാന്‍ തളരില്ല. ദൈവം സഹായിക്കുമെന്നും എപ്പോഴും എന്നെ പിന്തുണയ്ക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ സിനിമകള്‍ ഇന്ത്യക്കാരും കാണണമെന്നാണ് എന്റെ ആശ.

ഇസ്ലാമിക് സിനിമയും മാജിദ് മജീദിയും

ഇറാനി സംവിധായകന്‍ മാജീദ് മജീദിയുടെ നിരവധി സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മുസ്ലീം സംവിധായകര്‍ക്ക് അഭിമാനിക്കാവുന്ന പേരാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ വളരെ ഇഷ്ടമാണ്. തുര്‍ക്കിയിലും അറിയപ്പെടുന്ന ഒരു പ്രധാന സംവിധായകനാണ് അദ്ദേഹം. ‘ദി മെസേജ്’ എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഒരുപാട് ചിന്തിച്ചു. അത് ഞാനാണെങ്കില്‍ അത് എങ്ങനെ ചെയ്യും, അത് എങ്ങനെ കാണിക്കും? ദി മെസ്സേജ്. അന്ന്, മുസ്തഫ അക്കാദിനെക്കാള്‍ മികച്ച ആശയം ആരെങ്കിലും കൊണ്ടുവരുമായിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. അക്കാലത്തിറങ്ങിയ നബിയെക്കുറിച്ചുള്ള ഒരേയൊരു സിനിമ ‘ദ മെസ്സേജ്’ ആയിരിക്കുമോ?
മാജിദ് മജീദി ഈ സിനിമ മറ്റൊരു രൂപത്തില്‍ ചെയ്തവതരിപ്പിച്ചു. നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഇതൊരു പെര്‍ഫെക്റ്റ് സിനിമയാണ്.

അദ്ദേഹം മുഹമ്മദ് നബിയെ കാണിക്കുന്ന രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. അത് നല്ലതായിരുന്നോ ചീത്തയായിരുന്നോ? പ്രത്യേകിച്ച് വിരലിലൂടെ കണ്ണ് കാണുന്ന ആ രംഗം. ഞാനെങ്ങനെ വിവരിക്കും… വിരലുകള്‍ തുറന്നാല്‍ നമുക്ക് മുഹമ്മദ് നബി (സ)യുടെ മുഖം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിക്കുന്നു. അപ്പോള്‍ അവര്‍ അത് എങ്ങനെ കാണിക്കുന്നുവെന്നതില്‍ നിങ്ങള്‍ക്ക് ദേഷ്യം വരും. മാജീദ് മജീദിക്കും അങ്ങനെ തോന്നും എന്നാണ് കരുതുന്നത്. ഇത് മോശമാണെന്ന് എനിക്ക് തോന്നുന്നില്ല. മുസ്തഫ അക്കാദും മജീദ് മജീദിയും എടുത്ത ഇസ്ലാമിക സിനിമകളുടെ ശ്രമങ്ങള്‍ നമുക്ക് തുടരണം. ഈ രണ്ട് മികച്ച സിനിമകള്‍ക്കിടയിലെ അകലം 36 വര്‍ഷളാണ്. എന്തുകൊണ്ട് ഇത് സംഭവിച്ചു.? ഇസ്ലാമിനെക്കുറിച്ചും നമ്മുടെ പ്രവാചകനെക്കുറിച്ചും നമ്മള്‍ മറ്റാരെക്കാളും സ്വതന്ത്രരാണെന്ന് നാം ജനങ്ങളോട് പറയണം. സിനിമയിലെ ഇസ്ലാമിനെ കുറിച്ചും സെറ്റില്‍ ഒരു മുസ്ലിം വ്യക്തിയെന്ന നിലയില്‍ നമുക്കെങ്ങിനെ മുന്നോട്ടുപോവാം എന്ന കാര്യത്തിലും എനിക്ക് ധാരണയുണ്ട്. മുസ്ലിമായി പല കാര്യങ്ങളിലും പ്രായോഗിക സമീപനങ്ങള്‍ എടുത്ത് മുന്നോട്ടുപോവുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.സിനിമയിലെ ഇസ്ലാം നമ്മുടെ ധാരണകളില്‍ മാത്രം മതിയാവില്ല. സൂക്ഷ്മ സമീപനം തേടുന്നതാണത്. നമുക്ക് ഇപ്പോഴും നമ്മളെയും നമ്മുടെ ശക്തിയെയും അറിയില്ല. ഇസ്ലാമിന്റെ അതിരുകള്‍ വളരെ വ്യക്തവും വിശാലവുമാണ്. എന്നാല്‍ നമ്മള്‍ പോലും ഈ സ്വാതന്ത്ര്യത്തെ തെറ്റിദ്ധരിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അത് സിനിമയില്‍ പ്രകടിപ്പിക്കാനാവാതെ പോവുന്നത്.

തിരിച്ചുവരവില്‍ തുര്‍ക്കി

സിനിമയുടെ യാത്രകളും ജീവിതത്തിലെ ചില നല്ല നിമിഷങ്ങളും കടന്നുപോകവേയാണ് ഭൂകമ്പം ജീവിതത്തെ പിടിച്ചുലച്ചത്. ഉറക്കമില്ലാത്ത ദിനങ്ങളുണ്ടായി. തുര്‍ക്കിയിലെ 10 പ്രവിശ്യകളിലായി 500 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം സംഭവിച്ചത്. ചില നഗരങ്ങളിലെ തെരുവുകള്‍ പൊടുന്നനെ പാടേ ഇല്ലാതായി. കെട്ടിടങ്ങളും വാഹനങ്ങളും മരങ്ങളുമെല്ലാം ഭൂമിക്കടിയിലേക്ക് പോയി. 45,968 പേരിലധികം തുര്‍ക്കിയില്‍ മാത്രം മരിച്ചു. സിറിയയിലും മരണങ്ങള്‍ വേറെ. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തിന് ശേഷം നിരവധി തുടര്‍ചലനങ്ങള്‍ ഉണ്ടായി. മിക്ക നഗരങ്ങളും കൂട്ടക്കുഴിമാടങ്ങളായി മാറിയ കാഴ്ചകള്‍ വല്ലാതെ നൊമ്പരപ്പെടുത്തി. സാധാരണയായി, ഒരു സംസ്ഥാനത്ത് ഒരു ദുരന്തം സംഭവിക്കുമ്പോള്‍, ചുറ്റുമുള്ള പ്രവിശ്യകളില്‍ നിന്ന് പിന്തുണ ലഭിക്കും. അതിന് ഇപ്രാവശ്യം തടസ്സം നേരിട്ടു ആദ്യദിവസം. ചില പ്രവിശ്യകളില്‍ എത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നീടാണ് ഖത്തര്‍ ഉള്‍പ്പെടെ പുറത്ത് നിന്നുള്ള സുരക്ഷാ സംഘമുള്‍പ്പെടെയെത്തി രക്ഷാ പ്രവര്‍ത്തനവും റിലീഫും തുടങ്ങിയത്. വിവിധ സ്ഥലങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളേയാണ് ഭൂകമ്പം ബാധിച്ചത്.

കുട്ടികളെ നഷ്ടപ്പെട്ടവരും മാതാപിതാക്കളെ ഇല്ലാതായവരും ഇണകള്‍ ഇല്ലാതായവരും നിരവധി. കുഞ്ഞുങ്ങളേ ഉള്‍പ്പെടെ കെട്ടിടത്തിനുള്ളില്‍ നിന്ന് ജീവനോടെ ദിനങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ അത്ഭുതം സംഭവിച്ചു. ഇപ്പോള്‍ 102 രാജ്യങ്ങളോളം തുര്‍ക്കിക്ക് സഹായം നല്‍കിവരുന്നുണ്ട്. വീടുകളും താമസകേന്ദ്രങ്ങളും തകര്‍ന്ന ആയിരങ്ങള്‍ അഭയാര്‍ത്ഥി കൂടാരങ്ങളില്‍ താമസിക്കുകയാണ്. പുനര്‍നിര്‍മ്മാണ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. കഹ്റമന്‍മാരാസ്, ഗാസിയാന്‍ടെപ്, മാലാത്യ, ദിയാര്‍ബക്കര്‍, കിലിസ്, സാന്‍ലിയുര്‍ഫ, ആദിയമാന്‍, ഹതായ്, ഉസ്മാനിയേ, അദാന, എലാസിഗ് എന്നീ തുര്‍ക്കിയിലലെ 11 നഗരങ്ങളെയാണ് ഭൂകമ്പ ദുരിതം ഏറ്റവും ബാധിച്ചത്. കഹ്റാമന്‍മാരാസ്, ഹതായ്, അദാന എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതും കെട്ടിടങ്ങള്‍ തകര്‍ന്നതും. ഇനിയും വലിയ ദുരന്തങ്ങളുണ്ടാവല്ലേ എന്ന അനുദിന പ്രാര്‍ത്ഥനയിലാണ് ഞങ്ങളുടെ ജീവിതം.

Continue Reading

Trending