X

നബിദിന പരിപാടികള്‍ക്ക് നിപ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം ; മുസ്‌ലിം ലീഗ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി

കോഴിക്കോട്. നാളെ നടക്കുന്ന നബിദിന പരിപാടികള്‍ക്ക് നിപ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി യുടെ സാനിദ്ധ്യത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എം.എ റസാഖ് മാസ്റ്ററും, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായിലും ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. ജില്ലയില്‍ നിപ ഭീതി പൂര്‍ണമായും ഒഴിവാവുകയും, കണ്ടൈന്‍മെന്റ് സോണുകള്‍ പൂര്‍ണമായി നീക്കം ചെയ്യുകയും, സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെല്ലാം പതിവുപോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ നാളെ (സെപ്റ്റംബര്‍ 28 വ്യാഴം) നടക്കുന്ന നബിദിന പരിപാടികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ പല പ്രദേശങ്ങളിലും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അവ്യക്തത നില നില്‍ക്കുന്നുണ്ടെന്നും ഇവരുടെ ആശങ്കയിലും പ്രയാസത്തിലും അടിയന്തിരമായി ഇടപെട്ട് നിയന്ത്രണങ്ങളോട് കൂടിയെങ്കിലും നബിദിന റാലി ഉള്‍പ്പടെയുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കണമെന്നും നിവേദനത്തില്‍ ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ചു.

സെപ്റ്റംബര്‍ 12 ന് രാവിലെ മരണപ്പെട്ട വ്യക്തിക്ക് നിപ രോഗം സംശയിക്കപ്പെട്ട സാഹചര്യത്തില്‍ തന്നെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി രോഗ വ്യാപനം തടയനായി അന്ന് വൈകീട്ട് വടകര ടൗണ്‍ ഹാളില്‍ വെച്ച് നിശ്ചയിച്ചിരുന്ന ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കേണ്ട വടകര പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ നിറുത്തിവെക്കുകയും. സെപ്റ്റംബര്‍ 20 വരെ ജില്ലയിലെ മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടേയും എല്ലാ പരിപാടികളും മാറ്റി വെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 13 ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 24 വരേയും, തുടര്‍ന്ന് ഒക്ടോബര്‍ 01 വരേയുമുള്ള പൊതുപരിപാടികളും പാര്‍ട്ടി മാറ്റി വെച്ചു നിപ്പ വ്യാപനം തടയാനായി ജില്ല ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് നിന്നതും ജില്ലാ പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും കളക്ടറോട് സൂചിപ്പിച്ചു.

പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് നബിദിന പരിപാടികള്‍ നടത്തുന്നതിന് അനുമതി നല്‍കുന്നത് അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി. പരിപാടി നടക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ അതത് കമ്മിറ്റികള്‍ വിവരം നല്‍കണമെന്നും, പരിപാടികളില്‍ സാമൂഹിക അകലം പാലിക്കണമെന്നും, ആളുകള്‍ മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട കമ്മിറ്റികള്‍ ഉറപ്പ് വരുത്തണമെന്ന് കളക്ടര്‍ മൂവരോടും ആവശ്യപ്പെട്ടു.

webdesk15: