Connect with us

Article

അതിരുകളില്ലാത്ത അധിനിവേശം

Published

on

പി.എം സാദിഖലി

ലോക മനസ്സാക്ഷിക്ക്മുന്നില്‍ വീണ്ടും പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തി ഫലസ്തീനിലെ പ്രശ്‌നങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. മനഃസാക്ഷി മരവിച്ച ലോകം നിരാലംബരായ ഫലസ്തീന്‍ ജനതക്ക്മുന്നില്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുന്ന പതിവ് പശ്ചാത്തലം തന്നെയാണ് ഇപ്പോഴും. ഇസ്രാഈല്‍ രൂപീകരിക്കപ്പെടുമ്പോള്‍ ഇരു രാജ്യങ്ങള്‍ക്കുമായി നീക്കിവെക്കപ്പെട്ട പ്രദേശങ്ങള്‍ക്ക്പുറമെ ജറുസലേം എന്ന സുപ്രധാന പ്രദേശം ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലായിരുന്നു. മക്കയും മദീനയും കഴിഞ്ഞാല്‍ ലോക മുസ്‌ലിംകളുടെ മൂന്നാമത്തെ ആരാധാനാലയമാണ് മസ്ജിദുല്‍ അഖ്‌സ. ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന പരിശുദ്ധ റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥനക്കെത്തിയ പതിനായിരത്തോളം പേര്‍ക്ക്‌നേരെ ഇസ്രാഈല്‍ നടത്തിയ അതിക്രൂരമായ ആക്രമണമാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ തുടക്കം. ശൈഖ് ജാറയില്‍നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് പുതിയ ജൂത കുടിയേറ്റത്തിന് ഇസ്രാഈല്‍ നടത്തുന്ന ശ്രമങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തിലാണ് ഈ സംഭവം. ഇസ്രാഈല്‍ രൂപം കൊണ്ടത്മുതല്‍ തുടരുന്ന അധിനിവേശത്തിന്റെ തുടര്‍ച്ചയാണിത്.

ഓരോ പ്രദേശവും ഇസ്രാഈലിലേക്ക് ചേര്‍ക്കുമ്പോള്‍ രാജ്യമില്ലാത്ത ഫലസ്തീനികള്‍ നടത്തുന്ന ചെറുത്ത്‌നില്‍പ് സംഘട്ടനമല്ല. അധിനിവേശത്തിനെതിരായ സമരമാണ്. ഫലസ്തീന്റെ ചരിത്രം നിലനില്‍പിനു വേണ്ടിയുള്ള സമരത്തിന്റെ ചരിത്രമാണ്. കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ് ഫലസ്തീന്‍ സംഘര്‍ഷം. സാമ്രാജ്യത്വം ഇഷ്ടമില്ലാത്തത് അടിച്ചേല്‍പിക്കും. 1948ല്‍ ഇസ്രാഈലിനെ സൃഷ്ടിച്ചതു പോലെയാണ് 1947ല്‍ ഇന്ത്യയെ ബ്രിട്ടന്‍ വിഭജിച്ചത്. ഇന്ത്യയും പാക്കിസ്താനും അതിരുകള്‍ നിശ്ചയിക്കപ്പെട്ട രണ്ടു രാജ്യങ്ങളാവുകയും രണ്ടു രാജ്യങ്ങളെയും ലോകം അംഗീകരിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനം സുരക്ഷിതവും സ്വതന്ത്രവുമായ സര്‍ക്കാറുകള്‍ക്ക് കീഴിലാണെന്ന് കരുതപ്പെടുന്ന 70 വര്‍ഷങ്ങളാണ് കടന്നു പോയത്. ഇന്ത്യയിലെ പുതിയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും ജനാധിപത്യ സമൂഹത്തില്‍ ന്യൂനപക്ഷത്തിന് ലഭിക്കേണ്ട സുരക്ഷിതത്വം അനുഭവിച്ചവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. എന്നാല്‍ ഫലസ്തീനിലെ അവസ്ഥ ഇതല്ല. ഫലസ്തീനെ വിഭജിച്ച് ഇസ്രാഈല്‍ ഉണ്ടാക്കിയെങ്കിലും ഇസ്രാഈല്‍ ഇപ്പോഴും അതിരുകള്‍ നിര്‍ണ്ണയിക്കപ്പെടാത്ത രാജ്യമായി തുടരുന്നു. സയണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് ഇസ്രാഈല്‍ ദൈവത്തിന്റെ വാഗ്ദത്ത ഭൂമിയാണ്. ഇസ്രാഈല്‍ ഭരിച്ചവരില്‍ ഏറ്റവും തീവ്രമായ സയണിസ്റ്റ് ആശയം വെച്ചുപുലര്‍ത്തിയ വ്യക്തിയാണ് ഏരിയല്‍ ഷാരോണ്‍.

1967ലെ അറബ് സേനക്കെതിരായ ആറു ദിനം നീണ്ട യുദ്ധത്തിന്റെ മുഖ്യ ശില്‍പിയും ആസൂത്രകനുമായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അദ്ദേഹത്തെ വിചാരണ ചെയ്യാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. 1948ല്‍ ഇസ്രാഈല്‍ രൂപീകൃതമായപ്പോള്‍ ഒരു അറബ് ഗ്രാമം ചുട്ടുകരിച്ചതിന് നീതിന്യായ കോടതിയുടെ മുന്നില്‍ ഏരിയല്‍ ഷാരോണ്‍ വിചാരണക്കെത്തുന്നുണ്ട്. ആരാണ് ഈ കൂട്ടക്കൊലക്ക് താങ്കളെ പ്രേരിപ്പിച്ചതെന്ന് കോടതി ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മറുപടി നിങ്ങളാണ്, ഭരണകൂടമാണ് എന്നാണ്. ഭരണകൂടം നിഷ്‌കളങ്കരെ കൊല്ലാന്‍ പ്രേരിപ്പിക്കുമോ എന്ന ചോദ്യത്തിന് സയണിസത്തിന്റെ കുപ്രസിദ്ധമായ ആപ്തവാക്യമായിരുന്നു ഷാരോണിന്റെ മറുപടി. ജനതയില്ലാത്ത ഭൂമിയിലേക്ക് ഭൂമിയില്ലാത്ത ജനത എന്ന വാക്യം. ശൂന്യമായിരിക്കേണ്ട സ്ഥലത്ത് ആളുകളെ കണ്ടപ്പോള്‍ ഞാന്‍ വെടിവെച്ചു എന്ന് ഷാരോണ്‍ പറയുന്നു. സയണിസം പഠിപ്പിച്ചുവെച്ചതാണ് അദ്ദേഹം പറഞ്ഞത്.

1917ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്‍തര്‍ ബാല്‍ഫറിന്റെ നേതൃത്വത്തില്‍ ജെറുസലേം ആസ്ഥാനമായി ഇസ്രാഈല്‍ രാഷ്ട്രം എന്ന ആശയത്തിന് പിന്‍ബലം കിട്ടുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് ജനം അവിടെയുണ്ടായിരുന്നു. ജനമില്ലാത്ത ഭൂമിയായിരുന്നില്ല അത്. എന്നാല്‍ ജൂതന്മാരുടെ പ്രദേശം എന്ന് വ്യാഖ്യാനിച്ച് ആ പ്രദേശത്തെ ശൂന്യദേശമെന്ന് പറഞ്ഞ് പഠിപ്പിച്ചു. ഇപ്പോഴും അതിരുകള്‍ നിശ്ചയിക്കപ്പെടാത്ത, ഓരോ സമയത്തും അതിരുകള്‍ വിപുലീകരിക്കുന്ന ഇസ്രാഈലിന്റെ ശ്രമമാണ് ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണം. ഈ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലോകം ഇന്ന് ഫലസ്തീനികള്‍ക്ക് ഒപ്പമില്ല എന്നത് ദുഃഖകരമായ സ്ഥിതിവിശേഷമാണ്.

ഇസ്രാഈല്‍-ഫലസ്തീന്‍ സംഘട്ടനം എന്നാണ് ഇസ്രാഈല്‍ അധിനിവേശത്തെ ഇപ്പോഴും വിശേഷിപ്പിക്കുന്നത്. അതൊരു സംഘട്ടനല്ല. സമരവും ചെറുത്തുനില്‍പുമാണ്. യാസര്‍ അറഫാത്തിന്റെ നേതൃത്വത്തിലുണ്ടായ പോരാട്ടം ലോകത്തിന്റെ അനുഭാവം ഫലസ്തീനികള്‍ക്ക് ലഭിക്കാന്‍ കാരണമായിട്ടുണ്ട്. യാസര്‍ അറഫാത്തിനുശേഷം പി.എല്‍.ഒയുടെ കഴിവു കേടും അഴിമതിയും ജനങ്ങളുടെ വിശ്വാസ്യതയില്‍ കുറവ് വരുത്തിയിട്ടുണ്ട്. അറബ് നേതൃത്വങ്ങള്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍നിന്ന് മാറിനില്‍ക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു. 1980കളുടെ ഒടുവില്‍ രൂപപ്പെട്ട ഇന്‍തിഫാദ ലോക മനസ്സിന്റെ അനുതാപം ഫലസ്തീനികള്‍ക്ക് ലഭിക്കാന്‍ കാരണമായി. 1990കളുടെ തുടക്കത്തില്‍ കുവൈത്ത് അധിനിവേശത്തിന് ന്യായമായി സദ്ദാം ഹുസൈന്‍ പറഞ്ഞ ഒരു കാര്യം ഫലസ്തീനുമേല്‍ ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിച്ചാല്‍ കുവൈത്തില്‍നിന്ന് പിന്മാറാം എന്നായിരുന്നു. ഇന്‍തിഫാദക്കനുകൂലമായ ലോക മനോഭാവം മാറുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണിത്. ഇങ്ങനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌വേണ്ടി പലരും ഫലസ്തീനികളെ ഉപയോഗിച്ചിട്ടുണ്ട്.
ഫലസ്തീനിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നതിന്റെ ഉത്തരം സഹോദരങ്ങളായ അറബ് രാജ്യങ്ങള്‍ ഇസ്രാഈലുമായി നടത്തുന്ന നയതന്ത്ര ചങ്ങാത്തമാണ്. ഫലസ്തീനികള്‍ക്ക് പ്രത്യക്ഷത്തില്‍ പിന്തുണ കൊടുക്കേണ്ടവര്‍ തന്നെ അതിന് വിമുഖത കാണിക്കുകയാണ്.

മുസ്‌ലിംലീഗ് എക്കാലത്തും ഫലസ്തീന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ കൂടെനിന്ന പാര്‍ട്ടിയാണ്. 1937 ഡിസംബര്‍ അഞ്ചിന് കൊയിലാണ്ടി കടപ്പുറത്ത് ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സമ്മേളനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന മര്‍ദ്ദനമുറകള്‍ക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. കെ.എം സീതി സാഹിബായിരുന്നു ആ സമ്മേളനത്തിലെ മുഖ്യ പ്രഭാഷകന്‍. അക്കാലം തൊട്ടേ ലോകത്തെ രാഷ്ട്രീയ ചലനങ്ങളോട് മുസ്‌ലിംലീഗ് പ്രതികരിച്ചിരുന്നു. കൊയിലാണ്ടിയിലെ സയ്യിദ് ഹാഷിം ബാഫഖി തങ്ങളുടെ കുറിപ്പുകളില്‍ ഈ അനുഭാവത്തിന്റെ അടയാളങ്ങളുണ്ട്. 1945 ഒക്ടോബര്‍ മാസത്തില്‍ നടേരിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത് അദ്ദേഹം വിവരിക്കുന്നുണ്ട്. സി.എച്ച് മുഹമ്മദ് കോയയോടൊപ്പം ഫലസ്തീന്‍ യോഗത്തില്‍ പങ്കെടുത്തു എന്നാണ് ആ കുറിപ്പില്‍ പറയുന്നത്. മുസ്‌ലിംലീഗ് നേതൃത്വം അതിന്റെ ആദ്യ കാലങ്ങളില്‍തന്നെ ഇത്തരം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോട് ഐക്യപ്പെട്ടിരുന്നു എന്നതിന്റെ ഉദാഹരണങ്ങളാണിവ.

ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്ക് എന്നതുപോലെ, ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്ക് എന്നതുപോലെ, ഫലസ്തീന്‍ ഫലസ്തീനികള്‍ക്ക് മാതൃരാജ്യമാണ് എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഫലസ്തീന്‍ പ്രശ്‌നമുണ്ടാകുമ്പോഴെല്ലാം ഓര്‍ത്തെടുക്കാറുണ്ട്. ഗാന്ധിയുടെ ഈ നയം തന്നെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവും പിന്തുടര്‍ന്നത്. ഫലസ്തീനെ ഒരു രാഷ്ട്രമായി ഐക്യരാഷ്ട്ര സഭ പോലും പരിഗണിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ത്യ യാസര്‍ അറഫാത്തിനെ റെഡ് കാര്‍പറ്റ് വിരിച്ചാണ് സ്വീകരിച്ചത്. രാജീവ്ഗാന്ധിയും അങ്ങനെയായിരുന്നു. നരസിംഹറാവുവിന്റെ കാലത്താണ് ഇസ്രാഈലുമായി ചെറിയരീതിയില്‍ നയതന്ത്ര ബന്ധത്തിന് തുടക്കമിട്ടത്. പഴയ കാലത്ത് ഇന്ത്യയിലെ പൗരന് പാസ്‌പോര്‍ട്ട് അനുവദിക്കുമ്പോള്‍ വര്‍ണവിവേചനം നിലനില്‍ക്കുന്ന ഇസ്രാഈലിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും യാത്ര ചെയ്യാന്‍ അനുമതില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. രണ്ടാം വാജ്‌പേയി സര്‍ക്കാറിന്റെ കാലത്താണ് ഇസ്രാഈലുമായി വീണ്ടും നയതന്ത്രം ദൃഢമാകുന്നത്. പിന്നീട് ഇരു യു.പി. എ സര്‍ക്കാറുകളുടെ കാലത്തും ഫലസ്തീനികളോട് ഇന്ത്യ ശക്തമായ അനുഭാവം പുലര്‍ത്തി. സീതിസാഹിബിന്റെ ശിഷ്യനായ വിശ്വപൗരന്‍ ഇ. അഹമ്മദാണ് വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ഈ നിലപാടിന് കരുത്ത്പകര്‍ന്നത്. യാസര്‍ അറഫാത്തിനെ റാമല്ലയില്‍ വീട്ടു തടങ്കലിലാക്കിയപ്പോള്‍ ഇ. അഹമ്മദ് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആശ്ലേഷിക്കുകയും ചെയ്തത് അഭിമാനകരമായ ചരിത്രമാണ്. ഗസ്സയിലേക്ക് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സഹായം എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

ഫലസ്തീന്‍ പ്രശ്‌നം മുസ്‌ലിം പ്രശ്‌നമായി ചുരുക്കാനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നം അറബ് ദേശീയതയുടെ പ്രശ്‌നമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരുമെല്ലാമുള്ള ബഹുസ്വര സമൂഹമാണ് ഫലസ്തീന്‍. എന്നാല്‍ ആഗോള മുസ്‌ലിം ഭീകരതയുടെ ഭാഗമാണ് ഫലസ്തീന്‍ പ്രശ്‌നം എന്ന് വരുത്താനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നമായി ഫലസ്തീന്‍ പ്രശ്‌നത്തെ കൈകാര്യംചെയ്യാന്‍ സാധിക്കണം. ഫലസ്തീന്‍ പൗരന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ഇസ്രാഈല്‍ സൈനികന്റെ ചിത്രം നാം കണ്ടു. എനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിളിച്ച് പറഞ്ഞ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ന്ന് മരിച്ചുപോയ അമേരിക്കക്കാരനായ ജോര്‍ജ് #ോയിഡിനെ നാം മറന്നിട്ടില്ല. കറുത്തവനും മുസ്‌ലിമും ഭീകരന്മാരാണെന്നും വെറുക്കപ്പെടേണ്ടവരാണെന്നുമുള്ള സാമ്രാജ്യത്വത്തിന്റെ മനോഗതിയാണ് ഇസ്രാഈലും വെച്ചുപുലര്‍ത്തുന്നത്.

2003ല്‍ മഹാതീര്‍ മുഹമ്മദിന്റെ കാലത്ത് മലേഷ്യയിലെ ക്വാലാലംപൂരില്‍ ഒരു ലോക മുസ്‌ലിം സമ്മേളനം നടക്കുകയുണ്ടായി. ആ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച് മഹാതീര്‍ മുഹമ്മദ് പറഞ്ഞ കാര്യം ഈ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. ലോകത്തിന്മുന്നില്‍ ജീവിച്ചു വിജയിക്കേണ്ടവരാണ് മുസ്‌ലിംകള്‍. ദൈവത്തെ മഹത്വപ്പെടുത്തി ആധുനിക സമൂഹമായി നാം ജീവിക്കണം. 50 വര്‍ഷമായി ഫലസ്തീനില്‍ പോരാട്ടം നടത്തിയിട്ടും വിജയിക്കാന്‍ കഴിയുന്നില്ല എന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. മുസ്‌ലിംകളെ നയിക്കേണ്ടത് ചിന്തയും ധിഷണയുമാണ് എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ഉപസംഹരിക്കുന്നത്.

ചിന്തയും ധിഷണയും ഉയര്‍ത്തിപ്പിടിച്ച് ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണം. ഫലസ്തീന്‍ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന ലോകം ആദരിക്കുന്ന എഡ്വേഡ് സെയ്ദിന്റെ മകള്‍ നജ്‌ലയുടെ ഒരു ഓര്‍മക്കുറിപ്പുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം സൂറിച്ച് വിമാനത്താവളത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് വിധേയമായ അനുഭവം. നജ്‌ലയും അമ്മയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ എഡ്വേഡ് സെയ്ദിന്റെ പാസ്‌പോര്‍ട്ടില്‍ ഫലസ്തീനെന്നോ ഇസ്രാഈല്‍ എന്നോ അല്ല കണ്ടത്. ജന്മദേശം ജെറുസലേം എന്നായിരുന്നു. ജെറുസലേം, ഫലസ്തീന്‍ എന്ന് എഴുതാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ, അദ്ദേഹത്തിന് അതിന് അനുവാദമുണ്ടായിരുന്നില്ല. അപ്പോഴേക്കും ജെറുസലേം ഇസ്രാഈല്‍ കൈവശപ്പെടുത്തിയിരുന്നു. ജന്മഭൂമി നഷ്ടമായ ഒരു പൗരന്റെ സ്ഥൈര്യം നിറഞ്ഞ പോരാട്ടവും മനോവേദനയുമാണ് ജെറുസലേം എന്ന് മാത്രമെഴുതിയ എഡ്വേഡ് സെയ്ദിന്റെ പാസ്‌പോര്‍ട്ടിലൂടെ ലോകം കണ്ടത്. കോപ്റ്റിക് ക്രിസ്ത്യാനിയായ എഡ്വേഡ് സെയ്ത് ഫലസ്തീനി എന്ന് അറിയപ്പെടാന്‍ ആഗ്രഹിച്ച ആളാണ്. ഫലസ്തീന്‍ ബഹുസ്വരതയുടെയും അറബ് ദേശീയതയുടെയും ഇടമാണ്. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ രാഷ്ട്രീയ പരിഹാരവും ആ രീതിയില്‍ കാണേണ്ടതാണ്. ഫലസ്തീനു വേണ്ടി ശബ്ദിക്കുന്ന മുസ്‌ലിം നേതൃത്വവും ഈ അര്‍ത്ഥത്തിലുള്ള പരിഹാരത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.

 

Article

അഗ്നി ഭീതിയിലെ കോഴിക്കോട്

EDITORIAL

Published

on

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.

കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.

യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.

എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.

നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.

നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

Continue Reading

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Trending