Connect with us

kerala

കാണാതായവരെ തേടി ദുര്‍ഘട മേഖലകളിലും തിരച്ചില്‍; നൂറിലേറെ പേര്‍ ഇപ്പോഴും കാണാമറയത്ത്; മരണം 400 കടന്നു

പുഴയുടെ തീരങ്ങളിലും വില്ലേജ് മേഖലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Published

on

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടി എട്ടാം നാളിലും ദുരന്തമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. 40 സംഘങ്ങളായി 1500 പേരാണ് തിരച്ചില്‍ നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴയുടെ തീരങ്ങളിലും വില്ലേജ് മേഖലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്.

ഉരുള്‍പൊട്ടല്‍ ഏറ്റവും നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്നും തിരച്ചില്‍ നടത്തുന്നുണ്ട്. ഇതുവരെ ദൗത്യസംഘം കടന്നെത്താത്ത സ്ഥലങ്ങളിലും തിരച്ചില്‍ നടത്തും. പുന്നപ്പുഴ വഴി മൃതദേഹങ്ങള്‍ ഒഴുകിപ്പോയി എന്നു കരുതുന്ന മേഖലകളിലും തിരച്ചില്‍ നടത്താനാണ് തീരുമാനം. സൂചിപ്പാറയ്ക്കും പോത്തുകല്ലിനും ഇടയില്‍ സണ്‍റൈസ് വാലി അടക്കമുള്ള പ്രദേശങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കും.

മോശം കാലാവസ്ഥയെത്തുടര്‍ന്ന് സൈനിക സംഘങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ അവിടേയ്ക്ക് എത്തിക്കാനായിട്ടില്ല. സൂചിപ്പാറയ്ക്കും പോത്തുകല്ലിനും ഇടയിലുള്ള തിരച്ചില്‍ അതിസാഹസികമായിട്ടുള്ളതാണ്. മൂന്ന് വെള്ളച്ചാട്ടങ്ങള്‍ കടന്നുവേണം പോത്തുകല്ലിലെത്താന്‍.നിലമ്പൂര്‍, മേപ്പാടി വനം ഡിവിഷനുകള്‍ക്ക് കീഴിലാണ് പ്രദേശങ്ങള്‍. വന്യമൃഗങ്ങള്‍ ധാരാളമായി കാണപ്പെടുന്ന മേഖലയാണിത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ വിദഗ്ധ പരിശീലനം ലഭിച്ച കമാന്‍ഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലെ ലെഫ്. കേണല്‍ ഋഷി രാധാകൃഷ്ണനാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ 402 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നൂറിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. ചാലിയാര്‍ പുഴയില്‍നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിയത്. മൂന്നാംഘട്ട തിരച്ചിലിലാണ് ചാലിയാറില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിയത്. അതിനാല്‍ ചാലിയാര്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. മണ്‍തിട്ടകള്‍ക്ക് അടിയില്‍ ആളുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. തിരച്ചില്‍ അവസാനഘട്ടത്തിലാണെന്നും, വില്ലേജ് കേന്ദ്രീകരിച്ചാണ് തിരച്ചില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു.

kerala

നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; മെമു സര്‍വീസ് ഉടന്‍

Published

on

ഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് ഇപ്പോള്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ആവശ്യം ഉയര്‍ത്തി റെയില്‍വേ മന്ത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയ അധികാരികളെ നിരന്തരം അദ്ദേഹം സമീപിച്ചിരുന്നു.

ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് കത്തയച്ചു. കേന്ദ്ര റെയില്‍ മന്ത്രിക്ക് എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീറും കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു.

Continue Reading

kerala

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

Published

on

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉപയോക്താക്കള്‍ക്കും യാത്രികര്‍ക്കും ശൗചാലയം ഉപയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ദേശീയ പാതയോരത്ത് അല്ലാത്ത പെട്രോൾ പമ്പുകളിലെ ശൗചാലയ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും. അവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മാത്രമായിരിക്കും ശൗചാലയം ഉപയോഗിക്കാന്‍ അനുമതി.

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളാക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങളെ ചോദ്യംചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് സി എസ് ഡയസാണ് ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തത്. പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ചുളളത് സ്വകാര്യ ശൗചാലയങ്ങളാണെന്നും അത് പൊതുശൗചാലയങ്ങളാക്കി മാറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Continue Reading

kerala

ഓണ്‍ലൈന്‍ മദ്യവില്‍പ്പന അനുവദിക്കില്ല

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു

Published

on

കോഴിക്കോട്: നാട് മുഴുവന്‍ ലഹരിയില്‍ മുങ്ങുമ്പോള്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന സര്‍ക്കാര്‍ നീക്കം എന്ത് വില കൊടുത്തും തടയുമെന്ന് ലഹരി നിര്‍മാര്‍ജ്ജന സമിതി. നാടിന്റെ ഭാവി പോലും പരിഗണിക്കാതെയാണ് ഇടത് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് ലഹരി നിര്‍മാര്‍ജന സമിതി (എല്‍.എന്‍.എസ് ) സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേര്‍ന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആരോപിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനം ഗൗരവമായി കാണണമെന്നും ഓണ്‍ലൈന്‍ വഴിയില്‍ എളുപ്പത്തിലും വേഗത്തിലും മദ്യം എത്തിച്ചു കൊടുക്കുന്ന ഉദാരമായ നയസമീപനം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹ്യ സമാധാന അന്തരീക്ഷം അതുവഴി പൂര്‍ണമായി തകരുമെന്നും ഇതിനെതിരെയുള്ള പോരാട്ടം ഓരോ പൗരന്റെയും ധാര്‍മിക ബാധ്യതയുമാണെന്നും കമാല്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ലഹരി ഉപയോഗം പരിമിതമായ മേഖലകളില്‍ ഒതുങ്ങി നിന്നിരുന്നുവെങ്കില്‍ ഇന്ന് വിദ്യാര്‍ത്ഥികളിലും സ്ത്രീ പുരുഷ ഭേദമന്യേ സമൂഹം വ്യാപകമായി ലഹരിയുടെ വലയത്തില്‍ അകപ്പെട്ടിട്ടുണ്ട്. കൃത്യമായ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തന പദ്ധതികളും ബോധവല്‍ക്കരണവും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ സംഘടനകളും പൊതുസമൂഹവും ഏറ്റെടുക്കേണ്ടത് നിര്‍ബന്ധമാണ്. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യഷ്യം വഹിച്ചു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ജനുവരിയോടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനും സ്‌കൂള്‍ ഉന്നത കോളേജ്തലം വരെയുള്ള കുട്ടികള്‍ക്ക് ബോധവല്‍ക്കരണം ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ‘ബോധം ക്യാമ്പയിന്‍’ കൂടുതല്‍ ജനകീയമാക്കുന്നതിനും തീരുമാനിച്ചു സയ്യിദ് ഫസല്‍ ജിഫ്രിതങ്ങള്‍, ഉമര്‍ വിളക്കോട്, എ ഹമീദ് ഹാജി, കെ ഇ അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ ജലീല്‍ കെ ടി, അബ്ദുല്‍ ലത്തീഫ് ഇ കെ, എം ഹമീദ് ഹാജി, ഖാദര്‍ മുണ്ടേരി, മജീദ് കോടമ്പുഴ, ഷാനവാസ് ടി, കാളാക്കല്‍ മുഹമ്മദ് അലി, സുബൈര്‍ നെല്ലോളി, മജീദ് ഹാജി വടകര, ബാപ്പു ഹാജി താനൂര്‍, എന്‍ കെ അബ്ദുല്‍ ജലീല്‍, മുഹമ്മദ് അലി വി കെ, എ എം എസ് അലവി, നവാസ് എറണാകുളം എന്നിവര്‍ സംസാരിച്ചു. എം കെ എ ലത്തീഫ് സ്വാഗതവും, ജമാലുദ്ധീന്‍ നന്ദിയും പറഞ്ഞു.

Continue Reading

Trending