Connect with us

Video Stories

ഇന്നല്ലെങ്കില്‍ നാളെ നാം ഒരുമിച്ച് നില്‍ക്കേണ്ടിവരും

Published

on

കാലം കാലികം
അഡ്വ. കെ.എന്‍.എ ഖാദര്‍
ഇന്ത്യയിലെ മതേതര രാഷ്ട്രീയ കക്ഷികള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഫാസിസത്തിനും വര്‍ഗീയതക്കും ഏകാധിപത്യത്തിനുമെതിരെ ഒരുമിച്ച് നില്‍ക്കേണ്ടതായി വരും. ആ ചരിത്രദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍ ജനാധിപത്യവും ബഹുസ്വരതയും ഇന്ത്യയില്‍ മരിച്ചു മണ്ണടിയും. ഇപ്പോള്‍തന്നെ അവ ഗുരുതരമാംവിധം രോഗബാധിതമാണ്. കറന്‍സി വിപ്ലവം കള്ളപ്പണം തടയാനുള്ള ഒരു നിഷ്‌കളങ്ക പരിശ്രമം മാത്രമല്ല. ജനസഞ്ചയത്തെ തങ്ങളുടെ താല്‍പര്യസംരക്ഷണം ലക്ഷ്യമാക്കി മെരുക്കിയെടുക്കുവാനുള്ള ഒരു ഭരണകൂട പരീക്ഷണം കൂടിയാണ്.
ആരെയും ഒറ്റനോട്ടത്തില്‍ ആകര്‍ഷിക്കും വിധം മുദ്രയടിക്കപ്പെട്ടതാണ് ഈ സാമ്പത്തിക പരിഷ്‌കരണം. ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ കാര്യങ്ങള്‍ വിശദീകരിക്കുവാനോ യാതൊരു ബാധ്യതയും ഏകാധിപതികള്‍ ഏറ്റെടുക്കാറില്ല. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരികയോ അംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി മറുപടി പറയുകയോ ചെയ്യാതിരുന്നാല്‍ എന്താണ് സംഭവിക്കുകയെന്നറിയാനും അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും ആഗ്രഹമുണ്ട്. ഏത് പരിഷ്‌കരണങ്ങളും തങ്ങള്‍ക്ക് തോന്നിയ വിധം യഥേഷ്ടം ഒരു വിശദീകരണത്തിനും ഇടംകൊടുക്കാതെ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് തെളിയുകയാണ് അവര്‍ക്ക് വേണ്ടത്. ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇനിയും ജനാധിപത്യവിരുദ്ധമായ നടപടികളുമായി അവര്‍ മുന്നോട്ട് പോയേക്കാം. പ്രധാനമന്ത്രി അതില്‍ ആനന്ദം കൊള്ളുന്ന ഭരണാധികാരിയാണെന്ന് വ്യക്തം. ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒന്നടങ്കം നാം അഭിമുഖീകരിക്കുന്ന ഭീഷണിയെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ടോ?
പൊതുവായ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഒരുമിച്ച് പ്രവൃത്തിക്കുവാന്‍ കാണിക്കുന്ന വിമുഖത ആശങ്കയുളവാക്കുന്നു. ഒരേ പാര്‍ട്ടിക്കകത്ത് കാലക്രമത്തില്‍ കടന്നുവരാറുള്ള അനൈക്യവും പരസ്പരമത്സരങ്ങളും, നിക്ഷിപ്ത താല്‍പര്യങ്ങളും അത്തരം പാര്‍ട്ടികളുടെ പ്രഹരശേഷി നശിപ്പിക്കുന്നു. വെറുപ്പും വിദ്വേഷവും ശിഥിലീകരിക്കപ്പെടുന്ന ബന്ധങ്ങളും ബഹുജന പിന്തുണയുടെ കേന്ദ്രീകൃതമായ വിനിയോഗത്തിനു തടസ്സം സൃഷ്ടിക്കുന്നു. പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധങ്ങളിലും ഇതു സംഭവിക്കുന്നു. പൊതുവായ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടി പൊരുത്തക്കേടുകള്‍ വിസ്മരിക്കുവാനുള്ള കഴിവാണ് ഒരു പാര്‍ട്ടിയുടെ സംഘടനാപരമായ ആരോഗ്യത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത്. എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഇതര ബഹുജനപ്രസ്ഥാനങ്ങള്‍ക്കും ഈ തത്വം ബാധകമാണ്. പ്രായോഗിക പ്രശ്‌നങ്ങളെയും ആശയങ്ങളെയും കൂട്ടിയിണക്കുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ജനാധിപത്യം ജനങ്ങളുടെ നേരിട്ടുള്ള ഭരണമാണെന്നും അവര്‍ക്ക് വേണ്ടിയാണ് സൗകര്യാര്‍ത്ഥം അവരുടെ പ്രതിനിധികള്‍ അവരെതന്നെ ഭരിക്കുന്നതെന്നും മറക്കാവതല്ല. ഈ ആശയം ഇന്ന് വിസ്മൃതിയിലായി വരികയാണ്. തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇഷ്ടമാണ് ഭരണമെന്നും അത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കരുതിയാല്‍പോലും വലിയ പാപമാകുന്നില്ല. നേരെ മറിച്ച് ജനങ്ങള്‍ക്ക് ഭരിക്കുന്നവരുടെ നടപടികള്‍ സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം മാത്രമേയുള്ളൂവെന്നും നിരാകരിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും അഭിപ്രായ പ്രകടനങ്ങള്‍പോലും സഹിക്കുകയില്ലെന്നും ഭരണാധികാരികള്‍ കരുതുന്നതോടെ ജനാധിപത്യം മരിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സകലപൗരന്മാരും ഭരിക്കുന്ന കക്ഷിയുടെ ആശയങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കണമെന്ന നിബന്ധന നടപ്പിലാക്കാന്‍ തുടങ്ങുമ്പോള്‍ ബഹുസ്വരതയും നാശമടയുന്നു. മതവും ജാതിയും വര്‍ണ്ണവും വര്‍ഗ്ഗവും വംശവും ഭാഷയും ലിംഗവും സംസ്‌കാരവും ആചാരവും അനുഷ്ഠാനവും ആഹാരവും വസ്ത്രധാരണ രീതികളും അഭിപ്രായങ്ങളും വ്യത്യസ്തമാണെങ്കിലും പരസ്പരപോരാട്ടവും മത്സരവും വെറുപ്പും വിദ്വേഷവും ഇല്ലാതെ സമാധാനപരമായ സഹവര്‍ത്തിത്ത്വത്തിലേര്‍പ്പെടുന്നതാണ് ബഹുസ്വരതയുടെ ലക്ഷണം. മേല്‍പ്രസ്താവിച്ച സകലവൈവിധ്യങ്ങളും വിവേചനരഹിതമായി കരുതുന്നതിന് പകരം ഭിന്നതകള്‍ സൃഷ്ടിക്കുവാനുള്ള ഉപാധിയാക്കുമ്പോള്‍ ഫാസിസ്റ്റ് ഭീകരതയുടെ ദ്രംഷ്ടങ്ങള്‍ പുറത്തുകാണിക്കപ്പെടുന്നു. വേദങ്ങളും ഉപനിഷത്തുകളും ഖുര്‍ആനും, ബൈബിളും ഇതര വേദഗ്രന്ഥങ്ങളും മഹദ്‌വചനങ്ങളും രാഷ്ട്രത്തിന്റെ ഭരണഘടനയും സ്വീകരിക്കുന്ന ഈ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും അഹിംസയുടെയും മാര്‍ഗ്ഗം രാജനീതിയിയായി സ്വീകരിക്കുവാന്‍ തയ്യാറില്ലാത്ത ഭരണാധികാരികള്‍ നാടുവാഴുമ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി മതേതരകക്ഷികള്‍ എന്ത് ചെയ്യണമെന്ന് പറയേണ്ടതില്ലല്ലോ. മനുഷ്യജീവിതത്തിന്റെയും രാഷ്ട്രനിര്‍മ്മാണത്തിന്റെയും അടിസ്ഥാനശിലകള്‍ ആടിയുലയാന്‍ തുടങ്ങുമ്പോള്‍ നന്‍മക്ക് വേണ്ടി ഐക്യപ്പെടുവാന്‍ നമുക്ക് കഴിയാതെ പോകരുത്.
ദളിത് പീഡനങ്ങളും, ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ആഹാരശീലത്തിന്റെ പേരില്‍ നടന്നുവരുന്ന കലാപങ്ങളും, എഴുത്തുകാരും കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും നേരിട്ട മര്‍ദനങ്ങളും കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളും, ഏകീകൃതസിവില്‍ കോഡിന് വേണ്ടിയുള്ള മുറവിളികളും കള്ളപ്പണത്തിന്റെ പേരില്‍ നടത്തുന്ന ജനദ്രോഹനടപടികളും വേറിട്ടുകാണേണ്ടുന്ന കാര്യങ്ങളല്ല. പൊതുവായ ചിലതും അതില്‍ അന്തര്‍ലീനമാണ്. കേന്ദ്രസര്‍ക്കാരിന്റെയും അതേപാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളുടെയും നടപടികളെല്ലാം ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. അവയെല്ലാം ഒരേമരത്തില്‍ വിരിഞ്ഞ വിഷപുഷ്പങ്ങളാണ്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കുവാനും ജനാധിപത്യവും ബഹുസ്വരതയും കാത്ത് സൂക്ഷിക്കുവാനും ഭരിക്കുന്ന കക്ഷി ഏത് പാര്‍ട്ടിയാണെങ്കിലും തയ്യാറാവേണ്ടതാണ്. നിലപാടുകളും നയങ്ങളുമാണ് പ്രശ്‌നം. പ്രായോഗിക ഭരണനടപടികളുടെ അടിസ്ഥാനം ഭരിക്കുന്ന കക്ഷികളുടെയും സര്‍ക്കാരിന്റെയും നയസമീപനങ്ങളാണ്. ദേശവ്യാപകമായി പന്ത്രണ്ടോളം പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പ്രതിഷേധിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത് ശുഭസൂചകമാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടുവാന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ബുദ്ധി. മതേതരകക്ഷികള്‍ക്കിടയിലുള്ള ഭിന്നതകള്‍ പെരുപ്പിച്ച് കാണിക്കുവാനും ആ പഴുതിലൂടെ രക്ഷപ്പെടുന്നതിനും ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികള്‍ പരിശ്രമിച്ചേക്കും. ഗുണഭോക്താക്കളായി തീരേണ്ടുന്ന പൊതുജനമാണിപ്പോള്‍ വേട്ടയാടപ്പെടുന്നത്. അഴിമതിയും കുംഭകോണവും കുലത്തൊഴിലാക്കി സമ്പത്തും പണവും കുന്നുകൂട്ടിയ ഒരാള്‍ക്ക് പോലും ഒരു ബുദ്ധിമുട്ടും ഇതുവരെ ഇന്ത്യയിലുണ്ടായിട്ടില്ല. വിദേശിയും സ്വദേശിയുമായ കള്ളപ്പണക്കാരും അനധികൃതസ്വത്ത് സമ്പാദിച്ചിട്ടുള്ളവരും അഗാധമായ ആനന്ദത്തിലുമാണ്. അവരില്‍ ഭരണത്തോടൊട്ടി നില്‍ക്കുന്നവര്‍ക്ക് ഈ പുത്തന്‍ സാമ്പത്തിക ആക്രമണത്തിന്റെ വിവരം ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയമായ കറന്‍സി പരിഷ്‌കരണവും കള്ളപ്പണവേട്ടയുടെ പേരില്‍ നടക്കുന്ന ജനപീഡനങ്ങളും മാത്രമല്ല നമ്മുടെ മുമ്പിലുള്ള പ്രശ്‌നം.
ഈ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും അവഗണിക്കുവാന്‍ പാടില്ലാത്തതാണ്. അവയെല്ലാം പുതിയ വേഷങ്ങളില്‍ ആവര്‍ത്തിക്കപ്പെടാം. ഭരിക്കുന്ന കക്ഷികളുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്ക് ബദല്‍ ആവിഷ്‌കരിക്കുവാനും ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കുവാനും സമാനമനസ്‌കരായ സകലരും ഒന്നുചേരുകയാണ് വേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ അത് വേണ്ടിവരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending