Connect with us

Video Stories

പി.ബി അബ്ദുല്‍ റസാഖ്: ജനഹൃദയങ്ങളില്‍ ജീവിച്ച പൊതു പ്രവര്‍ത്തകന്‍

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

അക്ഷരാര്‍ത്ഥത്തില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനായിരുന്ന പി.ബി അബ്ദുല്‍ റസാഖ്. ഉത്തര കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, മത രംഗങ്ങളില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു അദ്ദേഹം. ജനനേതാവ് എന്ന വാക്കിന്റെ പര്യായമായിരുന്നു ആ വ്യക്തിത്വം. അതുകൊണ്ടാണ്, മത, രാഷ്ട്രീയ ഭേദമന്യേ പൊതുരംഗത്തുള്ളവരും സാധാരണക്കാരും എല്ലാം അദ്ദേഹത്തെ സ്‌നേഹത്തോടെ റദ്ദുച്ച എന്ന് വിളിച്ചുപോന്നത്. മഞ്ചേശ്വരത്തും കാസര്‍കോടും ഉള്ളവര്‍ മാത്രമല്ല, കേരളത്തിലൂടനീളം അദ്ദേഹത്തെ അറിയുന്നവര്‍ സ്‌നേഹത്തോടെ അബ്ദുല്‍ റസാഖ് എം.എല്‍.എയെ വിളിച്ചിരുന്നത് അങ്ങനെയാണ്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീടൊരിക്കലും മറവിയിലേക്ക് മായാത്ത ഊഷ്മള സൗഹൃദം അദ്ദേഹം പങ്കുവെച്ചിരുന്നു. ലാളിത്യമായിരുന്നു ആ വ്യക്തിത്വത്തിന്റെ ഔന്നത്യം.
അതീവ ലളിതവും സ്‌നേഹ സാന്ദ്രവുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റ രീതികള്‍. ഏത് സങ്കിര്‍ണ ഘട്ടത്തേയും നിറപുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തില്‍ മാതൃകാ യോഗ്യമായ വ്യക്തിത്വമായി ഉയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞതിന് കാരണം കുലീനവും മനസ്സ് തൊട്ടതുമായ ആ പെരുമാറ്റ രീതികളായിരുന്നു. സപ്തഭാഷാ സംഗമ ഭൂമിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സര്‍വ ജനവിഭാഗങ്ങള്‍ക്കും പ്രിയങ്കരനായിരുന്നു. മത-ജാതി വിഭാഗീയതകള്‍ക്കപ്പുറം മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കുമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. അതിന്റെ ഫലമായാണ് മഞ്ചേശ്വരത്ത് നിന്നുള്ള അദ്ദേഹത്തിന്റെ വിജയം. ഫാസിസത്തിന് വിജയക്കൊടി നാട്ടാന്‍ സര്‍വസന്നാഹങ്ങളോടെയാണ് മഞ്ചേശ്വരത്ത് മറുവിഭാഗം പ്രവര്‍ത്തിച്ചത്. ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ മഞ്ചേശ്വരത്ത് തമ്പടിച്ച് നടത്തിയ പ്രവര്‍ത്തനത്തെ അതിജീവിച്ച് ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വിജയത്തിലേക്ക് നടന്നടുക്കാന്‍ അബ്ദുറസാഖിനെ സഹായിച്ചത്, അദ്ദേഹത്തിന് ജനങ്ങളിലുണ്ടായിരുന്ന സ്വാധീനം കൊണ്ടാണ്. കര്‍ണാടകത്തില്‍ നിന്ന് വടക്കേ മലബാറിലൂടെ കേരളത്തിലേക്ക് കടക്കാനുള്ള ഫാസിസ്റ്റ് ശ്രമത്തെ ഒരു വന്‍മല പോലെ അതിര്‍ത്തിയില്‍ തന്നെ പ്രതിരോധിക്കുകയായിരുന്നു അദ്ദേഹം.
വികസനമെത്താത്ത മഞ്ചേശ്വരത്തിന്റെ മുക്കുമൂലകളില്‍ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ അദ്ദേഹം ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി വിശ്രമമില്ലാതെ ഓടി നടന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെപോലും ഇത് ബാധിച്ചു. മഞ്ചേശ്വരത്തെ ഓരോ ഗ്രാമത്തിലും അദ്ദേഹം വികസനം എത്തിച്ചു. അവിടത്തെ സാധാരണക്കാരുടെ സന്തോഷത്തിലും സന്താപത്തിലും സന്തതസഹചാരിയായി ഒപ്പം നിന്നു. കല്യാണ വീടുകളിലും മരണ വീടുകളിലും അദ്ദേഹം ഓടിയെത്തി അവരുടെ ആശ്രയവും ആശ്വാസവുമായി.
പ്രതിസന്ധിഘട്ടങ്ങളില്‍ ഉറച്ച മനസ്സോടെ അദ്ദേഹം നിന്നു. ഉത്തര കേരളത്തില്‍ മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്താന്‍ ചെര്‍ക്കളം അബ്ദുല്ല, ഹമീദലി ശംനാട്, കെ.എസ് അബ്ദുല്ല തുടങ്ങിയവര്‍ക്കൊപ്പം കര്‍ത്തവ്യനിരതനായി നിറഞ്ഞുനിന്ന നേതാവായിരുന്നു അബ്ദുറസ്സാഖ്.
താഴെതലം മുതല്‍ ജനങ്ങളുടെ വികാരത്തിനൊപ്പം, നാടിന്റെ നന്മക്കൊപ്പം നിലകൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ കേരള നിയമസഭയിലേക്ക് എത്തിച്ചത്. ഉത്തര കേരളത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ അബ്ദുറസ്സാഖ് കാട്ടിയ താല്‍പര്യം അനിതര സാധാരണമായിരുന്നു. വടക്കന്‍ കേരളത്തിന്റെ വികാരങ്ങളെ ഭരണസിരാകേന്ദ്രങ്ങളിലെത്തിക്കാന്‍ അവരുടെ തന്നെ സംസാര ഭാഷയുള്‍പ്പെടെ ബഹു ഭാഷകളില്‍ അദ്ദേഹം പ്രയത്‌നിച്ചു. ആര് ഭരിക്കുമ്പോഴും തന്റെ മണ്ഡലത്തില്‍ വികസനമെത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ചു. ഭരണകൂടത്തിന്റെ രാഷ്ട്രീയ ഭേദങ്ങള്‍ വികസനമെന്ന മഞ്ചേശ്വരത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയാകാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. രാഷ്ട്രീയ വേലിക്കെട്ടുകള്‍ക്കപ്പുറം ജനാധിപത്യത്തിന്റെ ഉദാത്തതയായിരുന്നു അബ്ദുറസ്സാഖിന്റെ രാഷ്ട്രീയ വ്യക്തിത്വം. അതുകൊണ്ടാണ് തനിക്കെതിരെ എതിരാളികള്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസിനെ പുഞ്ചിരിയോടെ അദ്ദേഹം നേരിട്ടത്. അബ്ദുറസാഖിന്റെ വിജയം കള്ളവോട്ടുകള്‍ കൊണ്ടാണെന്ന വാദം എങ്ങും വിലപ്പോയില്ല. തെരഞ്ഞെടുപ്പ് കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിട്ടാണ് അദ്ദേഹം ജനങ്ങളുടെ അംഗീകാരത്തിനും ആവശ്യങ്ങള്‍ക്കുമൊത്ത് മുന്നേറിയത്.
വിദ്യാര്‍ത്ഥി, യുവജന വിഭാഗങ്ങള്‍ക്ക് വലിയ പ്രോത്സാഹനവും പിന്തുണയും നല്‍കിപ്പോന്ന അദ്ദേഹം എന്നും പുതു തലമുറയുടെ ആവേശമായിരുന്നു. ഒരു യുവാവിന്റെ പ്രസരിപ്പും ഊര്‍ജ്ജ്വസ്വലതയുമായി അവര്‍ക്കിടയില്‍ അദ്ദേഹം സഞ്ചരിച്ചു. രാഷ്ട്രീയ രംഗത്തെന്നപോലെ മത, സാമൂഹിക രംഗങ്ങളിലും നിറഞ്ഞുനിന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പിന്‍ബലമേകി. മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും പൊതു സ്ഥാപനങ്ങളുടെയും സമ്മേളനങ്ങളിലും വാര്‍ഷിക പരിപാടികളിലുമെല്ലാം ഒരു വളണ്ടിയറെപോലെ ഓടിനടക്കുന്ന ‘റദ്ദുച്ച’ അനുയായികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആവേശമായിരുന്നു. പദവിയും സമ്പത്തുമൊന്നും അദ്ദേഹത്തിന്റെ ലാളിത്യത്തിനും വിനയത്തിനും മാറ്റ് കുറച്ചില്ല. എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച, ജനങ്ങള്‍ക്കൊപ്പം കഴിഞ്ഞ, ജനപ്രിയനായ പൊതുപ്രവര്‍ത്തകനായിരുന്നു. ഏത് സംഘര്‍ഷ ഘട്ടങ്ങളിലും അസാമാന്യമായ ധീരതയും നയതന്ത്രജ്ഞതയും പ്രകടമാക്കി. ഉത്തരകേരളത്തില്‍ മുസ്‌ലിം ലീഗിന്റെ കരുത്തായിരുന്നു പി.ബി അബ്ദുറസാഖ്. ഫാസിസ്റ്റ് ശക്തികള്‍ ആസൂത്രിതമായി കേരള രാഷ്ട്രീയത്തില്‍ വേരുകള്‍ ആഴ്ത്താന്‍ ശ്രമിക്കുമ്പോള്‍, ഫാസിസത്തിനെതിരെ വന്‍മല പോലെ പ്രതിരോധം തീര്‍ത്ത, ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെ നേര്‍പ്രതിനിധിയായിരുന്ന പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ വേര്‍പാട് കേരള രാഷ്ട്രീയത്തിനും പൊതുസമൂഹത്തിനും കനത്ത നഷ്ടമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending