Connect with us

Video Stories

യുവജനയാത്രയുടെ സന്ദേശവും താക്കീതും

Published

on

”ഓരോ സമൂഹവും ഒരു പൂന്തോട്ടത്തിന് സമാനമാണ്. അതിനെ നയന മനോഹരമാക്കുന്നത് അതിലെ പൂമൊട്ടുകളാകുന്ന യുവത്വമാണ്’. സമൂഹ നിര്‍മിതിയില്‍ യുവജനതയുടെ സമര്‍പ്പണം അടയാളപ്പെടുത്തുന്ന സൂചകമാണിത്. സപ്തഭാഷാ സംഗമ സ്ഥാനമായ കാസര്‍ക്കോട്ട് ജനലക്ഷങ്ങളെ സാക്ഷിയാക്കി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് സ്വീകരിച്ച ഹരിത പതാകയേന്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് തുടരുന്ന യുവജനയാത്ര ഒരു ജനതയുടെ സ്വപ്‌ന സാക്ഷാത്കാരത്തിനായുള്ള സാര്‍ത്ഥക സഞ്ചാരമാണ്. പുതിയ ഇന്ത്യയെയും കേരളത്തെയും പടുത്തുയര്‍ത്താനുള്ള പടപ്പുറപ്പാടിന്റെ കാഹളം. ഇന്നത്തെ യുവത നല്ല നാളെയുടെ ശക്തിയും പ്രത്യാശയുമാണെന്ന സാക്ഷ്യത്തിന്റെ നേര്‍ക്കാഴ്ചയാണ് യുവജനയാത്രയുടെ സൗന്ദര്യം. ഡിസംബര്‍ 24ന് അനന്തപുരിയില്‍ അവസാനിക്കുന്നതു വരെയുള്ള സഞ്ചാരപഥങ്ങള്‍ നീളെ വര്‍ഗീയമുക്ത ഭാരതത്തിനും അക്രമരഹിത കേരളത്തിനുമായുള്ള സന്ദേശങ്ങള്‍ ഊട്ടിയിറപ്പിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ ചുവടുവെക്കുകയാണ്.
ഇതൊരു സമരമാണ്; ജനാധിപത്യ രീതിയിലുള്ള ഇരുതല മൂര്‍ച്ചയുള്ള ആശയ പോരാട്ടം. അതുകൊണ്ടാണ്് സത്യവും ധര്‍മവും നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന സര്‍വ സമുദായവും യുവജനയാത്രയോട് ഐക്യപ്പെട്ടത്. ഉദ്യാവരത്തെ മതസൗഹാര്‍ദ പ്രതീകമായ മഞ്ജുസ്നാര്‍ ക്ഷേത്രത്തിന്റെ തിരുമുറ്റത്തെത്തിയപ്പോള്‍ യുവജനയാത്രാ നായകരെ മുഖ്യപൂജാരി രാജവെളിച്ചപ്പാട് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചതു മുതല്‍ ഇന്നോളമുള്ള പ്രയാണത്തില്‍ ഇത്തരം കണ്‍കുളിര്‍മയേകുന്ന കാഴ്ചകള്‍ നിരവധിയാണ്. ചരിത്ര പ്രസിദ്ധമായ മാഹി സെന്റ് തെരേസാസ് ചര്‍ച്ചില്‍ പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികള്‍ ഒന്നടങ്കമാണ് ജാഥയെ വരവേറ്റത്. അക്രമ രാഷ്ട്രീയ പരമ്പരകള്‍ക്ക് തകര്‍ക്കാനാവാത്ത പൂര്‍വ്വിക നന്മയുടെ നനവുള്ള കണ്ണൂരിന്റെ മണ്ണിലേക്ക് പ്രവേശിച്ച യാത്രയെ മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹമധുരം തൂവുന്ന പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തില്‍ ട്രസ്റ്റ് അംഗങ്ങള്‍ പൊന്നാടയണിയിച്ചു സ്വീകരിച്ചു. യാത്രക്കിടെ ജാഥാ നായകര്‍ മഗ്‌രിബ് നമസ്‌കരിച്ചത് കൊഴക്കോട്ടൂര്‍ പറമ്പില്‍ വാസുദേവന്‍ മാസ്റ്ററുടെ വീടിനകത്താണ്. മുഴുവന്‍ യാത്രാ അംഗങ്ങള്‍ക്കും നിസ്‌ക്കരിക്കാനുള്ള താല്‍ക്കാലിക ഹൗളും മറ്റു സൗകര്യങ്ങളും തന്റെ വീട്ടുപറമ്പിലൊരുക്കി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. യുവജനയാത്രയുടെ പ്രമേയത്തിന്റെ ആദ്യഭാഗമായ ‘വര്‍ഗീയമുക്ത ഭാരതം’ കെട്ടിപ്പടുക്കുന്നതിനുള്ള മനസ്സടുപ്പമാണ് ഇവിടെ പ്രകടമായത്. ഡല്‍ഹി ജുമാമസ്ജിദ് പൊളിക്കണമെന്നും പള്ളിയുടെ ഗോവണിക്കടിയില്‍ നിന്ന് വിഗ്രഹം കിട്ടിയില്ലെങ്കില്‍ തന്നെ തൂക്കിക്കൊല്ലാമെന്നും വര്‍ഗീയ വിഷം ചീറ്റുന്ന സാക്ഷി മഹാരാജ്മാരുടെ വാക്കുകളെ ഗൗനിക്കാതെ സ്വന്തം വീടകം നമസ്‌കരിക്കാന്‍ വിട്ടുകൊടുത്ത മലപ്പുറത്തെ ഹൈന്ദവ മനസിന്റെ ഈ മഹിത മാതൃകയാണ് രാജ്യം ആഗ്രഹിക്കുന്നത്. ഒന്നിച്ചൊന്നായ് അണിനിരന്ന് വര്‍ഗീയതയെ തൂത്തെറിയണമെന്ന രാജ്യത്തിന്റെ അടങ്ങാത്ത ആഗ്രഹം ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. 2014ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാറിന്റെയും 2016ല്‍ സത്യപ്രതിജ്ഞ ചെയ്ത പിണറായി സര്‍ക്കാറിന്റെയും ജനദ്രോഹ ഭരണങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ് യുവജനയാത്ര വിളംബരം ചെയ്തത്. പ്രത്യയശാസ്ത്രപരമായി വിരുദ്ധ ചേരികളില്‍ എന്ന് അവകാശപ്പെടുമ്പോഴും ഭരണ രീതികളിലും നയനിലപാടുകളിലും ജനാധിപത്യ രീതികള്‍ അട്ടിമറിക്കുന്നതിലും എതിര്‍ക്കുന്നവരെ നിശബ്ദരാക്കുന്നതിലും രണ്ടു ഫാസിസ്റ്റു ഭരണകൂടങ്ങളും അതിശയിപ്പിക്കുന്ന സമാനത പുലര്‍ത്തുന്നുവെന്ന് ഈ യാത്ര വിലയിരുത്തുന്നു. യുവജനയാത്രയിലൂടെ ഇക്കാര്യം പൊതുജനമധ്യേ തുറന്നുകാണിക്കാനാവുന്നു മുസ്്‌ലിം യൂത്ത്‌ലീഗിന്.
2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുന്നത് തങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് ജനങ്ങളുടെ മുന്നില്‍ വെച്ചുകൊണ്ടായിരിക്കുമെന്ന് മോദിയും അമിത്ഷായും വീമ്പു പറഞ്ഞിട്ടുണ്ട്. നാലര കൊല്ലത്തെ ഭരണം വിലയിരുത്തുമ്പോള്‍ എന്താണ് ആ പ്രോഗ്രസ് കാര്‍ഡിലുണ്ടാവുക? ഇന്ത്യന്‍ ഖജനാവിന്റെ സത്യസന്ധനായ കാവല്‍ക്കാരനായിരിക്കുമെന്നും അഴിമതിയുടെ പാടകെട്ടിയ ഭക്ഷണം സ്വയം കഴിക്കുകയില്ലെന്നും മറ്റുള്ളവരെ കഴിപ്പിക്കുകയില്ലെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ റഫാല്‍ ഇടപാടിലെ അഴിമതി ലജ്ജിപ്പിക്കുന്നതാണ്. ഫ്രഞ്ച് സര്‍ക്കാറുമായുള്ള യുദ്ധ വിമാന ഇടപാടിലെ സുതാര്യത സ്ഫടികസമാനമാണെന്ന് ന്യായം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നില്‍ക്കക്കള്ളിയില്ലാതെ നാവടക്കി മൗനവ്രതത്തിലാണ്. റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ നിര്‍ബന്ധമായും പങ്കാളിയാക്കണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ട് വെച്ചെന്ന് ഫ്രഞ്ച് മാധ്യമം ‘മീഡിയ പാര്‍ട്ട്’ പുറത്തുവിട്ടത് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. റിലയന്‍സിനെ റഫാല്‍ ഇടപാടില്‍ ബിസിനസ് പങ്കാളിയാക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും ഇത് സ്വീകരിക്കുകയല്ലാതെ മറ്റു വഴികളൊന്നും ഫ്രഞ്ച് സര്‍ക്കാറിനു മുന്നിലുണ്ടായിരുന്നില്ലെന്നുമായിരുന്നു ഫ്രഞ്ച് മുന്‍ പ്രസിഡണ്ട് ഫ്രാന്‍സ്വ ഒലാന്ദെ വെളിപ്പെടുത്തിയത്. പൊതുഖജനാവിന് 40,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കാട്ടുകൊള്ളക്കാണ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനിന്നത്. നോട്ടു നിരോധന പരിഷ്‌കാരവും കള്ളപ്പണ വേട്ടയും വലിയ പരാജയമെന്ന് ആദ്യം തിരിച്ചറിഞ്ഞത് മോദി തന്നെയാണ്. നേട്ടങ്ങളുടെ പട്ടികയില്‍ നോട്ടുനിരോധനം എടുത്തുപറയാത്തതും അതുകൊണ്ടാണ്. ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ തുറന്നു പറച്ചില്‍ മോദിയുടെ അവകാശവാദങ്ങളുടെ മുഖത്തേറ്റ അടിയായിരുന്നു.
വര്‍ഷംതോറും രണ്ടുകോടി ജനങ്ങള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യും എന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്നു മാത്രമല്ല, പക്കവട വിറ്റും യുവാക്കള്‍ക്ക് അന്തസോടെ ജീവിക്കാം, അങ്ങനെ തൊഴിലില്ലായ്മ മറികടക്കാം എന്ന പരിഹാസമാണ് മോദിയും അമിത്ഷായും തൊടുത്തുവിട്ടത്. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞി്ട്ടും പെട്രോള്‍, ഡീസല്‍, പാചക വാതകങ്ങള്‍ക്ക് ഇങ്ങനെ വിലകൂടിയ ഒരു കാലം വേറെയില്ല. വിലക്കയറ്റം അതിരൂക്ഷമായി ജനജീവിതത്തെ ബാധിച്ചുകഴിഞ്ഞു. ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള പരാജയം മറച്ചുവെക്കാന്‍ പരസ്യ കോലാഹലങ്ങള്‍ കൊണ്ട് കഴിയില്ലെന്നു വന്നു. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുപിടിക്കലും ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കലും ഒരു കൊട്ടാരം വിദൂഷകന്റെ നേരംപോക്കു വര്‍ത്തമാനം മാത്രമായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞു. മുസ്്‌ലിം യൂത്ത്‌ലീഗ് ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ കൂടുതല്‍ ആണയിട്ടു പറയുമ്പോള്‍ ഉത്ബുദ്ധ ജനത യുവജനയാത്ര ഏറ്റെടുക്കുകയാണ്.
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാനാവാത്ത വിധം മുസ്‌ലിം യൂത്ത്‌ലീഗ് പ്രമേയവും യുവജന യാത്രയും നാടുണര്‍ത്തിക്കഴിഞ്ഞു. മനസിനെയും ശരീരത്തെയും രാഷ്ട്രീയ വെണ്‍മ പുതപ്പിച്ച് നാളെയുടെ നന്മയ്ക്കായി നട്ടെല്ലു നിവര്‍ത്തി, മുഷ്ടി .ചുരുട്ടി പതറാത്ത പാദവും ചിതറാത്ത ചിത്തവുമായി മുന്നേറുന്ന യുവജനയാത്രയെ കേരള ജനത ഹൃദയത്തിലേറ്റുവാങ്ങിക്കഴിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending