Connect with us

Video Stories

യുവജനയാത്രയുടെ സന്ദേശവും താക്കീതും

Published

on

”ഓരോ സമൂഹവും ഒരു പൂന്തോട്ടത്തിന് സമാനമാണ്. അതിനെ നയന മനോഹരമാക്കുന്നത് അതിലെ പൂമൊട്ടുകളാകുന്ന യുവത്വമാണ്’. സമൂഹ നിര്‍മിതിയില്‍ യുവജനതയുടെ സമര്‍പ്പണം അടയാളപ്പെടുത്തുന്ന സൂചകമാണിത്. സപ്തഭാഷാ സംഗമ സ്ഥാനമായ കാസര്‍ക്കോട്ട് ജനലക്ഷങ്ങളെ സാക്ഷിയാക്കി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് സ്വീകരിച്ച ഹരിത പതാകയേന്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് തുടരുന്ന യുവജനയാത്ര ഒരു ജനതയുടെ സ്വപ്‌ന സാക്ഷാത്കാരത്തിനായുള്ള സാര്‍ത്ഥക സഞ്ചാരമാണ്. പുതിയ ഇന്ത്യയെയും കേരളത്തെയും പടുത്തുയര്‍ത്താനുള്ള പടപ്പുറപ്പാടിന്റെ കാഹളം. ഇന്നത്തെ യുവത നല്ല നാളെയുടെ ശക്തിയും പ്രത്യാശയുമാണെന്ന സാക്ഷ്യത്തിന്റെ നേര്‍ക്കാഴ്ചയാണ് യുവജനയാത്രയുടെ സൗന്ദര്യം. ഡിസംബര്‍ 24ന് അനന്തപുരിയില്‍ അവസാനിക്കുന്നതു വരെയുള്ള സഞ്ചാരപഥങ്ങള്‍ നീളെ വര്‍ഗീയമുക്ത ഭാരതത്തിനും അക്രമരഹിത കേരളത്തിനുമായുള്ള സന്ദേശങ്ങള്‍ ഊട്ടിയിറപ്പിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ ചുവടുവെക്കുകയാണ്.
ഇതൊരു സമരമാണ്; ജനാധിപത്യ രീതിയിലുള്ള ഇരുതല മൂര്‍ച്ചയുള്ള ആശയ പോരാട്ടം. അതുകൊണ്ടാണ്് സത്യവും ധര്‍മവും നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന സര്‍വ സമുദായവും യുവജനയാത്രയോട് ഐക്യപ്പെട്ടത്. ഉദ്യാവരത്തെ മതസൗഹാര്‍ദ പ്രതീകമായ മഞ്ജുസ്നാര്‍ ക്ഷേത്രത്തിന്റെ തിരുമുറ്റത്തെത്തിയപ്പോള്‍ യുവജനയാത്രാ നായകരെ മുഖ്യപൂജാരി രാജവെളിച്ചപ്പാട് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചതു മുതല്‍ ഇന്നോളമുള്ള പ്രയാണത്തില്‍ ഇത്തരം കണ്‍കുളിര്‍മയേകുന്ന കാഴ്ചകള്‍ നിരവധിയാണ്. ചരിത്ര പ്രസിദ്ധമായ മാഹി സെന്റ് തെരേസാസ് ചര്‍ച്ചില്‍ പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികള്‍ ഒന്നടങ്കമാണ് ജാഥയെ വരവേറ്റത്. അക്രമ രാഷ്ട്രീയ പരമ്പരകള്‍ക്ക് തകര്‍ക്കാനാവാത്ത പൂര്‍വ്വിക നന്മയുടെ നനവുള്ള കണ്ണൂരിന്റെ മണ്ണിലേക്ക് പ്രവേശിച്ച യാത്രയെ മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹമധുരം തൂവുന്ന പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തില്‍ ട്രസ്റ്റ് അംഗങ്ങള്‍ പൊന്നാടയണിയിച്ചു സ്വീകരിച്ചു. യാത്രക്കിടെ ജാഥാ നായകര്‍ മഗ്‌രിബ് നമസ്‌കരിച്ചത് കൊഴക്കോട്ടൂര്‍ പറമ്പില്‍ വാസുദേവന്‍ മാസ്റ്ററുടെ വീടിനകത്താണ്. മുഴുവന്‍ യാത്രാ അംഗങ്ങള്‍ക്കും നിസ്‌ക്കരിക്കാനുള്ള താല്‍ക്കാലിക ഹൗളും മറ്റു സൗകര്യങ്ങളും തന്റെ വീട്ടുപറമ്പിലൊരുക്കി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. യുവജനയാത്രയുടെ പ്രമേയത്തിന്റെ ആദ്യഭാഗമായ ‘വര്‍ഗീയമുക്ത ഭാരതം’ കെട്ടിപ്പടുക്കുന്നതിനുള്ള മനസ്സടുപ്പമാണ് ഇവിടെ പ്രകടമായത്. ഡല്‍ഹി ജുമാമസ്ജിദ് പൊളിക്കണമെന്നും പള്ളിയുടെ ഗോവണിക്കടിയില്‍ നിന്ന് വിഗ്രഹം കിട്ടിയില്ലെങ്കില്‍ തന്നെ തൂക്കിക്കൊല്ലാമെന്നും വര്‍ഗീയ വിഷം ചീറ്റുന്ന സാക്ഷി മഹാരാജ്മാരുടെ വാക്കുകളെ ഗൗനിക്കാതെ സ്വന്തം വീടകം നമസ്‌കരിക്കാന്‍ വിട്ടുകൊടുത്ത മലപ്പുറത്തെ ഹൈന്ദവ മനസിന്റെ ഈ മഹിത മാതൃകയാണ് രാജ്യം ആഗ്രഹിക്കുന്നത്. ഒന്നിച്ചൊന്നായ് അണിനിരന്ന് വര്‍ഗീയതയെ തൂത്തെറിയണമെന്ന രാജ്യത്തിന്റെ അടങ്ങാത്ത ആഗ്രഹം ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. 2014ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാറിന്റെയും 2016ല്‍ സത്യപ്രതിജ്ഞ ചെയ്ത പിണറായി സര്‍ക്കാറിന്റെയും ജനദ്രോഹ ഭരണങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ് യുവജനയാത്ര വിളംബരം ചെയ്തത്. പ്രത്യയശാസ്ത്രപരമായി വിരുദ്ധ ചേരികളില്‍ എന്ന് അവകാശപ്പെടുമ്പോഴും ഭരണ രീതികളിലും നയനിലപാടുകളിലും ജനാധിപത്യ രീതികള്‍ അട്ടിമറിക്കുന്നതിലും എതിര്‍ക്കുന്നവരെ നിശബ്ദരാക്കുന്നതിലും രണ്ടു ഫാസിസ്റ്റു ഭരണകൂടങ്ങളും അതിശയിപ്പിക്കുന്ന സമാനത പുലര്‍ത്തുന്നുവെന്ന് ഈ യാത്ര വിലയിരുത്തുന്നു. യുവജനയാത്രയിലൂടെ ഇക്കാര്യം പൊതുജനമധ്യേ തുറന്നുകാണിക്കാനാവുന്നു മുസ്്‌ലിം യൂത്ത്‌ലീഗിന്.
2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുന്നത് തങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് ജനങ്ങളുടെ മുന്നില്‍ വെച്ചുകൊണ്ടായിരിക്കുമെന്ന് മോദിയും അമിത്ഷായും വീമ്പു പറഞ്ഞിട്ടുണ്ട്. നാലര കൊല്ലത്തെ ഭരണം വിലയിരുത്തുമ്പോള്‍ എന്താണ് ആ പ്രോഗ്രസ് കാര്‍ഡിലുണ്ടാവുക? ഇന്ത്യന്‍ ഖജനാവിന്റെ സത്യസന്ധനായ കാവല്‍ക്കാരനായിരിക്കുമെന്നും അഴിമതിയുടെ പാടകെട്ടിയ ഭക്ഷണം സ്വയം കഴിക്കുകയില്ലെന്നും മറ്റുള്ളവരെ കഴിപ്പിക്കുകയില്ലെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ റഫാല്‍ ഇടപാടിലെ അഴിമതി ലജ്ജിപ്പിക്കുന്നതാണ്. ഫ്രഞ്ച് സര്‍ക്കാറുമായുള്ള യുദ്ധ വിമാന ഇടപാടിലെ സുതാര്യത സ്ഫടികസമാനമാണെന്ന് ന്യായം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നില്‍ക്കക്കള്ളിയില്ലാതെ നാവടക്കി മൗനവ്രതത്തിലാണ്. റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ നിര്‍ബന്ധമായും പങ്കാളിയാക്കണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ട് വെച്ചെന്ന് ഫ്രഞ്ച് മാധ്യമം ‘മീഡിയ പാര്‍ട്ട്’ പുറത്തുവിട്ടത് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. റിലയന്‍സിനെ റഫാല്‍ ഇടപാടില്‍ ബിസിനസ് പങ്കാളിയാക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും ഇത് സ്വീകരിക്കുകയല്ലാതെ മറ്റു വഴികളൊന്നും ഫ്രഞ്ച് സര്‍ക്കാറിനു മുന്നിലുണ്ടായിരുന്നില്ലെന്നുമായിരുന്നു ഫ്രഞ്ച് മുന്‍ പ്രസിഡണ്ട് ഫ്രാന്‍സ്വ ഒലാന്ദെ വെളിപ്പെടുത്തിയത്. പൊതുഖജനാവിന് 40,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കാട്ടുകൊള്ളക്കാണ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനിന്നത്. നോട്ടു നിരോധന പരിഷ്‌കാരവും കള്ളപ്പണ വേട്ടയും വലിയ പരാജയമെന്ന് ആദ്യം തിരിച്ചറിഞ്ഞത് മോദി തന്നെയാണ്. നേട്ടങ്ങളുടെ പട്ടികയില്‍ നോട്ടുനിരോധനം എടുത്തുപറയാത്തതും അതുകൊണ്ടാണ്. ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ തുറന്നു പറച്ചില്‍ മോദിയുടെ അവകാശവാദങ്ങളുടെ മുഖത്തേറ്റ അടിയായിരുന്നു.
വര്‍ഷംതോറും രണ്ടുകോടി ജനങ്ങള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യും എന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്നു മാത്രമല്ല, പക്കവട വിറ്റും യുവാക്കള്‍ക്ക് അന്തസോടെ ജീവിക്കാം, അങ്ങനെ തൊഴിലില്ലായ്മ മറികടക്കാം എന്ന പരിഹാസമാണ് മോദിയും അമിത്ഷായും തൊടുത്തുവിട്ടത്. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞി്ട്ടും പെട്രോള്‍, ഡീസല്‍, പാചക വാതകങ്ങള്‍ക്ക് ഇങ്ങനെ വിലകൂടിയ ഒരു കാലം വേറെയില്ല. വിലക്കയറ്റം അതിരൂക്ഷമായി ജനജീവിതത്തെ ബാധിച്ചുകഴിഞ്ഞു. ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള പരാജയം മറച്ചുവെക്കാന്‍ പരസ്യ കോലാഹലങ്ങള്‍ കൊണ്ട് കഴിയില്ലെന്നു വന്നു. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുപിടിക്കലും ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കലും ഒരു കൊട്ടാരം വിദൂഷകന്റെ നേരംപോക്കു വര്‍ത്തമാനം മാത്രമായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞു. മുസ്്‌ലിം യൂത്ത്‌ലീഗ് ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ കൂടുതല്‍ ആണയിട്ടു പറയുമ്പോള്‍ ഉത്ബുദ്ധ ജനത യുവജനയാത്ര ഏറ്റെടുക്കുകയാണ്.
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാനാവാത്ത വിധം മുസ്‌ലിം യൂത്ത്‌ലീഗ് പ്രമേയവും യുവജന യാത്രയും നാടുണര്‍ത്തിക്കഴിഞ്ഞു. മനസിനെയും ശരീരത്തെയും രാഷ്ട്രീയ വെണ്‍മ പുതപ്പിച്ച് നാളെയുടെ നന്മയ്ക്കായി നട്ടെല്ലു നിവര്‍ത്തി, മുഷ്ടി .ചുരുട്ടി പതറാത്ത പാദവും ചിതറാത്ത ചിത്തവുമായി മുന്നേറുന്ന യുവജനയാത്രയെ കേരള ജനത ഹൃദയത്തിലേറ്റുവാങ്ങിക്കഴിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending