Connect with us

Video Stories

കരിപ്പൂരിന് കാട്ടുനീതിയോ?

Published

on

വലിയ വിമാനങ്ങള്‍ക്ക് വിലക്ക് കല്‍പിച്ചതിന്റെ കിതപ്പ് വിട്ടുമാറാത്ത കരിപ്പൂര്‍ വിമാനത്താവളത്തെ വീണ്ടും നഷ്ടച്ചുഴിയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിമാന ഇന്ധന നികുതിയില്‍ ഇളവ് നല്‍കാനാവില്ലെന്ന ഇടതു സര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കാട്ടുനീതിയാണ്. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. റണ്‍വേ നവീകരണത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പിച്ച് കരിപ്പൂരിന്റെ ചിറകരിയാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാറിനെ കണ്ടുപടിക്കുകയാണിപ്പോള്‍ പിണറായി സര്‍ക്കാര്‍. തികച്ചും സ്വകാര്യമേഖലയിലുള്ള കണ്ണൂര്‍ വിമാനത്താവളം ഇന്ധനത്തിന് കേവലം ഒരു ശതമാനം നികുതി നല്‍കേണ്ടിടത്ത് കരിപ്പൂര്‍ വിമാനത്താവളം 28 ശതമാനം നല്‍കണമെന്നതിന് എന്തു ന്യായമാണുള്ളത്? പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയത് എന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ന്യായം. കോഴിക്കോട് വിമാനത്താവളത്തിന് ഈ ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് എടുത്ത തീരുമാന പ്രകാരമാണ് ഇന്ധന നികുതി ഒരുശതമാനമാക്കിയതെന്ന് സി.പി.എം നേതൃത്വം സര്‍ക്കാറിനെ പിന്തുണച്ച് നിലപാട് അറിയിച്ചിരുന്നു. വിമാനത്താവള കമ്പനിയായ കിയാലിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചതെന്നാണ് വാദം. പുതിയ വിമാനത്താവളത്തില്‍ കൂടുതല്‍ വിമാനങ്ങളെ ആകര്‍ഷിക്കാനാണ് ഇന്ധന നികുതി കുറച്ചു തരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്ന് കിയാലും അവകാശപ്പെടുന്നു. കിയാലിന്റെ ആവശ്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചതിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമല്ലാതെ മറ്റൊന്നുമില്ലെന്ന് മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല. പുതിയ വിമാനത്താവളങ്ങള്‍ക്ക് നേരത്തെയും ഇതുപോലെ സര്‍ക്കാറുകള്‍ സൗജന്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന മുടന്തന്‍ ന്യായം നിരത്തി നിസാരവത്കരിക്കാവുന്നതാണോ സര്‍ക്കാറിന്റെ നടപടി? പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക വിമാനത്താവളമാണ് കരിപ്പൂര്‍. കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതി ഇളവ് നല്‍കിയപ്പോള്‍ കരിപ്പൂരിന് ഓരോ ദിവസവും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. കണ്ണൂരില്‍ നിന്ന് 125 കിലോമീറ്റര്‍ മാത്രം അകലെയുള്ള കരിപ്പൂര്‍ വിമാനത്താവളത്തിനാണ് ഈ നഷ്ടമുണ്ടാകുന്നതെന്ന് സര്‍ക്കാര്‍ അറിയണം. ഇക്കാര്യത്തിലുള്ള ആശങ്ക പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നടപടി ഉണ്ടാകാതിരുന്നത് നീതീകരിക്കാനാവില്ല. റണ്‍വെ വികസനത്തിന്റെ ഭാഗമായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് നിര്‍ത്തലാക്കിയതിന്റെ ആഘാതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പറിച്ചുനട്ടതിന്റെ പശ്ചാത്തലവും ഇതായിരുന്നു. മലബാറില്‍ നിന്നുള്ള ആയിരക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ ഇതുമൂലം ക്ലേശങ്ങള്‍ അനുഭവിച്ചതിന് കണക്കില്ല. യാതൊരു ദയയുമില്ലാത്ത കേന്ദ്രസര്‍ക്കാറിന്റെ തീരുമാനങ്ങളും സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ പരിഷ്‌കാരങ്ങളുമെല്ലാം കരിപ്പൂരിനെ ശ്വാസംമുട്ടിക്കുകയാണ്. ഇതിനിടയിലാണ് ഇന്ധന നികുതി ഇളവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കരിപ്പൂരിനോട് ക്രൂരമായി പകപോക്കുന്നത്. നാലു വര്‍ഷത്തെ നഷ്ടക്കണക്ക് മറികടക്കാന്‍ വിമാനത്താവള വികസന സമിതിയും മുസ്‌ലിംലീഗും ജനപ്രതിനിധികളും പ്രവാസി സംഘടനകളുമെല്ലാം തീവ്രയജ്ഞം നടത്തിക്കൊണ്ടിരിക്കെയാണ് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. വലിയ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചതു മുതല്‍ യാത്രാനിരക്കില്‍ പുരോഗതി പ്രാപിച്ചുവരികയായിരുന്നു. ഇതെല്ലാം തകിടം മറിക്കുന്ന സാഹചര്യമാണ് കടുത്ത നിലപാടിലൂടെ സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധി നേരിടുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്ന് നിയമസഭയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കേട്ടഭാവം നടിക്കാതെയാണ് ഭരണകൂടം കരിപ്പൂരിനെ ഞെരിച്ചുകൊല്ലാന്‍ തുനിഞ്ഞത്. ഈ വിഷയത്തില്‍ അനാവശ്യ ഭീതി പരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ വ്യാഖ്യാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഒളിച്ചുകളി പകല്‍പോലെ വ്യക്തമാണ്. മുഖ്യമന്ത്രി ചെയര്‍മാനായ വിമാനത്താവളത്തെ പുഷ്ടിപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്ന് ആര്‍ക്കും മനസ്സിലാകും. കണ്ണൂര്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളും വികസിക്കണം, ലാഭത്തിലാകണം. പക്ഷേ, അത് കരിപ്പൂരിന്റെ നട്ടെല്ലൊടിച്ചു കൊണ്ടാവരുത്.
കഴിഞ്ഞ നവംബറിലെ മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമാണ് ഇന്ധന നികുതിയില്‍ ഇളവ് നല്‍കുന്നതെന്ന് വ്യക്തം. ആഭ്യന്തര സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയാണ് കണ്ണൂരിനെ സര്‍ക്കാര്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നത്. അന്നു തന്നെ ഇക്കാര്യം വിവാദമായപ്പോള്‍ സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തുവന്നിരിന്നു. പ്രളയാനന്തര കേരളത്തിന്റെ നിര്‍മിതിക്കായി ജി.എസ്.ടിക്കു മേല്‍ സെസ് ചുമത്താന്‍ തയാറെടുക്കുന്ന സര്‍ക്കാറാണ് കണ്ണൂര്‍ വിമാനത്താവളത്തിന് പത്തു വര്‍ഷത്തേക്ക് ഇന്ധന നികുതിയില്‍ ഇളവ് നല്‍കിയത് എന്നത് എത്ര വിരോധാഭാസമാണ്.! വിമാനക്കമ്പനികളില്‍ നിന്ന് തിട്ടൂരം തട്ടാനുള്ള തത്രപ്പാടാണ് മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കരിപ്പൂരിനെ തള്ളി കണ്ണൂരിന് ഇളവ് നല്‍കിയതെന്ന കാര്യം തീര്‍ച്ച. കണ്ണൂര്‍ വിമാനത്താവവളത്തില്‍ ഇന്ധന നികുതി ഇരുപത്തിയെട്ടില്‍ നിന്ന് ഒറ്റയടിക്ക് ഒരുശതമാനമായി കുറച്ചതോടെ കരിപ്പൂരിലെ പല ആഭ്യന്തര സര്‍വീസുകളും കൂട്ടത്തോടെ കണ്ണൂരിലേക്ക് മാറ്റാന്‍ വിമാനക്കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ട്. നിലവില്‍ സ്‌പെയ്‌സ് ജെറ്റ് സര്‍വീസ് കണ്ണൂരിലേക്ക് മാറ്റുകയും ചെയ്തു. ജെറ്റ് എയര്‍വേയ്‌സും ഉടന്‍ കണ്ണൂരിലേക്ക് മാറാനിടയുണ്ട്. സര്‍ക്കാര്‍ ഒരു വിമാനത്താവളത്തെയും തകര്‍ക്കില്ലെന്നും ഇക്കാര്യം പി.കെ കുഞ്ഞാലിക്കുട്ടിക്ക് മനസിലായിക്കാണുമെന്നും വീമ്പു പറഞ്ഞ് ഇ.പി ജയരാജന്‍ നാക്കെടുത്തപ്പോഴേക്കും കരിപ്പൂരിനെ തകര്‍ക്കാനുള്ള നീക്കം തുടങ്ങി. കരിപ്പൂരില്‍ നിലനില്‍ക്കുന്ന സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടി തന്നെ കണ്ട പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനു നാലു ദിവസത്തെ ആയുസ് പോലും ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറച്ചതോടെ സംസ്ഥാന സര്‍ക്കാറിനെ കാത്തിരിക്കുന്നത് പ്രതിവര്‍ഷം കോടികളുടെ നഷ്ടമാണ്. നികുതി ഗണ്യമായി കുറച്ചതിലൂടെ കണ്ണൂരില്‍ യാത്രാ നിരക്കും കുത്തനെ കുറയും. ഇതോടെ കരിപ്പൂരിനെ ആശ്രയിച്ചിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും കണ്ണൂരിലെത്തും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരിട്ട് നടത്തുന്ന കേരളത്തിലെ ഏക വിമാനത്താവളമായ കരിപ്പൂരിന്റെ പ്രതാപം മെല്ലെ മങ്ങിത്തുടങ്ങും. ഇതുതന്നെയാണ് സര്‍ക്കാറും തത്പരകക്ഷികളും ആഗ്രഹിക്കുന്നത്. കണ്ണൂരിനേക്കാള്‍ ഇന്ധന നികുതിയില്‍ ഇളവ് ലഭിക്കാന്‍ കൂടുതല്‍ അര്‍ഹത കരിപ്പൂരിനാണ്. ഈ അവകാശം ചോദിച്ചു വാങ്ങാനുള്ള ജനകീയ പോരാട്ടമാണ് പ്രബുദ്ധ ജനത ഏറ്റെടുക്കേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending