Connect with us

Video Stories

കേന്ദ്രം കണ്ണുവച്ച കള്ളപ്പണമെവിടെ

Published

on

കള്ളപ്പണം കണ്ടുകെട്ടാനും കള്ളപ്പണക്കാരെ കല്‍ത്തുറുങ്കിലടക്കാനുമെന്ന് കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരം സര്‍വത്ര കണക്കുപിഴച്ചുവെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വെളിപ്പെടുത്തലുകളില്‍ നിന്നു വ്യക്തമാവുന്നത്. ആസൂത്രണമേതുമില്ലാതെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ ഇനിയും കാത്തിരക്കണമെന്ന ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ വാക്കുകള്‍ പ്രതീക്ഷകളല്ല, മറിച്ച് ആശങ്കകളാണ് പ്രദാനം ചെയ്യുന്നത്. മാത്രമല്ല, നോട്ട് നിരോധത്തിലൂടെ കള്ളപ്പണക്കാരെയാണ് ലക്ഷ്യമിട്ടതെന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഥമ വാദം പൊള്ളയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിരത്തിയ കണക്കുകള്‍ തെളിയിക്കുന്നുണ്ട്. തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരം റിസര്‍വ് ബാങ്കിനെയും വരിഞ്ഞു മുറുക്കിയിരിക്കുകയാണെന്ന് മാറ്റം വരുത്താതെയുള്ള വായ്പാ നയത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. നാള്‍ക്കുനാള്‍ സങ്കീര്‍ണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത വിദൂരത്താണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തം.

നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ പൂര്‍ണമായി പഠിച്ച ശേഷമേ നിരക്കുകളില്‍ ഇളവു വരുത്തുന്ന കാര്യം ആലോചിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഊര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ഇനി ഇരുപത് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കേന്ദ്ര സര്‍ക്കാറുമൊത്ത് നടപ്പാക്കിയ പരിഷ്‌കാരത്തിന്റെ പ്രയാണം ഏതു ദിശയിലെന്ന് റിസര്‍വ് ബാങ്കിന് ഇതുവരെ മനസിലാക്കാനായില്ല എന്നത് നിസാരമായി കണ്ടുകൂടാ. രാജ്യത്ത് ആകെ വിനിമയത്തിലുണ്ടായിരുന്നവയില്‍ 86 ശതമാനം നോട്ടുകള്‍ പിറകോട്ടു വലിക്കുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ പൗരന്‍മാര്‍ അനുഭവിച്ചതിനു ശേഷമാണ് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിയുന്നത്. നോട്ടു നിരോധിച്ചതിനു ശേഷമുള്ള രണ്ടാം ദിനം ഒരു ജനത മുഴുവന്‍ വരിനിന്ന് തളരുന്നതു കണ്ടതിനു ശേഷമാണ് പ്രധാനമന്ത്രി കണ്ണു തുറന്നതും കുറ്റം സമ്മതിച്ചതും. പക്ഷേ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് മൗനം ഭത്സിക്കാനും കാര്യങ്ങളുടെ യഥാസ്ഥിതി പറയാനും ഒരു മാസം വേണ്ടിവന്നുവെന്നു മാത്രം.

കഴിഞ്ഞ മാസം എട്ടിനു രാത്രിയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കള്ളനോട്ട് നിര്‍ത്തലാക്കാനും കള്ളപ്പണം തടയാനും ഇത്തരം നടപടി കൊണ്ട് സാധ്യമാവുമെന്ന് പ്രഖ്യാപനത്തിനിടെ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ ആകെ മൂല്യം, പതിനഞ്ചര ലക്ഷം കോടി രൂപയില്‍ പതിമൂന്ന് ലക്ഷം കോടി രൂപയിലധികം രാജ്യത്തെ വിവിധ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നതാണ് കണക്കുകള്‍. ഇനി രണ്ടുലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചെത്താനുള്ളത്. ഈ പച്ചയായ സത്യം തുറന്നു പറഞ്ഞതിനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ‘ദ ഇക്കണോമിസ്റ്റ്’ മാഗസിന്‍ റിപ്പോര്‍ട്ടര്‍ സ്റ്റാന്‍ലി പിഗ്‌നാളിനെ വിലക്കിയത്. ബാങ്കുകളുടെ കരുതല്‍ ധനശേഖരത്തിലെയും ട്രഷറികളിലെയും നോട്ടുകള്‍ പരിഗണിച്ചാണ് രാജ്യത്തെ ജനങ്ങള്‍ കൈവശം വച്ചിരുന്ന ഏറെക്കുറെ പഴയ നോട്ടുകളും ബാങ്കുകളിലെത്തിയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്ന് സമ്മതിക്കാനുള്ള പ്രയാസമാണ് ആര്‍.ബി.ഐയെ അസ്വസ്ഥമാക്കിയത്.

കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍) മാറ്റം വരുത്താതെ നാലു ശതമാനമായി തുടരാനുള്ള റിസര്‍വ് ബാങ്ക് നയം ഇനിയുള്ള കാലങ്ങളിലെ പ്രതിസന്ധികളെ മറികടക്കാനുള്ള കരുതലായി വേണം മനസിലാക്കാന്‍. റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക്് 5.75 ശതമാനമായും തുടരാനുള്ള തീരുമാനം ഇതിനു ശക്തി പകരാനാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ മതിപ്പ് ജി.ഡി.പി വളര്‍ച്ചാ നിരക്ക് അര ശതമാനമാണ് കുറച്ചിട്ടുള്ളത്. 7.6 ശതമാനം വളര്‍ച്ചാ നിരക്ക് നേടുമെന്ന കണക്കുകൂട്ടലായിരുന്നു നേരത്തെ ആര്‍.ബി.ഐക്കുണ്ടായിരുന്നത്. നോട്ട് നിരോധം ഓഹരി വിപണികളിലുണ്ടാക്കിയ ഇടിവ് മുഴുവന്‍ മേഖലകളിലും പ്രതിഫലിക്കുന്നതായി കാണാം. നിരക്കു കുറക്കില്ലെന്നു കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെ തന്നെ ഓഹരി വിപണിയില്‍ വീണ്ടും ഇടിവ് പ്രകടമായിരുന്നു. സെന്‍സെക്‌സ് 379ഉം നിഫ്റ്റി 113ഉം പോയിന്റായാണ് ഇടിഞ്ഞത്. നിരക്കില്‍ കാല്‍ ശതമാനമെങ്കിലും ഇളവും കാത്തിരിക്കെയാണ് ആര്‍.ബി.ഐ നയം ഓഹരി വിപണിക്ക് വലിയ തോതില്‍ പ്രഹരമേല്‍പ്പിച്ചത്. നോട്ട് നിരോധം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമികമായി ഉദ്ദേശിച്ച കാര്യങ്ങളല്ല രാജ്യത്ത് സംഭവിക്കുന്നത് എന്ന് വ്യക്തം.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ മൂന്നു മുതല്‍ അഞ്ചു ലക്ഷം കോടി രൂപ വരെ അധികം തിരികെ കൊണ്ടുവരാനാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് ഇത് സാധ്യമല്ല എന്ന് ബോധ്യമായപ്പോഴാണ് പ്രധാനമന്ത്രി പുതിയ വാദം അവതരിപ്പിക്കുന്നത്. കള്ളപ്പണം കണ്ടെത്തുക മാത്രമല്ല, കറന്‍സി രഹിത പദ്ധതികൂടി സര്‍ക്കാറിന് ലക്ഷ്യമുണ്ടെന്നാണ് നരേന്ദ്ര മോദി പറയുന്നത്. അങ്ങനെയാണെങ്കില്‍ രാജ്യത്തു പെട്ടെന്നു നടപ്പാക്കാന്‍ കഴിയാത്ത കാഷ്‌ലെസ് ഇക്കോണമിക്കു വേണ്ടി ധൃതിപിടിച്ചു നോട്ടു നിരോധം നടപ്പാക്കിയത് ശുദ്ധ അസംബന്ധമല്ലേ? ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് മനസിലാക്കാന്‍ അധികം സാമ്പത്തിക പരിജ്ഞാനമൊന്നും വേണ്ട. നോട്ട് നിരോധം നിലവില്‍ വന്നതിനു ശേഷമുള്ള മിക്ക ദിവസങ്ങളിലും നോട്ട് മാറ്റുന്നതിനും ബാങ്കില്‍ നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനുമുള്ള വ്യവസ്ഥകളില്‍ ഇടക്കിടെ മാറ്റം വരുത്തിയവരാണ് കേന്ദ്ര സര്‍ക്കാറും ആര്‍.ബി.ഐയും. ഇനിയുള്ള 20 ദിവസങ്ങള്‍ക്കുള്ളില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് മുന്‍കൂട്ടി പറയാനാവില്ല. ഒരു കാര്യം തീര്‍ച്ചയാണ്; ഇനിയുള്ള പ്രഖ്യാപനങ്ങളും കാലോചിതമാവില്ല. അനുഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. സുരക്ഷിത സാമ്പത്തിക സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ഒറ്റ രാത്രി കൊണ്ട് തകിടം മറിച്ച കേന്ദ്ര സര്‍ക്കാറും ആര്‍.ബി.ഐയും തന്നെയാണ് ഈ പ്രതിസന്ധികള്‍ക്കെല്ലാം പ്രധാന ഉത്തരവാദി. നരേന്ദ്ര മോദിക്ക് കഴിയാത്തത് ഊര്‍ജിത് പട്ടേലിനോ ഊര്‍ജിതിന് കഴിയാത്തത് മോദിക്കോ ചെയ്യാനാവുമെന്ന് ഒരു പ്രതീക്ഷയുമില്ല. അലാവുദ്ദീന്റെ അത്ഭുത വിളക്ക് കൊണ്ടുവന്നു കൊടുത്താലും ഈ സാമ്പത്തിക അടിയന്തരാവസ്ഥക്ക് അത്രവേഗം പരിഹാരം കാണാനാവില്ലെന്ന് ഉറപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending