Connect with us

Video Stories

ഭിന്ന സംഘടനകള്‍ക്ക് അതീതമായ ഐക്യം

Published

on

ഇസ്‌ലാം പേടി എന്ന പ്രതിഭാസം ഇളക്കിവിട്ട് ലോകത്തുടനീളം ഒരു ഇസ്‌ലാം വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ചില ശക്തികള്‍. അമേരിക്കയില്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ് പ്രചാര വേല നടത്തുന്ന സമയത്ത് തന്നെ തന്റെ മുസ്‌ലിം വിരുദ്ധ നയം വെട്ടിത്തുറന്നു പറഞ്ഞിരുന്നു. മുസ്‌ലിംകളെ മുസ്‌ലിംകളെക്കൊണ്ട് തന്നെ നശിപ്പിക്കാനായി ആദ്യം അവരില്‍ തീവ്രവാദികളെ സൃഷ്ടിക്കുകയും പിന്നെ തീവ്രവാദ വേട്ട നടത്തുകയും ചെയ്യുന്ന തന്ത്രമാണ് ഈ ശക്തികള്‍ പ്രയോഗിക്കുന്നത്. അറബ് വസന്തം എന്ന പേരില്‍ അരങ്ങേറിയ വിപ്ലവത്തിന് പാശ്ചാത്യ ശക്തികള്‍ പിന്തുണ നല്‍കിയപ്പോള്‍ ഏകാധിപതികള്‍ക്കെതിരിലുള്ള പോരാട്ടം എന്ന് വിശേഷിപ്പിച്ച് അതില്‍ പങ്കെടുത്ത ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അറബ് നാടുകളില്‍ ഇന്ന് കാണുന്ന അരാജകത്വമായിരിക്കും അതിന്റെ പരിണിത ഫലമെന്ന് കാണാനുള്ള ബുദ്ധിയുണ്ടായില്ല. അന്താരാഷ്ട്ര തലത്തില്‍ തന്നെ രൂപംകൊള്ളുന്ന ഇസ്‌ലാം വിരുദ്ധ സഖ്യത്തില്‍ ഇന്ത്യ കണ്ണി ചേരണമെന്നാഗ്രഹിക്കുന്നവര്‍ ദേശത്തിന്റെ പുറത്തെന്നപോലെ അകത്തുമുണ്ട്. ഇന്ത്യയില്‍ തീവ്രവാദം, ദേശദ്രോഹം, സമുദായിക സ്പര്‍ദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തി പലര്‍ക്കുമെതിരില്‍ നടപടികളാരംഭിച്ചു. ഈ കൈകള്‍ ആര്‍ക്കുമെതിരിലും നീണ്ടേക്കാം. അസാധുവാക്കല്‍ നോട്ടില്‍ മാത്രം പരിമിതമാകുമെന്ന് ധരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഈ പരിതസ്ഥിതിയെ നേരിടാന്‍ മുസ്‌ലിംകള്‍ മത-സമുദായ- രാഷ്ട്രീയ സംഘടനാ വിഭജനങ്ങള്‍ക്കെതീതമായ ഒരൈക്യത്തിന് തയ്യാറാകേണ്ടത് നിലനില്‍പ്പിന് അനിവാര്യമാണ്.

പക്ഷേ എന്താണ് മുസ്‌ലിംകളുടെ അവസ്ഥ. ഒരു അറബിക്കവിയുടെ വിലയിരുത്തല്‍ ഇങ്ങനെ:
‘ഞാന്‍ കിഴക്കും പടിഞ്ഞാറും ചുറ്റിക്കറങ്ങി ഭൂമിയിലുള്ള മതങ്ങളെയെല്ലാം പരിശോധിച്ചു.
ഇസ്‌ലാമിനെപ്പോലെ ഇത്രയേറെ ഐക്യത്തിനാഹ്വാനം ചെയ്യുന്ന മറ്റൊരു മതത്തെയും കണ്ടില്ല.
ഈ മതത്തിന്റെ അനുയായികളെപ്പോലെ ഇത്രയേറെ ഭിന്നിപ്പുള്ളവരെയും!

ഭിന്ന വീക്ഷണം സ്വാഭാവികമാണ്. ഒരു അച്ചില്‍ വാര്‍ത്തെടുത്തവയല്ല മനുഷ്യബുദ്ധികള്‍. പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും അവയെ അടിസ്ഥാനമാക്കി അഭിപ്രായങ്ങളും വിധികളും രൂപപ്പെടുത്തുന്നതിലും വ്യത്യസ്തതകള്‍ സംഭവിക്കും. പ്രവാചകന്റെ കാലത്ത് തന്നെ ചില വിഷയങ്ങളില്‍ അനുയായികള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. തിരുമേനി ഒരു സംഘത്തോട് ബനൂഖുറൈദയില്‍ എത്തിയല്ലാതെ നിങ്ങള്‍ അസര്‍ നമസ്‌കരിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ അവിടെയെത്തുമ്പോള്‍ അസറിന്റെ സമയം തെറ്റുമെന്ന് കണ്ട് ചിലര്‍ യാത്രാമധ്യേ നമസ്‌കരിച്ചു.

വേറൊരു വിഭാഗം റസൂലിന്റെ കല്‍പന അക്ഷരം പ്രതി പാലിച്ചു ബനൂഖുറൈദയില്‍ എത്തിയശേഷമാണ് നമസ്‌കരിച്ചത്. അതുപോലെ പ്രവാചകന്‍ രണ്ടുപേരെ ഒരു സ്ഥലത്തേക്കയച്ചു. നമസ്‌കാരത്തിന് സമയമായി. വെള്ളം കിട്ടിയില്ല. രണ്ടു പേരും തയമ്മും ചെയ്തു നമസ്‌കരിച്ചു. പിന്നെ വെള്ളം കിട്ടിയപ്പോള്‍ ഒരാള്‍ അതുകൊണ്ട് അംഗശുദ്ധി വരുത്തി നമസ്‌കാരം ആവര്‍ത്തിച്ചു. മറ്റേ ആള്‍ ആദ്യത്തെ നമസ്‌കാരം കൊണ്ടു മതിയാക്കി. പ്രവാചകന്‍ രണ്ടു പേരുടെയും നടപടി അംഗീകരിക്കുകയാണ് ചെയ്തത്. പ്രവാചകന്‍ മരണമടഞ്ഞപ്പോള്‍ പിന്‍ഗാമി ആരായിരിക്കണമെന്ന കാര്യത്തിലും ഭിന്നാഭിപ്രായമുണ്ടായി. മുസ്‌ലിംകള്‍ സിറിയയിലേക്ക് പുറപ്പെട്ടപ്പോഴാണ് അവിടെ കോളറയുണ്ടെന്ന വിവരം കിട്ടുന്നത്. അപ്പോള്‍ അവര്‍ രണ്ടു ചേരിയായി. ലക്ഷ്യത്തിലേക്ക് നീങ്ങുകതന്നെ വേണമെന്ന് ഒരു വിഭാഗം. മറ്റൊരു വിഭാഗമാകട്ടെ കോളറ ബാധിത പ്രദേശത്തേക്ക് എടുത്തു ചാടിപോകുന്നതിന് എതിരും. അവസാനം ഉമര്‍ യാത്ര നിര്‍ത്തിവെക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോള്‍ പ്രസിദ്ധനായ നബിശിക്ഷ്യന്‍ അബൂ ഉബൈദയുടെ വിമര്‍ശനം: ‘ദൈവ വിധിയില്‍ നിന്ന് ഒളിച്ചോടുകയോ?’ ഉമറിന്റെ മറുപടി ഇങ്ങനെ: ‘അതെ, ദൈവ വിധിയില്‍ നിന്ന് ദൈവവിധിയിലേക്ക്’

എന്നാല്‍ മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വാസികള്‍ക്ക് ഭിന്ന വീക്ഷണം പാടില്ല. അവയില്‍ പ്രധാനമായത് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുള്ള ഇപ്പറയുന്നവയാണ്: ആരാധനയും പ്രാര്‍ത്ഥനയും അല്ലാഹുവിന് മാത്രം. പ്രപഞ്ച സ്രഷ്ടാവായ അവന്‍ ഏകനാണ്. ദൈവ നിഷേധവും ബഹുദൈവത്വവും കപട വിശ്വാസവും വര്‍ജ്ജ്യം. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ നിര്‍ബന്ധം. ദൈവം, മലക്കുകള്‍, വേദ ഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, രക്ഷാശിക്ഷകള്‍ ലഭിക്കുന്ന പരലോക ജീവിതം, ദൈവ വിധി എന്നിവയില്‍ വിശ്വസിക്കണം. വ്യഭിചാരം, പലിശ, മദ്യപാനം തുടങ്ങിയ ബാഹ്യമായ നീചകൃത്യങ്ങളും അസൂയ, വിരോധം, വഞ്ചന തുടങ്ങിയ ആന്തരീയ നീചതകളും പാടില്ല. സത്യം, നീതി, കരാര്‍ പാലനം തുടങ്ങിയവ പാലിക്കണം. അന്യരുടെ ജീവന്‍, സ്വത്ത്, അഭിമാനം, മതം, സ്വാതന്ത്ര്യം എന്നിവക്ക് സംരക്ഷണം നല്‍കണം. മറ്റുള്ളവരുടെ അവകാശങ്ങള്‍ അപഹരിച്ചുള്ള തെറ്റായ ഒരു ധനസമ്പാദനവും പാടില്ല. ഈ അടിസ്ഥാന തത്വങ്ങളില്‍ അഭിപ്രായ ഭിന്നതയില്ലെങ്കിലും വിശദാംശങ്ങളില്‍ വീക്ഷണ വ്യത്യാസം സ്വാഭാവികമാണ്.

ഉദാഹരണമായി നമസ്‌കാരം. അതിന്റെ നിര്‍വഹണ രൂപത്തില്‍ കൈകെട്ട്, ബിസ്മി ഓതല്‍, സുബ്ഹിലെ ഖുനൂത്ത്, അത്തഹിയ്യാത്തിലെ വിരലനക്കല്‍ തുടങ്ങി എത്രയോ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രസിദ്ധ പണ്ഡിതനായ ദഹ്‌ലവി ‘അല്‍ ഇന്‍സാഫ് ഫീ അസ്ബാബില്‍ ഇഖ്തിലാഫ്’ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചതിങ്ങനെ: സ്വഹാബികളിലും താബിഉകളിലും ശേഷമുള്ളവരിലുമെല്ലാം ബിസ്മി ഓതുന്നവരും ഓതാത്തവരും ഉറക്കെ ഓതുന്നവരും പതുക്കെ ഓതുന്നവരും സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതുന്നവരും ഓതാത്തവരുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ പരസ്പരം തുടര്‍ന്നു നമസ്‌കരിച്ചിരുന്നു.’ ഇതാണ് മാതൃകാ യോഗ്യമായ സഹിഷ്ണുതയും സംസ്‌കാരവും.

നാലു മദ്ഹബുകള്‍ ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. അവയുടെ ഇമാമുകള്‍ എത്ര വിശാല മനസ്‌കരായിരുന്നു. അവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലല്ല. ഇമാം ശാഫിഇയുടെ അനുയായികള്‍ക്കും അബൂഹനീഫക്കുമൊന്നും മദീനയില്‍ ബിസ്മി ഓതാത്ത മാലികികളെ തുടര്‍ന്നു നമസ്‌കരിക്കുന്നതിന് വിരോധമുണ്ടായിരുന്നില്ല. ഇമാം ശാഫിഈ മാലികിനോട് കുറ്റമറ്റ ഒരു ഹദീസ് ലഭിച്ചാല്‍ തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. ഇമാം അബൂ ഹനീഫയെ ഏറ്റവും അധികം വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു അബൂകുറൈബ്. പക്ഷേ, ഇമാം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ഒരു നല്ല മനുഷ്യന്‍’ എന്നായിരുന്നു. ഇമാം ദഹബിക്ക് ഇബ്‌നുഹസമിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പിഴച്ചു എന്ന് പറയാതെ അദ്ദേഹത്തിന്റെ ബുദ്ധി സാമര്‍ത്ഥ്യത്തിന്റെയും തികഞ്ഞ വിജ്ഞാനത്തിന്റെയും മുമ്പില്‍ താന്‍ തലകുനിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്.

മത വിഷയങ്ങളില്‍ മൗലികമല്ലാത്ത കാര്യങ്ങളിലുള്ള ഭിന്നാഭിപ്രായം ഒരിക്കലും സമുദായത്തിന്റെ പിളര്‍പ്പിനോ അനൈക്യത്തിനോ കാരണമായിക്കൂടാ. മൂന്നാം ഖലീഫ ഉസ്മാന്‍ തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി മിനായില്‍ നാലു റക്അത്തുള്ള നമസ്‌കാരം ചുരുക്കാതെ പൂര്‍ത്തിയായി നിര്‍വഹിച്ചു. ഇബ്‌നു മസ്ഊദ് ഇതിനെ ശക്തിയായി എതിര്‍ത്തുവെങ്കിലും ഖലീഫയുടെ പിന്നില്‍ നിന്ന് നാലു റക്അത്ത് പൂര്‍ത്തിയാക്കി നമസ്‌കരിച്ചു. ഇതിന് അദ്ദേഹം പറഞ്ഞ കാരണം ‘ഭിന്നിപ്പ് തിന്മയാണ്’ എന്നതാണ്.

സംഘടനകള്‍ രൂപീകരിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകരണവും ശക്തിയും ക്രമീകരണവും വരുത്താനാണ്. ഈ സംഘടനകള്‍ സമുദായത്തിന്റെ മതപരവും സാമൂഹ്യവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ പുരോഗതിയില്‍ വഹിച്ച പങ്ക് ആര്‍ക്കും കുറച്ചു കാണിക്കുക സാധ്യമല്ല. ഓരോ സംഘടനക്കും മറ്റേതില്‍ നിന്ന് വ്യത്യസ്തമായ സ്വന്തമായ വ്യക്തിത്വവും ക്രമവും കര്‍മ രീതിയുമുണ്ടാകും. എന്നാല്‍ അവ തമ്മില്‍ പരസ്പരമുള്ള വിരോധത്തിനും അകല്‍ച്ചക്കും വിദ്വേഷ പ്രചാരണത്തിനും ന്യായീകരണമില്ല. അടിസ്ഥാനതത്വങ്ങളില്‍ എല്ലാവരും ഒന്നായിരിക്കെ.

ലോകത്തില്‍ പൊതുവെയും ഇന്ത്യയില്‍ വിശേഷിച്ചുമുള്ള ഇന്നത്തെ ആശങ്കാജനകമായ സാഹചര്യത്തില്‍ വ്യത്യസ്ത മുസ്‌ലിം മത-സാമൂഹ്യ- രാഷ്ട്രീയ സംഘടനകള്‍ മതത്തെയും സമുദായത്തെയും നേരിടുന്ന വെല്ലുവിളികളെ ചെറുക്കുന്നതില്‍ യോജിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഞാന്‍ വിശ്വസിക്കുന്നതും അഭിപ്രായപ്പെടുന്നതും മാത്രം ശരി. അതിനോട് വിയോജിക്കുന്നവരുമായി ഒരിക്കലും അടുക്കാന്‍ പാടില്ല’ എന്ന നിലപാട് എത്ര അപകടകരമാണ്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പിളര്‍ന്ന ചില മത സംഘടനകള്‍ യോജിക്കുന്നു എന്ന വാര്‍ത്ത ഏറെ ആശ്വാസം പകരുന്നതാണ്. ഇത്തരം നീക്കങ്ങളെ എല്ലാ സുമനസ്സുകളും സ്വാഗതം ചെയ്യുകയും മാതൃകയാക്കുകയും ചെയ്യും. സംഘടനകള്‍ക്കതീതമായ സമുദായ ഐക്യം ഇതായിരിക്കട്ടെ, എല്ലാവരുടെയും സ്വപ്‌നം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending