News
ചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
413 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടക, ഝാര്‍ഖണ്ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി
വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസുമായി കര്‍ണാടക. 413 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടക, ഝാര്‍ഖണ്ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ 15 പന്ത് ബാക്കി നില്‍ക്കെയാണ് നിലവിലെ ചാമ്പ്യന്മാര്‍ ജയം ഉറപ്പിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ റണ്‍ ചേസാണ് ഈ മത്സരത്തിലൂടെ രേഖപ്പെടുത്തിയത്. 2006-ല്‍ ജോഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്ക 436 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച റെക്കോഡാണ് ഇനി മുന്നിലുള്ളത്.
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത കര്‍ണാടകക്കെതിരെ ഝാര്‍ഖണ്ഡ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 412 റണ്‍സ് നേടി. ശിഖര്‍ മോഹന്‍ (44), വിരാട് സിങ് (88), കുമാര്‍ കുശാഗ്ര (63) എന്നിവര്‍ ഉറച്ച അടിത്തറ ഒരുക്കി. ആറാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. 33 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇഷാന്‍, വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കി. 39 പന്തില്‍ ഏഴ് ഫോറും 14 സിക്‌സും സഹിതം 125 റണ്‍സാണ് ഇഷാന്‍ നേടിയത്. കര്‍ണാടകക്കായി അഭിലാഷ് ഷെട്ടി നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ കര്‍ണാടക ഓപണര്‍മാര്‍ ശക്തമായ തുടക്കമെടുത്തു. മായങ്ക് അഗര്‍വാള്‍ (54) ദേവ്ദത്ത് പടിക്കല്‍ സഖ്യം 11.5 ഓവറില്‍ 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദേവ്ദത്ത് പടിക്കല്‍ 118 പന്തില്‍ 10 ഫോറും ഏഴ് സിക്‌സും സഹിതം 147 റണ്‍സ് നേടി തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചു. കരുണ്‍ നായര്‍ (29), രവിചന്ദ്രന്‍ സ്മരണ്‍ (27), കൃഷ്ണന്‍ ശ്രീജിത്ത് (38) എന്നിവര്‍ പിന്തുണ നല്‍കി. അവസാന ഘട്ടത്തില്‍ അഭിനവ് മനോഹര്‍ (56*)യും ധ്രുവ് പ്രഭാകര്‍ (22 പന്തില്‍ 40*)യും ചേര്‍ന്ന് കര്‍ണാടകയെ ചരിത്ര ജയത്തിലേക്ക് നയിച്ചു.
സ്‌കോര്‍: ഝാര്‍ഖണ്ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 412, കര്‍ണാടക 47.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 413
kerala
മട്ടാഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയുടെ ആക്രമണം; രണ്ട് ജയില്‍ ഉദ്യോഗസ്ഥരുടെ കൈ ഒടിഞ്ഞു
അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ റിജുമോന്‍, ബിനു നാരായണന്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്ന റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ റിജുമോന്‍, ബിനു നാരായണന്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇരുവരുടെയും വലതുകൈക്ക് ഒടിവുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തന്‍സീര്‍ എന്നയാളാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പ്രഭാതഭക്ഷണത്തിനു ശേഷം പുറത്തു നിന്നിരുന്ന പ്രതിയോട് സെല്ലിലേക്ക് തിരികെ പോകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പ്രകോപിതനായത്.
കുടിവെള്ള പാത്രത്തിന്റെ ഇരുമ്പ് മൂടി ഉപയോഗിച്ച് പ്രതി ആദ്യം റിജുമോണെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബിനു നാരായണന്റെ കൈ പിടിച്ച് ശക്തമായി തിരിച്ചതോടെ അദ്ദേഹത്തിനും ഒടിവേറ്റു. ആക്രമണത്തിനിടെ പുറത്തെത്തിയാല്‍ ഇരുവരെയും കൊലപ്പെടുത്തുമെന്ന ഭീഷണിയും പ്രതി മുഴക്കിയതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
തോപ്പുംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് തന്‍സീറിനെ മട്ടാഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രവേശിപ്പിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ ബിഎന്‍എസ് 118 (2), 121 (2), 132, 351 (2) വകുപ്പുകള്‍ പ്രകാരം പുതിയ കേസും രജിസ്റ്റര്‍ ചെയ്തു.
india
ഓരോ കുഞ്ഞിനെയും ഏകദേശം 15 ലക്ഷം രൂപയ്ക്ക് വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന ശിശുകടത്ത് സംഘം പിടിയിൽ
ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് സംഘത്തിന്റെ കയ്യിൽ നിന്ന് പൊലീസ് രക്ഷിച്ചത്.
ഹൈദരാബാദ്: സംസ്ഥാനങ്ങളിലുടനീളം ലക്ഷക്കണക്കിന് രൂപയ്ക്ക് കുഞ്ഞുങ്ങളെ അനധികൃതമായി വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന ശിശുകടത്ത് സംഘത്തെ തെലങ്കാന സൈബരാബാദ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം പിടികൂടി. ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് സംഘത്തിന്റെ കയ്യിൽ നിന്ന് പൊലീസ് രക്ഷിച്ചത്. ഓരോ കുഞ്ഞിനെയും ഏകദേശം 15 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നതായാണ് കണ്ടെത്തൽ.
കുട്ടികളില്ലാത്ത സമ്പന്നരായ ദമ്പതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ദത്തെടുക്കൽ നിയമപരമാണെന്ന് തോന്നിപ്പിക്കാൻ വ്യാജ രേഖകളും സംഘം തയ്യാറാക്കിയിരുന്നു. ഈ ശൃംഖലയുമായി ബന്ധപ്പെട്ട് 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കെതിരെ മുമ്പ് ഒന്നിലധികം സംസ്ഥാനങ്ങളിൽ സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അഹമ്മദാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ ശേഖരിച്ച് ഹൈദരാബാദിലേക്ക് കൊണ്ടുവന്ന് വിൽക്കുന്ന രാജ്യവ്യാപക വിതരണ ശൃംഖലയാണ് സംഘം പ്രവർത്തിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിയിലാകുന്നതിന് മുമ്പ് ഹൈദരാബാദ് മേഖലയിലേത് മാത്രം 15 കുഞ്ഞുങ്ങളെയാണ് ഇവർ അനധികൃതമായി കൈമാറിയത്.
എട്ട് വ്യത്യസ്ത ആശുപത്രികളിലെ ജീവനക്കാരുമായും ഇടനിലക്കാരുമായും പ്രതികൾ ബന്ധം സ്ഥാപിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം നടത്തിയ റെയ്ഡിൽ രണ്ട് ശിശുക്കളെ കടത്തുകാരിൽ നിന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ സർക്കാർ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
അറസ്റ്റിലായവരിൽ പ്രധാന കിംഗ്പിന്നുകൾ, അന്തർസംസ്ഥാന ട്രാൻസ്പോർട്ടർമാർ, പ്രാദേശിക ആശുപത്രി ഏജന്റുമാർ എന്നിവരും ഉൾപ്പെടുന്നു. പണമിടപാടുകൾ കണ്ടെത്തുന്നതിനും സംഘത്തെ സഹായിച്ച മറ്റ് മെഡിക്കൽ പ്രൊഫഷണലുകളെ തിരിച്ചറിയുന്നതിനുമായി സൈബരാബാദ് പൊലീസ് ആശുപത്രി രേഖകളും ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിച്ചുവരികയാണ്.
india
1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ന്‍ ബ്രെഡ് പാക്കറ്റില്‍ ഒളിപ്പിച്ച് കടത്തിയ നൈജീരിയന്‍ യുവതി അറസ്റ്റില്‍
മുംബൈയില്‍ നിന്നു ബംഗളൂരുവിലെത്തിയ ഒലാജിഡെ എസ്തര്‍ ഇയാനുവോളുവ (29) എന്ന യുവതിയെയാണ് ചൊവ്വാഴ്ച പിടികൂടിയത്.
ബംഗളൂരു: ബ്രെഡ് പാക്കറ്റിനുള്ളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ നൈജീരിയന്‍ യുവതിയെ ബംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നു ബംഗളൂരുവിലെത്തിയ ഒലാജിഡെ എസ്തര്‍ ഇയാനുവോളുവ (29) എന്ന യുവതിയെയാണ് ചൊവ്വാഴ്ച പിടികൂടിയത്.
2024-ല്‍ സ്റ്റുഡന്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഒലാജിഡെയുടെ ബാഗില്‍നിന്നാണ് ബ്രെഡുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കെയ്ന്‍ കണ്ടെത്തിയത്. ബംഗളൂരുവിലെ വര്‍ത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രേസ് ട്രസ്റ്റില്‍ താമസിച്ചിരുന്ന വിദേശ വനിത പ്രമുഖ വ്യക്തികള്‍ക്കുള്‍പ്പെടെ കൊക്കെയ്ന്‍ വിതരണം ചെയ്യുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.
ഏകദേശം 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ന്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. വിദ്യാര്‍ഥിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഒലാജിഡെ ഇന്ത്യയില്‍ ഒരു കോളജിലും ചേരാതെ മുംബൈയിലെ ഘാട്കോപ്പര്‍ (ഗാല നഗര്‍), അംബവാടി, നല്ലസൊപാര തുടങ്ങിയ പ്രദേശങ്ങളില്‍ താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
മുംബൈയിലെ സുഹൃത്തില്‍ നിന്നാണ് കൊക്കെയ്ന്‍ വാങ്ങിയതെന്നും ഇയാളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വിതരണം ചെയ്തിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതുവഴി ലഹരിമരുന്ന് വില്‍പ്പന നടത്തി നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്നാണ് കണ്ടെത്തല്‍.
ഒലാജിഡെയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വര്‍ത്തൂരിന് സമീപം നടത്തിയ തിരച്ചിലില്‍ ലഹരിമരുന്ന് ഏറ്റുവാങ്ങാനിരുന്ന ഒരു സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് നാടുകടത്തി.
ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2024-ല്‍ കര്‍ണാടകയില്‍ 4168 ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1833 പേര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ 2214 പേര്‍ വിചാരണ കാത്തിരിക്കുകയാണ്. 2025-ല്‍ കേസുകളുടെ എണ്ണം 5747 ആയി വര്‍ധിക്കുകയും 1079 പേര്‍ ശിക്ഷിക്കപ്പെടുകയും 3414 പേരുടെ വിചാരണ ആരംഭിക്കുകയും ചെയ്തു.
ഡിസംബര്‍ ആദ്യവാരത്തെ കണക്കുകള്‍ പ്രകാരം ബംഗളൂരുവില്‍ മാത്രം ലഹരിമരുന്നുമായി ബന്ധപ്പെട്ട് 1078 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52 വിദേശികള്‍ ഉള്‍പ്പെടെ 1543 പേരെയാണ് അറസ്റ്റ് ചെയ്തത്. 160 കോടി രൂപ വിലമതിക്കുന്ന 1446.75 കിലോഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു. ലഹരി കടത്തില്‍ പങ്കുണ്ടായിരുന്ന 300-ലധികം വിദേശ പൗരരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര നിയമസഭയെ അറിയിച്ചു.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര്‍ ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala1 day agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
News1 day agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര്‍ കൊല്ലപ്പെട്ടു
-
kerala2 days agoവളയാറിലെ ആളക്കൂട്ടക്കൊല കേരളത്തിന് അപമാനം -മുസ്ലീം ലീഗ്
-
News1 day agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
GULF2 days agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
-
kerala1 day agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
