Connect with us

News

ഹാലണ്ടിന്റെ ഇരട്ടഗോൾ; സിറ്റി, ലിവർപൂൾ, ആഴ്സനൽ ജയം – ചെൽസിക്ക് സമനില

ഗോൾ മെഷീൻ ഹെർലിങ് ഹാലണ്ടിന്റെ ഇരട്ടഗോളിന്റെ മികവിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ്ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.

Published

on

ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ എന്നിവർ ജയിച്ചപ്പോൾ ചെൽസി സമനിലയിൽ തളഞ്ഞു. ഗോൾ മെഷീൻ ഹെർലിങ് ഹാലണ്ടിന്റെ ഇരട്ടഗോളിന്റെ മികവിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ്ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.

മത്സരത്തിന്റെ 5-ാം, 69-ാം മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകൾ. 38-ാം മിനിറ്റിൽ ടിയാനി റൈൻഡേഴ്സ് ടീമിന്റെ മൂന്നാം ഗോൾ നേടി. ഈ ഗോളിനും വഴിയൊരുക്കിയത് ഹാലണ്ടായിരുന്നു. വിവിധ ചാമ്പ്യൻഷിപ്പുകളിലായി സിറ്റിയുടെ തുടർച്ചയായ ഏഴാം ജയമാണിത്.

ന്യൂകാസിലിന്റെ മൈതാനത്ത് രണ്ട് ഗോളിന് പിന്നിലായിരുന്ന ചെൽസി രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചെത്തി സമനില പിടിച്ചു. 4-ാം, 20-ാം മിനിറ്റുകളിൽ നിക്ക് വോൾട്ട്മേഡ് നേടിയ ഗോളുകളിലൂടെ ന്യൂകാസിൽ ലീഡ് നേടിയെങ്കിലും, 49-ാം മിനിറ്റിൽ റീസ് ജെയിംസും 66-ാം മിനിറ്റിൽ ജാവോ പെഡ്രോയും ഗോൾ കണ്ടെത്തി ചെൽസിയെ രക്ഷപ്പെടുത്തി.

എവർട്ടണിനെ അവരുടെ തട്ടകത്തിൽ ഒരു ഗോളിന് കീഴടക്കി ആഴ്സനൽ ഒന്നാം സ്ഥാനം നിലനിർത്തി. 27-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വിക്ടർ ഗ്യോക്കെറസാണ് വിജയഗോൾ നേടിയത്. ഡെക്ലാൻ റൈസ് എടുത്ത കോർണർ എവർട്ടൺ പ്രതിരോധ താരം ജേക്ക് ഒബ്രിയന്റെ കൈയിൽ തട്ടിയതിനെ തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്.

മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ 2–1ന് തോൽപ്പിച്ച് ലിവർപൂൾ ജയം സ്വന്തമാക്കി. രണ്ടാം പകുതിയിൽ അലക്സാണ്ടർ ഐസക് (56), ഹ്യൂഗോ എകിടികെ (66) എന്നിവർ ലിവർപൂളിനായി വലകുലുക്കി. 83-ാം മിനിറ്റിൽ റിച്ചാർലിസൺ ടോട്ടൻഹാമിനായി ആശ്വാസ ഗോൾ നേടി.

33-ാം മിനിറ്റിൽ വെർജിൽ വാൻ ഡൈക്കിനെ ഗുരുതരമായി ഫൗൾ ചെയ്തതിന് സാവി സിമോൺസ് ചുവപ്പ് കാർഡ് കണ്ടതോടെ ടോട്ടൻഹാം ഒരു മണിക്കൂറോളം പത്തുപേരുമായാണ് കളിച്ചത്.

ലീഗിൽ 17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റോടെ ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 37 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. ഒരു മത്സരം കുറച്ച് കളിച്ച ആസ്റ്റൺ വില്ല 33 പോയിന്റോടെ മൂന്നാമതാണ്. 29 പോയിന്റ് വീതമുള്ള ചെൽസിയും ലിവർപൂളുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

News

ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ഇസ്രാഈല്‍ ഒരുങ്ങുന്നു; ട്രംപുമായി നെതന്യാഹു ചര്‍ച്ച നടത്തും

ഇതുസംബന്ധിച്ച വിവരങ്ങള്‍ മുന്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പങ്കുവെക്കുമെന്നാണ് വിവരം.

Published

on

ഇറാനെതിരെ വീണ്ടും ആക്രമണം നടത്താന്‍ ഇസ്രാഈല്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ മുന്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പങ്കുവെക്കുമെന്നാണ് വിവരം.

ഇറാന്‍ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുകയും ഉല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് നെതന്യാഹുവിനെ വീണ്ടും ആക്രമണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം. ഇറാന്റെ മിസൈല്‍ ശേഷി മേഖലയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന വിലയിരുത്തലിലാണ് ഇസ്രാഈല്‍.

ഈ മാസം അവസാനം ഡോണള്‍ഡ് ട്രംപും നെതന്യാഹുവും ലാഗോ റിസോര്‍ട്ടില്‍ കൂടിക്കാഴ്ച നടത്തും. ഈ യോഗത്തില്‍ ഇറാനെതിരായ സൈനിക നടപടികളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ഉല്‍പാദനം ശക്തിപ്പെടുത്തുന്നതായ ഇസ്രാഈലിന്റെ വിലയിരുത്തലും ആക്രമണ നീക്കത്തിന് ആധാരമാകുന്നു.

ജൂണില്‍ ഇസ്രാഈലും ഇറാനും തമ്മില്‍ നടന്ന യുദ്ധം 12 ദിവസം നീണ്ടുനിന്നിരുന്നു. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ വധിച്ചതായും മിസൈല്‍ പദ്ധതിയുടെ വിതരണഉല്‍പാദന ശേഷിയുടെ വലിയൊരു ഭാഗം തകര്‍ത്തതായും യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് ഗുരുതര നാശനഷ്ടം വരുത്തിയതായും ഇസ്രാഈല്‍ അവകാശപ്പെട്ടു. യുദ്ധത്തിന്റെ അവസാന ദിവസങ്ങളില്‍ അമേരിക്കയും ഇടപെട്ടതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി.

ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 1,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു. തിരിച്ചടിയായി ഇറാന്‍ 500-ലധികം ബാലിസ്റ്റിക് മിസൈലുകളും ഏകദേശം 1,100 ഡ്രോണുകളും ഇസ്രാഈലിലേക്ക് വിക്ഷേപിച്ചു. ഈ ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെടുകയും 3,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഇസ്രാഈല്‍ ആരോഗ്യ ഉദ്യോഗസ്ഥരും ആശുപത്രികളും വ്യക്തമാക്കുന്നത്.

 

Continue Reading

kerala

നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് സൂര്യ

ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്താൻ സാധിക്കാതിരുന്ന സൂര്യ ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലെത്തി ആദരമർപ്പിച്ചു.

Published

on

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് തെന്നിന്ത്യൻ താരം സൂര്യ. ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്താൻ സാധിക്കാതിരുന്ന സൂര്യ ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലെത്തി ആദരമർപ്പിച്ചു.

കുഞ്ഞുനാൾ മുതൽ തന്നെ ശ്രീനിവാസന്റെ വലിയ ആരാധകനാണെന്ന് സൂര്യ പറഞ്ഞു. സിനിമയിൽ താൻ എത്തുന്നതിന് മുൻപേ അദ്ദേഹത്തിന്റെ സൃഷ്ടികൾ പിന്തുടർന്നിരുന്നുവെന്നും, കൊച്ചിയിൽ ഉണ്ടായിരുന്ന സമയത്താണ് വിയോഗവാർത്ത അറിഞ്ഞതെന്നും സൂര്യ പറഞ്ഞു. ഈ വാർത്ത ഏറെ വേദനയുണ്ടാക്കിയതായും, നേരിട്ട് വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.
“അദ്ദേഹത്തിന്റെ സംഭാവനകൾ, പഠിപ്പിച്ച കാര്യങ്ങൾ, എഴുത്ത് തുടങ്ങി സിനിമയ്ക്കായി അദ്ദേഹം നൽകിയതെല്ലാം എന്നും ഓർമ്മിക്കപ്പെടും. ആത്മാവിന് നിത്യശാന്തി നേരുന്നു,” സൂര്യ പറഞ്ഞു.

കണ്ടനാടുള്ള വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 10 മണിയോടെയാണ് ശ്രീനിവാസന്റെ സംസ്കാരം നടന്നത്. എറണാകുളം ടൗൺഹാളിൽ ഇന്നലെ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരും അന്തിമോപചാരം അർപ്പിച്ചിരുന്നു.

ഇന്നലെ രാവിലെ 8.30ഓടെയാണ് ശ്രീനിവാസന്റെ മരണം സ്ഥിരീകരിച്ചത്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യനില മോശമായത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

Continue Reading

kerala

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ സസ്പെൻഷൻ വൈകുന്നു

വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

Published

on

തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ സസ്പെൻഷൻ നടപടികൾ വൈകുന്നു. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇന്നലെയാണ് ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിൽ എത്തിയത്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് എന്നിവരുടെ ബന്ധുക്കളിലും സുഹൃത്തുക്കളിലും നിന്ന് കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ജയിൽ ആസ്ഥാനത്തെ ഡിഐജി സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ സസ്പെൻഷൻ ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശ രണ്ട് ദിവസം മുൻപ് വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. തുടർന്ന് ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ഫയൽ ശിപാർശയോടെ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അവിടെ നിന്ന് മുഖ്യമന്ത്രിയുടെ അനുമതിക്കായി കൈമാറുകയുമായിരുന്നു.

പരോൾ അനുവദിക്കുന്നതിനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ജയിലിനുള്ളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനും തടവുകാരുടെ പരോളിനുമായി കൈക്കൂലി വാങ്ങിയെന്ന പരാതികളും ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം.

ഗൂഗിൾ പേ വഴിയും നേരിട്ടുമായിരുന്നു പണമിടപാടുകൾ നടന്നതെന്നാണ് കണ്ടെത്തൽ. വിയൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റായി പ്രവർത്തിച്ചതെന്നും പണം ഈ ഉദ്യോഗസ്ഥൻ വഴിയാണ് സ്വീകരിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. സ്ഥലംമാറ്റത്തിനായി ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാംയുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാണ് കേസിൽ അന്വേഷണം നടത്തുന്നത്.

Continue Reading

Trending