News
ലുസൈലില്‍ വീണ്ടും ചരിത്ര നിമിഷം; മെസിയും യമാലും നേര്‍ക്കുനേര്‍
36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 2022 ലോകകപ്പില്‍ അര്‍ജന്റീനക്കായി ലയണല്‍ മെസി കിരീടം ഉയര്‍ത്തിയ ഈ സ്റ്റേഡിയം, വീണ്ടും ഒരു മഹാമത്സരത്തിന് സാക്ഷിയാകുകയാണ്.
ദോഹ: ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ രാജാക്കന്മാരും യൂറോപ്പില്‍ കരുത്ത് തെളിയിച്ചവരും നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമ പോരാട്ടത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം. 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 2022 ലോകകപ്പില്‍ അര്‍ജന്റീനക്കായി ലയണല്‍ മെസി കിരീടം ഉയര്‍ത്തിയ ഈ സ്റ്റേഡിയം, വീണ്ടും ഒരു മഹാമത്സരത്തിന് സാക്ഷിയാകുകയാണ്.
2026 മാര്‍ച്ച് 27ന് നടക്കുന്ന ഫൈനലിസിമയില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോ കപ്പ് ജേതാക്കളായ സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടല്‍. 2022ല്‍ മെസിയും സംഘവും ചരിത്രം കുറിച്ച ദോഹയിലെ വേദിയില്‍ വീണ്ടും നീലക്കുപ്പായക്കാര്‍ കിരീടം മുത്തമിടുമോ, അതോ മെസിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിന് യമാലിന്റെ നേതൃത്വത്തില്‍ സ്പെയിന് കിരീടം സ്വന്തമാക്കുമോ എന്നതാണ് സോക്കര്‍ ലോകത്തെ വലിയ കൗതുകം.
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും യുവതാരം ലാമിന് യമാലും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മത്സരം എന്ന പ്രത്യേകതയും ഇത്തവണത്തെ ഫൈനലിസിമക്കുണ്ട്. 2022ന് മുമ്പ് നടന്ന അവസാന ഫൈനലിസിമയില്‍ അന്നത്തെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലിയെ മെസി നയിച്ച അര്‍ജന്റീന തകര്‍ത്തിരുന്നു.
ലുസൈല്‍ സ്റ്റേഡിയത്തില്‍ വീണ്ടും ഒരു ചരിത്ര നിമിഷം പിറക്കുമോ എന്ന ആകാംക്ഷയിലാണ് ലോക ഫുട്ബോള്‍ ആരാധകര്‍.
News
ദില്ലിയില്‍ കനത്ത പുകമഞ്ഞ്; ദില്ലി-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി
യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ദില്ലി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ദില്ലി-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. വിദേശത്തു നിന്ന് ദില്ലി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത മലയാളി യാത്രക്കാരടക്കം പ്രതിസന്ധിയിലായി. ഇതിനു പിന്നാലെ യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. റീഫണ്ട് 7 ദിവസത്തിനകം നല്‍കുമെന്നും അറിയിച്ചു.
ദില്ലിയില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ദില്ലി വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകുന്നുണ്ട്. കനത്ത മുടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെയില്‍, വ്യോമ ഗതാഗതത്തെ മൂടല്‍മഞ്ഞ് ബാധിച്ചു. ദില്ലിയില്‍ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്. 382 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എക്യുഐ.
kerala
പാരഡി പാട്ടിനെതിരായ നടപടി: മെറ്റയ്ക്ക് കത്തയച്ച് വി.ഡി. സതീശന്
കോടതി നിര്‍ദേശമില്ലാതെ പാട്ട് നീക്കം ചെയ്തത് തെറ്റാണെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മെറ്റയ്ക്ക് കത്ത് നല്കി. കോടതി നിര്‍ദേശമില്ലാതെ പാട്ട് നീക്കം ചെയ്തത് തെറ്റാണെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ആവിഷ്കാര സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ലംഘിക്കുന്ന നടപടിയാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, പാരഡി പാട്ടില്‍ കേസെടുത്തത് വിവാദമാകുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലും തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചതായാണ് വിവരം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ഇടതുപക്ഷം തന്നെ പാരഡി പാട്ടില്‍ കേസെടുത്ത നടപടി ശരിയല്ലെന്ന അഭിപ്രായം പാര്‍ട്ടിയിലും മുന്നണിയിലുമുള്ള ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നിന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിത്തിരിപ്പിക്കാന്‍ പാരഡി കേസിന് കഴിയുമെന്ന കണക്കുകൂട്ടലാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിനുള്ളത്. വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി എന്ന നിലപാടിലൂടെ ശബരിമല വിശ്വാസികളുടെ പിന്തുണ നേടാനാകുമോ എന്ന ശ്രമവും സിപിഎം നടത്തുന്നതായി രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു.
പാരഡി ഗാനത്തില്‍ കേസെടുത്തത് പാരഡിയെക്കാള്‍ വലിയ തമാശയാണെന്ന് പ്രതിപക്ഷം പരിഹസിച്ചു.
kerala
സ്വര്‍ണവിലയില്‍ ഇടിവ്; ഗ്രാമിന് 60 രൂപ കുറഞ്ഞു
ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്.
കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപയായപ്പോള്‍ പവന് 98,400 രൂപയായി.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു. ട്രോയ് ഔണ്‍സിന് 23.20 ഡോളര്‍ കുറഞ്ഞ് 4,318.38 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 0.53 ശതമാനമാണ് ഇടിവ്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 16.70 ഡോളര്‍ കുറഞ്ഞ് 4,347.80 ഡോളറായി.
ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്ന് ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായിരുന്നു വില. ബുധനാഴ്ചയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. അന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു വില.
തിങ്കളാഴ്ച സ്വര്‍ണവില രണ്ടുതവണ ഉയര്‍ന്ന് പവന് ഒരു ലക്ഷം രൂപയുടെ തൊട്ടടുത്ത് എത്തുകയും ചെയ്തിരുന്നു. രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായപ്പോള്‍ പവന് 98,800 രൂപയായി. ഉച്ചക്ക് വീണ്ടും ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായി. ഇതാണ് എക്കാലത്തെയും ഉയര്‍ന്ന വില. എന്നാല്‍ ചൊവ്വാഴ്ച ശക്തമായ ഇടിവുണ്ടായി. അന്ന് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞ് ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായിരുന്നു വില.
-
kerala3 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News3 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
