Connect with us

kerala

നടിയെ ആക്രമിച്ച കേസ്: കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി വടിവാള്‍ സലീമും പ്രദീപും ഹൈക്കോടതിയില്‍

അഞ്ചാം പ്രതി വടിവാള്‍ സലീമും ആറാം പ്രതി പ്രദീപുമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. അഞ്ചാം പ്രതി വടിവാള്‍ സലീമും ആറാം പ്രതി പ്രദീപുമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

വിചാരണ കോടതി മതിയായ തെളിവുകളില്ലാതെയാണ് ശിക്ഷ വിധിച്ചതെന്നാണ് ഹരജിയിലെ വാദം. ബലാത്സംഗ കുറ്റത്തില്‍ ഒന്നാം പ്രതിയെ സഹായിച്ചിട്ടില്ലെന്നും, ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കില്ലെന്നും പ്രതികള്‍ ഹരജിയില്‍ വ്യക്തമാക്കുന്നു. ഹരജി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും.

അതേസമയം, കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്കാണ് ദിലീപ് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ട് തിരിച്ചുനല്‍കാനുള്ള തീരുമാനം.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ദിലീപ് പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നതാണ്. പാസ്പോര്‍ട്ട് തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ആഴ്ച കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

 

kerala

ഗർഭിണിയെ മർദ്ദിച്ച കേസ്: എറണാകുളം നോർത്ത് മുൻ എസ്‌എച്ച്ഒ പ്രതാപചന്ദ്രൻ സസ്പെൻഡ്

ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.

Published

on

കൊച്ചി: ഗർഭിണിയായ സ്ത്രീയെ മർദ്ദിച്ച സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ മുൻ എസ്‌എച്ച്ഒ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. നിലവിൽ അരൂർ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന പ്രതാപചന്ദ്രനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മുഖ്യമന്ത്രി നടപടിക്ക് നിർദേശം നൽകിയിരുന്നു.

2024 ജൂൺ 20ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി. കൊച്ചിയിൽ ഹോംസ്റ്റേ നടത്തുന്ന തൊടുപുഴ സ്വദേശിനിയായ ഷൈമോളിനാണ് പൊലീസ് മർദ്ദനമേറ്റത്. പൊതുസ്ഥലത്ത് മഫ്തിയിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ രണ്ടുപേരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഷൈമോളുടെ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ഭർത്താവിനെ പൊലീസ് കൊണ്ടുപോയതിനെ തുടർന്ന് ഗർഭിണിയായ ഷൈമോൾ കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി. കസ്റ്റഡിയുടെ കാരണം ചോദിച്ച് കരഞ്ഞുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് എസ്‌എച്ച്ഒ പ്രതാപചന്ദ്രൻ ഷൈമോളെ നെഞ്ചത്ത് തള്ളുകയും മുഖത്ത് അടിക്കുകയുമുണ്ടായതെന്ന് ആരോപണം. സംഭവസമയത്ത് ഷൈമോളുടെ കൈകളിൽ കുഞ്ഞുങ്ങളുണ്ടായിരുന്നു.

പരാതി നൽകിയപ്പോൾ യുവതിയാണ് എസ്‌എച്ച്ഒയെ മർദ്ദിച്ചതെന്ന തരത്തിൽ പൊലീസ് ആദ്യം കേസ് അവതരിപ്പിച്ചെങ്കിലും, ഒരു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കസ്റ്റഡി മർദ്ദന ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭ്യമായത്.

വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും, അന്വേഷണം പൂർത്തിയാകുന്നതോടെ തുടർനടപടികളിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Continue Reading

kerala

ഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ എസ്എച്ച്ഒ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സിപിഎമ്മിലെ ക്രിമിനല്‍ മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്.

ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പൊലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത് എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരും. പൊലീസിലെ ക്രിമിനലുകളെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും- അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

കൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി

മനയില്‍കുളങ്ങരയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിന്റ് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

Published

on

കൊല്ലം തിരുമുല്ലവാരത്ത് ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി. മനയില്‍കുളങ്ങരയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിന്റ് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. നാലുമാസം മുമ്പാണ് ഈ വീട്ടില്‍ അവസാനമായി ആളുകള്‍ വന്ന് പോയത്.

മധ്യവയസ്‌കനായ പുരുഷന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം. അസ്ഥികൂടത്തിന് മാസങ്ങള്‍ പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. വീടിരിക്കുന്ന വസ്തുവില്‍ തേങ്ങയിടാന്‍ വന്ന ആളാണ് അസ്ഥികൂടം കണ്ടത്. ഫോറന്‍സിക് സംഘവും കൊല്ലം വെസ്റ്റ് പൊലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending