Connect with us

india

ഉന്നാവോ ബലാത്സംഗക്കേസ്: അതിജീവിത രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

10 ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഇന്ന് വൈകിട്ടായിരുന്നു കൂടിക്കാഴ്ച.

Published

on

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസിലെ അതിജീവിത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 10 ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഇന്ന് വൈകിട്ടായിരുന്നു കൂടിക്കാഴ്ച. അതിജീവിതയെയും മാതാവിനെയും ഡല്‍ഹി പൊലീസ് വലിച്ചിഴച്ച സംഭവത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. ജര്‍മന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന ആവശ്യവും അതിജീവിത രാഹുലിനോട് ഉന്നയിച്ചു.

ബലാത്സംഗക്കേസില്‍ ബി.ജെ.പി മുന്‍ നേതാവായ കുല്‍ദീപ് സിങ് സെങ്കാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെയാണ് അതിജീവിത ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധം നടത്തിയത്. പ്രതിഷേധം ആരംഭിച്ച് മിനിറ്റുകള്‍ക്കകം അതിജീവിതയെയും അവരുടെ മാതാവിനെയും ഡല്‍ഹി പൊലീസ് അവിടെ നിന്ന് വലിച്ചിഴച്ച് മാറ്റിയിരുന്നു.

അതിജീവിതയ്ക്കെതിരായ പൊലീസ് നടപടിയെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ കൂട്ടബലാത്സംഗത്തിനിരയായ ഒരാളോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ജാമ്യം നല്‍കി അതിജീവിതകളെ കുറ്റവാളികളെ പോലെ കൈകാര്യം ചെയ്യുന്നത് എന്തുതരം നീതിയാണെന്നും അദ്ദേഹം ചോദിച്ചു. “നാം വെറും ഒരു മൃത സമ്പദ്‌വ്യവസ്ഥയായി മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിത സംഭവങ്ങളിലൂടെ ഒരു മൃത സമൂഹമായി മാറുകയാണ്” എന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ അന്ന് ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് സെങ്കാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ വിധിക്കപ്പെട്ടിരുന്നത്. പിന്നീട് റായ്ബറേലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സെങ്കാറിനും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തതോടെയാണ് ഇയാളെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയത്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചിരുന്നു. ഈ കേസില്‍ കുല്‍ദീപ് സിങ് സെങ്കാര്‍ ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. സെങ്കാറിന്റെ സഹോദരന്‍ അതുല്‍ സെങ്കാറും കേസിലെ പ്രതിയാണ്. പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ച ശേഷം വ്യാജ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിപ്പിച്ചുവെന്നതാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉന്നാവോ കേസ്: അതിജീവിതയുടെ മാതാവിന് നേരെയുള്ള അതിക്രമത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

ക്രൂര ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും ഇത്തരത്തിൽ പെരുമാറുന്നത് ന്യായമാണോയെന്ന് രാഹുൽ ഗാന്ധി എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചു.

Published

on

ന്യൂഡൽഹി: ഉന്നാവോ അതിജീവിതയുടെ മാതാവിന് നേരെയുണ്ടായ അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ക്രൂര ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും ഇത്തരത്തിൽ പെരുമാറുന്നത് ന്യായമാണോയെന്ന് രാഹുൽ ഗാന്ധി എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചു.

നീതിക്കായി ശബ്ദമുയർത്തിയതാണോ അവർ ചെയ്ത തെറ്റെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഇരയായ പെൺകുട്ടി ഭയത്തോടെ ജീവിക്കുകയും നിരന്തരം അതിക്രമത്തിനിരയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, കുറ്റക്കാരനായ മുൻ ബിജെപി എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചത് തീർത്തും നിരാശാജനകവും ലജ്ജാകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പീഡകനു ജാമ്യവും ഇരയെ കുറ്റവാളിയെ പോലെ കൈകാര്യം ചെയ്യുന്നതും ഏത് തരത്തിലുള്ള നീതിയാണെന്നും രാഹുൽ ചോദിച്ചു.

“നമ്മുടേത് ചത്ത സമ്പദ് വ്യവസ്ഥ മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിത സംഭവങ്ങളിലൂടെ ചത്ത സമൂഹമായി മാറുകയാണ്. ഒരു ജനാധിപത്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ ശബ്ദമുയർത്തുന്നത് അവകാശമാണ്. അതിനെ അടിച്ചമർത്തുന്നത് കുറ്റമാണ്. ഇരയ്ക്ക് ബഹുമാനവും സുരക്ഷയും നീതിയുമാണ് വേണ്ടത്; നിസ്സഹായതയും ഭയവും അനീതിയുമല്ല,” രാഹുൽ ഗാന്ധി വ്യക്തമാക്കി.

പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിങ് സെൻഗാറിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ അതിജീവിതയും മാതാവും ഡൽഹിയിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും അതിജീവിതയുടെ മാതാവിന് നേരെ അതിക്രമമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. പെൺകുട്ടിയെ തടങ്കലിലാക്കിയിരിക്കുകയാണെന്ന് അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

india

വസൈ കോട്ടയിൽ ചട്ടലംഘനം: ഷൂട്ടിങിനിടെ പുരാതന അടുപ്പ് കത്തിച്ചു, നിർമാണക്കമ്പനിക്കെതിരെ കേസ്

ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആരംഭ് എന്റർടൈൻമെന്റിനെതിരെ നടപടി സ്വീകരിച്ചത്.

Published

on

മുംബൈ: ഷൂട്ടിങിനിടെ മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ വസൈ കോട്ടയ്ക്കകത്തെ പുരാതന അടുപ്പ് കത്തിച്ചതിന് നിർമാണക്കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആരംഭ് എന്റർടൈൻമെന്റിനെതിരെ നടപടി സ്വീകരിച്ചത്.

ഡിസംബർ 18, 19 തീയതികളിൽ കോട്ടയ്ക്കകത്ത് ചിത്രീകരണം നടത്താൻ എല്ലാ വ്യവസ്ഥകളും പാലിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിൽ നിർമാണക്കമ്പനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഷൂട്ടിങിനിടെ പുരാതനമായ അടുപ്പ് നിർമാണക്കമ്പനിയിലെ ജീവനക്കാരൻ കത്തിച്ചതായി കണ്ടെത്തി. ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആർകിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

1184-ൽ യാദവ രാജവംശമാണ് വസൈ കോട്ടയുടെ ആദ്യ നിർമ്മാണം നടത്തിയത്. പിന്നീട് അറബിക്കടലിൽ തങ്ങളുടെ മേൽക്കൈ സ്ഥാപിക്കുന്നതിനായി 17-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കോട്ടയെ ഇന്നത്തെ രൂപത്തിൽ വികസിപ്പിച്ചു. നിലവിൽ വസൈ കോട്ട ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.

Continue Reading

india

അസമില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര്‍ മരിച്ചു; രണ്ട് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം

സംഘർഷം വ്യാപിക്കാതിരിക്കാൻ കർബി ആംഗ്ലോങ്, പടിഞ്ഞാറൻ കർബി ആംഗ്ലോങ് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.

Published

on

ഗുവാഹത്തി: അസമിലെ കർബി ആംഗ്ലോങ് മേഖലയിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ കർബി ആംഗ്ലോങ്, പടിഞ്ഞാറൻ കർബി ആംഗ്ലോങ് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണങ്ങളിൽ നിരവധി വീടുകൾക്ക് തീയിടുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്നത് തടയാനും പൊതുമുതൽ നശിപ്പിക്കുന്നത് ഒഴിവാക്കാനും പൊലീസിന് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു.

രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക വിവരം. അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. അസം പൊലീസിനൊപ്പം അർദ്ധസൈനിക വിഭാഗവും പ്രദേശത്ത് എത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിവിധ സമുദായ നേതാക്കളുമായി ജില്ലാ ഭരണകൂടം ചർച്ചകൾ നടത്തിവരികയാണ്. സ്ഥിതിഗതികൾ വിലയിരുത്തി വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Continue Reading

Trending