Connect with us

india

നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ

ഗുജറാത്തിലെ ഗാന്ധിനഗറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

Published

on

കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ പൊലീസ് ഉദ്യോഗസ്ഥ വെടിവച്ച് വീഴ്ത്തി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

നാല് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായ റാം യാദവി (40)നെയാണ് സെക്ഷന്‍ 21 പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ലതാ ദേശായി വെടിവച്ചത്. രക്ഷപെടാന്‍ ശ്രമിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥ കാലിന് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. നിര്‍മാണത്തൊഴിലാളിയായ അമ്മയ്‌ക്കൊപ്പം രാത്രി ഷെഡ്ഡില്‍ ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ യാദവ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സെക്ടര്‍ 24ലെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചു.

പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ യാദവിനെ സെക്ടര്‍ 25ലെ ഒരു ഗ്രാമത്തില്‍നിന്ന് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ലത ദേശായി പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച പ്രതി പൊലീസുകാരെ പിടിച്ചുതള്ളി ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ താന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതി നില്‍ക്കാന്‍ തയാറായില്ല. ഏകദേശം 30 അടി അകലെയായിരിക്കെ താന്‍ മൂന്ന് റൗണ്ട് വെടിവച്ചതായും ഒരു ബുള്ളറ്റ് ഇയാളുടെ കാലില്‍ കൊണ്ടതായും ഉദ്യോഗസ്ഥ കൂട്ടിച്ചേര്‍ത്തു.

india

ട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന

പുതുക്കിയ നിരക്ക് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും.

Published

on

ട്രെയിന്‍ യാത്ര ടിക്കറ്റ് നിരക്ക് ഇന്ത്യന്‍ റെയില്‍വെ വര്‍ധിപ്പിച്ചു. ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് മാറ്റത്തിലൂടെ റെയില്‍വെ പ്രതീക്ഷിക്കുന്നത്. പുതുക്കിയ നിരക്ക് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും.

പുതുക്കിയ നിരക്ക് അനുസരിച്ച് ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ അധികമായി നല്‍കണം. മെയില്‍/എക്‌സ്പ്രസ് നോണ്‍എസി, എസി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസ അധികമായി നല്‍കണം. 215 കിലോമീറ്ററില്‍ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ല. 500 കിലോമീറ്റര്‍ ദൂരമുള്ള നോണ്‍എസി യാത്രക്കാര്‍ക്ക് 10 രൂപ അധികമായി നല്‍കണം. സബര്‍ബനിലെ നിരക്കും പ്രതിമാസ സീസണ്‍ ടിക്കറ്റുകളുടെ നിരക്കും വര്‍ദ്ധിപ്പിക്കാത്തത് സ്ഥിരം യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കും.

നിരക്ക് വര്‍ധനവ് ഇങ്ങനെ

സബര്‍ബന്‍ ട്രെയിന്‍, പ്രതിമാസ സീസണ്‍ ടിക്കറ്റ് നിരക്ക് മാറ്റമില്ല

215 കിലോമീറ്റര്‍ വരെ ഓര്‍ഡിനറി ക്ലാസ് മാറ്റമില്ല

215 കിലോമീറ്ററില്‍ കൂടുതല്‍ ഓര്‍ഡിനറി ക്ലാസ് കിലോമീറ്ററിന് 1 പൈസ

മെയില്‍/എക്‌സ്പ്രസ് നോണ്‍ എസി ക്ലാസ് കിലോമീറ്ററിന് 2 പൈസ

മെയില്‍/എക്‌സ്പ്രസ് എസി ക്ലാസ് കിലോമീറ്ററിന് 2 പൈസ

നോണ്‍ എസി 500 കിലോമീറ്റര്‍ യാത്ര 10 രൂപ

Continue Reading

india

അമ്മയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു

ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളിയുടെ മകനായ അഞ്ച് വയസുകാരന്‍ സാഹില്‍ കതാരയാണ് മരിച്ചത്.

Published

on

ഗുജറാത്തില്‍ അമ്മയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഇന്ന് രാവിലെയാണ് സംഭവം. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളിയുടെ മകനായ അഞ്ച് വയസുകാരന്‍ സാഹില്‍ കതാരയാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ പുലിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്ഥലത്ത് വനംവകുപ്പ് സംഘം പരിശോധന നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാവിലെ ഒമ്പതോടെ, മാതാവിന്റെ കൂടെ പോവുകയായിരുന്നു കുട്ടി. സാഹില്‍ പിന്നിലായതോടെ അടുത്തുള്ള പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന പുലി ചാടിപ്പിടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സെര്‍വേറ്റര്‍ പ്രതാപ് ചന്ദു പറഞ്ഞു.

ഏറെ നേരം നീണ്ട തിരച്ചിലിനൊടുവില്‍ ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് ബോധരഹിതനായി കിടക്കുന്ന കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

Continue Reading

india

കാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്‍’ ആരംഭിച്ചു

കാശ്മീരിലെ ഏറ്റവും കഠിനമായ 40 ദിവസത്തെ ശൈത്യകാലമായ ‘ചില്ലൈ കലാന്‍’ ഇന്ന് ആരംഭിച്ചു.

Published

on

ശ്രീനഗര്‍: ഭൂമിയിലെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന കാശ്മീര്‍ താഴ്വരകളില്‍ മൂന്ന് മാസത്തോളമായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയെത്തി. ഇതോടെ കാശ്മീരിലെ ഏറ്റവും കഠിനമായ 40 ദിവസത്തെ ശൈത്യകാലമായ ‘ചില്ലൈ കലാന്‍’ ഇന്ന് ആരംഭിച്ചു. താഴ്വരയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയും സമതല മേഖലകളില്‍ കനത്ത മഴയുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേഘാവൃതമായ കാലാവസ്ഥയെ തുടര്‍ന്ന് രാത്രികാല താപനിലയില്‍ നേരിയ വര്‍ധനവുണ്ടായി. ശ്രീനഗറില്‍ കുറഞ്ഞ താപനില 4 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തിയപ്പോള്‍ ഗുല്‍മാര്‍ഗില്‍ മൈനസ് 1.5 ഡിഗ്രിയും പഹല്‍ഗാമില്‍ മൈനസ് 2.8 ഡിഗ്രിയുമാണ് താപനില.

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പ്രധാന മലയോര പാതകളില്‍ ഗതാഗതം തടസ്സപ്പെട്ടു. സോജില പാസില്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ചതോടൊപ്പം കൂപ്‌വാരയിലെ സാദ്‌ന ടോപ്പ്, ബന്ദിപ്പോരയിലെ റസ്ദാന്‍ പാസ്, അനന്ത്‌നാഗിലെ സിന്തന്‍ പാസ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

മൂന്ന് മാസമായി വരണ്ട കാലാവസ്ഥ മൂലം അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടിയിരുന്ന പൊടിപടലങ്ങള്‍ക്ക് മഞ്ഞുവീഴ്ച താല്‍ക്കാലിക ആശ്വാസമായി. ഇതോടെ വായു ഗുണനിലവാരത്തില്‍ മെച്ചം ഉണ്ടാകുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് ആശ്വാസമാകുകയും ചെയ്തു.

‘ചില്ലൈ കലാന്‍’ കാലയളവില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ലഭിക്കുന്ന കനത്ത മഞ്ഞുവീഴ്ചയാണ് കാശ്മീരിലെ നദികളും അരുവികളും വേനല്‍ക്കാലത്ത് വറ്റാതെ നിലനില്‍ക്കാന്‍ സഹായിക്കുന്നത്. പര്‍വ്വതങ്ങളിലെ ജലസംഭരണികള്‍ മഞ്ഞുകൊണ്ട് നിറയുന്നത് കൃഷിക്കും ശുദ്ധജല ലഭ്യതയ്ക്കും ഏറെ പ്രാധാന്യമുള്ളതാണ്.

ക്രിസ്മസ്–പുതുവത്സര കാലയളവില്‍ മഞ്ഞുവീഴ്ചയില്ലാത്തതിനാല്‍ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലാകുമോയെന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും ഇന്നത്തെ മഞ്ഞുവീഴ്ച സഞ്ചാരികള്‍ക്ക് പുതുമയുള്ള ഉണര്‍വ് നല്‍കി. ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.

Continue Reading

Trending