india
ജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന്‍ എംപി
വിബി-ജി റാം ജി ബില്‍ അവതരിപ്പിച്ച നടപടിക്കെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി ഹാരിസ് ബീരാന്‍ എം.പി
രണ്ട് പതിറ്റാണ്ടിലേറെയായി ഗ്രാമീണ മേഖലയുടെ കരുത്തായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കി പകരം വികസിത് ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) അഥവാ വിബി-ജി റാം ജി ബില്‍ അവതരിപ്പിച്ച നടപടിക്കെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി ഹാരിസ് ബീരാന്‍ എം.പി. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ നീണ്ടുനിന്ന നാടകീയമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുസ്ലിം ലീഗ് പ്രതിനിധിയായ ഹാരിസ് ബീരാന്‍ ബില്ലിലെ അപകടകരമായ വ്യവസ്ഥകള്‍ അക്കമിട്ട് നിരത്തിയത്. തൊഴിലുറപ്പ് പദ്ധതിയെ ഒരു ‘അവകാശ’ അധിഷ്ഠിത നിയമത്തില്‍ നിന്നും വെറും ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായി തരംതാഴ്ത്തുന്നത് രാജ്യത്തെ ദരിദ്രരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബില്ലിന്റെ സാമ്പത്തിക ഘടനയില്‍ വരുത്തിയ മാറ്റമാണ് എം.പി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. പഴയ നിയമപ്രകാരം തൊഴിലാളികളുടെ വേതനം പൂര്‍ണ്ണമായും (100%) കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍, പുതിയ ബില്ലില്‍ ഇത് കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തില്‍ പങ്കിടണമെന്നാണ് വ്യവസ്ഥ. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങള്‍ക്ക് മേല്‍ ഇത്ര വലിയ ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് സഹകരണ ഫെഡറലിസത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
india
എസ്‌ഐആര്‍; ഗുജറാത്തില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 73 ലക്ഷം പേര്‍ പുറത്ത്
73.73 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ഹരീത് ശുക്ല പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) വെള്ളിയാഴ്ച ഗുജറാത്തിലെ വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്രമായ പുനരവലോകനത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഗുജറാത്തിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഏകദേശം 74 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടു, മൊത്തം വോട്ടര്‍മാരുടെ എണ്ണം നേരത്തെ 5.08 കോടിയില്‍ നിന്ന് 4.34 കോടിയായി കണക്കാക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 73.73 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ഹരീത് ശുക്ല പറഞ്ഞു.
കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് 5,08,43,436 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ‘എസ്‌ഐആര്‍ പ്രചാരണ വേളയില്‍, കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് മൊത്തം 73,73,327 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടു,’ ശ്രീ. ശുക്ല പറഞ്ഞു.
കരട് വോട്ടര്‍ പട്ടികയില്‍ താഴെപ്പറയുന്ന വിഭാഗങ്ങളിലെ വോട്ടര്‍മാരുടെ പേരുകള്‍ ഇല്ലാതാക്കി – മരിച്ച വോട്ടര്‍മാര്‍ (18,07,278), ഹാജരാകാത്ത വോട്ടര്‍മാര്‍ (9,69,662), സ്ഥിരമായി കുടിയേറിയ വോട്ടര്‍മാര്‍ (40,25,553), രണ്ടിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ (3,81,470), മറ്റുള്ളവ (1,49 ഓഫീസുകളില്‍ നിന്ന്)
നവംബര്‍ നാലിന് ഗുജറാത്തില്‍ ആരംഭിച്ച എസ്‌ഐആര്‍ ഡിസംബര്‍ 14ന് അവസാനിച്ചു. കരട് റോളുകള്‍ പ്രസിദ്ധീകരിച്ച ശേഷം, അവ സംബന്ധിച്ച എതിര്‍പ്പുകളും ക്ലെയിമുകളും ജനുവരി 18 വരെ അധികാരികള്‍ക്ക് സമര്‍പ്പിക്കാമെന്ന് ECI നേരത്തെ അറിയിച്ചു. ഒക്ടോബര്‍ 27-ന് ആരംഭിച്ച സംസ്ഥാനവ്യാപക പ്രചാരണത്തിന്റെ പരിശോധനാ ഘട്ടം 33 ജില്ലകളിലും 182 നിയമസഭാ മണ്ഡലങ്ങളിലും പൂര്‍ത്തിയാക്കിയതായി കമ്മീഷന്‍ അറിയിച്ചു.
Cricket
ഏഷ്യ കപ്പ്; ശ്രീലങ്കയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ദുബൈയില്‍ നടന്ന സെമിയില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. മഴ കാരണം മത്സരം 20 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 12 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 139 റണ്‍സെടുത്തു. അതേസമയം ഫൈനലില്‍ ഇന്ത്യ പാകിസ്താനെയാണ് നേരിടാനുള്ളത്.
മലയാളി താരം ആരോണ്‍ ജോര്‍ജിന്റെയും വിഹാന്‍ മല്‍ഹോത്രയുടെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ വിജയത്തിലേക്ക് എത്തിച്ചത്. ആരോണ്‍ 49 പന്തില്‍ 58 റണ്‍സും മല്‍ഹോത്ര 45 പന്തില്‍ 61 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ആയുഷ് മാത്രെയും (എട്ടു പന്തില്‍ ഏഴ്) വൈഭവ് സൂര്യവംശിയും (ആറു പന്തില്‍ ഒമ്പത്) വേഗത്തില്‍ മടങ്ങിയിരുന്നു. മൂന്നാം വിക്കറ്റില്‍ ആരോണും മല്‍ഹോത്രയും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ആദ്യംതന്നെ പാളി. 28 റണ്‍സെടുക്കുന്നതിനിടെ ടീമിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ദുല്‍നിത് സിഗേര (1), വിരാന്‍ ചാമുദിത (19), കാവിജ ഗാമേജ് (2) എന്നിവരാണ് പുറത്തായത്. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിമത് ദിന്‍സാരയും ചാമികയും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. പിന്നാലെ 29 പന്തില്‍ 32 റണ്‍സെടുത്ത ദിന്‍സാര പുറത്തായി. കിത്മ വിതനപതിരണ (7), ആദം ഹില്‍മി (1) എന്നിവരും പുറത്തായതോടെ ശ്രീലങ്ക ആറിന് 84 എന്ന നിലയിലേക്ക് വീണു.
ഏഴാം വിക്കറ്റില്‍ സെത്മിക സെനവിരത്നെയുമായി ചേര്‍ന്ന് സ്‌കോര്‍ 130 കടത്തി. ചാമിക 42 റണ്‍സെടുത്തും സെനവിരത്‌നെ 30 റണ്‍സെടുത്തും പുറത്തായി. പിന്നാലെ ശ്രീലങ്കയുടെ ഇന്നിങ്‌സ് എട്ടിന് 138 റണ്‍സില്‍ പൂര്‍ത്തിയായി. ഇന്ത്യക്കായി ഹെനില്‍ പട്ടേലും കനിഷ്‌ക് ചൗഹാനും രണ്ട് വീതം വിക്കറ്റെടുത്തു.
india
സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ വൻ സാമ്പത്തിക തട്ടിപ്പ്; ബംഗളൂരു ബ്രാഞ്ചിൽനിന്ന് 80 കോടിയോളം രൂപ കാണാതായി
ബംഗളൂരുവിലെ എം.ജി റോഡ് ബ്രാഞ്ചിലെ സമ്പന്ന ഉപഭോക്താക്കളുടേതായി ഏകദേശം 80 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷമായെന്നാണ് കണ്ടെത്തൽ.
മുംബൈ: ഇന്ത്യയിലെ ബഹുരാഷ്ട്ര സ്വകാര്യ ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ കാണാതായതായി റിപ്പോർട്ട്. ബംഗളൂരുവിലെ എം.ജി റോഡ് ബ്രാഞ്ചിലെ സമ്പന്ന ഉപഭോക്താക്കളുടേതായി ഏകദേശം 80 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷമായെന്നാണ് കണ്ടെത്തൽ.
ഒരു ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നുള്ള 2.7 കോടി രൂപ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെയാണ് വൻ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ നിരവധി ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി വ്യക്തമായി.
സംഭവത്തിൽ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരായ നക്ക കിഷോർ കുമാർ (40) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ബംഗളൂരു കോടതി റിമാൻഡ് ചെയ്തു. വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പിലേക്കാണ് കേസ് നീങ്ങുന്നതെന്ന് വിലയിരുത്തിയതോടെ അന്വേഷണം ബംഗളൂരു സിറ്റി പൊലീസിൽ നിന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് (സി.ഐ.ഡി) കൈമാറിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
നവംബർ പകുതിയോടെയാണ് സംഭവം പുറത്തുവന്നത്. അന്വേഷണം ഊർജിതമാണെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് അധികൃതർ വ്യക്തമാക്കി. തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ബാങ്ക് അറിയിച്ചു.
സ്ഥിരനിക്ഷേപത്തിനായി ഉപഭോക്താക്കൾ നൽകിയ പണം വ്യാജ ഒപ്പിട്ട രേഖകൾ ഉപയോഗിച്ച് ആർ.ടി.ജി.എസ് വഴി പ്രതി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ട് കോടി രൂപയുടെയും 50 ലക്ഷം, 25 ലക്ഷം രൂപയുടെയും ചെക്ക് ലീഫുകളാണ് ഉപഭോക്താക്കൾ നൽകിയിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതുവരെ അഞ്ച് ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ട്.
സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളുടേതാണ് നഷ്ടപ്പെട്ട പണമെന്നും ഇതോടെ അവർ വലിയ ആശങ്കയിലാണെന്നും ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. നഷ്ടപ്പെട്ട മുഴുവൻ തുകയും ഉപഭോക്താക്കൾക്ക് തിരികെ നൽകുമെന്ന് ബാങ്ക് ഉറപ്പ് നൽകിയതായും പൊലീസ് അന്വേഷണത്തിനും ആഭ്യന്തര അന്വേഷണത്തിനും ബാങ്ക് പൂർണ സഹകരണം നൽകുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
kerala2 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
-
kerala2 days agoവഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
-
kerala2 days ago‘ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ…; കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി
-
News3 days agoഅന്ന് പൊന്നിന് വില ഇന്ന് ആര്‍ക്കും വേണ്ട; ഐപിഎൽ താരലേലത്തിൽ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായ്ക്ക് കനത്ത നിരാശ
-
india2 days agoഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ
