News
ലണ്ടനില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം: ഗ്രെറ്റ തുന്‍ബര്‍ഗ് അറസ്റ്റില്‍; ഭീകരവിരുദ്ധ നിയമപ്രകാരം കേസ്
ഇന്ന് രാവിലെ ഫെന്‍ചര്‍ച്ച് സ്ട്രീറ്റിലെ ആസ്പന്‍ ഇന്‍ഷുറന്‍സ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സിറ്റി ഓഫ് ലണ്ടന്‍ പോലീസ് ഗ്രെറ്റയെ കസ്റ്റഡിയിലെടുത്തത്.
ലണ്ടന്‍: ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തിനിടെ പ്രശസ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെ (22) ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഫെന്‍ചര്‍ച്ച് സ്ട്രീറ്റിലെ ആസ്പന്‍ ഇന്‍ഷുറന്‍സ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സിറ്റി ഓഫ് ലണ്ടന്‍ പോലീസ് ഗ്രെറ്റയെ കസ്റ്റഡിയിലെടുത്തത്.
ജയിലില്‍ നിരാഹാര സമരം നടത്തുന്ന ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ‘പ്രിസണേഴ്‌സ് ഫോര്‍ ഫലസ്തീന്‍’ എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ”ഫലസ്തീന്‍ ആക്ഷന്‍ തടവുകാരെ ഞാന്‍ പിന്തുണയ്ക്കുന്നു, വംശഹത്യയെ എതിര്‍ക്കുന്നു” എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചതിനാണ് ഗ്രെറ്റയെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിരോധിത സംഘടനയായ ‘ഫലസ്തീന്‍ ആക്ഷന്‍’നെ പിന്തുണച്ചുവെന്നാരോപിച്ചാണ് ഗ്രെറ്റയ്ക്കെതിരെ നടപടി സ്വീകരിച്ചത്. ബ്രിട്ടന്റെ ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പ് 13 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇസ്രാഈല്‍ പ്രതിരോധ കമ്പനികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയെന്നാരോപണത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ബ്രിട്ടീഷ് സര്‍ക്കാര്‍ ‘ഫലസ്തീന്‍ ആക്ഷന്‍’നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഇസ്രാഈലി ആയുധ നിര്‍മ്മാതാക്കളായ എല്‍ബിറ്റ് സിസ്റ്റംസുമായി ആസ്പന്‍ ഇന്‍ഷുറന്‍സിന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കമ്പനിക്കെതിരെ പ്രതിഷേധം ശക്തമായത്. ഗ്രെറ്റ സ്ഥലത്തെത്തുന്നതിന് മുന്‍പ് കെട്ടിടത്തിന് നേരെ ചുവന്ന പെയിന്റ് ഒഴിക്കുകയും ചുറ്റിക ഉപയോഗിച്ച് കേടുപാടുകള്‍ വരുത്തുകയും ചെയ്ത രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രിട്ടനിലെ ഭീകരവിരുദ്ധ നിയമങ്ങളെ ”അസംബന്ധം” എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റയുടെ അഭിഭാഷകന്‍ രാജ് ഛദ പ്രതികരിച്ചു. സമാനമായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിന് കഴിഞ്ഞ വര്‍ഷവും നിരവധി പേരെ ഇതേ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്തിരുന്നു. 2023-ല്‍ ലണ്ടനില്‍ നടന്ന എണ്ണ-വാതക വിരുദ്ധ പ്രതിഷേധത്തിനിടെ ഗ്രെറ്റയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കോടതി അവരെ കുറ്റവിമുക്തയാക്കിയിരുന്നു
india
രാജസ്ഥാനിലെ ജാലോർ ജില്ലയിൽ 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോൺ വിലക്ക്
ജനുവരി 26 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഒരു പഞ്ചായത്തിൽ 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 26 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു. വിവാഹങ്ങൾ, പൊതുപരിപാടികൾ, അയൽവാസികളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൈവശം വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സാധാരണ കീപ്പാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാണ് അനുമതി.
ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ തീരുമാനം എടുത്തത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, സ്കൂൾ വിദ്യാർഥിനികൾക്ക് വീടിനുള്ളിൽ മാത്രം ഫോൺ ഉപയോഗിക്കാനാണ് അനുവാദം. വീടിനു പുറത്തേക്ക് സ്മാർട്ട്‌ഫോൺ കൊണ്ടുപോകാൻ അനുവദിക്കില്ല.
സ്ത്രീകൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകൾ കുട്ടികൾ ഉപയോഗിക്കുന്നതിനെ തുടർന്ന് അവരുടെ കണ്ണുകൾക്ക് ദോഷമുണ്ടാകുമെന്ന ആശങ്കയാണ് വിലക്കിന് പിന്നിലെ പ്രധാന കാരണമെന്നാണ് ഗ്രാമവാസികളുടെ വിശദീകരണം. കൂടാതെ, കുടുംബങ്ങളിൽ അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാനും ഈ നിയന്ത്രണം സഹായിക്കുമെന്ന വിശ്വാസവും അവർ പങ്കുവെക്കുന്നു.
എന്നാൽ, സ്ത്രീകളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തെയും അടിസ്ഥാന അവകാശങ്ങളെയും നേരിട്ട് ബാധിക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ ചർച്ചകളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. സാങ്കേതിക വിദ്യയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം നിയന്ത്രിക്കുന്ന ഇത്തരം നടപടികൾ സാമൂഹിക പിന്നാക്കാവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന ആശങ്കയും വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്.
kerala
എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കി
നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിൽ നിന്ന് 24.08 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു. ഖേൽകർ അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക ഇൻറൻസീവ് റിവിഷൻ (എസ്.ഐ.ആർ) കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. https://voters.eci.gov.in എന്ന ലിങ്ക് വഴിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലൂടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet മൊബൈൽ ആപ്പ് വഴിയും വോട്ടർമാർക്ക് കരട് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.
നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിൽ നിന്ന് 24.08 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു. ഖേൽകർ അറിയിച്ചു. ഇത് ആകെ വോട്ടർമാരുടെ 8.65 ശതമാനമാണ്. പുതുക്കിയ കരട് പട്ടികയിൽ 2,54,42,352 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.
മരിച്ചവർ, സ്ഥലംമാറിപ്പോയവർ, ഇരട്ട വോട്ടുള്ളവർ, കണ്ടെത്താൻ കഴിയാത്തവർ തുടങ്ങിയ വിഭാഗങ്ങളിലുളള 24,08,503 പേരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങൾ നേരത്തെ തന്നെ കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നതായും അധികൃതർ അറിയിച്ചു.
കരട് പട്ടികയുടെ പകർപ്പ് ജില്ലാ കളക്ട്രേറ്റുകൾ മുഖേന വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിൽ അല്ലെങ്കിൽ എപിക് നമ്പർ നൽകി പട്ടിക പരിശോധിക്കാം. ബൂത്ത് തലത്തിലുള്ള പി.ഡി.എഫ് പട്ടികയും ഡൗൺലോഡ് ചെയ്യാൻ സൗകര്യമുണ്ട്.
കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ചൊവ്വാഴ്ച മുതൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം. ജനുവരി 22 വരെയാണ് സമയപരിധി. പേരുകൾ നീക്കം ചെയ്യുന്നതിനും പരാതികൾ നൽകാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർക്കാണ് എന്യൂമറേഷൻ ഫോം വിതരണം ചെയ്തത്. ഇതിൽ 2.54 കോടി പേർ ഫോം പൂരിപ്പിച്ച് തിരികെ നൽകി. ഇവരുടെ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്യൂമറേഷൻ ഘട്ടത്തിൽ ഫോം സമർപ്പിക്കാൻ കഴിയാത്ത ‘കണ്ടെത്താനാകാത്തവരുടെ’ പട്ടികയിലുള്ളവർക്ക് ഡിക്ലറേഷനും ഫോം 6ഉം നൽകി എസ്.ഐ.ആറിന്റെ ഭാഗമാകാൻ അവസരമുണ്ട്. മതിയായ വിവരങ്ങൾ നൽകാത്തവർക്കായി ഇ.ആർ.ഒമാർ നോട്ടീസ് നൽകും. മൂന്ന് തലത്തിലുള്ള ഹിയറിങ് പൂർത്തിയാക്കിയ ശേഷമേ ഒരു വോട്ടറെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയുള്ളൂ.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം 6, പ്രവാസി വോട്ടർമാർക്ക് ഫോം 6A, പേര് ഒഴിവാക്കാൻ ഫോം 7, സ്ഥലംമാറ്റത്തിന് ഫോം 8 എന്നിവ ഉപയോഗിച്ച് അപേക്ഷ നൽകാം. എല്ലാ ഫോമുകളും ഓൺലൈനിലും ബി.എൽ.ഒമാർ മുഖേനയും ലഭ്യമാണെന്ന് കമ്മീഷണർ അറിയിച്ചു.
ഇ.ആർ.ഒമാരുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനുള്ളിൽ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. ജില്ലാ കളക്ടറുടെ തീരുമാനത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലും അപ്പീൽ സമർപ്പിക്കാം.
ഓരോ വോട്ടരും തങ്ങളുടെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അഭ്യർത്ഥിച്ചു.
kerala
കൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ആയി ഷൈനി മാത്യുവും, ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു
2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി നഗരസഭയിലേക്ക് ഡിസംബര്‍ 26ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളായി ശ്രീമതി വി കെ മിനി മോളെയും ശ്രീ ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ആയി ഷൈനി മാത്യുവും, ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു
-
kerala1 day agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala1 day agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
