Auto
ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയുടെ കുതിപ്പ്: 5 വർഷത്തിൽ 2.5 ലക്ഷം ഇ.വികൾ, നാഴികക്കല്ലായി നെക്‌സോൺ ഇ.വി
2020ൽ നെക്‌സോൺ ഇ.വി പുറത്തിറക്കിയതിനു പിന്നാലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2.5 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്.
രാജ്യത്തെ മുൻനിര പാസഞ്ചർ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ നാഴികക്കല്ലുകൾ പിന്നിടുന്നു. 2020ൽ നെക്‌സോൺ ഇ.വി പുറത്തിറക്കിയതിനു പിന്നാലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2.5 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. ഇതിൽ ഒരു ലക്ഷത്തിലധികം നെക്‌സോൺ ഇ.വികൾ വിറ്റുപോയെന്നത് ശ്രദ്ധേയമാണ്. ഇതോടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിൽ ടാറ്റ മോട്ടോർസിന്റെ ആധിപത്യം കൂടുതൽ ശക്തമായി.
നെക്‌സോൺ ഇ.വി: ഇന്ത്യയുടെ പ്രിയപ്പെട്ട ഇലക്ട്രിക് കാർ
ഇന്ത്യയിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന ആദ്യ ഇലക്ട്രിക് കാറെന്ന റെക്കോർഡ് ടാറ്റ നെക്‌സോൺ ഇ.വി സ്വന്തമാക്കി. 2020ൽ വിപണിയിലെത്തിയ ഈ മോഡൽ, 2023 സെപ്റ്റംബറിൽ ലഭിച്ച അപ്‌ഡേറ്റുകളോടെ കൂടുതൽ കരുത്താർജിച്ചു. നിലവിൽ 12.49 ലക്ഷം രൂപ മുതൽ 17.49 ലക്ഷം രൂപ വരെയാണ് നെക്‌സോൺ ഇ.വിയുടെ എക്‌സ്-ഷോറൂം വില.
വൈവിധ്യമാർന്ന ഇലക്ട്രിക് വാഹന നിര
വിവിധ ഉപഭോക്തൃവിഭാഗങ്ങളെ ലക്ഷ്യമിട്ട് ടാറ്റയ്ക്ക് വിപുലമായ ഇലക്ട്രിക് വാഹന നിരയുണ്ട്. താങ്ങാവുന്ന വിലയിൽ ടിയാഗോ ഇ.വി, പഞ്ച് ഇ.വി എന്നിവയും, കൂടുതൽ ആഡംബരം ആഗ്രഹിക്കുന്നവർക്ക് നെക്‌സോൺ ഇ.വി, ഹാരിയർ ഇ.വി എന്നിവയും ലഭ്യമാണ്. ഇതുകൂടാതെ ടിഗോർ ഇ.വി, കർവ് ഇ.വി എന്നീ മോഡലുകളും വിപണിയിലുണ്ട്. ഇന്ധന വാഹനങ്ങളെ (ICE) വേഗത്തിൽ ഇലക്ട്രിക് മോഡലുകളാക്കി മാറ്റിയതാണ് ടാറ്റയുടെ വിജയത്തിന്റെ പ്രധാന കാരണം.
ചാർജിങ് ശൃംഖലയും ഭാവി ലക്ഷ്യങ്ങളും
ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം ചാർജിങ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ടാറ്റ മോട്ടോർസ് മുൻപന്തിയിലാണ്. നിലവിൽ രാജ്യത്തുടനീളം 2 ലക്ഷത്തിലധികം ചാർജിങ് പോയിന്റുകൾ ടാറ്റയുടെ ശൃംഖലയിൽ ഉൾപ്പെടുന്നു. ഇതിൽ ഹൈവേകളിലുള്‍പ്പെടെ 100 ‘മെഗാ ചാർജർ’ ഹബുകളും പ്രവർത്തനത്തിലാണ്. 2027ഓടെ പൊതു ചാർജിങ് പോയിന്റുകൾ 30,000 ആയി ഉയർത്താനും 2030ഓടെ ഇത് ഒരു ലക്ഷം പോയിന്റുകളാക്കി വർധിപ്പിക്കാനുമാണ് കമ്പനിയുടെ ലക്ഷ്യം.
പുറത്തുവന്ന കണക്കുകൾ പ്രകാരം 84 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ ഇലക്ട്രിക് വാഹനത്തെ പ്രധാന വാഹനമായി ഉപയോഗിക്കുന്നു. ആദ്യമായി ഇലക്ട്രിക് കാർ വാങ്ങുന്ന 100 പേരിൽ 26 പേരും ടാറ്റയുടെ വാഹനമാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ വാഹനങ്ങളുടെ 50 ശതമാനത്തിലധികം ഘടകങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനാൽ സ്പെയർ പാർട്സ് സംബന്ധിച്ച ആശങ്കകളും ഉപഭോക്താക്കൾക്ക് കുറവാണ്.
ഇലക്ട്രിക് വാഹന വിപണിയിലെ ഈ നേട്ടങ്ങൾ ടാറ്റ മോട്ടോർസിനെ രാജ്യത്തെ ഏറ്റവും ശക്തമായ ഇ.വി ബ്രാൻഡായി കൂടുതൽ ഉറപ്പിക്കുന്നതായാണ് വിലയിരുത്തൽ.
Auto
കാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
ശാസ്ത്രീയ ഗവേഷണത്തിന്റെ ഭാഗമാണോ, അല്ലെങ്കിൽ ചാരവൃത്തിയുമായി ബന്ധമുള്ളതാണോ എന്നത് കണ്ടെത്താനാണ് അന്വേഷണം.
മംഗളൂരു: ഉത്തര കന്നട ജില്ലയിലെ കാർവാർ തീരത്തിന് സമീപം ചൈനീസ് നിർമിത ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച നിലയിൽ കടൽക്കാക്കയെ കണ്ടെത്തി. സംഭവത്തിൽ സുരക്ഷാ ഏജൻസികളും വനംവകുപ്പും സംയുക്തമായി അന്വേഷണം ആരംഭിച്ചു. ഇത് ശാസ്ത്രീയ ഗവേഷണത്തിന്റെ ഭാഗമാണോ, അല്ലെങ്കിൽ ചാരവൃത്തിയുമായി ബന്ധമുള്ളതാണോ എന്നത് കണ്ടെത്താനാണ് അന്വേഷണം.
തിമ്മക്ക ഉദ്യാനത്തിന് പിന്നിൽ അസാധാരണമായ ടാഗ് ഘടിപ്പിച്ച നിലയിൽ ഒരു കടൽക്കാക്ക വിശ്രമിക്കുന്നത് പ്രദേശവാസികൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിവരം കാർവാർ ടൗൺ പൊലീസിന് ലഭിച്ചത്. തുടർന്ന് പൊലീസ് വനംവകുപ്പിന്റെ മറൈൻ വിങ്ങിനെ അറിയിക്കുകയായിരുന്നു. വനം ഉദ്യോഗസ്ഥർ പക്ഷിയെ സുരക്ഷിതമായി പിടികൂടി ട്രാക്കിങ് ഉപകരണം പരിശോധിച്ചു.
പരിശോധനയിൽ ട്രാക്കർ ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള റിസർച്ച് സെന്റർ ഫോർ ഇക്കോ എൻവയോൺമെന്റൽ സയൻസസ് എന്ന സ്ഥാപനവുമായി ബന്ധിപ്പിച്ചതാണെന്ന് കണ്ടെത്തി. സീഗളുകളുടെ ചലനം, തീറ്റ രീതികൾ, ദേശാടന വഴികൾ എന്നിവ പഠിക്കുന്നതിനുള്ള അക്കാദമിക്–പാരിസ്ഥിതിക ഗവേഷണത്തിന്റെ ഭാഗമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ചാരവൃത്തിയുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ, തീരദേശ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് അധികൃതർ ജാഗ്രത തുടരുകയാണ്. കണ്ടെത്തിയ പക്ഷിയെ നിരീക്ഷണത്തിനായി മറൈൻ ഫോറസ്റ്റ് ഡിവിഷൻ ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്. ട്രാക്കിങ് പ്രോഗ്രാമിന്റെ ഉത്ഭവം, സമയക്രമം, വ്യാപ്തി എന്നിവ വ്യക്തമാക്കാൻ ബന്ധപ്പെട്ട ഗവേഷണ സ്ഥാപനവുമായി ഔദ്യോഗികമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ഈ പ്രദേശത്ത് കഴിഞ്ഞ വർഷം നവംബറിൽ കാർവാറിലെ ബൈത്കോൾ തുറമുഖ പരിധിയിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച കഴുകനെ കണ്ടെത്തിയിരുന്നു. അന്നത് വന്യജീവി ഗവേഷണവുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അതേസമയം, ഇന്ത്യൻ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ ഐ.എൻ.എസ് കദംബ നാവിക താവളത്തിന്റെ സാമീപ്യം കണക്കിലെടുത്താൽ ഗവേഷണത്തിന്റെ മറവിൽ സങ്കീർണ വിവരങ്ങൾ ശേഖരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജിപിഎസ് ഉപയോഗിച്ച് വന്യജീവികളെ ട്രാക്ക് ചെയ്യുന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ രീതിയാണെങ്കിലും, പക്ഷിയെ കണ്ടെത്തിയ സ്ഥലം ഒന്നിലധികം ഏജൻസികളുടെ വിശദമായ പരിശോധന അനിവാര്യമാക്കുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഗവേഷണ സ്ഥാപനത്തിൽ നിന്നുള്ള പ്രതികരണങ്ങളും ട്രാക്കറിന്റെ ഡാറ്റാ ട്രാൻസ്മിഷൻ ശേഷിയെക്കുറിച്ചുള്ള സാങ്കേതിക വിശകലനവും ലഭിച്ചശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.
Auto
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രമാറ്റം; ടാറ്റയുടെ ആധിപത്യം തകർത്തു എം.ജി വിൻഡ്സർ ഇ.വി
ഈ വർഷം ഏറ്റവും കൂടുതൽ വിൽപന നേടിയ ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ ടാറ്റ മോട്ടോർസിന്റെ കാറുകൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി ടാറ്റ മോട്ടോർസിന്റെ ആധിപത്യം തകർത്തു ചൈനീസ് കാർ നിർമാതാക്കൾ. ഈ വർഷം ഏറ്റവും കൂടുതൽ വിൽപന നേടിയ ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ ടാറ്റ മോട്ടോർസിന്റെ കാറുകൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൈനീസ് കമ്പനിയുടേതായ എം.ജിയുടെ വിൻഡ്സർ ഇ.വിയാണ് ടാറ്റയുടെ നക്സൺ ഇ.വിയെയും പഞ്ച് ഇ.വിയെയും മറികടന്ന് ഒന്നാമതെത്തിയത്.
ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം എം.ജി വിൻഡ്സർ ഇ.വി 43,139 യൂണിറ്റുകൾ വിൽപന നടത്തി. ഇതേ കാലയളവിൽ ടാറ്റ നക്സൺ ഇ.വി 22,878 യൂണിറ്റുകളും പഞ്ച് ഇ.വി 14,634 യൂണിറ്റുകളും മാത്രമാണ് വിറ്റുപോയത്. 2020ൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ടാറ്റ മോട്ടോർസിന്റെ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിൻഡ്സർ ഇ.വി ഇന്ത്യൻ വിപണിയിൽ എത്തിയത്. മേയ് വരെ പ്രതിമാസം ശരാശരി 3,000 യൂണിറ്റുകളായിരുന്നു വിൽപന. പിന്നീട് ഇത് 4,000 യൂണിറ്റായി ഉയർന്നു. സെപ്റ്റംബറിൽ മാത്രം 4,741 യൂണിറ്റുകൾ വിറ്റഴിച്ച് വിൻഡ്സർ ഇ.വി റെക്കോർഡ് കുറിച്ചു. തുടക്കത്തിൽ 38 കിലോവാട്ട്-ഹവർസ് ബാറ്ററി പാക്കിൽ 332 കിലോമീറ്റർ റേഞ്ചുള്ള മോഡലാണ് പുറത്തിറക്കിയത്. പിന്നീട് 52.9 കിലോവാട്ട്-ഹവർസ് ബാറ്ററി പാക്കും 449 കിലോമീറ്റർ റേഞ്ചുമുള്ള പതിപ്പ് അവതരിപ്പിച്ചതോടെ വിൽപന കുത്തനെ ഉയർന്നു.
നാലുവർഷമായി ടാറ്റ മോട്ടോർസിന് ഉണ്ടായിരുന്ന ഇലക്ട്രിക് വാഹന വിപണിയിലെ ആധിപത്യമാണ് എം.ജി ഇതോടെ തകർത്തത്. നക്സൺ ഇ.വി പുറത്തിറങ്ങിയതോടെയാണ് ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾക്ക് വ്യാപക സ്വീകാര്യത ലഭിച്ചത്. 2020ൽ വിറ്റ 4,000 ഇലക്ട്രിക് കാറുകളിൽ 2,600 എണ്ണം നക്സൺ ഇ.വിയായിരുന്നു. 2021ൽ 9,000 യൂണിറ്റുകളും 2022ൽ 30,000 യൂണിറ്റുകളും നക്സൺ ഇ.വി വിറ്റുപോയി.
ടിഗോർ ഇ.വിയുടെ വരവോടെ ടാറ്റയുടെ മേൽക്കൈ ശക്തമായി. 2023 ജനുവരിയിൽ പുറത്തിറങ്ങിയ ടിയാഗോ ഇ.വി നക്സണിനെ പോലും മറികടന്ന് 35,000 യൂണിറ്റുകൾ വിറ്റഴിച്ചു. അതേ വർഷം എം.ജി കൊമെറ്റ് ഇ.വി, സിട്രൺ ഇസി3, മഹീന്ദ്ര എക്‌സ്‌യുവി400, ബിവൈഡി ആറ്റോ-3 തുടങ്ങിയ വാഹനങ്ങളും ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു.
കഴിഞ്ഞ വർഷം രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപന ആദ്യമായി ഒരു ലക്ഷം യൂണിറ്റ് കടന്നു. 22,724 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ പഞ്ച് ഇ.വി അന്നത്തെ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു. എന്നാൽ ഈ വർഷം എം.ജി വിൻഡ്സർ ഇ.വിയുടെ മുന്നേറ്റം ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.
Auto
ടോൾ പ്ലാസകളിൽ ഇനി കാത്തിരിപ്പ് വേണ്ട; എം.എൽ.എഫ്.എഫ് ടോൾ സംവിധാനം 2026 ഓടെ രാജ്യവ്യാപകം
MLFF സംവിധാനം നിലവിൽ വന്നതോടെ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ പോലും തടസ്സമില്ലാതെ ടോൾ കടന്നുപോകാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡൽഹി: മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോൾ സംവിധാനവും നിർമിത ബുദ്ധി (AI) അധിഷ്ഠിത ഹൈവേ മാനേജ്മെന്റും രാജ്യവ്യാപകമാകുന്നതോടെ യാത്രക്കാർക്ക് ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.
പുതിയ സംവിധാനം 2026 അവസാനത്തോടെ പൂർണമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. MLFF സംവിധാനം നിലവിൽ വന്നതോടെ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ പോലും തടസ്സമില്ലാതെ ടോൾ കടന്നുപോകാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസമയം ലാഭിക്കാനും ഇന്ധന ചെലവ് കുറയ്ക്കാനും ഈ സംവിധാനം വലിയ സഹായമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala1 day agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
News22 hours agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
india3 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
kerala2 days agoവളയാറിലെ ആളക്കൂട്ടക്കൊല കേരളത്തിന് അപമാനം -മുസ്ലീം ലീഗ്
-
News1 day agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
GULF2 days agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
