Connect with us

Video Stories

തോക്കിന്‍തുമ്പിലെ മാധ്യമസ്വാതന്ത്ര്യം

Published

on


ലോകത്തെ ഏറ്റവുംവലുതും മഹത്തായതുമായ ജനാധിപത്യമായാണ് നമ്മുടെ ഇന്ത്യ വിശേഷിപ്പിക്കപ്പെട്ടുവരുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യമാത്രമല്ല ഈ വിശേഷണത്തിന് അടിസ്ഥാനം. നൂറ്റാണ്ടുകളുടെ ബ്രിട്ടീഷ് ജനായത്തഭരണപാരമ്പര്യത്തെ അനുകരിച്ചും സ്വാംശീകരിച്ചുമുള്ള ജനാധിപത്യനിയമസംഹിതയാണ് നാം സ്വാതന്ത്ര്യാനന്തരം അനുവര്‍ത്തിച്ചുവരുന്നതെന്നതാണ് അതിന് കാരണം. രണ്ടുതട്ടിലുള്ള പാര്‍ലമെന്റുകള്‍, നിയമസഭകള്‍, തദ്ദേശസ്ഥാപനങ്ങള്‍, ജുഡീഷ്യറി, അവയെക്കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഭരണനിര്‍വഹണവിഭാഗം എന്നിവക്കുപുറമെ ശക്തമായ ഒരു നാലാംതൂണ്‍ അഥവാ മാധ്യമരംഗംകൂടി നമുക്കുണ്ടെന്നാണ് സങ്കല്‍പം. എന്നാല്‍ കഴിഞ്ഞഅഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ മാധ്യമരംഗം കടുത്തപ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.ലോകജനാധിപത്യത്തിലെ ഇന്ത്യയുടെ മഹനീയമായസ്ഥാനത്തിന് ഇടിവുതട്ടുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
റിപ്പോര്‍ട്ടര്‍ സാന്‍സ് ഫ്രണ്ടയേഴ്‌സ് (അതിരുകളില്ലാത്ത ലേഖകര്‍) എന്ന സംഘടനയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കഴിഞ്ഞദിവസം പുറത്തുവന്ന കണക്കുപ്രകാരം ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യസൂചിക ലോകത്തെ 180 രാജ്യങ്ങളില്‍ 140-ാം സ്ഥാനത്താണ്. കമ്യൂണിസ്റ്റ് ഏകാധിപത്യചൈനയും ഉത്തരകൊറിയയുമാണ് ഈവിഷയത്തില്‍ നമ്മുടെ ഏറെയകലയല്ലാതെ നിലകൊള്ളുന്നതെന്നത് നമ്മെ സംബന്ധിച്ചിടത്തോളം ആകുലപ്പെടേണ്ടതുതന്നെയാണ്. രണ്ടുവര്‍ഷം മുമ്പ് 138-ാം സ്ഥാനത്തായിരുന്ന ഇന്ത്യ വീണ്ടും രണ്ടുപോയിന്റ് കൂടിയാണ് മാധ്യമസ്വാതന്ത്ര്യത്തില്‍ നാം വീണ്ടുംപുറകോട്ട് പോകുകയാണെന്ന സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞഅഞ്ചുവര്‍ഷംകൊണ്ട് പത്തുപോയിന്റ് കൂടുതലാണ് ഇന്ത്യയുടെ മാധ്യമഅസ്വാതന്ത്ര്യം. ഇന്ത്യയുടെ വാര്‍ത്താവിനിമയരംഗം കൂടുതല്‍ ജനകീയമല്ലാതാകുന്നു എന്നാണിതിനര്‍ത്ഥം. കോര്‍പറേറ്റുകളും കുത്തകകളും അധികാരിവര്‍ഗവും ചേര്‍ന്ന് മാധ്യമമേഖല കീഴടക്കുമ്പോള്‍ സാധാരണക്കാരനും പാവപ്പെട്ടവനും വേണ്ട വിവരങ്ങള്‍ അറിയാതെ പോകുന്നുവെന്നാണ് ഇത് നല്‍കുന്ന ഭയാനകമായ സൂചന. ഭയരഹിതമായി റിപ്പോര്‍ട്ട്‌ചെയ്യാന്‍ കഴിയാത്ത കാലത്തോളം ഏതുസമൂഹത്തിലെയും മാധ്യമസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും ഹനിക്കപ്പെടുകയും അതുവഴി ഭരണവും ജനങ്ങളും തമ്മിലുള്ള അന്തരം വര്‍ധിക്കുകയുംചെയ്യുക സ്വാഭാവികം.
ഫിന്‍ലന്റ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ തീരെചെറിയ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തില്‍ ഏറെ മുന്നിലെങ്കില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെല്ലാം മാധ്യമസ്വാതന്ത്ര്യനിലവാരം കീഴോട്ട് പോയതായാണ് ആര്‍.എസ്.എഫ് ശേഖരിച്ചിരിക്കുന്ന വിവരം. 170-ാം സ്ഥാനത്തുള്ള ചൈനയില്‍ അറുപതോളം മാധ്യമപ്രവര്‍ത്തകരാണ് അഴിക്കുള്ളില്‍ കഴിയുന്നത്. പാക്കിസ്താനും ബംഗ്ലാദേശുമൊക്കെ ഇക്കാര്യത്തില്‍ നമ്മോടൊപ്പമാണെങ്കിലും അവിടുത്തെയും ഭരണരീതിയനുസരിച്ച് ഇതിനെ സ്വാഭാവികതയായി കാണാവുന്നതാണ്. പാക്കിസ്താന്‍ 142-ാം സ്ഥാനത്താണെങ്കില്‍ ബംഗ്ലാദേശ് 150-ാം സ്ഥാനത്താണ്. ഇതുപോലെയുള്ള ഭരണസംവിധാനമല്ല ഇന്ത്യയിലുള്ളതെന്നോര്‍ക്കണം. കഴിഞ്ഞവര്‍ഷം ആറ് മുഴുസമയ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടു. കശ്മീരിലെ പ്രസിദ്ധമാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്് ബുഖാരി, ബീഹാറിലെ നവീന്‍ നിശ്ചല്‍, ഛത്തീസ്ഗഡിലെ അച്യുത് സാഹു,ഝാര്‍ഖണ്ടിലെ ചന്ദന്‍തിവാരി, ആസാമിലെ അരിന്തം ചൗധരി, മധ്യപ്രദേശിലെ സന്ദീപ്ശര്‍മ എന്നിവരാണിവര്‍. ഗ്രാമീണമാധ്യമപ്രവര്‍ത്തകരുടെ മരണസംഖ്യ ഇതിനുപുറമെയാണ്. സിറിയയെയോ ഇറാഖിനെയോപോലെ യുദ്ധസ്ഥിതിവിശേഷം ഇല്ലാതിരുന്നിട്ടും ഈ കൊലപാതകങ്ങള്‍ നടന്നതിനെ സമൂഹത്തില്‍ പടര്‍ത്തിവിടുന്ന വിദ്വേഷരാഷ്ട്രീയവുമായി കൂട്ടിവായിക്കേണ്ടതുണ്ട്. പൊലീസും ഇതരസുരക്ഷാസേനകളും, ഭരണകക്ഷിക്കാര്‍, മാവേയിസ്്റ്റുകള്‍, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍, ക്രിമിനല്‍ സംഘങ്ങള്‍ എന്നിവരില്‍നിന്നാണ് മുഖ്യമായും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണം നേരിടേണ്ടിവരുന്നതെന്ന് ഇന്ത്യയെസംബന്ധിച്ച വിവരങ്ങളില്‍ പറയുന്നു. ഈ ലോക്‌സഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുപോലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടക്കുന്നു.
പൊതുസമൂഹത്തിന്റെ കാര്യം ഇരിക്കട്ടെ, മാധ്യമങ്ങള്‍ക്ക് തണലാകേണ്ട ഭരണാധികാരികളുടെ നിലയെന്താണ് ? രാജ്യത്ത് ഇതാദ്യമായി, അധികാരമേറ്റ് അഞ്ചുസംവല്‍സരം പിന്നിടുമ്പോഴും ഒരൊറ്റ ഔദ്യോഗികവാര്‍ത്താസമ്മേളനംപോലും നമ്മുടെ പ്രധാനമന്ത്രി നടത്തിയില്ല എന്നതുമാത്രംമതി ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യത്തെയും ഭരണരംഗത്തെയുംകുറിച്ച് ബോധ്യപ്പെടാന്‍. പ്രധാനമന്ത്രിക്ക് മാധ്യമമേഖലയുമായി ബന്ധമില്ല എന്നതിനര്‍ത്ഥം ജനങ്ങളുമായി അദ്ദേഹത്തിന് വേണ്ടത്ര ബന്ധമില്ല എന്നുതന്നെയാണ്. തന്റെ പാര്‍ട്ടിയുമായി മാത്രം ബന്ധപ്പെട്ടുകൊണ്ട് ജനങ്ങളുമായി നേരിട്ട് ആശവിനിമയം നടത്താമെന്ന ആശയമായിരിക്കാം മോദിക്കുള്ളത്. പകരം 2016നും 2018നും ഇടയില്‍ സാമൂഹികമാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ സംഖ്യ കുത്തനെ ഉയര്‍ന്നു-1.68 കോടിയില്‍നിന്ന് 3.26 കോടി. കള്ളങ്ങളും അര്‍ധസത്യങ്ങളും സ്വാഭാവികമായും ഇതിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.എന്നാല്‍ ചില കോര്‍പറേറ്റ്‌നിയന്ത്രിത മാധ്യമങ്ങളുമായി സംസാരിക്കാന്‍ നരേന്ദ്രമോദി തയ്യാറായെന്ന വസ്തുത വിസ്മരിക്കാനാകില്ല. തങ്ങളെ വിമര്‍ശിച്ചതിന് ന്യൂഡല്‍ഹി ടി.വിയെ ഒരുദിവസത്തേക്ക് സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട ഭരണകൂടമാണ് മോദിയുടേത്. എതിരായ വാര്‍ത്തഎഴുതിയതിന്റെ പേരില്‍ ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ കൊല്ലപ്പെട്ടത് അറുപതോളംപേരാണ്. ബംഗളൂരുവിലെ പ്രമുഖമാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷ് തന്റെ ജോലി കഴിഞ്ഞുമടങ്ങവെ കൊലചെയ്യപ്പെട്ടു. വിവരാവകാശപ്രവര്‍ത്തകരെയും പൗരാവകാശപ്രവര്‍ത്തകരെയും നിരന്തരമായ ആക്രമിച്ചു. ഈ കാലത്തുതന്നെയാണ് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഇടതുപക്ഷസര്‍ക്കാരിലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തിയ ഭത്‌സനങ്ങള്‍. മാധ്യമ-ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് പുറത്ത് വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷക്കാര്‍ സ്വതന്ത്രമീഡിയ എന്ന സംവിധാനത്തെ പരമപുച്ഛത്തോടെയാണ് വീക്ഷിക്കുന്നതെന്നതിന് കേരളത്തിലുള്‍പ്പെടെ നിരവധിസംഭവങ്ങള്‍ തെളിവാണ്. അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടന പറയുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേകവകുപ്പ് ഇല്ലാത്തത് പൗരനുതുല്യമാണ് മാധ്യമപ്രവര്‍ത്തകരും എന്നതുകൊണ്ടാണ്. അതിനാല്‍ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയും അപഹസിച്ചുമുള്ള അധികാരികളുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും നടപടികള്‍ പൗരനെതിരെയുള്ളതുതന്നെയാണ്.

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending