Connect with us

Video Stories

വിവാദങ്ങളും വീഴ്ച്ചകളുമായി വിദ്യാഭ്യാസ രംഗം

Published

on


പി.പി മുഹമ്മദ്
ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് റിപ്പോര്‍ട്ടും ഡോ. എം.എ.ഖാദര്‍ നേതൃത്വം നല്‍കി തയ്യാറാക്കിയ മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസ റിപ്പോര്‍ട്ടുമാണ് ഇപ്പോള്‍ വിദ്യാഭ്യാസ രംഗത്ത് ചര്‍ച്ച. ഫാസിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും സംശയങ്ങള്‍ക്കിടനല്‍കും വിധം ഇരുസ്ഥലങ്ങളിലും ഭരണകൂട സ്വാധീനമുപയോഗിച്ച് വിദ്യാഭ്യാസ മേഖലയില്‍ ഘടനാമാറ്റമുള്‍പ്പെടെ കാതലായ പരിഷ്‌കാരങ്ങള്‍ അതിവേഗം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കയാണ്.
ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ വിദ്യാഭ്യാസ നയം പരിഷ്‌കരിക്കുന്നത്. ഡോ. കെ.കസ്തൂരിരംഗന്‍ ചെയര്‍മാനായ ദേശീയ വിദ്യാഭ്യാസ സമിതി 2017 ജൂണ്‍ 24 നാണ് രൂപീകരിച്ചത്. 9 അംഗ സമിതി 484 പേജുള്ള റിപ്പോര്‍ട്ട് 2019 മെയ് 31 ന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന് കൈമാറിയത്. സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിന്റെ പ്രത്യേക പരിഗണന മേഖലകള്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സമീപനം, നിര്‍വ്വഹണം, പരിശീലനം തുടങ്ങിവയെല്ലാം നാല് പാര്‍ട്ടുകളായി വിഭജിച്ചിട്ടുണ്ട്.
എസ്.സി.ഇ.ആര്‍.ടി മുന്‍ ഡയരക്ടര്‍ ഡോ.എം.എ.ഖാദര്‍ ചെയര്‍മാനായ കമ്മിറ്റി സമര്‍പ്പിച്ച മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസ വിദഗ്ധ സമിതി റിപ്പോര്‍ട്ട് 2019 ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമിതിയില്‍ ചെയര്‍മാനെ കൂടാതെ ഡോ.സി.രാമകൃഷ്ണന്‍, ജി.ജ്യോതിചൂഢന്‍ അംഗങ്ങളാണ്. 2017 ഒക്‌ടോബര്‍ 19 നാണ് സമിതി രൂപീകരിച്ചത്. 160 പേജുള്ള റിപ്പോര്‍ട്ടിനെ ആറ് അധ്യായങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഇടത്പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്കും ബി.ജെ.പി.നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണി ഭരണം ഇന്ത്യയില്‍ ഒരുമാസവും പിന്നിടുകയാണ്. ഇരുസര്‍ക്കാരുകളും പ്രീപ്രൈമറി മുതല്‍ (അംഗനവാടി) വിദ്യാഭ്യാസ പരിഷ്‌കാരം വേണമെന്നും നടപ്പാക്കുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞു. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്താനാണ് നീക്കം. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള(ആറ് വയസ്സ് മുതല്‍ 14 വയസ്സ് വരെ) സൗജന്യവും നിര്‍ബന്ധിതവും കുട്ടിയുടെ അവകാശവുമായ വിദ്യാഭ്യാസം പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ളതാക്കി മാറ്റും. മതനിരാസത്തിനായി പരിഷത്തിന്റെയും ഹിന്ദുത്വക്കായി ആര്‍.എസ്.എസിന്റെയും ഒളിയജണ്ടകള്‍ നടപ്പാക്കാനായി വിദ്യാഭ്യാസ മേഖല പാകപ്പെടുത്തുന്നതിനായാണ് പരിഷ്‌കാരങ്ങള്‍ അതിവേഗം നടപ്പാക്കുന്നതെന്ന് ആരോപണമുണ്ട്. കാതലായ മാറ്റമടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം കരട് ചര്‍ച്ച ചെയ്യാനും അഭിപ്രായമറിയിക്കാനും ഈ ജൂണ്‍ 30 വരെയാണ് (ഒരു മാസം) സമയമനുവദിച്ചത്. കേരളത്തിലാവട്ടെ 2019 ജനുവരി 24 ലഭിച്ച വിദ്യാഭ്യാസ റിപ്പോര്‍ട്ട് 2019 മെയ് 28 നാണ് (ഒരു ദിവസമാണ്) വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് വിവിധ സംഘടകളുമായി മാരത്തോണ്‍ ചര്‍ച്ച നടത്തിയത്. വിദ്യാഭ്യാസ മേഖലയില്‍ അവധാനതയോടെ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ ചര്‍ച്ചയും സംവാദവും ബോധ്യപ്പെടുത്തലുകളും ഇല്ലാതെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ധൃതികാണുമ്പോള്‍ സംശയമുയരുന്നത് സ്വാഭാവികം.
വിദ്യാഭ്യാസത്തിലൂടെ കേരളത്തെ ചുകപ്പണിയിക്കാനും ഇന്ത്യയെ മഞ്ഞയുടുപ്പിക്കാനുമാണ് അണിയറ ശ്രമമെന്ന് ആരോപണമുണ്ട്. കേന്ദ്രം സംഘികള്‍ക്കായും കേരളം സഖാക്കള്‍ക്കായും ചരിത്ര പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതുന്നുണ്ട്. പ്രീപ്രൈമറി മുതല്‍ നിയന്ത്രണം സ്വന്തമാക്കാനായാല്‍ ആശയപ്രചാരണം കുഞ്ഞുമനസ്സുകളിലൂടെ വേഗത്തിലെത്തിക്കാമെന്ന സൂത്രപ്പണി തെറ്റായ രീതിയിലേക്ക് കാര്യമെത്തിക്കും. ജനാധിപത്യ-മതേതര വിശ്വാസികളും ബഹുസ്വരത കാംക്ഷിക്കുന്നവരും ഉണര്‍ന്നിരിക്കേണ്ട, ഉയര്‍ന്ന് ചിന്തിക്കേണ്ട സമയമാണിത്. വിദ്യാഭ്യാസ മേഖലയില്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ രാഷ്ട്രീയ കാഴ്ചപ്പാടോടെ ധൃതിപിടിച്ചാവുമ്പോള്‍ താറുമാറാവും. അരാജകത്വം ഉണ്ടാവും.
ദേശീയതലത്തില്‍ 5+3+3+4 ഘടനയും സംസ്ഥാന തലത്തില്‍ 2+4+3+5 ഘടനയുമാണ് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാനിരിക്കുന്നത്. രണ്ട് റിപ്പോര്‍ട്ടുകളിലും പ്രീപ്രൈമറി സ്‌കൂള്‍ (മൂന്ന് വയസ്സ്) മുതല്‍ ഹയര്‍ സെക്കന്ററി വരെ പൊതു സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതാണ്. 1968 ലെ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് 10+2 ഘടനയാണ് പിന്തുടരുന്നത്. 50 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ +2 സ്്കൂള്‍ പൊതുവിദ്യാഭ്യാസത്തില്‍ ലയിപ്പിക്കാനാണ് ശുപാര്‍ശയുള്ളത്. കേന്ദ്ര-സംസ്ഥാന റിപ്പോര്‍ട്ടുകളില്‍ ഹയര്‍സെക്കന്ററിയെ സെക്കന്ററിയെന്നാക്കിയിട്ടുണ്ട്. ഇതോടെ മൈനസ്ടു മുതല്‍ പ്ലസ്ടു വരെ ഒരുമിച്ചാവും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാവും.
ഒന്നാം ഘട്ടം: മൂന്ന് വയസ്സ് മുതല്‍ എട്ട് വയസ്സ് വരെ (പ്രീസ്‌കൂള്‍ മുതല്‍ ക്ലാസ് 1, 2).
രണ്ടാം ഘട്ടം: എട്ട് വയസ്സ് മുതല്‍ പതിനൊന്ന് വയസ്സ് വരെ (ക്ലാസ് 3, 4, 5).
മൂന്നാം ഘട്ടം: പതിനൊന്ന് വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെ (ക്ലാസ് 6, 7, 8).
നാലാം ഘട്ടം: പതിനാല് വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെ (ക്ലാസ് 9, 10, 11, 12) ഇതാണ് സ്‌കൂള്‍ ഘടനാമാറ്റം സംബന്ധമായി ദേശീയ വിദ്യാഭ്യാസ നയത്തിലെ ശുപാര്‍ശ.
സംസ്ഥാനത്ത് സ്‌കൂള്‍ ഘടനാമാറ്റം നിര്‍ദ്ദേശിക്കുന്നത് വേറെയാണ്.
ഒന്നാം ഘട്ടം: പ്രീപ്രൈമറി സ്‌കൂള്‍ (മൂന്ന് മുതല്‍ അഞ്ച് വയസ് വരെ).
രണ്ടാം ഘട്ടം: പ്രൈമറി സ്‌കൂള്‍ (ക്ലാസ് 1 മുതല്‍ ഏഴ് വരെ) നാലാം ക്ലാസ് വരെ ലോവര്‍ പ്രൈമറി സ്‌കൂളുകള്‍, ഏഴാം ക്ലാസ് വരെ പ്രൈമറി സ്‌കൂളുകള്‍.
മൂന്നാ ഘട്ടം: സെക്കന്ററി സ്‌കൂള്‍ (ക്ലാസ് 8 മുതല്‍ 12 വരെ). പത്താം ക്ലാസ് വരെ ലോവര്‍ സെക്കന്ററി സ്‌കൂളുകള്‍, പന്ത്രണ്ടാം ക്ലാസ് വരെ സെക്കന്ററി സ്‌കൂളുകള്‍. മൈനസ്ടു മുതല്‍ പ്ലസ്ടു വരെ ഏകീകരണം വേണമെന്നാണ് വിദ്യാഭ്യാസ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.
2016 മെയ് മാസം മുതല്‍ സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക-ജീവനക്കാരെ ബാധിക്കുന്ന വിവാദ വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിന് പകരം ഏകപക്ഷീയ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പിക്കുന്ന തീരുമാനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് നീങ്ങുകയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. സംഘടനകളുമായി ചര്‍ച്ചയില്ല. എല്ലാറ്റിന്റെയും ഒറ്റമൂലിയാണത്രെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. വീഴ്ചകള്‍ മറക്കാനും ചര്‍ച്ചകള്‍ വഴിമാറ്റാനും ശ്രദ്ധ തിരിച്ച് വിടാനും റിപ്പോര്‍ട്ടുകൊണ്ടുണ്ടായ പ്രധാനനേട്ടമാണ്. 2019 ജൂലൈ ഒന്നു മുതല്‍ ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ (അധ്യാപക-സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്, പെന്‍ഷന്‍കാര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ ലഭിക്കേണ്ട സേവന-വേതന ആനുകൂല്യം) പ്രാരംഭ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണമെന്ന തത്വം അട്ടിമറിക്കുന്നു.
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപിന്റെ മറവില്‍ സ്വകാര്യ കമ്പനിയായ റിലയന്‍സിന് കോടികളുടെ ആസ്തിയുണ്ടാക്കാനായി ശ്രമം നടക്കുന്നു. അധ്യാപക-ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ നിന്ന് പ്രതിമാസം 250 രൂപ (വര്‍ഷം 3,000) പിടിച്ചെടുക്കും. 2 ലക്ഷം രൂപയാണ് പരിരക്ഷ. കരാറായില്ല, ഒ.പി.ചികില്‍സയില്ല, ആനുകൂല്യം ലഭിക്കുന്ന രോഗങ്ങള്‍ പറയുന്നില്ല,ചികില്‍സക്കായി ആശുപത്രികളുടെ ലിസ്റ്റ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ വാര്‍ഷിക തുകയായി 1671 രൂപ നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപയുടെ ആനുകൂല്യം റിലയന്‍സ് നല്‍കുന്നുണ്ട്.
2016 ല്‍ ഇടത് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്നത്. ഇതിനായി കമ്മീഷനുണ്ട്.ഓഫീസില്ല, സ്റ്റാഫില്ല. 2016 മുതല്‍ നിയമനം ലഭിച്ച അധ്യാപകര്‍ക്ക് പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള സ്‌കൂളുകളില്‍ തസ്തിക നിര്‍ണ്ണയം, നിയമനാംഗീകാരം, അര്‍ഹതപ്പെട്ട സ്ഥാനകയറ്റം നിഷേധിക്കുന്നു. വിദ്യാഭ്യാസ നിയമം (കെ.ഇ.ആര്‍) സര്‍ക്കാര്‍ ധൃതിപിടിച്ച് പരിഷ്‌കരിച്ചതിനെ തുടര്‍ന്നുണ്ടായ കോടതി നടപടികളെ തുടര്‍ന്ന് അധ്യാപക നിയമനം നിശ്ചലമായിരിക്കുന്നു. മൂന്ന് വര്‍ഷമായി അധ്യാപകര്‍ക്ക് അനുകൂലമായ നടപടിസ്വീകരിക്കാന്‍ സര്‍ക്കാറിനായില്ല. കുട്ടികളുടെ എണ്ണം കണക്കാക്കി അധ്യാപകരെ നിയമിച്ചാലും നിയമനാംഗീകാരം നല്‍കില്ല.
2003 ജൂണ്‍ 1 മുതല്‍ ജോലി ലഭിച്ച ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം (ഏ.ഐ.പി)സ്‌കൂളുകളിലെ 67 അധ്യാപകര്‍ക്ക് 2015 നവംബര്‍ 11 മുതലാണ് നിയമനാംഗീകാരം നല്‍കിയത്. 67 അധ്യാപകരുടെ 13 വര്‍ഷത്തെ സേവനകാലവും ഇതര ആനുകൂല്യങ്ങളും വേതനവും സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്.
2012 മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കെടെറ്റ് അധികയോഗ്യത നേടുന്നതിനായി 2019 മാര്‍ച്ച് 31 വരെ സമയമനുവദിച്ചിട്ടുണ്ട്. നിയമനാംഗീകാരം ലഭിച്ച് വേതനം കൈപറ്റുന്നവരുടെ ശമ്പളം മുടങ്ങാതിരിക്കാനായി 2022 വരെ കാലാവധി ദീര്‍ഘിപ്പിക്കേണ്ടതുണ്ടെങ്കിലും ഉത്തരവിറക്കിയില്ല. ഐ.ടി.പഠനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്ന കാരണത്താല്‍ അധ്യാപകരുടെ പ്രബേഷന്‍ തടയുന്നു. 2012 മുതല്‍ ലഭിക്കേണ്ട വാര്‍ഷിക ഇന്‍ക്രിമെന്റടക്കമുള്ളവ നിഷേധിക്കുന്നു.
9, 10 ക്ലാസുകളിലെ മലയാളം അടിസ്ഥാന പാഠാവലി, ജീവശാസ്ത്രം, ഗണിതം, പാഠപുസ്തകങ്ങളില്‍ വ്യാപകമായ തെറ്റ് നിലനില്‍ക്കുന്നു. പുസ്തകം പിന്‍വലിക്കുന്നതിന് പകരം തെറ്റ് തിരുത്താന്‍ അധ്യാപകരോട് എസ്.സി.ഇ.ആര്‍.ടി.ഡയരക്ടര്‍ നേരിട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കരിക്കുലം കമ്മിറ്റി ചേര്‍ന്നാണ് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിക്കാനും മാറ്റം വരുത്താനും തീരുമാനിക്കേണ്ടത്. മിക്ക പാഠപുസ്തകങ്ങളും മാറ്റിയിരിക്കുന്നു. കരിക്കുലം കമ്മിറ്റി ചേര്‍ന്നില്ല, തീരുമാനിച്ചില്ല.
1979 മെയ് 22 തുടങ്ങിയ സ്‌കൂളുകള്‍ (40 വര്‍ഷം മുന്‍പ്) തുടങ്ങിയ സ്‌കൂളുകളെ ഇന്നും ന്യൂലി ഓപണ്‍ സ്‌കൂള്‍ എന്ന ഓമനപേരിട്ട് അത്തരം എയ്ഡഡ് സ്‌കൂളുകളിലെ നിയമനാധികാരം സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണ്. സ്‌കൂളുകള്‍ വേണ്ടത്ര ഇല്ലാത്തതിനാല്‍ തുടര്‍പഠനം നിര്‍ത്തുന്ന സാഹചര്യമൊഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുവദിച്ച സ്‌കൂളുകളാണിത്.
അധ്യാപക-ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെയുള്ള ഘടനാമാറ്റം നടപ്പാക്കുന്നതിലൂടെ ഘട്ടംഘട്ടമായി 29,000 തസ്തികകള്‍ ഇല്ലാതാക്കാനാണ് ഗൂഢനീക്കം. 2,660 ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തസ്തിക ഇല്ലാതെയാവും. ഹൈസ്‌കൂള്‍ അധ്യാപകരുടെ സ്ഥാനക്കയറ്റ തസ്തികകളായ ഹെഡ്മാസ്റ്റര്‍, എ.ഇ.ഒ മുതല്‍ എ.ഡി.പി.ഐ വരെയുള്ള 310 ഓഫീസര്‍ തസ്തികകള്‍ ഇല്ലാതാകും.
വിദ്യാഭ്യാസ യജ്ഞത്തിന്റെ മേന്മ•കാരണം മൂന്ന് വര്‍ഷങ്ങളിലായി 3.5 ലക്ഷം കുട്ടികള്‍ പുതുതായി സ്‌കൂളിലെത്തിയെങ്കില്‍ ചുരുങ്ങിയത് 9,500 അധ്യാപക തസ്തിക അനുവദിക്കണം. മൂന്ന് വര്‍ഷമായി ഒരധ്യാപക തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. 11,000 ഓളം ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകളില്‍ നിയമനം പൂര്‍ത്തിയാക്കിയിട്ടില്ല.
സ്‌കൂള്‍ ഏകീകരണത്തില്‍ പ്രയാസപ്പെട്ട് 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ(വി.എച്ച്.എസ്.ഇ) 4,297 അധ്യാപകരുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയെ ഹയര്‍ സെക്കന്ററിയിലേക്ക് ലയിപ്പിക്കുന്നതോടെ നിലവിലുള്ള വൊക്കേഷണല്‍ ടീച്ചര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍, ലാബ് അസിസ്റ്റന്റ്, തുടങ്ങിയ തസ്തികകളിലായി ജോലി ചെയ്യുന്നവര്‍ ആശങ്കയിലാണ്.
5,402 കായികാധ്യാപകര്‍ വേണ്ട സ്ഥാനത്ത് 1,500 തസ്തികയിലെ അധ്യാപകരെ നിയമിച്ചിട്ടുള്ളു. പ്രൈമറി വേതനവും ഹൈസ്‌കൂളില്‍ നിയമനവും ഹയര്‍സെക്കന്ററി വരെ ജോലിയെടുക്കുന്ന കായികാധ്യാപകരെ അവഹേളിക്കുന്ന സമീപനം തുടരുകയാണ്. ഇനിയിവരെ ഗ്രാമപഞ്ചായത്തടിസ്ഥാനത്തിലാണത്രെ നിയമിക്കുക. 941 ഗ്രാമപഞ്ചായത്തുകളാണുള്ളത്.
2,100 ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്കും ക്ലാര്‍ക്കിനെയും ഓഫീസ് സ്റ്റാഫിനെയും നിയമിക്കാമായിരുന്നു. ഈയിനത്തില്‍ 6,300 തസ്തികയാണ് ലയനത്തോടെ ഇല്ലാതെയാവുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഓഫീസില്‍ (വി.എച്ച്.എസ്.ഇ) ക്ലര്‍ക്ക്, മറ്റ് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ നിലവിലുണ്ട്. ഏകീകരണത്തോടെ 850 ഓളം തസ്തിക ഇല്ലാതെയാവും.
3361 പേര്‍ അധ്യാപക പാക്കേജിന്റെ ഭാഗമായി പുനര്‍വിന്യാസം കാത്ത് കഴിയുന്നു. ഇക്കാരണത്താല്‍ 2006 മുതല്‍ 2016 വരെയുള്ള നിയമനങ്ങള്‍ക്കും 2019 ല്‍ ജോലി ലഭിച്ച ആയിരങ്ങള്‍ക്കും നിയമനാംഗീകാരം നിഷേധിക്കുന്നു. ഹയര്‍സെക്കന്ററി വിജയശതമാനം ഉയര്‍ത്താന്‍ വിദ്യാര്‍ത്ഥിക്ക് വേണ്ടി അധ്യാപകന് പരീക്ഷ എഴുതേണ്ടി വന്നു. രണ്ട് പരീക്ഷ എഴുതി, 32 ഉത്തരപേപ്പറുകള്‍ തിരുത്തിയെന്നുമാണ് പരാതി. വിദ്യാഭ്യാസ വകുപ്പിനെയും അധ്യാപക സമൂഹത്തെയും വഞ്ചിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേത്.
ഖാദി ബോര്‍ഡ് മുഖേനയാണ് സ്‌കൂള്‍ യൂണിഫോം വിതരണം. എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോമിന് മതിയായ അളവില്‍ തുണിലഭിക്കാത്തതിനാല്‍ പാന്റിന് പകരം ട്രൗസടിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.
അവധിക്കാല അധ്യാപക പരിശീലനം ശില്‍പശാലയാക്കി മാറ്റിയെന്നതാണ് വിദ്യാഭ്യാസ വിപ്ലവം.
ഗ്രൂപ്പല്ല വിഭാഗീയതയാണ് എന്നത് പോലെ. വിദ്യാഭ്യാസ യജ്ഞം, ഹൈടെക് സ്‌കൂള്‍, സമഗ്രാസൂത്രണം, ലയനം, ഏകീകരണം,ശില്‍പശാല,കൈറ്റ് തുടങ്ങിയ പദങ്ങള്‍ കൊണ്ടുള്ള കസര്‍ത്തല്ലാതെയെന്ത് മാറ്റം. പ്രൈമറി, സെക്കന്ററി ഡയരക്ടറേറ്റുകള്‍ രൂപീകരിച്ച് പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് പകരം കേന്ദ്രീകരണത്തിലേക്ക് വിദ്യാഭ്യാസ വകുപ്പിനെ മാറ്റാനാണിപ്പോള്‍ ശ്രമം. വിവാദങ്ങളില്‍ നിന്നൊളിച്ചോടാന്‍ വിദ്യാഭ്യാസ യജ്ഞവും വീഴ്ചകള്‍ മറക്കാന്‍ ഏകീകരണവും മനപൂര്‍വ്വം ചര്‍ച്ചയാക്കുകയാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending