Connect with us

Culture

ഉപ്പാന്റെ ജീവനായ തങ്ങള്‍

Published

on


അഹമ്മദ് റയീസ്


കൊടപ്പനക്കല്‍ തറവാടുമായിഞങ്ങള്‍ക്കൊരു വൈകാരിക ബന്ധമുണ്ട്.അത് ഉപ്പാന്റെ ജീവനായ മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള സ്‌നേഹവും ബഹുമാനവുമാണ്. എവിടെ പോയി തിരിച്ചെത്തിയാലും ഉപ്പ ആദ്യം വിളിക്കുന്നത് മുഹമ്മദലി ശിഹാബ് തങ്ങളെയായിരുന്നു. അടുത്ത ബന്ധമാണ് ഇവര്‍ തമ്മില്‍ കാത്ത് സൂക്ഷിച്ചിരുന്നത്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ മാത്രമല്ല ഉപ്പ തങ്ങളെ കണ്ടിരുന്നത്. ബഹുമാനത്തോടെയോ അതിലേറെ സ്‌നേഹത്തോടെയോ ആണ്. ഒരു പക്ഷേ രണ്ടു സഹോദരന്മരെപ്പോലെയാണ് കഴിഞ്ഞിരുന്നത്. ഇതു കൊണ്ടു തന്നെ പാണക്കാട്ടെ പുതിയ തലമുറയോട്എനിക്കും ആ ബന്ധമുണ്ട്. ബഷീറലി തങ്ങളും മുനവ്വറലി തങ്ങളുമല്ലാം അടുത്ത സുഹൃത്തുക്കളാണ്.
ബഷീറലി തങ്ങള്‍ അലിഗഡില്‍ പഠിക്കുമ്പോള്‍ ഡല്‍ഹിയില്‍ വന്നാല്‍ അവിടെ വീട്ടില്‍ വരുമായിരുന്നു. ഉമ്മ ഒരുക്കിയ ഭക്ഷണം കഴിച്ചിട്ടേ പോകാന്‍ വിടാറുള്ളൂ.. എന്ത് തിരക്കുണ്ടെങ്കിലും ഉപ്പപിടിച്ചിരുത്തി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. ഉപ്പമാര്‍ തമ്മിലുള്ള സൗഹൃദം ഇപ്പോഴും തുടരുകയാണ് ഞങ്ങള്‍.
ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ഉള്‍പ്പെടെ എല്ലാവരും വീട്ടില്‍ വന്നാല്‍ ഉപ്പയുമായി ഏറെ നേരം സംസാരിച്ചിരിക്കും. ഇതെല്ലാം കൗതുകത്തോടെയാണ് ഞാന്‍ നോക്കി കണ്ടിരുന്നത്.
കുട്ടിക്കാലത്ത് ഉപ്പാന്റെ കൂടെ പാണക്കാട് പോകുമായിരുന്നു. ബഹുമാന്യനായ പാണക്കാട് പൂക്കോയ തങ്ങള്‍ വിടപറയുന്ന നേരത്ത് ഉപ്പയോടൊപ്പം കൊടപ്പനക്കല്‍ തറവാട്ടില്‍ ഞാനും ഉണ്ടായിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉപ്പാക്ക് തണല്‍ തങ്ങളായിരുന്നു. ബാബ്‌റി മസ്ജിദ് പൊളിച്ച സമയത്താണ് ഉപ്പാനെ വല്ലാതെ പ്രതിസന്ധിയില്‍ ഞാന്‍ കണ്ടിരുന്നത്. ഏതു സമയത്തും ഫോണില്‍. ആവശ്യത്തിനു ഭക്ഷണം പോലും കഴിക്കാതെനില്‍ക്കുക. നാട്ടില്‍ പലയിടത്തും പ്രശ്‌നം. ഈ സമയങ്ങളിലെല്ലാം മുഹമ്മദലി ശിഹാബ് തങ്ങളില്‍ നിന്ന് ഉപദേശം തേടിയാണ് ഉപ്പ എന്തും ചെയ്യാറുണ്ടായിരുന്നത്. തങ്ങളുടെ ദീര്‍ഘ വീക്ഷണമാണ് കേരളത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പോയത്. ഈ സമയങ്ങളില്‍
ഏറെ നേരം ഇവര്‍ തമ്മില്‍ സംസാരിച്ചിരിക്കുമായിരുന്നു. പലപ്പോഴും മുഖത്ത് നിരാശയും മറ്റും പ്രതിഫലിക്കുന്നത് കാണാമായിരുന്നു. തങ്ങളുടെ ചിന്താഗതിയോടൊപ്പമാണ് എന്നും ഉപ്പ നിലകൊണ്ടിട്ടുള്ളത്.
തങ്ങളുടെ വിയോഗം ഉപ്പയെ വല്ലാതെ തളര്‍ത്തിയിരുന്നു.ഒരു കൊച്ചുകുട്ടിയുടെ മാനസികാവസ്ഥയിലായിരുന്നു ആ ദിവസങ്ങളിലെല്ലാം.
തങ്ങളോടൊപ്പം ഉപ്പ യമനിലേക്ക് യാത്ര പോയ കഥ പലപ്പോഴും പറഞ്ഞു ചിരിക്കുമായിരുന്നു. ചെറിയ വിമാനത്തിലാണ് യാത്ര. അബുദാബി വഴി യമനിലേക്ക് പോകുമ്പോള്‍ വിമാനത്തില്‍ നിന്ന് ചെറിയ ശബ്ദമുയര്‍ന്നു. ഉപ്പ അത് ക്യാബിന്‍ ക്രൂവിനോടു പറഞ്ഞപ്പോള്‍ പൈലറ്റും ക്യാബിന്‍ ക്രൂവും ശബ്ദം വരുന്നിടത്തു ടിഷ്യൂ പേപ്പര്‍ തിരുകിക്കയറ്റി അതിനു പരിഹാരം കണ്ടെത്തി. ഈകഥ അദ്ദേഹം പലപ്പോഴും തമാശയായി പറയുമായിരുന്നു.
ശിഹാബ് തങ്ങളുടെ ജനാസ മലപ്പുറം ടൗണ്‍ഹാളിനു മുന്നില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍ ഉപ്പ കൊച്ചു കുട്ടി കരയുന്നതുപോലെ തേങ്ങിക്കരഞ്ഞു. വേദനിക്കുന്ന ആ കാഴ്ചയോടൊപ്പം ജനങ്ങളും വിങ്ങിപ്പൊട്ടി. ശിഹാബ് തങ്ങളുമായുള്ള സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ആഴം അത്രയ്ക്കുമുണ്ടായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും രൂപമാണു തങ്ങള്‍. എല്ലാ മനുഷ്യസമൂഹത്തിന്റെയും ആത്മീയമുഖം. വിനയം, ലളിതമായ ജീവിതം, എല്ലാവരെയും തുല്യമായിക്കാണുന്ന മനസ്സ് ഇതെല്ലാം ചേര്‍ന്ന മനുഷ്യത്വം. അതുകൊണ്ടു തന്നെയാണ് രാജ്യം ആദരിക്കുന്ന ഒരു നേതൃത്വമായി അദ്ദേഹം മാറിയത്. എത്ര വലിയ പ്രശ്‌നങ്ങളും തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് പരിഹരിക്കപ്പെട്ടിരുന്നു.
തങ്ങള്‍ ഒരേ സമയം ആത്മീയഗുരുനാഥനും സമുദായ പരിഷ്‌കര്‍ത്താവും രാഷ്ട്രീയകാര്യദര്‍ശിയുമായിരുന്നു. ജനങ്ങള്‍ക്കു മുഴുവന്‍ മതേതരമായ കാഴ്ചപ്പാടു നല്‍കാന്‍ പരിശ്രമിച്ച മനുഷ്യസ്‌നേഹി. കരുണയും സ്‌നേഹവും നന്മയും സമൂഹത്തില്‍ വിതരണം ചെയ്യാനുള്ള വിത്തുകളാണെന്നു സമൂഹത്തിനു മുന്നില്‍ കാണിച്ചു കൊടുത്ത ഹൃദയത്തിന്റെ ഉടമയാണ് തങ്ങള്‍.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending