Video Stories
ഇടതുപക്ഷ തോല്‍വിയും പുതിയ ഗൃഹപാഠങ്ങളും

കെ.എം അലാവുദ്ദീന്‍ ഹുദവി
ഇടതുപക്ഷത്തിന്റെ തോല്‍വിയെക്കുറിച്ചുള്ള അന്വേഷണങ്ങളും ഗവേഷണവും തകൃതിയായി നടക്കുകയാണ്. കേരളത്തിലെ ഓരോ വീടുകളും കയറിയിറങ്ങി ഞങ്ങളെ എന്തിന് തോല്‍പ്പിച്ചുവെന്ന് അവര്‍ ജനങ്ങളോട് ചോദിച്ചുകൊണ്ടിരിക്കുന്നു. ഈ വക ജനാഭിലാഷം മാനിക്കല്‍ പരിപാടി തെരഞ്ഞെടുപ്പിനു മുമ്പ് നടത്തിയിരുന്നെങ്കില്‍ ഇത്രത്തോളം ആഴമേറിയ പരാജയത്തിന്റെ ഗര്‍ത്തങ്ങളിലേക്ക് എടുത്തെറിയപ്പെടുമായിരുന്നില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സല്‍ഗുണ സമ്പന്നതയുടെയും ഉന്നത മൂല്യങ്ങളുടെയും വിഹായസ്സില്‍ വിരാജിക്കുന്നവരാണെന്നും തങ്ങളെ തോല്‍പ്പിച്ച ജനങ്ങളാണ് യഥാര്‍ത്ഥ തെറ്റുകാര്‍ എന്നതുമാണ് ഈ വക അന്വേഷണ കണ്ടെത്തലുകളുടെ ആകെത്തുക. കുരുടന്‍ ആനയെ കണ്ടതുപോലെയാണ് ഗവേഷണങ്ങളും ഗൃഹപാഠങ്ങളും റിപ്പോര്‍ട്ടുകളാല്‍ എ.കെ.ജി സെന്ററിലെത്തുന്നത്.
കമ്മ്യൂണിസത്തിന്റെ ഈ തകര്‍ച്ച ദശാബ്ദങ്ങള്‍ക്കു മുമ്പേ പ്രവചിക്കപ്പെട്ടതാണ്. ഉരുക്കുമുഷ്ടിയുടെ സ്റ്റാലിന്‍വല്‍ക്കരണത്തിലൂടെ എതിരാളികളെ വരച്ചവരയില്‍ ഭയപ്പെടുത്തി നിര്‍ത്താമെന്നല്ലാതെ ഇലക്ഷനില്‍ ജയിക്കാനുള്ള ഒറ്റമൂലിയല്ല അതെന്ന് സി.പി.ഐ.എം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒപ്പം വര്‍ഗ സമരമെന്ന ക്യാന്‍വാസില്‍ ലോകത്തെ സകല പ്രശ്‌നങ്ങളേയും സമസ്യകളേയും അതിരുവല്‍ക്കരണങ്ങളേയും ചുരുട്ടിക്കെട്ടിയ പാര്‍ട്ടി സാധാരണക്കാരന്റെ നൊമ്പരങ്ങളും വേദനകളും തിരിച്ചറിയാതെ പോയിരിക്കുന്നു. മാര്‍ക്‌സിന്റേയും എംഗല്‍സിന്റേയുംകാലത്തെ സാമൂഹിക പരിച്ഛേദത്തിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സകലമാന പ്രശ്‌നങ്ങളേയും പരിഹരിച്ചുകളയാമെന്ന മിഥ്യാധാരണയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആദ്യം തിരുത്തേണ്ടത്. ന്യൂനപക്ഷങ്ങളുടെയും കീഴാള ആദിവാസി ജനതയുടെയുംസ്വത്വപ്രതിസന്ധികളെ കേവലം സാമ്പത്തിക ചൂഷണങ്ങളുടെ അളവുകോലുപയോഗിച്ച് വിലയിരുത്താന്‍ ശ്രമിച്ചതും ഇടതുപക്ഷ പരാജയത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നാണ്.
മതവും ദൈവ വിശ്വാസവും തൊണ്ണൂറ്റിയൊമ്പത് ശതമാനം ഇന്ത്യന്‍ പൗരന്റേയും ആന്തരിക ചോദനയാണ്. മതം ഒരു ഘടകമായിരുന്ന ദേശീയ പ്രസ്ഥാനങ്ങളുള്ള രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക ശക്തിയാകാന്‍ സാധിക്കില്ല തന്നെ. ഗാന്ധിജിയുടെ വരവിനു ശേഷം മതത്തിന്റെ സ്‌നേഹസ്പര്‍ശമുള്ള കോണ്‍ഗ്രസ് ദേശീയതയായിരുന്നു ഇന്ത്യയില്‍ സ്വാതന്ത്ര്യ പോരാട്ടം നടത്തിയിരുന്നത്. ആ രാഷ്ട്രീയ പ്രവണത ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവിരാമം തുടര്‍ന്നുകൊണ്ടിരിക്കും. സംഘ്പരിവാര്‍ ശക്തികളുടെ കാര്യം തന്നെയെടുക്കുക. ഇന്ത്യന്‍ പോളിറ്റിയില്‍ അവര്‍ തങ്ങളുടെ വേരിറക്കല്‍ സാധ്യതകള്‍ അന്വേഷിച്ചിരുന്നത് എപ്പോഴും മതാത്മകതയിലായിരുന്നു. അതായത് മതം എന്ന പ്രമേയം പ്രത്യക്ഷത്തിലുണ്ടാക്കുന്ന വൈകാരികതയെ രാഷ്ട്രീയമായി പരിണമിപ്പിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. അപ്പോള്‍ ഇന്ത്യന്‍ രാഷ്ടീയ ഭൂമികയില്‍ ഹിന്ദുത്വ ശക്തികള്‍ക്കുള്ള സാധ്യതപോലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ അവശേഷിക്കുന്നില്ല എന്ന് ചുരുക്കം. സോവിയറ്റ് യൂണിയന്‍ തകര്‍ന്നിട്ടും രണ്ടര പതിറ്റാണ്ടുകാലം ഇന്ത്യന്‍ ഇടതുപക്ഷം അധികം പരിക്കുകളില്ലാതെ പിടിച്ചുനിന്നുവെന്നതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ അത്ഭുതം കൂറിയിട്ടുണ്ട്.
ശബരിമല വിഷയത്തിലെ ദുര്‍വാശിയും സിദ്ധാന്ത ശാഠ്യവുമാണ് ഇത്രവലിയ തോല്‍വിയുടെ പ്രധാന കാരണമെന്ന് ഇടതുപക്ഷം ഏതാണ്ട് സമ്മതിച്ച മട്ടാണ്. മതാത്മക ദേശീയ പാരമ്പര്യമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ വിശ്വാസങ്ങളെ നേര്‍ നേര്‍ നിന്ന് വെല്ലുവിളിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന സന്ദേശവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. മാര്‍ക്‌സിനും എംഗല്‍സിനുമപ്പുറം മഹാത്മാഗാന്ധിയെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഇക്കാര്യത്തില്‍ മാതൃകയാക്കേണ്ടത്. ദേശീയ പ്രസ്ഥാനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഹിന്ദുമതാത്മകതയെ മറ്റൊരു രൂപത്തില്‍ ഗാന്ധിജി വഴിതിരിച്ചു വിടുകയുണ്ടായി. മതാചാരത്തിനാണല്ലോ വൈകാരികതയെ ഉണര്‍ത്താന്‍ കഴിയുക. മതത്തെ ഒരു മൂല്യവ്യവസ്ഥയായി കാണാനുള്ള വലിയ പരിശ്രമങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. സര്‍വ്വമത സാഹോദര്യം എന്ന ആശയത്തെ ഉപരിപ്ലവമായെങ്കിലുംദേശീയ പ്രസ്ഥാനത്തിലേക്ക് കണ്ണിചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ സംഘ്പരിവാറിന്റെ ഹിന്ദുത്വ എന്നത് മതത്തെ ആചാരമായി കണ്ടാല്‍ മാത്രം അതിജീവിക്കാന്‍ കഴിയുന്ന ഒരു ദര്‍ശനമായിരുന്നു. ഈ ആചാരം മൂല്യത്തിലേക്ക് എല്ലാ ഹിന്ദുക്കളേയും അതായത് അന്നോളം ഹിന്ദുമത്തിന്റെ വിശാല പരിപ്രേക്ഷ്യത്തിന് പുറത്തുള്ള ദളിതരെ ഉള്‍പ്പെടെ കൊണ്ടുവന്നാല്‍ മാത്രമേ അതിന് രാഷ്ട്രീയ ശക്തി ലഭിക്കൂ. ഇതിന് പരമ്പരാഗതമായി ഹിന്ദുത്വ ശക്തികള്‍ ഉപയോഗിച്ച മാര്‍ഗം മതസ്പര്‍ദ്ധയാണ്. അപരമത വിദ്വേഷമാണ്. ഇന്ത്യയില്‍ ഹിന്ദുത്വയെ സംബന്ധിച്ച് അപരവല്‍ക്കരിക്കാന്‍ എളുപ്പമായിരുന്നത് മുസ്്‌ലിം സമൂഹത്തെയാണ്.
മതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്തുന്നതിലും മനസ്സിലാക്കുന്നതിലും ഇടതുപക്ഷത്തിന് പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. തൊഴിലാളിവര്‍ഗ മുന്നണിപ്പടയെ മാത്രം വിപ്ലവ വര്‍ഗമായി കണ്ട യൂറോകേന്ദ്രീകൃത മാര്‍ക്‌സിനെയാണ് അവര്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ തന്നെ വിലിയിരുത്തുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. 1942 ക്വിറ്റ് ഇന്ത്യാ സമരം കൊടുമ്പിരി കൊണ്ടിരുന്നപ്പോള്‍ രണ്ടാം ലോകമഹാ യുദ്ധത്തില്‍ സോവിയറ്റ് യൂണിയനും ബ്രിട്ടനും സഖ്യശക്തികളായതിന്റെ പേരില്‍ ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടനാണ് പിന്തുണ നല്‍കിയത്.
ഗാന്ധിജിയെ ഇന്ത്യന്‍ മുതലാളി വര്‍ഗത്തിന്റെ പ്രതിനിധിയായാണ് അവര്‍ കണ്ടത്. ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടത്തിനെതിരെ നയിച്ച വിപ്ലവം ഇന്ത്യന്‍ മുതലാളി വര്‍ഗത്തെ സഖ്യകക്ഷിയായി മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടമായിരുന്നുവെന്നാണ് കമ്മ്യൂണിസ്റ്റുകാരുടെ പക്ഷം. ഗാന്ധിജിയെ പോലെത്തന്നെ അംബേദ്കറെ മനസ്സിലാക്കുന്നതിലും ഇന്ത്യന്‍ ഇടതുപക്ഷത്തിന് തെറ്റുപറ്റിയിട്ടുണ്ട്. ഭരണഘടനാ ശില്‍പ്പിയായ അംബേദ്കറെ വര്‍ഗ ശത്രുവായിട്ടാണ് കമ്മ്യൂണിസ്റ്റുകള്‍ കണ്ടത്. അംബേദ്കര്‍ നയിച്ച ജാതിവിമോചന സമരംതൊഴിലാളിവര്‍ഗ സമരത്തിന്റെ നേര്‍വിപരീതമായിട്ടാണ് അവര്‍ വിലയിരുത്തിയത്. വര്‍ഗ സമരത്തിന്റെ ജാതി പ്രശ്‌നത്തെ അവഗണിച്ചതുകൊണ്ടു തന്നെയാണ് ഉത്തരേന്ത്യന്‍ ഭൂമികയില്‍ കമ്മ്യൂണിസ്റ്റ് വളര്‍ച്ച മുരടിച്ചുപോയതും അംബേദ്കറിസ്റ്റുകള്‍ തഴച്ചു വളര്‍ന്നതും. എസ്.എ.ഡാങ്കെ ബോംബെയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു. നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്തില്ലെങ്കിലും അംബേദ്കര്‍ക്ക് വോട്ട് ചെയ്യരുത്. അത്രയായിരുന്നു അവര്‍ തമ്മിലുള്ള ശത്രുത.
ജാതിയെന്ന യാഥാര്‍ത്ഥ്യത്തെയും സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും അംഗീകരിക്കാത്തതുമൂലം ഇന്ത്യന്‍ ഇടതുപക്ഷത്തിന് സംഭവിച്ച നഷ്ടം വിലയിരുത്തി സമൂലമായ നയമാറ്റത്തിന് അവര്‍ തയ്യാറെടുക്കണം. ഇന്ത്യ കണ്ട ഏറ്റവും ശക്തമായ കീഴാള രാഷ്ട്രീയ മുന്നേറ്റമായിരുന്നു മണ്ഡല്‍-ദലിത് പ്രസ്ഥാനങ്ങളിലൂടെ തൊണ്ണൂറുകളില്‍ സംഭവിച്ചത്. സോഷ്യലിസ്റ്റുകള്‍ രംഗം കൊഴുപ്പിച്ച ഈ ജനകീയ മുന്നേറ്റത്തില്‍ ഒരു റോളും നിര്‍വ്വഹിക്കാന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല. മണ്ഡല്‍-ദളിത് പ്രസ്ഥാനങ്ങളിലൂടെ ഉയര്‍ന്നു വന്നത് ഇന്ത്യന്‍ വര്‍ഗ സമരത്തിന്റെ സവിശേഷ രൂപം തന്നെയാണെന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറിപ്പോകുമായിരുന്നു. അതോടെ സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടക്കുന്നതിനുള്ള കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും ചെയ്യുമായിരുന്നു.
ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പരാജയത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത് സ്വാഭാവികമായി സംഭവിച്ച ഒരു ചരിത്ര പ്രക്രിയ മാത്രമാണ്. അല്ലെങ്കിലും കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ പാര്‍ട്ടിയുടെ ഭാവനാ പദ്ധതികളിലൊന്നുമുണ്ടായിരുന്നില്ല. മഹത്തായ പരിസ്ഥിതി സമരങ്ങള്‍ക്കൊന്നും അവര്‍ പിന്തുണ നല്‍കിയില്ല. ബൂര്‍ഷ്വാ സമരങ്ങളെന്നാണ് അവയെ അവര്‍ വിശേഷിപ്പിച്ചത്. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്ന ചിപ്‌കോ പ്രസ്ഥാനത്തിനും നര്‍മദാ സമരത്തിനും ഒരു പിന്തുണയും ഇടതുപക്ഷം നല്‍കിയില്ല. സിദ്ധാന്ത ശാഠ്യങ്ങള്‍ ഒഴിവാക്കി ഇത്തരം പ്രസ്ഥാനങ്ങളോട് സമര പാതയില്‍ സഹകരിക്കാന്‍ ഇടതുപക്ഷം തയ്യാറാകണം. ചുരുക്കത്തില്‍ ഏകശിലാത്മകമായ സിദ്ധാന്തങ്ങളില്‍ അഭിരമിക്കാതെ കമ്മ്യൂണിസത്തിന്റേയും മാര്‍ക്‌സിസത്തിന്റേയും സമകാലിക വായനക്ക് ഇടതുപക്ഷം തയ്യാറാകേണ്ടിയിരിക്കുന്നു. വീടുവീടാന്തരം കയറിയിറങ്ങി ശേഖരിച്ചുകൂട്ടിയ അഭിപ്രായങ്ങള്‍ക്കൊപ്പം ഇടതുപക്ഷം ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
GULF3 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്‍കി
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന്‍ പേവിഷബാധയേറ്റു
-
News3 days ago
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന് സിന്ധു’ ആരംഭിച്ച് ഇന്ത്യ
-
kerala2 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News2 days ago
ഇറാന്‍ ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു