Article
അന്യായമായി വേട്ടയാടപ്പെടുന്ന ജനത
തികച്ചും അന്യായമായി ഒരു ജനത നിരന്തരമായി വേട്ടയാടപ്പെടുമ്പോള്‍
അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതും പ്രാര്ഥനകള്കൊണ്ട്
പിന്തുണക്കുന്നതും തികച്ചും മനുഷ്യത്വപരമായ കടമയാണ്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ഇതെഴുതുമ്പോഴും വിശുദ്ധ ഖുദ്സ് നഗരവും പ്രാന്തപ്രദേശങ്ങളും ഒട്ടും ശാന്തമായിട്ടില്ല. മനുഷ്യവര്‍ഗത്തെ സമാധാനത്തിന്റെയും ശാന്തിയുടെയും തീരങ്ങളിലേക്ക് വഴിനടത്താന്‍ ദൈവദൂതുമായി പ്രവാചകന്മാര് വന്നിറങ്ങിയ ഈ പുണ്യഭൂമിയില്‍ മനുഷ്യര്‍ മനുഷ്യരെ ആയുധങ്ങള്‍കൊണ്ട് വേട്ടയാടുകയാണ്. പവിത്രമായ സൂക്തങ്ങളും മന്ത്രോച്ചാരണങ്ങളും ഉയര്‍ന്ന വേദഭൂമിയില്‍നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത് നിരപരാധരായ സ്ത്രീകളുടെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെയും രോദനങ്ങളാണ്. ആത്മീയതയുടെ കുന്തിക്കം പുകഞ്ഞ പുണ്യഭൂമിയില്‍ ഇപ്പോള്‍ ഉയരുന്നത് ദരിദ്രരായ ഒരു ജനതയുടെ വസ്തുവകകള്‍ കത്തുന്നതിന്റെ കരിമ്പുകയാണ്. വാശിയും വീറും രണ്ടുഭാഗത്തായി നിരന്നുനിന്ന് പരസ്പരം പോര്‍വിളി തുടരുന്നു. ഒരു ഭാഗത്ത് മനുഷ്യാവകാശങ്ങള്‍ക്കും നൈതികതകള്‍ക്കുംനേരെ കുടില മനസ്കരായ വംശധ്വംസകര്‍ ക്രൂരമായി കാഞ്ചിവലിച്ചുകൊണ്ടിരിക്കുന്നു. ആ കൈകളെ തടയാന്‍ നയതന്ത്ര നീക്കങ്ങള്‍ക്കോ നീതിന്യായ വേദികള്‍ക്കോ അന്താരാഷ്ട്ര ഇടപെടലുകള്‍ക്കോ അഭ്യര്‍ഥനകള്‍ക്കോ അപേക്ഷകള്‍ക്കോ ഒന്നും കഴിയില്ല എന്ന് പതിറ്റാണ്ടുകളുടെ അനുഭവം പഠിപ്പിച്ചതിനാല്‍ ഇപ്പുറത്തുള്ളവര് കൈനീട്ടിയാല്‍ കിട്ടുന്ന കല്ച്ചീളുകള് കൊണ്ടെങ്കിലും പ്രതിരോധിക്കാന്‍ നിര്‍ബന്ധിതാരിയിരിക്കുകയാണ്. അവര്‍ക്കുവേണ്ടി ആരും ഉണ്ടായിട്ടില്ല എന്ന നിരാശയാണ് അവരുടെ ഉള്ളില്‍ പൊട്ടിത്തെറിക്കുന്നത്. തങ്ങള്‍ക്കുവേണ്ടി ആരും വരില്ല എന്ന ഉറപ്പാണ് അവരെ പിടിച്ചുതള്ളുന്നത്. നമുക്ക് -മനുഷ്യത്വത്തിലും മതങ്ങള്‍ പഠിപ്പിച്ച നന്മകളിലും വിശ്വസിക്കുന്നവര്‍ക്ക്-പക്ഷേ മാറിനില്ക്കാന് കഴിയില്ല. പോരാട്ടങ്ങളുടെ തീച്ചൂളയില്‍ പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടുകഴിയുന്ന ഫലസ്തീന് ജനതയോട് നാം മനസ്സുകൊണ്ട് ഒപ്പം നില്‍ക്കേണ്ടതുണ്ട്. പ്രാര്‍ഥനകൊണ്ട് പിന്തുണ നല്‍കേണ്ടതുണ്ട്.
തികച്ചും അന്യായമായി ഒരു ജനത നിരന്തരമായി വേട്ടയാടപ്പെടുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതും പ്രാര്‍ഥനകള്‍ കൊണ്ട് പിന്തുണക്കുന്നതും തികച്ചും മനുഷ്യത്വപരമായ കടമയാണ്. ആ അന്യായം അവരെ സ്വന്തം മണ്ണില്‍നിന്നും തുരത്തുകയും കുടിയിറക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തിനുവേണ്ടിയായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. ഇത്തരം സാഹചര്യങ്ങള്‍ സഹിക്കാവുന്നതിലും സമ്മതിച്ചുകൊടുക്കാവുന്നതിലും അപ്പുറമാണ് എന്ന് എല്ലാ ധര്‍മ്മശാസ്ത്രങ്ങളും പഠിപ്പിക്കുന്നുണ്ട്. ഇസ്ലാമിക അനുഭവം അതിനു മതിയായ തെളിവാണ്. നബി (സ)യും അനുയായികളും ഇത്തരം വേട്ടയാടലുകള്‍ക്കു വിധേയരായതും അവരതു സഹിച്ചുനിന്നതും നീണ്ട 15 വര്‍ഷമായിരുന്നു എന്നാണ് ചരിത്രം. പതിമൂന്നു വര്‍ഷം നീണ്ട മക്കാജീവിതത്തിലും അവിടെ നിന്നുമാറി പോന്നിട്ട് മദീനായിലെ രണ്ടു വര്‍ഷവും അവര്‍ അന്യായമായി വേട്ടയാടപ്പെട്ടു. അവരോട് അപ്പോഴെല്ലാം ക്ഷമിച്ചിരിക്കാനും പിടിച്ചുനില്‍ക്കാനുമായിരുന്നു അല്ലാഹു ആവശ്യപ്പെട്ടത്. പിന്നെയും ആ ക്രൂരതകള്‍ തുടര്‍ന്നപ്പോഴായിരുന്നു ഹിജ്റ രണ്ടില്‍ ‘അന്യായമായി അക്രമിക്കപ്പെട്ടു എന്നതിന്റെ പേരില്‍’ പ്രതിരോധിക്കാന്‍ അനുമതി ലഭിച്ചത്. അതുകൊണ്ടുതന്നെ അന്യായമായ ആക്രമണങ്ങള്‍ എല്ലാ അതിര്‍വരമ്പുകളെയും നിരന്തരം ലംഘിക്കുമ്പോള്‍ ഫലസ്തീനികള്‍ പ്രതിരോധിക്കുന്നതില്‍ ചിലര്‍ നെറ്റിചുളിക്കുന്നതിനെ സ്വീകരിക്കാന്‍ കഴിയില്ല. അവര്‍ സത്യത്തില്‍ വേട്ടക്കാര്‍ക്കു ചൂട്ടുപിടിക്കുകയാണ്. മനുഷ്യാവകാശങ്ങള്‍ ലംഘിച്ചും അന്താരാഷ്ട്ര മര്യാദകളെ വെല്ലുവിളിച്ചും സയണിസ്റ്റുകള്‍ നടത്തുന്ന ഈ തേര്‍വാഴ്ചകള്‍ കണ്ടില്ലെന്നുനടിക്കുമ്പോഴും ഇരകളെ കുറ്റപ്പെടുത്തുമ്പോഴുമെല്ലാം മരിക്കുന്നത് നമ്മിലെ മനുഷ്യത്വമാണ്. ചോര്‍ന്നുപോകുന്നത് നമ്മിലെ മതാംശങ്ങളാണ്.
ചിലരെങ്കിലും വാദിക്കാറുണ്ട്, ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം സ്വന്തം മണ്ണില്‍നിന്ന് ആട്ടിപ്പായിക്കപ്പെട്ടവരല്ലേ ജൂതന്മാന് എന്ന്. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം കൂട്ടക്കുരിതിക്കു വിധേയരായ ജനതയല്ലേ അവരെന്ന്. അതിനാല്‍ സ്വന്തം മണ്ണില്‍ കാലുറപ്പിക്കാനുള്ള അവകാശം അവര്‍ക്കുമില്ലേ എന്നുമെല്ലാം. നിഷ്കളങ്കരായ ജനങ്ങളെ വഴിതെറ്റിക്കാനുള്ള ചോദ്യങ്ങളാണിവ. ഈ ചോദ്യങ്ങള്‍വഴി സയണിസ്റ്റുകള്‍ നടത്തുന്ന തേര്‍വാഴ്ചകളെ വെള്ളപൂശാന്‍ ശ്രമിക്കുകയാണ് ഇത്തരക്കാര്‍. എന്നാല്‍ ഇവര്‍ പറഞ്ഞുവരുന്നത് ചരിത്രപരമായി ശരിതന്നെയാണ്. അവര്‍ ആട്ടിയോടിക്കപ്പെട്ടിട്ടുണ്ട്. ക്രൂരമായി വേട്ടയാടപ്പെട്ടിട്ടുമുണ്ട്. പക്ഷേ, അതിന് ജൂതന്മാര് ആരോടാണ് പ്രതികാരം ചെയ്യേണ്ടത് എന്നതാണ് പ്രധാന ചോദ്യം. ആരാണോ അവരെ കുടിയിറക്കിയതും ഗ്യാസ് ചേമ്പറുകളിലിട്ട് ചുട്ടതും അവരോടല്ലേ അവര്‍ പ്രതികാരം ചെയ്യേണ്ടത്. അതൊന്നും അറബികളും ഫലസ്തീനികളുമായിരുന്നില്ല. ലോക ചരിത്രം അതിനു തെളിവും സാക്ഷിയുമാണ്. ആദ്യമായി അവരുടെ നാട് തകര്‍ത്ത് അവരെ കുടിയിറക്കിയത് ബാബിലേണിയന്‍ സേനാനായകനായിരുന്ന ബുക്കഡ്നസര്‍ ആയിരുന്നു. ബി.സി 586-ല്‍ ആയിരുന്നു അവരുടെ ഹൈക്കല്‍ സുലൈമാന്‍ വരെ നശിപ്പിച്ചതും ആട്ടിയോടിച്ചതും. കാലക്രമത്തില്‍ അവര്‍ പിന്നെയും അവിടെതന്നെ വന്നുകൂടി. വീണ്ടും അവര്‍ ആട്ടിയോടിക്കപ്പെട്ടു. ഈ രണ്ടാം നിഷ്കാസനത്തിനുപിന്നിലും ഫലസ്തീനികളോ അറബികളോ ആയിരുന്നില്ല, മറിച്ച് റോമന്‍ സാമ്രാജ്യത്തിന്റെ സേനാനായകനായിരുന്ന ടൈറ്റസ് ആയിരുന്നു. ബി.സി 63-ല്‍. ചരിത്രത്തില്‍ അവരെ അവരുടെ നാട്ടില്‍നിന്നും പിടിച്ചുപുറത്താക്കിയ സംഭവങ്ങള്‍ ഈ രണ്ടെണ്ണം മാത്രമാണ്. ഈ രണ്ടിലും അറബികള്‍ക്കോ ഫലസ്തീനികള്‍ക്കോ യാതൊരു പങ്കുമില്ല. ഗ്യാസ് ചേമ്പറുകളിലിട്ട് അവരെ ഭസ്മമാക്കിയതാണെങ്കിലോ ജര്‍മ്മന്‍ നാസികളാണ്. ഇതിലൊന്നും അറബികള്‍ക്കു പങ്കില്ല എന്നു വ്യക്തം. എന്നിട്ടും അവര്‍ ഫലസ്തീന് ജനതയെയും അറബികളെയും ഇവ്വിധം വേട്ടയാടുമ്പോള്‍ അതു ന്യായീകരിക്കാന്‍ കഴിയില്ല. അതിനെ അക്രമം എന്നല്ലാതെ മറ്റൊന്നും വിളിക്കാനുമാകില്ല.
അന്യായമായി അക്രമിക്കപ്പെട്ടതിന്റെ പേരിലെന്നപോലെ ഫലസ്തീന് ജനതയോട് നാം ഐക്യദാര്‍ഢ്യപ്പെടുന്നത് വ്യക്തമായ ന്യായമുണ്ടായിട്ടും അവഗണിക്കപ്പെടുന്നതിന്റെ പേരില്‍കൂടിയാണ്. ഈ അവഗണന അന്താരാഷ്ട്ര സമൂഹത്തില്‍നിന്നുമാണ്. ജൂതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതുപോലെ ഇതും നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒന്നാം ലോക യുദ്ധത്തിനുശേഷം ഓട്ടോമന്‍ തുര്‍ക്കി ഖിലാഫത്തിന്റെ ഭൂമി വീതംവെച്ചെടുത്ത സാമ്രാജ്യത്വ ശക്തികള്‍ ഇതിനു തുടക്കം കുറിച്ചു. 1917-ലെ ബാള്‍ഫര്‍ ഡിക്ലറേഷന്‍ ഫലസ്തീനികളുടെ മണ്ണ് വാങ്ങിയും പാട്ടത്തിനെടുത്തും സ്വന്തമാക്കാനും ജൂതന്മാര്ക്ക് ഫലസ്തീനിലേക്ക് അധിനിവേശം നടത്താനുംവേണ്ടി ബ്രിട്ടണ് ചെയ്തുകൊടുത്ത ചതിയായിരുന്നു. വെറും രാഷ്ട്രീയ മേല്‍ക്കോയ്മയുടെ പേരില്‍ ഫലസ്തീനിലെ മണ്ണ് വില്‍ക്കാനും കൊടുക്കാനും തങ്ങള്‍ക്ക് അവകാശമുണ്ട് എന്ന് ഡിക്ലയര്‍ ചെയ്യുമ്പോള്‍ നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ഫലസ്തീനികളെ ആട്ടിയിറക്കേണ്ടിവരും എന്നു അവര്‍ ചിന്തിച്ചതേയില്ല. അത് ഒന്നാമത്തെ ചതിയും അവഗണനയും. 1948-ല്‍ ഫലസ്തീനിന്റെമണ്ണില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ പ്രമേയം പാസാക്കുമ്പോള്‍ വീണ്ടും അവര്‍ ചതിക്കപ്പെട്ടു. അക്കുറി അവരെ ചതിച്ചത് ബ്രിട്ടണ് മാത്രമല്ല, യു.എന്‍ ബാനറില്‍ എല്ലാവരും ചേര്‍ന്നായിരുന്നു. ജൂത രാഷ്ട്രം ഉണ്ടാക്കിക്കൊടുത്ത അവര്‍ ഫലസ്തീന് എന്ന രാജ്യത്തെകുറിച്ച് മിണ്ടിയതേയില്ല എന്നതായിരുന്നു ചതിയും അവഗണനയും. തുടര്‍ന്ന് ഞങ്ങളുടെ മണ്ണില്‍ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് അവര്‍ക്ക് രാജ്യമുണ്ടാക്കിക്കൊടുത്തല്ലോ, ഇനി ഞങ്ങളുടെ മണ്ണില്‍ ഞങ്ങള്‍ക്കും രാജ്യമുണ്ടാക്കിത്തരൂ എന്നു ചോദിക്കേണ്ട ദയനീയ സാഹചര്യമാണ് ഫലസ്തീനികള്‍ക്കുണ്ടായത്. ന്യായമായ ഈ അഭ്യര്‍ഥനയും ആവശ്യവും അന്താരാഷ്ട്ര സമൂഹം അവഗണിച്ചു, നാലര പതിറ്റാണ്ടു കാലം. 1993-സെപ്തംബര്‍ 13ന് നടന്ന ഓസ്ലോ ഉടമ്പടിവരെ കാത്തിരിക്കേണ്ടിവന്നു ഫലസ്തീനികള്‍ക്ക് തങ്ങളുടെ രോദനം പരിഗണിക്കപ്പെടാന്‍. അപ്പോഴാണെങ്കിലോ ഒറ്റയടിക്ക് അവരുടെ രാജ്യത്തിന്റെ അതിരുകള്‍ വരച്ചുകൊടുക്കാന്‍ കഴിയുമായിരുന്നിട്ടും അവരതു ചെയ്തുകൊടുത്തില്ല. അഞ്ചു വര്‍ഷത്തിനുള്ളില്‍ പരിഗണിക്കാം എന്നു പറഞ്ഞ് പിരിയുക മാത്രമായിരുന്നു അവര്‍. അത് ഇന്നുവരെയും നടന്നിട്ടില്ല എന്നു പറയുമ്പോള്‍ ഫലസ്തീന് ജനതയോട് അന്താരാഷ്ട്ര സമൂഹം എത്ര അവഗണനയാണ് കാണിച്ചത് എന്നതിന്റെ ആഴം കാണാന്‍ കഴിയും. ഇതുണ്ടാവാത്തതാണ് ഇപ്പോഴും കലാപങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. ഫലസ്തീനികള്‍ക്ക് അവരുടെ രാജ്യം അടയാളപ്പെടുത്തിക്കൊടുത്തിരുന്നുവെങ്കില്‍ അവര്‍ വീണ്ടും കുടിയേറ്റങ്ങള്‍ നടത്തുമായിരുന്നില്ല. ഇപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളുടെ മൂല കാരണം ശൈഖ് ജര്‍റാഹ് ജില്ല തങ്ങളുടെ കയ്യിലൊതുക്കാനുള്ള ജൂത ശ്രമങ്ങളാണ്. അതിനുവേണ്ടി തദ്ദേശീയരെ ശല്യപ്പെടുത്തുകയും ജൂത തീവ്രാദികളുടെ അറബധിക്ഷേപ റാലികള്‍ അനുവദിച്ചും അകമ്പടി സേവിച്ചും പിന്തുണക്കുകയും ഫലസ്തീന് ജനതയുടെ ചെറുത്തുനില്‍പ്പുകളെ അടിച്ചമര്‍ത്തുകയും എല്ലാം ചെയ്തുകൊണ്ടാണ് അവര്‍ കിരാതത്വങ്ങളിലേക്കു വളര്‍ന്നിരിക്കുന്നത്.
കാലപങ്ങളും യുദ്ധങ്ങളും എന്തിന്റെ പേരിലാണെങ്കിലും ഖേദകരമാണ്. അതുവഴിയുണ്ടാകുന്ന ഒരു വിജയത്തേയും മനുഷ്യത്വം ഉള്ളിലുള്ളവര്‍ക്ക് ആസ്വദിക്കാനും അനുഭവിക്കാനും ആഘോഷിക്കാനും കഴിയില്ല എന്നത് വസ്തുതയാണ്. അതിനാല്‍ സുന്നി യുവജന സംഘം ആഗ്രഹിക്കുന്നതും അഭ്യര്‍ഥിക്കുന്നതും സമാധാനപരമായ പരിഹാരമാണ്. ഓസ്ലോ പാക്ടനുസരിച്ച് ഇസ്രാഈലിനും ഫലസ്തീനിനും അതിരുകള്‍ വരച്ചുകൊടുക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാവണം. ആ അതിരുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍കൊണ്ട് സംരക്ഷിക്കപ്പെടുകയും വേണം. അപ്പോള്‍ മാത്രമേ ഫലസ്തീന് എന്ന സ്വതന്ത്രരാജ്യം ഉണ്ടാകൂ. ഇപ്പോള്‍ അവിടെ ഫലസ്തീനികളുടെ വിവിധ സംഘടനകള്‍ ഭരണം നടത്തുകയാണ്. അങ്ങനെ സംഘടനകള്‍ ഭരണം നടത്തുമ്പോള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനോ അടിച്ചേല്‍പ്പിക്കാനോ ഒന്നും കഴിയാതെവരും. മാത്രമല്ല, ഇടക്കിടെ ഈ ആഭ്യന്തര സംഘടനകള്‍ക്കിടയില്‍ പ്രശ്നങ്ങളും ഉണ്ടാകും. ഇത്തരം പ്രയാസങ്ങളൊന്നുമില്ലാത്ത സ്വതന്ത്രമായ സൈ്വരവിഹാരത്തിന് ഫലസ്തീന് ജനതക്കും അവസരം സൃഷ്ടിച്ചുകൊടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിനു കടമയുണ്ട്. അതിനുവേണ്ടിയുള്ള സമ്മര്‍ദ്ദമാണ് പ്രധാനമായും സുന്നി യുവജന സംഘത്തിന്റെ പ്രതിഷേധജ്വാല അര്‍ഥമാക്കുന്നത്.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala19 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala17 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala19 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

