Connect with us

Article

അതിരുകളില്ലാത്ത അധിനിവേശം

Published

on

പി.എം സാദിഖലി

ലോക മനസ്സാക്ഷിക്ക്മുന്നില്‍ വീണ്ടും പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തി ഫലസ്തീനിലെ പ്രശ്‌നങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. മനഃസാക്ഷി മരവിച്ച ലോകം നിരാലംബരായ ഫലസ്തീന്‍ ജനതക്ക്മുന്നില്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുന്ന പതിവ് പശ്ചാത്തലം തന്നെയാണ് ഇപ്പോഴും. ഇസ്രാഈല്‍ രൂപീകരിക്കപ്പെടുമ്പോള്‍ ഇരു രാജ്യങ്ങള്‍ക്കുമായി നീക്കിവെക്കപ്പെട്ട പ്രദേശങ്ങള്‍ക്ക്പുറമെ ജറുസലേം എന്ന സുപ്രധാന പ്രദേശം ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലായിരുന്നു. മക്കയും മദീനയും കഴിഞ്ഞാല്‍ ലോക മുസ്‌ലിംകളുടെ മൂന്നാമത്തെ ആരാധാനാലയമാണ് മസ്ജിദുല്‍ അഖ്‌സ. ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന പരിശുദ്ധ റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥനക്കെത്തിയ പതിനായിരത്തോളം പേര്‍ക്ക്‌നേരെ ഇസ്രാഈല്‍ നടത്തിയ അതിക്രൂരമായ ആക്രമണമാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ തുടക്കം. ശൈഖ് ജാറയില്‍നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് പുതിയ ജൂത കുടിയേറ്റത്തിന് ഇസ്രാഈല്‍ നടത്തുന്ന ശ്രമങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തിലാണ് ഈ സംഭവം. ഇസ്രാഈല്‍ രൂപം കൊണ്ടത്മുതല്‍ തുടരുന്ന അധിനിവേശത്തിന്റെ തുടര്‍ച്ചയാണിത്.

ഓരോ പ്രദേശവും ഇസ്രാഈലിലേക്ക് ചേര്‍ക്കുമ്പോള്‍ രാജ്യമില്ലാത്ത ഫലസ്തീനികള്‍ നടത്തുന്ന ചെറുത്ത്‌നില്‍പ് സംഘട്ടനമല്ല. അധിനിവേശത്തിനെതിരായ സമരമാണ്. ഫലസ്തീന്റെ ചരിത്രം നിലനില്‍പിനു വേണ്ടിയുള്ള സമരത്തിന്റെ ചരിത്രമാണ്. കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ് ഫലസ്തീന്‍ സംഘര്‍ഷം. സാമ്രാജ്യത്വം ഇഷ്ടമില്ലാത്തത് അടിച്ചേല്‍പിക്കും. 1948ല്‍ ഇസ്രാഈലിനെ സൃഷ്ടിച്ചതു പോലെയാണ് 1947ല്‍ ഇന്ത്യയെ ബ്രിട്ടന്‍ വിഭജിച്ചത്. ഇന്ത്യയും പാക്കിസ്താനും അതിരുകള്‍ നിശ്ചയിക്കപ്പെട്ട രണ്ടു രാജ്യങ്ങളാവുകയും രണ്ടു രാജ്യങ്ങളെയും ലോകം അംഗീകരിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനം സുരക്ഷിതവും സ്വതന്ത്രവുമായ സര്‍ക്കാറുകള്‍ക്ക് കീഴിലാണെന്ന് കരുതപ്പെടുന്ന 70 വര്‍ഷങ്ങളാണ് കടന്നു പോയത്. ഇന്ത്യയിലെ പുതിയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും ജനാധിപത്യ സമൂഹത്തില്‍ ന്യൂനപക്ഷത്തിന് ലഭിക്കേണ്ട സുരക്ഷിതത്വം അനുഭവിച്ചവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. എന്നാല്‍ ഫലസ്തീനിലെ അവസ്ഥ ഇതല്ല. ഫലസ്തീനെ വിഭജിച്ച് ഇസ്രാഈല്‍ ഉണ്ടാക്കിയെങ്കിലും ഇസ്രാഈല്‍ ഇപ്പോഴും അതിരുകള്‍ നിര്‍ണ്ണയിക്കപ്പെടാത്ത രാജ്യമായി തുടരുന്നു. സയണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് ഇസ്രാഈല്‍ ദൈവത്തിന്റെ വാഗ്ദത്ത ഭൂമിയാണ്. ഇസ്രാഈല്‍ ഭരിച്ചവരില്‍ ഏറ്റവും തീവ്രമായ സയണിസ്റ്റ് ആശയം വെച്ചുപുലര്‍ത്തിയ വ്യക്തിയാണ് ഏരിയല്‍ ഷാരോണ്‍.

1967ലെ അറബ് സേനക്കെതിരായ ആറു ദിനം നീണ്ട യുദ്ധത്തിന്റെ മുഖ്യ ശില്‍പിയും ആസൂത്രകനുമായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അദ്ദേഹത്തെ വിചാരണ ചെയ്യാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. 1948ല്‍ ഇസ്രാഈല്‍ രൂപീകൃതമായപ്പോള്‍ ഒരു അറബ് ഗ്രാമം ചുട്ടുകരിച്ചതിന് നീതിന്യായ കോടതിയുടെ മുന്നില്‍ ഏരിയല്‍ ഷാരോണ്‍ വിചാരണക്കെത്തുന്നുണ്ട്. ആരാണ് ഈ കൂട്ടക്കൊലക്ക് താങ്കളെ പ്രേരിപ്പിച്ചതെന്ന് കോടതി ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മറുപടി നിങ്ങളാണ്, ഭരണകൂടമാണ് എന്നാണ്. ഭരണകൂടം നിഷ്‌കളങ്കരെ കൊല്ലാന്‍ പ്രേരിപ്പിക്കുമോ എന്ന ചോദ്യത്തിന് സയണിസത്തിന്റെ കുപ്രസിദ്ധമായ ആപ്തവാക്യമായിരുന്നു ഷാരോണിന്റെ മറുപടി. ജനതയില്ലാത്ത ഭൂമിയിലേക്ക് ഭൂമിയില്ലാത്ത ജനത എന്ന വാക്യം. ശൂന്യമായിരിക്കേണ്ട സ്ഥലത്ത് ആളുകളെ കണ്ടപ്പോള്‍ ഞാന്‍ വെടിവെച്ചു എന്ന് ഷാരോണ്‍ പറയുന്നു. സയണിസം പഠിപ്പിച്ചുവെച്ചതാണ് അദ്ദേഹം പറഞ്ഞത്.

1917ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്‍തര്‍ ബാല്‍ഫറിന്റെ നേതൃത്വത്തില്‍ ജെറുസലേം ആസ്ഥാനമായി ഇസ്രാഈല്‍ രാഷ്ട്രം എന്ന ആശയത്തിന് പിന്‍ബലം കിട്ടുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് ജനം അവിടെയുണ്ടായിരുന്നു. ജനമില്ലാത്ത ഭൂമിയായിരുന്നില്ല അത്. എന്നാല്‍ ജൂതന്മാരുടെ പ്രദേശം എന്ന് വ്യാഖ്യാനിച്ച് ആ പ്രദേശത്തെ ശൂന്യദേശമെന്ന് പറഞ്ഞ് പഠിപ്പിച്ചു. ഇപ്പോഴും അതിരുകള്‍ നിശ്ചയിക്കപ്പെടാത്ത, ഓരോ സമയത്തും അതിരുകള്‍ വിപുലീകരിക്കുന്ന ഇസ്രാഈലിന്റെ ശ്രമമാണ് ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണം. ഈ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലോകം ഇന്ന് ഫലസ്തീനികള്‍ക്ക് ഒപ്പമില്ല എന്നത് ദുഃഖകരമായ സ്ഥിതിവിശേഷമാണ്.

ഇസ്രാഈല്‍-ഫലസ്തീന്‍ സംഘട്ടനം എന്നാണ് ഇസ്രാഈല്‍ അധിനിവേശത്തെ ഇപ്പോഴും വിശേഷിപ്പിക്കുന്നത്. അതൊരു സംഘട്ടനല്ല. സമരവും ചെറുത്തുനില്‍പുമാണ്. യാസര്‍ അറഫാത്തിന്റെ നേതൃത്വത്തിലുണ്ടായ പോരാട്ടം ലോകത്തിന്റെ അനുഭാവം ഫലസ്തീനികള്‍ക്ക് ലഭിക്കാന്‍ കാരണമായിട്ടുണ്ട്. യാസര്‍ അറഫാത്തിനുശേഷം പി.എല്‍.ഒയുടെ കഴിവു കേടും അഴിമതിയും ജനങ്ങളുടെ വിശ്വാസ്യതയില്‍ കുറവ് വരുത്തിയിട്ടുണ്ട്. അറബ് നേതൃത്വങ്ങള്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍നിന്ന് മാറിനില്‍ക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു. 1980കളുടെ ഒടുവില്‍ രൂപപ്പെട്ട ഇന്‍തിഫാദ ലോക മനസ്സിന്റെ അനുതാപം ഫലസ്തീനികള്‍ക്ക് ലഭിക്കാന്‍ കാരണമായി. 1990കളുടെ തുടക്കത്തില്‍ കുവൈത്ത് അധിനിവേശത്തിന് ന്യായമായി സദ്ദാം ഹുസൈന്‍ പറഞ്ഞ ഒരു കാര്യം ഫലസ്തീനുമേല്‍ ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിച്ചാല്‍ കുവൈത്തില്‍നിന്ന് പിന്മാറാം എന്നായിരുന്നു. ഇന്‍തിഫാദക്കനുകൂലമായ ലോക മനോഭാവം മാറുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണിത്. ഇങ്ങനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌വേണ്ടി പലരും ഫലസ്തീനികളെ ഉപയോഗിച്ചിട്ടുണ്ട്.
ഫലസ്തീനിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നതിന്റെ ഉത്തരം സഹോദരങ്ങളായ അറബ് രാജ്യങ്ങള്‍ ഇസ്രാഈലുമായി നടത്തുന്ന നയതന്ത്ര ചങ്ങാത്തമാണ്. ഫലസ്തീനികള്‍ക്ക് പ്രത്യക്ഷത്തില്‍ പിന്തുണ കൊടുക്കേണ്ടവര്‍ തന്നെ അതിന് വിമുഖത കാണിക്കുകയാണ്.

മുസ്‌ലിംലീഗ് എക്കാലത്തും ഫലസ്തീന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ കൂടെനിന്ന പാര്‍ട്ടിയാണ്. 1937 ഡിസംബര്‍ അഞ്ചിന് കൊയിലാണ്ടി കടപ്പുറത്ത് ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സമ്മേളനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന മര്‍ദ്ദനമുറകള്‍ക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. കെ.എം സീതി സാഹിബായിരുന്നു ആ സമ്മേളനത്തിലെ മുഖ്യ പ്രഭാഷകന്‍. അക്കാലം തൊട്ടേ ലോകത്തെ രാഷ്ട്രീയ ചലനങ്ങളോട് മുസ്‌ലിംലീഗ് പ്രതികരിച്ചിരുന്നു. കൊയിലാണ്ടിയിലെ സയ്യിദ് ഹാഷിം ബാഫഖി തങ്ങളുടെ കുറിപ്പുകളില്‍ ഈ അനുഭാവത്തിന്റെ അടയാളങ്ങളുണ്ട്. 1945 ഒക്ടോബര്‍ മാസത്തില്‍ നടേരിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത് അദ്ദേഹം വിവരിക്കുന്നുണ്ട്. സി.എച്ച് മുഹമ്മദ് കോയയോടൊപ്പം ഫലസ്തീന്‍ യോഗത്തില്‍ പങ്കെടുത്തു എന്നാണ് ആ കുറിപ്പില്‍ പറയുന്നത്. മുസ്‌ലിംലീഗ് നേതൃത്വം അതിന്റെ ആദ്യ കാലങ്ങളില്‍തന്നെ ഇത്തരം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോട് ഐക്യപ്പെട്ടിരുന്നു എന്നതിന്റെ ഉദാഹരണങ്ങളാണിവ.

ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്ക് എന്നതുപോലെ, ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്ക് എന്നതുപോലെ, ഫലസ്തീന്‍ ഫലസ്തീനികള്‍ക്ക് മാതൃരാജ്യമാണ് എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഫലസ്തീന്‍ പ്രശ്‌നമുണ്ടാകുമ്പോഴെല്ലാം ഓര്‍ത്തെടുക്കാറുണ്ട്. ഗാന്ധിയുടെ ഈ നയം തന്നെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവും പിന്തുടര്‍ന്നത്. ഫലസ്തീനെ ഒരു രാഷ്ട്രമായി ഐക്യരാഷ്ട്ര സഭ പോലും പരിഗണിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ത്യ യാസര്‍ അറഫാത്തിനെ റെഡ് കാര്‍പറ്റ് വിരിച്ചാണ് സ്വീകരിച്ചത്. രാജീവ്ഗാന്ധിയും അങ്ങനെയായിരുന്നു. നരസിംഹറാവുവിന്റെ കാലത്താണ് ഇസ്രാഈലുമായി ചെറിയരീതിയില്‍ നയതന്ത്ര ബന്ധത്തിന് തുടക്കമിട്ടത്. പഴയ കാലത്ത് ഇന്ത്യയിലെ പൗരന് പാസ്‌പോര്‍ട്ട് അനുവദിക്കുമ്പോള്‍ വര്‍ണവിവേചനം നിലനില്‍ക്കുന്ന ഇസ്രാഈലിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും യാത്ര ചെയ്യാന്‍ അനുമതില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. രണ്ടാം വാജ്‌പേയി സര്‍ക്കാറിന്റെ കാലത്താണ് ഇസ്രാഈലുമായി വീണ്ടും നയതന്ത്രം ദൃഢമാകുന്നത്. പിന്നീട് ഇരു യു.പി. എ സര്‍ക്കാറുകളുടെ കാലത്തും ഫലസ്തീനികളോട് ഇന്ത്യ ശക്തമായ അനുഭാവം പുലര്‍ത്തി. സീതിസാഹിബിന്റെ ശിഷ്യനായ വിശ്വപൗരന്‍ ഇ. അഹമ്മദാണ് വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ഈ നിലപാടിന് കരുത്ത്പകര്‍ന്നത്. യാസര്‍ അറഫാത്തിനെ റാമല്ലയില്‍ വീട്ടു തടങ്കലിലാക്കിയപ്പോള്‍ ഇ. അഹമ്മദ് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആശ്ലേഷിക്കുകയും ചെയ്തത് അഭിമാനകരമായ ചരിത്രമാണ്. ഗസ്സയിലേക്ക് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സഹായം എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

ഫലസ്തീന്‍ പ്രശ്‌നം മുസ്‌ലിം പ്രശ്‌നമായി ചുരുക്കാനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നം അറബ് ദേശീയതയുടെ പ്രശ്‌നമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരുമെല്ലാമുള്ള ബഹുസ്വര സമൂഹമാണ് ഫലസ്തീന്‍. എന്നാല്‍ ആഗോള മുസ്‌ലിം ഭീകരതയുടെ ഭാഗമാണ് ഫലസ്തീന്‍ പ്രശ്‌നം എന്ന് വരുത്താനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നമായി ഫലസ്തീന്‍ പ്രശ്‌നത്തെ കൈകാര്യംചെയ്യാന്‍ സാധിക്കണം. ഫലസ്തീന്‍ പൗരന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ഇസ്രാഈല്‍ സൈനികന്റെ ചിത്രം നാം കണ്ടു. എനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിളിച്ച് പറഞ്ഞ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ന്ന് മരിച്ചുപോയ അമേരിക്കക്കാരനായ ജോര്‍ജ് #ോയിഡിനെ നാം മറന്നിട്ടില്ല. കറുത്തവനും മുസ്‌ലിമും ഭീകരന്മാരാണെന്നും വെറുക്കപ്പെടേണ്ടവരാണെന്നുമുള്ള സാമ്രാജ്യത്വത്തിന്റെ മനോഗതിയാണ് ഇസ്രാഈലും വെച്ചുപുലര്‍ത്തുന്നത്.

2003ല്‍ മഹാതീര്‍ മുഹമ്മദിന്റെ കാലത്ത് മലേഷ്യയിലെ ക്വാലാലംപൂരില്‍ ഒരു ലോക മുസ്‌ലിം സമ്മേളനം നടക്കുകയുണ്ടായി. ആ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച് മഹാതീര്‍ മുഹമ്മദ് പറഞ്ഞ കാര്യം ഈ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. ലോകത്തിന്മുന്നില്‍ ജീവിച്ചു വിജയിക്കേണ്ടവരാണ് മുസ്‌ലിംകള്‍. ദൈവത്തെ മഹത്വപ്പെടുത്തി ആധുനിക സമൂഹമായി നാം ജീവിക്കണം. 50 വര്‍ഷമായി ഫലസ്തീനില്‍ പോരാട്ടം നടത്തിയിട്ടും വിജയിക്കാന്‍ കഴിയുന്നില്ല എന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. മുസ്‌ലിംകളെ നയിക്കേണ്ടത് ചിന്തയും ധിഷണയുമാണ് എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ഉപസംഹരിക്കുന്നത്.

ചിന്തയും ധിഷണയും ഉയര്‍ത്തിപ്പിടിച്ച് ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണം. ഫലസ്തീന്‍ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന ലോകം ആദരിക്കുന്ന എഡ്വേഡ് സെയ്ദിന്റെ മകള്‍ നജ്‌ലയുടെ ഒരു ഓര്‍മക്കുറിപ്പുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം സൂറിച്ച് വിമാനത്താവളത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് വിധേയമായ അനുഭവം. നജ്‌ലയും അമ്മയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ എഡ്വേഡ് സെയ്ദിന്റെ പാസ്‌പോര്‍ട്ടില്‍ ഫലസ്തീനെന്നോ ഇസ്രാഈല്‍ എന്നോ അല്ല കണ്ടത്. ജന്മദേശം ജെറുസലേം എന്നായിരുന്നു. ജെറുസലേം, ഫലസ്തീന്‍ എന്ന് എഴുതാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ, അദ്ദേഹത്തിന് അതിന് അനുവാദമുണ്ടായിരുന്നില്ല. അപ്പോഴേക്കും ജെറുസലേം ഇസ്രാഈല്‍ കൈവശപ്പെടുത്തിയിരുന്നു. ജന്മഭൂമി നഷ്ടമായ ഒരു പൗരന്റെ സ്ഥൈര്യം നിറഞ്ഞ പോരാട്ടവും മനോവേദനയുമാണ് ജെറുസലേം എന്ന് മാത്രമെഴുതിയ എഡ്വേഡ് സെയ്ദിന്റെ പാസ്‌പോര്‍ട്ടിലൂടെ ലോകം കണ്ടത്. കോപ്റ്റിക് ക്രിസ്ത്യാനിയായ എഡ്വേഡ് സെയ്ത് ഫലസ്തീനി എന്ന് അറിയപ്പെടാന്‍ ആഗ്രഹിച്ച ആളാണ്. ഫലസ്തീന്‍ ബഹുസ്വരതയുടെയും അറബ് ദേശീയതയുടെയും ഇടമാണ്. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ രാഷ്ട്രീയ പരിഹാരവും ആ രീതിയില്‍ കാണേണ്ടതാണ്. ഫലസ്തീനു വേണ്ടി ശബ്ദിക്കുന്ന മുസ്‌ലിം നേതൃത്വവും ഈ അര്‍ത്ഥത്തിലുള്ള പരിഹാരത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.

 

Article

ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍

EDITORIAL

Published

on

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്‌കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്‌കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.

ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്‌കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്‌കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.

2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.

വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്‌കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.

Continue Reading

Article

കപ്പല്‍ ദുരന്തത്തില്‍ കരുതല്‍ വേണം

EDITORIAL

Published

on

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ മുങ്ങിയത് തീരമേഖലയേയും സംസ്ഥാനത്തെ ഒന്നടങ്കവും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊച്ചിയിലേക്കു വന്ന എം.എ സ്.സി എല്‍.സ 3 എന്ന ലൈബീരിയന്‍ കപ്പലായിരുന്നു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ ആദ്യഘട്ടത്തിലും, മുങ്ങുമെന്നുറപ്പായതോടെ കപ്പിത്താന്‍ ഉള്‍പ്പെടെ മൂന്നുപേരെ പിന്നീടും രക്ഷപ്പെടുത്തിയിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊളംബോ, തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, പനമ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കടത്തുന്ന കപ്പലില്‍ റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്‌നില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമാണുണ്ടായിരുന്നത്.

കപ്പല്‍ച്ചേതം മൂലം 700 – 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ (മെഡിറ്ററേ നിയന്‍ ഷിപ്പിങ് കമ്പനി) കണ്ടെയ്നര്‍ ഫീഡറില്‍ ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനംചര ക്കുകളാണ് 550 കണ്ടെയ്നറുകളില്‍ നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ 73 കണ്ടെയ്നറുകളുമുണ്ടായിരുന്നു. ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടണ്‍ അസംസ്‌കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണു സൂചന. കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസ വസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാല്‍, ചരക്കിന്റെ കാര്യത്തില്‍ ഈ ഉറപ്പില്ല. മിക്കവാറും അസംസ്‌കൃത വസ്തുക്കള്‍ (റോ മെറ്റീരിയല്‍സ്) ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണു സൂചന. സിമന്റും അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ എല്ലാ വ്യാപാരികളും ഇന്‍ഷുര്‍ ചെയ്യണമെന്നില്ല. ചെലവു കൂടുമെന്നതിനാലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നനാലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നങ്ങള്‍ (ഫിനിഷ്ഡ് പ്രോഡക്ട്‌സ്) ഇന്‍ഷുര്‍ ചെയ്തതായാണ് അയക്കാറ്.

സാമ്പത്തിക നഷ്ടത്തേക്കാള്‍ ഈ ദുരന്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഏറ്റവും ഭീതിതവും നഷ്ടങ്ങള്‍ കണക്കാക്കാന്‍ കഴിയാത്തതും. 13 ഹാനികരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും 12 കാല്‍ഷ്യം കാര്‍ബൈഡ് കണ്ടെയ്നറുകളും അടക്കം 643 കണ്ടയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ വെള്ളത്തോട് ചേര്‍ന്നാല്‍ തീ പിടിക്കുന്ന കാല്‍ഷ്യം കാര്‍ബൈഡിന്റെ സാന്നിധ്യം കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കപ്പല്‍ മുങ്ങിയിടത്തു നിന്ന് മൂന്നു കിലോമീറ്ററോളം എണ്ണ പടര്‍ന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ സക്ഷം, വിക്രം, സമര്‍ഥ് എന്നീ മൂന്ന് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ സാധിച്ചത് ആശ്വാസകരമാണ്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടര്‍ന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന ‘ഓയില്‍ സ്പില്‍ ഡിസ്‌പേഴ്സന്റ’ ഡ്രോണിയര്‍ വിമാനം ഉപയോഗിച്ച് കലര്‍ത്തുകയുമാണ് ചെയ്യുന്നത്. 60 മണിക്കൂറോളം നടന്ന ഈ പ്രവൃത്തി ഏറെക്കുറെ വിജയകരമായിത്തീര്‍ന്നിട്ടുണ്ട്.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളില്‍ കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് ഇവയിലുണ്ടായിരുന്നത്. നൂറു ക്കണക്കിന് കണ്ടെയ്നറുകള്‍ കടലിലൂടെ ഒഴുകിനടക്കുന്ന ത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകള്‍ ഇതിലിടിച്ചാല്‍ വലിയ അപകടമുണ്ടാകും. തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ തീരത്തടിയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെങ്കിലും തീര നിവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഏറ്റവും ഗൗരവതരമായ വിഷയമാണ്. ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനം ട്രോളിങ് നിരോധനത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഇടിത്തീപോലെ ഈ ദുരന്തം കടലിന്റെ മക്കളുടെ മേല്‍ വന്നുപതിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ വന്നതിന് പുറമെ ശാരീരകമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഇവരെ അലട്ടുകയാണ്. അതിനിടെ കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങള്‍ കഴിക്കെരുതെന്നുള്ള വ്യാപകമായ പ്രചരണങ്ങളും മത്സ്യമേഖലക്ക് ഇരുട്ടടിയായിത്തീര്‍ന്നിട്ടുണ്ട്. നിലവില്‍ ഔദ്യോഗികമായ ഒരു നിര്‍ദ്ദേശവുമില്ലാതിരിക്കെയാണ് തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രചരണം. ഇക്കാര്യത്തിലും സര്‍ക്കാറിന്‍രെ ഇടപെടല്‍ അനിവാര്യമാണ്.

Continue Reading

Article

അഗ്നി ഭീതിയിലെ കോഴിക്കോട്

EDITORIAL

Published

on

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.

കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.

യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.

എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.

നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.

നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

Continue Reading

Trending