Connect with us

Article

ബ്ലു ഇക്കോണമി കരട്‌നിയമവും ആവാസവ്യവസ്ഥയും

ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും തന്മൂലമുള്ള ആഗോള താപനവും. അത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായോ അല്ലെങ്കില്‍ ബദല്‍ മാതൃകയായോ മുന്നോട്ട്‌വെക്കപ്പെട്ട ആശയമാണ് ‘ബ്ലു ഇക്കോണമി’.

Published

on

ഷാര്‍ജഹാന്‍ കാരുവള്ളി

ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും തന്മൂലമുള്ള ആഗോള താപനവും. അത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായോ അല്ലെങ്കില്‍ ബദല്‍ മാതൃകയായോ മുന്നോട്ട്‌വെക്കപ്പെട്ട ആശയമാണ് ‘ബ്ലു ഇക്കോണമി’. അതുവഴി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയും പ്രകൃതിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പുനരുപയോഗം കുറയ്ക്കുകയും ബദല്‍ മാതൃകയായി കൂടുതല്‍ സമീകൃത ഭക്ഷണം, ഊര്‍ജം, മരുന്ന്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കെമിക്കലുകള്‍ എന്നിവയുടെ ഉത്പാദനത്തിനായി കടലിനേയും അതിലെ വിഭവങ്ങളേയും ഉപയോഗ പ്പെടുത്തുകയും അവതരിപ്പിക്കുകയുമാണ് ബ്ലൂ ഇക്കോണമിക്ക് പിന്നിലെ മറ്റൊരു ലക്ഷ്യം. സീറോ എമിഷന്‍ റിസര്‍ച്ച് ഇനിഷേറ്റീവ് മാതൃകയാണിത്. ഐക്യരാഷ്ട്രസഭ മുന്നോട്ട്‌വെക്കുന്ന ആശയങ്ങളോട്‌ചേര്‍ന്ന്‌നില്‍ക്കുന്നതുമാണിത്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനനയം പ്രധാനമായും ലക്ഷ്യമിടുന്നത് സമുദ്ര മലിനീകരണം തടയുക, തീരക്കടലിലേയും ആഴക്കടലിലേയും ജൈവ വൈവിധ്യം സംരക്ഷിക്കുക, മലിനീകരണത്തിന്റെ ബാക്കിപത്രമായ കടല്‍ ജലത്തിന്റെ അമ്ലത്തിന്റെ തോത് വര്‍ധിച്ചത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടുകയും കുറയ്ക്കുകയും ചെയ്യുക, പ്രാദേശിക മേഖലകള്‍ തിരിച്ച് മത്സ്യ ലഭ്യതയില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ നിരീക്ഷിച്ച്, തദനുസൃതമായി മത്സ്യബന്ധനത്തിന് പരിധി നിശ്ചയിക്കുകയും നിയമവിരുദ്ധമായ മത്സ്യബന്ധന പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്യുക, തീരക്കടലും ആഴക്കടലും പരിപാലിക്കുക, കടല്‍ വിഭവങ്ങളുടെ നിയന്ത്രിതവും സുസ്ഥിരവുമായ വിനിയോഗത്തിലൂടെ ചെറുദ്വീപ് രാഷ്ട്രങ്ങളുെടയും അവികസിത രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കുക, സാങ്കേതികവിദ്യ പങ്കുവെക്കുന്നതിലൂടെയും കടല്‍ വിഭവങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ പങ്ക്‌വെക്കുന്നതിലൂടെയും ‘സുസ്ഥിര വികസനം കടല്‍ വിഭവങ്ങളിലൂടെ’ എന്ന ലക്ഷ്യം നേടിയെടുക്കുക എന്നിവയാണ്.

ഈ ലക്ഷ്യങ്ങള്‍ മുന്നില്‍നില്‍ക്കേതന്നെ, ഐക്യരാഷ്ട്ര സംഘടനയും സമുദ്ര വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന സംഘടനകളും മനസ്സിലാക്കുകയും തടയാന്‍ ശ്രമിക്കുന്നതുമായ പ്രശ്‌നങ്ങളും നമ്മുടെ മുന്നിലുണ്ട്. അതില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് മാനുഷിക ഇടപെടലുകളുടെ ഫലമായ അമിതമായ കാര്‍ബണ്‍ പുറന്തള്ളലും തന്മൂലമുള്ള കടല്‍ ജലനിരപ്പ് ഉയരുന്നതും അതിന്റെ പ്രത്യാഘാതമായി കടലിലെ ആവാസ വ്യവസ്ഥകള്‍ക്ക് സംഭവിക്കുന്ന ശോഷണവും കാലാവസ്ഥാവ്യതിയാനംമൂലം കടലിലെ ജൈവവൈവിധ്യം നഷ്ടപ്പെടുന്നത്, കടല്‍ വിഭവങ്ങളുടെ അമിതമായ ചൂഷണം, തീരക്കടലിലെയും ആഴക്കടലിലെയും ആവാസവ്യസ്ഥകള്‍ക്ക് സംഭവിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ സ്ഥായിയായ മാറ്റങ്ങളും ശോഷണവുമാണ്. ഇത്തരം കാര്യങ്ങള്‍ കടലിനെയും അതിലെ ആവാസ വ്യവസ്ഥകളേയും ജൈവവൈവിധ്യത്തേയും പ്രതികൂലമായി ബാധിക്കുമെന്നത് പരമ സത്യമായിരിക്കെ, ഭാരത സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ‘യഹൗല ലരീിീാ്യ’കരട് രേഖ കടലിനെയും അതിലെ ആവാസ വ്യവസ്ഥകള്‍ക്കും ദോഷകരമായി ഭവിക്കും എന്നത് ഉറപ്പാണ്.

ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ കടലും കരയും. ശാസ്ര്തലോകവും വ്യവസായിക ഭീമന്മാരും പല തരത്തിലും പഠന വിധേയമാക്കാനും ഉത്പന്ന വികസനത്തിനും ഏറെ സാധ്യത കാണുകയും ചെയ്യുന്ന ഒന്ന്കൂടിയാണ് നമ്മുടെ ജൈവ വൈവിധ്യവും അതിന്മേലുള്ള പ്രാദേശിക ജനവിഭാഗങ്ങള്‍ക്കുള്ള അറിവും. (പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഗോത്ര സമൂഹങ്ങളും ഉള്‍പ്പെടുന്നതാണിത്) കരയില്‍നിന്നും കടലില്‍നിന്നും ലഭ്യമായതും പരമ്പരാഗതമായ അറിവ് നിലനിന്ന്‌വന്നിരുന്നതുമായ ജൈവ വൈവിധ്യങ്ങളില്‍ തുടര്‍ഗവേഷണം നടത്തി, അവയില്‍നിന്ന് വ്യാവസായിക പ്രാധാന്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയും അത്തരം ഉത്പന്നങ്ങളിന്മേല്‍ ‘ബൗദ്ധിക സ്വത്തുവകാശ നിയമങ്ങള്‍വഴി ചുരുങ്ങിയത് 25 വര്‍ഷത്തേക്കെങ്കിലും കുത്തകാവകാശം നേടി ലാഭം കൊയ്യുന്ന പ്രവണതയാണ് ബഹുരാഷ്ട്ര കുത്തകകള്‍ ചെയ്തുവന്നിരുന്നത്.

നമ്മുടെ നാട്ടില്‍ സുപരിചിതമായിരുന്ന വേപ്പില്‍ നിന്നും മഞ്ഞളില്‍നിന്നുപോലും അത്തരം കമ്പനികള്‍ പേറ്റന്റുകള്‍ കൈവശപ്പെടുത്തിയിരുന്നു. ശാസ്ത്ര സമൂഹം വളരെ ഗൗരവതരമായി കണക്കിലെടുക്കേണ്ട ഒന്നാണ് ഈ കരട് രേഖ. രാജ്യത്തിന്റെ വളര്‍ച്ചക്കും ശാസ്ത്ര സമൂഹത്തിന്റെ ഗുണകരമായരീതിയിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാനും ഇത്തരം ഗവേഷണത്തിന് ശാസ്ത്രജ്ഞര്‍ മുന്നിട്ടിറങ്ങണം. രാജ്യത്തിന് പരമാധികാരമുള്ള 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടലില്‍ നിന്ന് ജൈവികവും അജൈവികവുമായ വിഭവങ്ങള്‍ സമാഹരിച്ച് അവയെക്കുറിച്ച് ഗവേഷണം നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മതിപ്പും ശാസ്ത്രസമൂഹത്തിന് സുപരിചിതവുമായ പ്രസിദ്ധീകരണങ്ങളില്‍ അവയെക്കുറിച്ച് പ്രസിദ്ധീകരിക്കാന്‍ കഴിയണം എന്നത് തന്റെ ദൗത്യമായി ഏറ്റെടുത്ത് ഓരോ ശാസ്ത്രജ്ഞരും മുന്നിട്ടിറങ്ങുകയും വേണം.

ജൈവ വൈവിധ്യ സമ്പത്തില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യമായിരുന്നിട്ട്‌പോലും ഈ മേഖലയില്‍ ശാസ്ത്ര സമൂഹത്തിന്റെ സംഭാവന തുലോം തുച്ഛമാണ്. കടലില്‍നിന്നും ലഭ്യമായ ജൈവവൈവിധ്യങ്ങളും അതിനെ അടിസ്ഥാനമാക്കിയുള്ള പേറ്റന്റുകളുടെ നേട്ടത്തിലും വ്യവസായങ്ങളും ശാസ്ത്രജ്ഞരും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്കോ എടുത്ത്പറയത്തക്ക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. വെറും 20 ശതമാനംമാത്രം കടലിന്റെ സാമീപ്യമുള്ള ജര്‍മനിയിലെ കെമിക്കല്‍ കമ്പനി ആഴക്കടലില്‍ നിന്നുള്ള ജൈവവൈവിധ്യത്തിന്മേലും അതിന്റെ ജനിതക ശ്രേണി കണ്ടെത്തി അതിന്മേലുമായി പതിനായിരത്തിലധികം പേറ്റന്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ആഗോളതലത്തില്‍ അത്തരം പേറ്റന്‍ുകളില്‍ ഭൂരിഭാഗവും 10 രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമായി നല്‍കപ്പെട്ടിരിക്കുന്നു. ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ രാജ്യവും ശാസ്ത്രസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയിലേക്കും തന്മൂലം ലഭിക്കാവുന്ന അമൂല്യ നേട്ടത്തിലേക്കുമാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇത്തരം ഗവേഷണങ്ങള്‍ നടത്താനുള്ള യാനങ്ങളുടേയും ഉപകരണങ്ങളുടേയും കുറവാണ് പ്രധാന ന്യൂനതയായി ചൂണ്ടിക്കാണിക്കുന്നതെങ്കില്‍, നമ്മുടെ ശാസ്ത്രജ്ഞര്‍ തന്നെയാണ് ചാന്ദ്രദൗത്യവും ചൊവ്വാദൗത്യവുമായി മുന്നോട്ട്‌വന്നതെന്ന് മറക്കരുത്. കടലും അതിലെ ജൈവവൈവിധ്യവും വിദേശ കമ്പനികള്‍ക്കായി തുറന്ന്‌കൊടുത്താല്‍ സമ്പത്ത് കൊള്ളയടിക്കാന്‍ അവര്‍ക്ക് അവസരം ഉണ്ടാക്കികൊടുക്കുകയാണ് ചെയ്യുന്നത്. അതുവഴി രാജ്യത്തിന് ലഭിക്കാവുന്ന ശാസ്ത്ര സാമ്പത്തിക നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

ധാതു ലവണങ്ങളുടെ കലവറയാണ് കടലിന്റെ അടിത്തട്ട്. ജലനിരപ്പില്‍ കാണപ്പെടുന്നതിനൊപ്പമോ, അതിനേക്കാളേറെയോ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളും അവിടെ വസിക്കുന്നു. കടലിന്റെ അടിത്തട്ടില്‍ വൈവിധ്യങ്ങളായ ലോഹങ്ങളുടെ മിശ്രിതത്തിനും (ജീഹ്യാലമേഹശര ിീറൗഹല)െ, ധാതു ലവണങ്ങളുടെ ശേഖരത്തിനിടയിലുമായി ജീവിക്കുന്ന അപൂര്‍വ സ്വഭാവ സവിശേഷതകളുള്ള ജീവജാലങ്ങളില്‍ പലതും വ്യാവസായിക പ്രാധാന്യമുള്ളവയാണ്. ഇവയിന്മേല്‍ വിവിധ വിഭാഗങ്ങളിലായി ഗവേഷണം നടക്കുന്നുണ്ട്. വളരെ പ്രാധാന്യമുള്ള മറ്റൊരുകാര്യം ഇത്തരം ജീവജാലങ്ങളില്‍ പലതും ശാസ്ത്ര ലോകത്തിന്‌പോലും പുതുമയുള്ളതാണ്. ഖനനത്തിന്റെ ഭാഗമായി അനാവരണം ചെയ്യപ്പെടുന്ന ഇത്തരം ജീവജാലങ്ങളുടെ മേലുള്ള പഠനങ്ങളും ഗവേഷണവും ഇത്തരത്തില്‍ ഖനനാനുമതി ലഭിക്കുന്ന കമ്പനികളുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ നേടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരം ഗവേഷണത്തിനും അവയില്‍നിന്ന് വ്യാവസായിക പ്രാധാന്യമുള്ള ഉത്പന്നങ്ങള്‍ വികസിപ്പിക്കാനും മൂലകങ്ങള്‍ വേര്‍ത്തിരിച്ചെടുക്കാനും ഗവേഷകര്‍ മുന്നോട്ട്‌വരണം. 1992ല്‍ അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര ജൈവവൈവിധ്യ ഉടമ്പടിയും അതിനോട് അനുബന്ധമായി 2010ല്‍ നിലവില്‍വന്ന നഗോയ ഉടമ്പടിയും ജൈവ വൈവിധ്യ സമ്പദ് ഗവേഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കപ്പെടുമ്പോള്‍ നടപ്പിലാക്കേണ്ടതും പാലിക്കപ്പെടേണ്ടതുമായ നിയമങ്ങള്‍ക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ മുന്നോട്ട്‌വെക്കുന്നു. ഈ കരാറുകളിലൂടെ, ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിവും അവയെ സംരക്ഷിക്കുകയും ചെയ്തുവന്ന ഗോത്രവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമൂഹങ്ങളേയും വ്യക്തികളേയും അംഗീകരിക്കാനും അതിനനുസൃതമായ നിയമങ്ങള്‍ നിര്‍മ്മിക്കാനും രാജ്യങ്ങള്‍ക്ക് സാധിച്ചു. ജൈവവൈവിധ്യങ്ങളുടെ ഉപയോഗത്തിന് പകരമായി, അതില്‍ നിന്നുള്ള ലാഭവിഹിതം പങ്ക്‌വെക്കുക, ഗവേഷണങ്ങള്‍ക്കായി സാങ്കേതിക സഹായം പങ്കുവെക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

ഇത്തരം നിയമങ്ങള്‍ നമ്മുടെ പരിധിയില്‍ നിന്നുള്ള സാമുദ്രികമായ ജൈവവൈവിധ്യത്തിനും ബാധകമാണ്. അതുവഴി, നമ്മുടെ പരിധിയില്‍ നിന്ന് ശേഖരിച്ച സാമുദ്രിക ജൈവവൈവിധ്യത്തിന്മേലും ലാഭവിഹിതം പങ്കുവെക്കാന്‍ മറ്റ് രാഷ്ട്രങ്ങളെയും അവിടുത്തെ കമ്പനികളെയും ബാധ്യസ്ഥരാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നിലവില്‍വന്ന ഡിശലേറ ചമശേീി െഇീി്‌ലിശേീി െീി ഘമം ീള ടലമ (ഡചഇഘഛട1982) ഉടമ്പടി പ്രകാരം, തീരത്ത്‌നിന്ന് 200 നോട്ടിക്കല്‍മൈല്‍ പരിധിയില്‍നിന്നുള്ള ജൈവികവും അജൈവികവുമായ വിഭവങ്ങളുടെ സമാഹരണത്തിലും അതിന്മേല്‍ ഗവേഷണം നടത്തുന്നതിനും അവയുടെ പരിപാലനത്തിനുമുള്ള പരമാധികാരം അംഗീകരിക്കപ്പെട്ടതാണ്. വസ്തുതകള്‍ ഇങ്ങനെ ആയിരിക്കെ കിലേൃിമശേീിമഹ ടലമയലറ അൗവേീൃശ്യേയുമായി കരാര്‍ ഒപ്പിട്ടു എന്ന് പറയുകവഴി, രാജ്യപരിധിയില്‍നിന്ന് ഖനനം നടത്താനുള്ള അവകാശം ഒന്നോ അതിലധികമോ വിദേശകമ്പനികള്‍ക്ക് അനുവദിച്ച്‌കൊടുത്തിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അതുവഴി അടിത്തട്ടില്‍ വസിക്കുന്ന ജീവജാലങ്ങളും അവയുടെ ആവാസ വ്യവസ്ഥയും തകിടം മറിയുകയും അവയില്‍നിന്ന് ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്താല്‍ അവയിന്മേലുള്ള അവകാശവും ആ കമ്പനികളില്‍ നിക്ഷിപ്തമാവുകയും ചെയ്യും.

ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ തന്നെ, ഡചഇഘഛടന്റ ഭാഗമായി രാജ്യപരിധികള്‍ക്ക് അപ്പുറത്തുള്ള ജൈവവൈവിധ്യം എങ്ങനെ സംരക്ഷിക്കണം, അതില്‍നിന്നുള്ള ഗവേഷണഫലങ്ങള്‍ക്ക് എത്തരത്തില്‍ ലാഭവിഹിതം പങ്ക്‌വെക്കപ്പെടണം എന്ന രീതിയില്‍ ഒരു കരാര്‍ രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട.് ആ കരാര്‍ പ്രാബല്യത്തില്‍വന്നാല്‍ രാജ്യപരിധികള്‍ക്ക് അപ്പുറത്ത്‌നിന്നുപോലും ശേഖരിച്ച ജൈവ-അജൈവ വസ്തുക്കളില്‍മേലുള്ള ഗവേഷണങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കുംപോലും ലാഭവിഹിതമോ, സാങ്കേതിക വിദ്യയോ ആ സമുദ്ര പ്രദേശത്തോട് ചേര്‍ന്നുള്ള രാജ്യങ്ങളുമായി പങ്കുവെക്കപ്പെടണം എന്ന രീതിയില്‍ തീരുമാനിക്കപ്പെടുകയും ചെയ്താല്‍, ഇപ്പോള്‍ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ അത്തരമൊരു ബാധ്യതയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം കരാര്‍ അംഗീകരിക്കപ്പെടുന്നതിന് മുമ്പേതന്നെ, മേല്‍പറഞ്ഞപോലെ അനേകായിരം ഉപയോഗങ്ങളും സാധ്യതകളുമുള്ള ജൈവവൈവിധ്യങ്ങളിന്മേല്‍ അവകാശം സ്ഥാപിച്ചെടുക്കുക എന്ന ഗൂഢലക്ഷ്യംകൂടി ഇതിന്പിന്നില്‍ ഉണ്ടോ എന്ന്കൂടി സംശയിക്കേണ്ടിയിരിക്കുന്നു.

കടലിലെ ജീവജാലങ്ങള്‍ ഋതുക്കള്‍ക്കും കാലാവസ്ഥാവ്യതിയാനത്തിനും അനുസരിച്ച് തിരശ്ചീനമായും ലംബമായും നിശ്ചിതപാതകളിലൂടെ ഹ്രസ്വ- ദീര്‍ഘദൂര ദേശാന്തര ഗമനം നടത്താറുണ്ട്. നമ്മുടെ രാജ്യപരിധിയില്‍ കൂടുതലായി കാണപ്പെടുന്നവയാണെങ്കില്‍പോലും ദേശാന്തര ഗമനത്തിന്റെ സമയങ്ങളില്‍ രാജ്യപരിധിക്കപ്പുറത്ത്‌നിന്ന് ശേഖരിക്കപ്പെടുകയും ചെയ്താല്‍ രാജ്യവുമായി സാങ്കേതികവിദ്യ കൈമാറ്റമോ ലാഭവിഹിതം പങ്ക്‌വെക്കലോ പോലുള്ള ബാധ്യതകളില്‍നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. നമ്മുടെ കടലും അനുബന്ധപ്രദേശങ്ങളും മൈനിങിനും ജൈവപര്യവേക്ഷണത്തിനുംവേണ്ടി തുറന്നുകൊടുത്താല്‍ നമ്മുടെ പരിധിയില്‍നിന്ന് ശേഖരിച്ച്, ഗവേഷണം നടത്തി, ഉത്പന്നങ്ങള്‍ വികസിപ്പിച്ച്, പേറ്റന്റ് നേടി വിപണനം നടത്തുകയും ചെയ്താല്‍ പോലും രാജ്യത്തിന് യാതൊരുവിധ നേട്ടവും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കല്‍ ഒരിക്കലും ഒരു വിദേശകമ്പനി ഉത്തരവാദിത്വപൂര്‍വം ഏറ്റെടുക്കില്ല. ചുരുങ്ങിയ സമയത്തില്‍ പരമാവധി ലാഭം ഉണ്ടാക്കുക മാത്രമായിരിക്കും അവരുടെ ലക്ഷ്യം. നിലവിലെ നിയമങ്ങള്‍പ്രകാരം തീരദേശ സംസ്ഥാനങ്ങള്‍ക്ക് 12 നോട്ടിക്കല്‍ മൈല്‍ പരിധിവരെയുള്ള അധികാരം പോലും കരട് രേഖ അംഗീകരിക്കപ്പെട്ട് നിയമമായാല്‍ നഷ്ടമായേക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

അഗ്നി ഭീതിയിലെ കോഴിക്കോട്

EDITORIAL

Published

on

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.

കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.

യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.

എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.

നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.

നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

Continue Reading

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Trending