columns
ഇനിയുള്ളത് ഭരണഘടന മാത്രം-ഉബൈദ് കോട്ടുമല
ഭരണഘടനാ തത്വങ്ങളെ മറികടന്ന് ഏക സിവില്‍കോഡ് നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുകയാണ് ബി.ജെപിയും ആര്.എസ്.എസ്സും. ഇത്തരം നിയമനിര്‍മ്മാണങ്ങളിലൂടെ ഭരണഘടനയെ ബി.ജെ.പി നിരാകരിക്കുമ്പോള്‍ അതിന് സഹായകമാകുന്ന നിലപാടാണ് കേരളത്തിലെ സി.പി.എം നേതാക്കളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ലൗജിഹാദിനും മാര്‍ക്ക് ജിഹാദിനും ഹിജാബിനും ശേഷം സംഘ്പരിവാറിന് പുതിയൊരു ആയുധം കൂടി നല്‍കിയിരിക്കുകയാണ് കേരളത്തിലെ സി.പി.എം. ഭരണഘടന പൊളിച്ചെഴുതാന്‍ അവസരം കാത്തിരിക്കുന്ന ബി.ജെ.പിക്ക് കിട്ടിയ ഏറ്റവും പുതിയ ആയുധമാണ് മുന്‍ മന്ത്രി സജി ചെറിയാന്റെ പ്രസംഗം. ദേശീയ തലത്തില്‍ ബി.ജെ.പി പ്രയോഗിച്ച് കൊണ്ടിരിക്കുന്ന എല്ലാ ആരോപണങ്ങളുടെയും പ്രഭവകേന്ദ്രം കേരളത്തിലെ സി.പി.എം നേതാക്കളുടെ പ്രസ്താവനകളും അഭിപ്രായങ്ങളുമായിരുന്നു. 2011-ല്‍ വി.എസ്. അച്യുദാനന്ദന്റെ പരാമര്‍ശമാണ് ദേശീയ തലത്തില്‍ ലൗ ജിഹാദിനായി ബി.ജെപി ഉപയോഗപ്പെടുത്തിയത്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലേക്ക് കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന എളമരം കരീമിന്റെ പ്രസ്താവനയാണ് മാര്‍ക്ക് ജിഹാദായി പിന്നീട് ബി.ജെ.പിയും സംഘ്പരിവാറും ഏറ്റെടുത്ത് പ്രചരിപ്പിച്ചത്. എസ്.പി.സിയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് നിരോധിച്ച കേരള സര്‍ക്കാരിന്റെ നടപടിയായിരുന്നു കര്‍ണാടകത്തില്‍ ഹിജാബ് നിരോധനത്തിന് ബി.ജെ.പിക്ക് ധൈര്യം പകര്‍ന്നതും. സജി ചെറിയാനിലൂടെ പുതിയൊരു ആയുധം കൂടി സംഭാവന ചെയ്തിരിക്കുകയാണിപ്പോള്‍.
ജനാധിപത്യവും മതേതരത്വവും ലിഖിതവും ദൃഢവുമായ ഭരണഘടനയുമാണ് ഇന്ത്യയുടെ സവിശേഷതകളായി കണക്കാക്കപ്പെടുന്നത്. ഇതില്‍ ജനാധിപത്യവും മതേതരത്വവും ഇന്ത്യയില്‍ അവസാനിക്കുന്നതായാണ് ആഗോള ഏജന്‍സികള്‍ വിലയിരുത്തിപ്പോരുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഒരു സ്വേഛാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് വീഡം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ആഗോള സൂചിക വ്യക്തമാക്കുന്നത്. ഒരു അര്‍ദ്ധ സ്വാതന്ത്രൃ രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ഫ്രീഡം ഹൗസിന്റെ വിലയിരുത്തല്‍.
പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവരടക്കം ഇതിനിരകളാവുകയാണ്. പാര്‍ലമെന്റിനകത്ത് പോലും ഇത്തരം അസഹിഷ്ണുതകളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. സഭക്കകത്ത് അറുപത്തഞ്ചോളം വാക്കുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഭരണകൂടത്തിന്റെ ഭീകര രൂപമാണ് കാണിക്കുന്നത്. പാര്‍ലമെന്റിന് പുറത്തും പ്രതിഷേധം നിരോധിച്ചിരിക്കുകയാണ്. സഭയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പോലും അംഗങ്ങള്‍ക്ക് അവകാശമില്ലാത്ത സാഹചര്യം ഉടലെടുത്താന്‍ അല്‍ഭുതപ്പെടാനില്ലെന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റിനെ നിലനിര്‍ത്തികൊണ്ട് തന്നെ പാര്‍ലമെന്ററി പ്രക്രിയകളെ അവസാനിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഭരണകൂട ഭീകരതക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ ഭരണഘടനാ മൂല്യങ്ങളും മുനഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിച്ച് പോരാടേണ്ട സന്ദര്‍ഭത്തിലാണ് സി.പി.എം നേതാവിന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവന എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഹിന്ദുത്വ രാഷ്ട്രമെന്ന ബി.ജെ.പിയുടെ ലക്ഷ്യം നേടാന്‍ അവരുടെ മുന്നിലുള്ള ഏക തടസം ഭരണഘടനയാണ്. അത് തകര്‍ക്കുക എന്നത് സംഘ്പരിവാറിന്റെ അജണ്ടയാണ്. ഭരണഘടനക്ക് അന്തിമ രൂപം നല്കി അംഗീകരിച്ചതിന്റെ തൊട്ടുദിവസം തന്നെ ഭരണഘടനയെ അംഗീകരിക്കാനാകില്ലെന്ന് എഡിറ്റോറിയല്‍ എഴുതിയത് ആര്.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ആയിരുന്നു. 1998-ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഭരണഘടന മാറ്റാന്‍ റിവ്യു കമ്മീഷനെ നിയോഗിച്ച സംഘ്പരിവാറിന് ശക്തി പകരാനേ സജി ചെറിയാന്റെ പ്രസ്താവന ഉപകരിച്ചിട്ടുള്ളൂ.
നെഹ്റുവും ഗാന്ധിയും അമ്പേദ്കറും ബി.ജെ.പിയുടെ ശത്രുക്കളായതിന്റെ കാരണം മതേതരത്വത്തിനും ഭരണ ഘടനക്കും വേണ്ടി അവര്‍ നിലകൊണ്ടത് തന്നെയാണ്. കണ്ണൂരില്‍ എസ്.എഫ്.ഐ ഗാന്ധി പ്രതിമ തകര്‍ത്തതും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തതും മല്ലപ്പള്ളിയില്‍ സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചതും ഈ കലുഷിതകാലത്ത് ബി.ജെ.പിയെ സഹായിക്കുന്ന നടപടികള്‍ തന്നെയാണ്. ഇന്ത്യയില്‍ നടക്കുന്ന സ്വാതന്ത്ര്യ നിഷേധങ്ങള്‍ക്കും മുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ലോക രാജ്യങ്ങളും ആഗോള ഏജന്‍സികളും ഇന്ത്യന്‍ ഭരണ കൂടത്തെ താക്കീത് ചെയ്യുന്നതിനും മുന്നറിയപ്പുകള്‍ നല്‍കുന്നതിന് തയ്യാറാകുന്നതും നമ്മുടെ ഭരണഘടന ഉള്ളത് കൊണ്ടാണ്. മതസ്വാതന്ത്ര്യ നിഷേധത്തിലും പ്രവാചക നിന്ദയിലും നരേന്ദ്രമോദിക്ക് മേല്‍ വൈറ്റ്ഹൗസ് സമ്മര്‍ദ്ധം ചെലുത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതും ഈ ഭരണഘടനയുടെ സവിശേഷത കൊണ്ടാണ്. സത്യാനന്തരകാലത്ത് പോലും കോടതികളില്‍ നിന്ന് അല്പമെങ്കിലും നീതി പുലരുന്നതിന് കാരണവും നമ്മുടെ ഭരണഘടനയാണ്. കോടതികള്‍ക്ക് വിധേയത്വമുള്ളത് സര്‍ക്കാരിനോടല്ല, മറിച്ച് ഭരണഘടനയോടാണ്. പ്രവാചക നിന്ദയിലും ബുള്‍ഡോസര്‍ രാജിലും ഭരണഘടനയാണ് ഇരകള്‍ക്ക് അല്പമെങ്കിലും നീതി നേടിക്കൊടുത്തിട്ടുള്ളത്.2025-ല്‍ ആര്.എസ്.എസിന്റെ ലക്ഷ്യം നേടാന്‍ ഈ ഭരണഘടനയെ എന്ത് ചെയ്യുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ഭരണഘടനയോടും സ്വാതന്ത്രസമരത്തോടും സി.പി.എം സ്വീകരിച്ച നിഷേധാത്മകമായ നിലപാടും ഇതുപോലെ ചരിത്രത്തിന്റെ ഭാഗമാണ്. ഉത്തരപ്രദേശില്‍ ആഗസ്ത് 15 ലെ അവധി ദിനം ഒഴിവാക്കിയ യോഗിയുടെ നടപടിയും ഇതേ സന്ദേശം തന്നെയാണ് നല്‍കുന്നത്.മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിവെച്ചതല്ല. അത് ഇന്ത്യക്കാരുടെ നിര്‍മ്മിതിയാണ്. ജനങ്ങളെ കൊള്ളയടിക്കുന്നതല്ല, ചൂഷണത്തെ അംഗീകരിക്കുന്നതുമല്ല. മല്ലപള്ളിയിലെ പാര്‍ട്ടി ശിബിരത്തില്‍ സജി ചെറിയാന്റെ പ്രസംഗം കേട്ടാല്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസമറിയാന്‍ പൊതുജനങ്ങള്‍ പാട്പെടേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ നീതി പുലരുമെന്ന് ലോക രാജ്യങ്ങള്‍ പ്രതീക്ഷിച്ചതിന് മൂല കാരണം നമ്മുടെ ഭരണഘടനതന്നെയാണ്. ബാബരി മസ്ജിദ് കേസിലും ഗുജറാത്ത് കലാപത്തിലും ബോംബെ കലാപത്തിലും പ്രതികള്‍ രക്ഷപ്പെട്ടതോടെ ആ വിശ്വാസം ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.
അത് കൊണ്ട് തന്നെ ലോക രാജ്യങ്ങളും ആഗോള ഏജന്‍സികളും ഇന്ത്യന്‍ സാഹചര്യങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. പ്രവാചക നിന്ദയിലും ടീസ്റ്റ സെറ്റില്‍വാദ്, ആര്.ബി. ശ്രീകുമാര്‍, മുഹമ്മദ് സുബൈര്‍ എന്നവിരുടെ അറസ്റ്റിലും ആഗോള തലത്തില്‍ ഉയര്‍ന്ന പ്രതിഷേധം തെല്ലൊന്നുമല്ല ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാറിനെയും അസ്വസ്തമാക്കിയിട്ടുള്ളത്. ആര്‍ട്ടിക്ക്ള്‍ 370 നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണ്. പാര്‍ലമെന്റ് പാസ്സാക്കുന്ന പല നിയമങ്ങളും ഭരണഘടനയുടെ അന്തസിന് ചേരുന്നതല്ല. മുത്വലാഖും പൗരത്വ ഭേദഗതി നിയമവും വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. ഭരണഘടനാ തത്വങ്ങളെ മറികടന്ന് ഏക സിവില്‍കോഡ് നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുകയാണ് ബി.ജെപിയും ആര്.എസ്.എസ്സും. ഇത്തരം നിയമനിര്‍മ്മാണങ്ങളിലൂടെ ഭരണഘടനയെ ബി.ജെ.പി നിരാകരിക്കുമ്പോള്‍ അതിന് സഹായകമാകുന്ന നിലപാടാണ് കേരളത്തിലെ സി.പി.എം നേതാക്കളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
news23 hours agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala19 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
