Connect with us

Video Stories

വര്‍ഗവര്‍ണ വിവേചനം

Published

on

എ.എ വഹാബ്

ചിന്തിക്കുന്നവന് വിസ്മയം തീരാത്ത മഹാത്ഭുതമാണ് ജീവിതം. കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്തോറും വിസ്മയം ഏറുന്നു. ഒടുവില്‍ ധിഷണ നശിച്ചു യുക്തി തളര്‍ന്നു മനസ് അവനിലേക്ക് തന്നെ മടങ്ങും. ശാസ്ത്ര സാങ്കേതിക വിദ്യകളിലെ ദ്രുതഗതിയിലുള്ള പുരോഗതി മനുഷ്യനെ ഗതാഗത, വാര്‍ത്താ വിനിമയ രംഗങ്ങളില്‍ വിസ്മയാവഹമായ ലോകത്തേക്ക് നയിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞു പോയ തലമുറകള്‍ക്ക് സ്വപ്‌നത്തില്‍ പോലും കാണാന്‍ കഴിയാതിരുന്ന പലതും ഇന്ന് സര്‍വസാധാരണമാണ്. ഇപ്പോഴുള്ളവര്‍ക്ക് വിഭാവനം ചെയ്യാന്‍ പോലും കഴിയാത്ത പലതും വരുംനാളുകളില്‍ കടന്നുവരും. അറിവും സാങ്കേതിക വിദ്യയും ഇത്രമേല്‍ വികസിക്കുമ്പോഴും ഭൂമിയില്‍ മനുഷ്യന്‍ മനുഷ്യനായി ജീവിക്കാന്‍ പഠിക്കുന്നില്ലന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം.
മത,ജാതി,വര്‍ഗ, വര്‍ണ, ഭാഷാ, ദേശാ വിവേചനങ്ങള്‍ ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യത്വം മരവിച്ചു പോയ തരത്തിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും പീഡനങ്ങളും അരങ്ങേറുന്നു. വ്യക്തികളും കൂട്ടങ്ങളും സര്‍ക്കാരുകളും അതിലൊക്കെ മത്സരിച്ചു മുന്നേറുന്ന കാഴ്ച ലോകത്ത് എല്ലായിടത്തുമുണ്ട്. ധര്‍മമോ നീതിയോ ഇല്ലാത്ത പുതിയ പ്രവണത മാനവകുലം ഉത്തമായിക്കണ്ട നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും അടിത്തറ മാന്തുകയാണ്. അസത്യം പ്രചരിപ്പിച്ചും ഭീതി പരത്തിയും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും ഒരു ജനതയെയും ജീവിത വിജയത്തിലേക്ക് നയിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ഇവിടെ വിസ്മരിക്കപ്പെടുകയാണ്.
ഭൂമിയിലെ മനുഷ്യജീവിതം ഗൗരവപൂര്‍ണമായ ഒരു ദൈവീക പ്രാതിനിധ്യമാണ്. ഉത്തരവാദിത്വങ്ങള്‍ നല്‍കപ്പെട്ട നിയോഗം ഒടുവില്‍ വിചാരണയെ നേരിട്ട് രക്ഷാശിക്ഷാ വിധിക്ക് മനുഷ്യന്‍ വിധേയനാകേണ്ടതുണ്ട്. ഈ യാഥാര്‍ത്ഥ്യമാണ് ഖുര്‍ആന്‍ മനുഷ്യനെ പഠിപ്പിക്കുന്നത്. ജീവിതത്തിന്റെ അത്ഭുതാവഹമായ പരിണാമങ്ങള്‍ ചൂണ്ടിക്കാട്ടി മനുഷ്യ ധിഷണയെ ഉദ്ദീപിപ്പിച്ചുകൊണ്ട് ദൈവീക ശക്തി മഹാത്മ്യത്തിന്റെ ഔന്നത്യവും മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും ബോധ്യപ്പെടുത്തുന്ന ധാരാളം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുടനീളം കാണാം. ‘നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു എന്നിട്ട് നിങ്ങളിതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു; ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രെ (വി.ഖുര്‍ആന്‍ 30:20). മണ്ണില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തെക്കുറിച്ചു കൂടുതല്‍ വിശദമായി ഖുര്‍ആന്‍ മറ്റിടങ്ങളില്‍ വിവരിക്കുന്നുണ്ട്. കളിമണ്ണിന്റെ സത്തില്‍ നിന്ന് ആദ്യമനുഷ്യന്‍ അവനില്‍ നിന്ന് ഇണ അവര്‍ രണ്ടു പേരില്‍ നിന്നായി പുതിയ പിറവി ബീജം, ഭ്രൂണം, ഗര്‍ഭപാത്രം, മാംസപിണ്ഡം, അസ്ഥിക്കൂടം, മാംസം കൊണ്ട് അസ്ഥിക്കൂടത്തെ പൊതിയുടെ മറ്റൊരു രൂപം, പിന്നെ മനുഷ്യക്കുഞ്ഞ് ഇവയൊക്കെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. തനിക്ക് താന്‍ പോന്നവനാണെന്ന് ധരിച്ചുവശാവുന്ന മനുഷ്യന്‍ സ്വന്തം പരിണാമം കൃത്യമായി മനസ്സിലാക്കാനാണ് സൃഷ്ടിപ്പിലെ ഈ അത്ഭുതങ്ങള്‍ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ നിര്‍മാണത്തില്‍ തനിക്ക് ഒരു പങ്കുമില്ല എന്ന ബോധമുണ്ടാവാന്‍ ഈ പാഠം ഉപകരിക്കും. സമാധാന പൂര്‍ണമായി ഒത്തുചേര്‍ന്നു ജീവിക്കാന്‍ മനുഷ്യരില്‍ നിന്ന് തന്നെ അവര്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും അവര്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തത് ചിന്തിക്കുന്നവര്‍ക്കുള്ള അല്ലാഹുവിന്റെ ദൃഷ്ടാന്തമായി ഖുര്‍ആന്‍ എടുത്തു കാണിക്കുന്നു (30:21) ഇതിലും മനുഷ്യകരങ്ങള്‍ക്ക് പങ്കൊന്നുമില്ല. പ്രപഞ്ചത്തിന്റെ നിര്‍മിതിയിലും മനുഷ്യന്റെ ഭാഷാ വര്‍ണ വൈജാത്യങ്ങളിലും വിവരമുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന് ഖുര്‍ആന്‍ തുടര്‍ന്ന് പറയുന്നു. എന്തൊക്കെ ജന്മസിദ്ധമായ വൈജാത്യങ്ങളുണ്ടെങ്കിലും മനുഷ്യന്‍ അടിസ്ഥാനപരമായി ഒന്നാണെന്ന കാര്യം ഖുര്‍ആന്‍ ഊന്നിപ്പറയുന്നുണ്ട്. ‘അല്ലയോ, മനുഷ്യരേ തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു അന്യോന്യം തിരിച്ചറിയേണ്ടതിന് നിങ്ങളെ നാം വര്‍ഗങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതാബോധമുള്ളവനാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാണ് (49:13)
മനുഷ്യരുടെ അടിസ്ഥാനം ഒന്നാണെന്നും ജന്മസിദ്ധമായ വൈവിധ്യങ്ങള്‍ ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് വേണ്ടി അല്ലാഹു സോദ്ദേശപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും അവ്യക്തതക്ക് ഇടമില്ലാത്തവണ്ണം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ഒരു മേന്മയുമില്ലെന്ന് ഒരിക്കല്‍ പ്രവാചകന്‍ പറയുകയുണ്ടായി. മനുഷ്യരെല്ലാം ആദമിന്റെ മക്കള്‍. ആദം മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടത്. ദൈവീക കാരുണ്യത്തില്‍ നിന്ന് നല്‍കപ്പെടുന്ന സ്‌നേഹം പങ്കുവെച്ച് ശാന്തമായി ഭൂമിയില്‍ വസിക്കേണ്ട സഹോദരങ്ങളാണ് മാനവകുലം. ഭാഷയുടെയോ ദേശത്തിന്റെയോ വര്‍ണത്തിന്റെയോ വര്‍ഗത്തിന്റെയോ പേരില്‍ കലഹിച്ചും അക്രമിച്ചും പരസ്പരം ചോര ചിന്താനും തമ്മില്‍ തല്ലി തല കീറാനുമല്ല മനുഷ്യജന്മം നല്‍കപ്പെട്ടിട്ടുള്ളത്. എല്ലാത്തരം വൈജാത്യങ്ങളും പരസ്പരം തിരിച്ചറിഞ്ഞ് സഹകരിക്കാനുള്ള സൗകര്യത്തിനാണ്. മനുഷ്യര്‍ക്കിടയിലുള്ള മഹത്വത്തിന്റെ മാനദണ്ഡം ദൈവഭക്തിയും സൂക്ഷ്മതയുമാണ്. വൈജാത്യങ്ങള്‍ മാനദണ്ഡമാക്കി വിവേചനം കാണിക്കുന്നതും ദൈവദൃഷ്ടിയില്‍ അക്രമവും അനീതിയും അധര്‍മവും പ്രകൃതി വിരുദ്ധവുമാണ്. നിര്‍ഭാഗ്യവശാല്‍ മനുഷ്യരില്‍ അധികപേരും ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കാത്തവരാണ്. ഈ ദര്‍ശനത്തിന്റെ വാഹകരായവര്‍ പോലും ഇതിന്റെ വ്യാപ്തി അറിയാത്തവരാണ്.
ദൈവാജ്ഞ പ്രകാരമുള്ള ധര്‍മവും നീതിയും വിശ്വമാനവികതയും നീതിയും വിശ്വമാനവികതയുമായിരിക്കണം ഭൂമിയില്‍ മനുഷ്യന്‍ ജീവിതത്തിനായി പിന്തുടരേണ്ട മാര്‍ഗരേഖ. ഭൂമിയിലെ ഭൂരിപക്ഷം പേരും ദൈവവിശ്വാസികളാണ്. പക്ഷേ, ജീവിതത്തില്‍ ദൈവീക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നതിനാല്‍ അവരില്‍ അധികം പേരും വിശ്വസിക്കുന്നില്ല. അതേക്കുറിച്ച് ഗൗരവമായ ജ്ഞാനവും ബോധവും അവര്‍ക്കില്ല. അങ്ങനെയവര്‍ ദൈവസ്മരണയില്‍ നിന്ന് വിട്ടൊഴിയുമ്പോള്‍ അവരുടെ പ്രധാന കൂട്ടുകാരന്‍ പിശാചായിരിക്കും എന്നത് അല്ലാഹുവിന്റെ വിധി നിശ്ചയത്തില്‍ പെട്ടതാണ്. അത് പിശാചുക്കള്‍ മനുഷ്യരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. പക്ഷേ, വിധേയരാവുന്ന മനുഷ്യര്‍ തങ്ങള്‍ സന്മാര്‍ഗികളാണെന്ന് വിചാരിക്കുകയും ചെയ്യും (43: 36,37). അത്യന്തം വികലമായ ഒരു മാനസിക നിലയാണിത്. വികല മനസ്സുകളില്‍ നിന്ന് വികല സങ്കല്‍പ്പങ്ങളും ആശയങ്ങളുമേ ഉണ്ടാവൂ. അത്തരക്കാരോട് ഖുര്‍ആന്‍ വ്യക്തമായി പറയുന്നു: തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും നേരായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോക ജീവിതത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട് (17:9-10).

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending