Connect with us

Video Stories

അനുഗ്രഹങ്ങളെ മാന്യമായി സമീപിക്കണം

Published

on

ടി.എച്ച് ദാരിമി

വിശുദ്ധ ഖുര്‍ആനിലെ അല്‍ മുല്‍ക് അധ്യായം അവസാനിക്കുന്നത് സൃഷ്ടാവിന്റെ ഘനഗംഭീരമായ ഒരു ചോദ്യം കൊണ്ടാണ്. അവന്‍ ചോദിക്കുന്നു: ചോദിക്കുക, നിങ്ങളുടെ വെള്ളം വറ്റിവരണ്ടുപോയാല്‍ പ്രവാഹ ജലം ആരാണ് കൊണ്ടുവന്നുതരിക എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ?’ (അല്‍മുല്‍ക്: 30) സാധാരണ ജനങ്ങള്‍ എപ്പോഴും പരായണം ചെയ്യുകയും അതുകൊണ്ടുതന്നെ അവരുടെ നാവിലും മനസ്സിലും തങ്ങിനില്‍ക്കുകയും ചെയ്യുന്ന ഈ സൂക്തം മുഴക്കുന്ന ചോദ്യം ഇപ്പോള്‍ മനുഷ്യകുലത്തെ പിടിച്ചുകുലുക്കിത്തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. അത്രക്ക് കാലിക പ്രാധാന്യം കൈവന്നിരിക്കുന്നു ഈ ചോദ്യത്തിന്. അതിവേഗം നമ്മുടെ നാടും ജന-ജീവജാലങ്ങളും കൊടും വരള്‍ച്ചയിലേക്ക് മുതലക്കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഏറെക്കുറെ മോശമല്ലാത്ത മണ്‍സൂണ്‍ കൊണ്ടനുഗ്രഹീതമായ കാലാവസ്ഥയും വെള്ളത്തെ കുറേ ഏറെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ഭൂ പ്രകൃതിയുമുണ്ടായിരുന്ന കേരളം എല്ലാ കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കിക്കൊണ്ട് വരണ്ടുണങ്ങുകയാണ്. ഈ വേനല്‍ കടക്കാനുള്ള വിദ്യകളെ കുറിച്ച് എല്ലാവരും ഗഹനമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സംഘടനകള്‍ ബോധവത്കരണ പരിപാടികള്‍ ഒരു യജ്ഞമായെടുത്തുകഴിഞ്ഞു. കുഴല്‍ കിണര്‍ കുഴിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നു. ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് വരെ സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയിരിക്കുന്നു.
വെള്ളം എന്നത് ഏറ്റവും സൂക്ഷ്മമായ നിര്‍വചനത്തില്‍ ജീവന്റെ ദ്രാവകമാണ്. വെള്ളമില്ലാതെ ജീവനുണ്ടാവില്ല. ജീവനുള്ള എന്തിന്റെയും ഏറ്റവും പ്രധാന ഘടകവും വെള്ളമാണ്. മനുഷ്യനെ നോക്കൂ, അവന്റെ ശരീരം 66 ശതമാനവും വെള്ളമാണ്. ശരീരത്തിനുള്ളിലെ ചില അവയവങ്ങളും ഭാഗങ്ങളും ഇതിനേക്കാള്‍ കൂടിയ അനുപാതത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുള്ളവയാണ്. വെള്ളമില്ലാതെ ജീവന്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നാം അധിവസിക്കുന്ന ഭൂമി തന്നെ വാസയോഗ്യമായത് വെള്ളത്തിന്റെ സാന്നിധ്യം കൊണ്ടാണ് എന്നാണ് ശാസ്ത്ര മതം. ഭൂമി രൂപപ്പെടുന്ന സമയത്ത് ഖുര്‍ആന്‍ കൂടി സാക്ഷ്യപ്പെടുത്തുന്നതു പോലെ (41:11) ഭൂമി പുകയും വിവിധ വിഷ വാതകങ്ങള്‍കൊണ്ടും നിറഞ്ഞു കിടക്കുകയായിരുന്നു. ഇവയെല്ലാം ജീവന്‍ അസാധ്യമാകുന്ന തരത്തില്‍ ഭൗമോപരിതലത്തില്‍ കെട്ടിക്കിടക്കുകയായിരുന്നു. അപ്പോള്‍ ഭൂമിയുടെ അകത്തുനിന്നും വെള്ളം വന്നു. ആ വെള്ളം ഭൂമിയെ തണുപ്പിക്കുകയും വാസയോഗ്യമാക്കുകയും ചെയ്തു. അല്ലാഹു ഖുര്‍ആനില്‍ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘തദനന്തരം ഭൂമിയെ പ്രവിശാലമാക്കുകയും അതില്‍ നിന്ന് ജലവും സസ്യലതാദികളും ബഹിര്‍ഗമിപ്പിക്കുകയും ചെയ്തു’ (അന്നാസിആത്ത്: 30,31) ഇങ്ങനെ നമ്മുടെ ശരീരം മുതല്‍ ജീവജാലങ്ങളടക്കം നാം അധിവസിക്കുന്ന ഭൂമി വരെ നിലനില്‍ക്കുന്നത് വെള്ളം എന്ന ജീവദ്രാവകത്തിന്റെ സഹായം കൊണ്ടാണ്. അതുകൊണ്ടാണ് വെള്ളമില്ലെങ്കില്‍ പ്രപഞ്ചത്തിന് നിലനില്‍പ്പില്ല എന്നു പറയുന്നത്. ഇത്രക്കും പ്രധാനമായ വെള്ളത്തിന്റെ കാര്യത്തില്‍ അതിന്റെ ലഭ്യതയില്‍ ഒരാശങ്ക വന്നാല്‍ അത് മനുഷ്യകുലത്തെ ആകുലപ്പെടുത്തുക തന്നെ ചെയ്യും. ആ ആകുലതയാണ് ഇപ്പോള്‍ അപകടകരമാം വിധം വളര്‍ന്നുവരുന്നത്.
വെള്ളത്തിന്റെ അളവ് ഭൂമിയില്‍ നിര്‍ല്ലോഭമല്ല, നിശ്ചിത അളവിലുള്ളതാണ്. അതു കുറയുന്നതിനെ ഗൗനിക്കുന്നില്ലെങ്കില്‍ അപകടമായി താഴ്ന്നുപോകും. ഇതും ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘നാം അന്തരീക്ഷത്തില്‍ നിന്ന് ഒരു നിശ്ചിത അളവില്‍ മഴ വര്‍ഷിക്കുകയും ഭൂമിയില്‍ അത് കെട്ടിനിറുത്തുകയും ഉണ്ടായി. അതിനെ ഉന്‍മൂലനം ചെയ്യുവാന്‍ നമുക്ക് സാധിക്കുക തന്നെ ചെയ്യും’ (അല്‍ മുഅ്മിനൂന്‍: 18). ഇതേ ആശയം സുഖ്‌റുഫ് അധ്യായത്തിലും പറയുന്നുണ്ട്. വെള്ളം തരുന്നു എന്നത് അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. ഏത് അനുഗ്രഹമാണെങ്കിലും അതിനെ നല്ല നിലയിലും മാന്യമായും സമീപിച്ചില്ലെങ്കില്‍ അതിന് തേയ്മാനം വന്നുകെണ്ടേയിരിക്കും. ഏത് അനുഗ്രഹത്തിന്റെയും അവസ്ഥയിതാണ്. ആരോഗ്യം എന്നത് ഒരു അനുഗ്രഹമാണ്. അതിനെ നല്ല നിലയില്‍ സമീപിച്ചില്ലെങ്കില്‍ ആ അനുഗ്രഹത്തെ സ്രഷ്ടാവ് പിന്‍വലിക്കുകയും പകരം അനാരോഗ്യം നല്‍കുകയും ചെയ്യുന്നതു പോലെ തന്നെ. അതുതന്നെയാണ് ഇപ്പോള്‍ ഭൂമിയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഭൂമിയിലേക്ക് വെള്ളം ഒഴുക്കുന്നതും ഭൂമിയില്‍ വെള്ളത്തെ സംഭരിച്ചുനിര്‍ത്തുന്നതമായ അനുഗ്രഹങ്ങളിലാണ് ശക്തമായ പിടിമുറുക്കം വന്നിരിക്കുന്നത്. ഇവ രണ്ടിലും ഓരോ ആണ്ടും ആപല്‍കരമായ കുറവാണ് അനുഭവിച്ച്‌വരുന്നത്. മുന്നും പിന്നും ആലോചിക്കാതെയും ഒരു അനുഗ്രഹമാണ് എന്ന് ചിന്തിക്കാതെയും മനുഷ്യര്‍ വെള്ളം കൊണ്ട് താന്തോന്നിത്തം കാണിച്ചപ്പോള്‍ അല്ലാഹു അത് പിടിച്ചുവെച്ചുകൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.
കഴിഞ്ഞ വര്‍ഷം കാലവര്‍ഷവും തുലാവര്‍ഷവും കുറഞ്ഞു. മുപ്പിത്തിഒന്നായിരം മില്ലീമീറ്റര്‍ മഴ കിട്ടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അത് പതിനെട്ടായിരമായി കുറഞ്ഞു. 42 ശതമാനത്തിന്റെ കുറവ്. തുലാവര്‍ഷത്തിലാണെങ്കില്‍ കുറവ് 72 ശതമാനമായിരുന്നു. ഭൂമിയിലേക്കുള്ള വെള്ളത്തിന്റെ വരവിലാണ് ഈ കനത്ത കുറവ് സംഭവിച്ചിരിക്കുന്നത്. വന്ന വെള്ളത്തെ ഭൂമിയില്‍ മനുഷ്യരുടെ ഉപയോഗത്തിനായി സംഭരിച്ചുനിര്‍ത്തുന്നതിലാവട്ടെ അതിലും വലിയ ഭീതിപ്പെടുത്തുന്ന കുറവാണ് അനുഭവപ്പെട്ടത്. കേരളത്തിലെ അതിപ്രധാന 20 നദികളില്‍ 40 ശതമാനത്തോളം വെള്ളം കുറഞ്ഞുകഴിഞ്ഞതായി വിവിധ സര്‍ക്കാര്‍ ജല ഏജന്‍സികളുടെ ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. മറ്റൊരു സംഭരണിയാണ് അണക്കെട്ടുകള്‍. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും കേരളം ഏറെ ആശ്രയിക്കുന്ന അണക്കെട്ടുകളില്‍ ഈ മാര്‍ച്ചില്‍ തന്നെ 40 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. വേനല്‍ മഴ കാര്യമായി ഈ സംഭരണികളെ സഹായിക്കില്ല. കാലവര്‍ഷത്തിനായി ഇനിയും രണ്ട് മാസം കാത്തിരിക്കേണ്ടതുമുണ്ട്. വെള്ളവും വൈദ്യുതിയും ഒന്നിച്ച് മുട്ടിയേക്കാവുന്ന സാഹചര്യമാണ് വാ പിളര്‍ന്നു നില്‍ക്കുന്നത് എന്നു ചുരുക്കം. ഇടുക്കി ഡാമില്‍ ഇപ്പോള്‍ തന്നെ 21 അടിയോളം വെള്ളം കുറവാണ്. പിന്നെ പ്രതീക്ഷ ഭൂഗര്‍ഭ ജലത്തിലാണ്. അതിന്റെ കാര്യവും കണക്കുകളും അതിലേറെ ഞെട്ടിക്കുന്നതാണ്. നാലു മീറ്ററോളം താഴ്ന്നിരിക്കുന്നു ഭൂഗര്‍ഭ ജലനിരപ്പ് എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.
കരിങ്കല്ലിന്റെയും ചെങ്കല്ലിന്റെയും അമിതമായ ഘനനം, മണല്‍ വാരല്‍, പരിസ്ഥിതിയെ തീരെ പരിഗണിക്കാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധക്കുറവ്, അമിതമായ ഉപയോഗം, വെള്ളത്തെ പരിരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവഗണിക്കുന്നത് തുടങ്ങി കാരണങ്ങള്‍ എമ്പാടും നിരത്തുവാനുണ്ട്. അക്കാര്യങ്ങളിലൊന്നും ഉത്തരവാദപ്പെട്ടവര്‍ പോലും ശ്രദ്ധിക്കുന്നില്ല. ഇപ്പോള്‍ ഗവണ്‍മെന്റ് ഏജന്‍സികളും സംഘടനകളുമെല്ലാം രംഗത്തിറങ്ങിയിരിക്കുന്നു എന്നത് ശരിതന്നെ. പക്ഷെ ഈ ഇറക്കവും ഏറെ വൈകിയിട്ടാണല്ലോ ഉണ്ടാകുന്നത്. വെള്ളം ഒട്ടും ഇല്ലാത്ത കാലത്ത് മഴക്കുഴിയുണ്ടാക്കാനും മഴ തീരെയില്ലാത്ത സമയത്ത് പുരപ്പുറത്തെ വെള്ളം കിണറുകളില്‍ നിറക്കാനും പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. മഴയും വെള്ളവും എല്ലാം ഉണ്ടാകുന്ന കാലങ്ങളിലാണെങ്കില്‍ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ ഓരോ മനുഷ്യന്റെയും മനസ്സില്‍ ഇതിനെ ഒരു പാഠവും അവബോധവുമാക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്. അതിന് ഏറെ സഹായകമായ ഒരു വഴിയാണ് ആത്മീയമായി വെള്ളത്തെ സമീപിക്കുക എന്നത്. വെള്ളം ഒരു അനുഗ്രഹമാണെന്നും അനുഗ്രഹങ്ങളെ ആദരവോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നിലച്ചുപോകുമെന്നും അതു നിലച്ചുപോയാല്‍ ഒരാള്‍ക്കും അതു തരാന്‍ കഴിയില്ലെന്നും ജനങ്ങളെ ഉദ്‌ബോധിപ്പിക്കണം. ഇതിന് ഏറ്റവും നല്ല വഴി മതപരമായി വിഷയത്തെ സമീപിക്കുക തന്നെയാണ്. ഏറിയ പങ്കും മതവിശ്വാസികള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ പ്രത്യേകിച്ചും. അല്ലാഹു മഴയെ തടഞ്ഞുവെച്ചാല്‍ ആര്‍ക്കും അത് തരാനാവില്ല എന്നത് ഗൗരവമായ വസ്തുതയാണ്. കൃത്രിമ മഴക്ക് കാത്തിരിക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. ഇന്ത്യയില്‍ ആദ്യമായി കൃത്രിമ മഴ പെയ്യിച്ചത് ഓര്‍മ്മയുണ്ട്. അന്ന് സീഡിങ് നടത്തുകയും തുടര്‍ന്ന് മഴ പെയ്യുകയും ചെയ്തു മദ്രാസില്‍. പക്ഷെ അതു കൃത്രിമ സംവിധാനത്തിനെ തുടര്‍ന്ന് ഉണ്ടായ മഴ തന്നെയായിരുന്നുവോ എന്ന് തീര്‍ത്തുപറയാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായത്. പെയ്യേണ്ടതും പെയ്തതുമായ മഴയുടെ അളവുകളില്‍ തമ്മില്‍ അത്രക്ക് അന്തരമുണ്ടായിരുന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അനുഗ്രഹങ്ങളായി കാണാനും ഗ്രഹിക്കാനും കഴിയുകയും ആ ബോധത്തോടെ മാത്രം അവയെ സമീപിക്കുകയും ചെയ്യുക എന്നതാണ് ജലത്തിന്റെ കാര്യത്തിലുമുള്ള പരിഹാരം. മഴയില്ലാതെ വരുമ്പോള്‍ അതു ലഭിക്കാനുള്ള മാര്‍ഗവും തുടങ്ങുന്നത് ഇവിടെ നിന്നാണ് എന്നാണ് ഇസ്‌ലാം പറയുന്നത്. വരള്‍ച്ച ബാധിച്ചാല്‍ ജനങ്ങളോട് തൗബ ചെയ്ത് വിശുദ്ധരാകാനും താന്താങ്ങളെ സ്ഫുടം ചെയ്‌തെടുക്കുന്നതിനു വേണ്ടി മൂന്നു ദിവസം വ്രതമനുഷ്ഠിക്കാനും ഇമാം ആവശ്യപ്പെടണം. പാപമോചനത്തിനായുള്ള പ്രാര്‍ഥനകള്‍ ആ സമൂഹത്തില്‍ പ്രകമ്പനം കൊള്ളണം. എന്നിട്ടുവേണം പ്രത്യേക പ്രാര്‍ഥനയിലേക്കും മറ്റും കടക്കാന്‍. ഇതില്‍ നിന്നു തന്നെ ഗ്രഹിക്കാം, വെള്ളം നിലച്ചാല്‍ അത് അല്ലാഹുവില്‍ നിന്നല്ലാതെ കിട്ടും എന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ല, കാരണം ഈ ദുരന്തം വന്നിരിക്കുന്നത് അവനോട് നിന്ദ കാണിച്ചതുകൊണ്ട് മാത്രമാണ്.

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending