Connect with us

Video Stories

റമസാന്‍ ഒരുക്കങ്ങളുടെ ശഅ്ബാന്‍

Published

on

ടിഎച്ച് ദാരിമി

മലയാളക്കരയില്‍ പൊതുവെ ശഅ്ബാന്‍ മാസമായാല്‍ മുസ്‌ലിം വീടുകളില്‍ തകൃതിയായ ശുചീകരണത്തിരക്കുകള്‍ കാണാം. ഈ സമയത്ത് സ്ത്രീകള്‍ വീടും പരിസരവും ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം വൃത്തിയാക്കുന്നു. പൊതു ഇടങ്ങളായ പള്ളികളും മറ്റും വെള്ളപൂശി നന്നാക്കുന്നതും ഈ സമയത്തുതന്നെ. നനച്ചുകുളി എന്ന് വ്യവഹരിക്കപ്പെട്ടുവരുന്ന ഈ യജ്ഞം റമസാനില്‍ ഉണ്ടാകുന്ന സാമൂഹ്യ ശാന്തതയെ സാരമായി സ്വാധീനിക്കുന്നു എന്നത് ശരിയാണെങ്കിലും ഇത് ശരിയായ അര്‍ഥത്തില്‍ പുലരേണ്ട തും ഉണ്ടാവേണ്ടതും ഇതിനേക്കാള്‍ വിശാലമായ ഒരു ഭൂമികയിലാണ്. അഥവാ റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങളും സജ്ജീകരണങ്ങളും ഓരോ വ്യക്തിയുടേയും മനസ്സില്‍ നിന്ന് ആരംഭിക്കേണ്ടതും അവന്റെ സകല ജീവിത ഘടകങ്ങളിലൂടെയും കടന്നുപോകേണ്ടതുമാണ്.
റമസാനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളുടെ സാംഗത്യവും പ്രാധാന്യവും തിരിച്ചറിയാന്‍ നാം ആദ്യം റമസാനെ തിരിച്ചറിയുകയാണ് വേണ്ടത്. റമസാന്‍ എത്ര വലിയ അനുഗ്രഹമാണ് എന്ന് തിരിച്ചറിയുമ്പോള്‍ അതിനുവേണ്ടിയുള്ള ഒരുക്കങ്ങളുടെ പ്രാധാന്യം ബോധ്യമാകും. സത്യവിശ്വാസിയായ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഐഹികത നഷ്ടപ്പെടുത്തിയ എല്ലാ അനുഗ്രഹങ്ങളെയും തിരിച്ചുപിടിക്കാനുള്ള അവസരമാണ് റമസാന്‍. മനസ്സ്, അതിനെ താങ്ങിനിറുത്തുന്ന ശരീരം, അവ രണ്ടിനെയും പരസ്പരം ഘടിപ്പിക്കുന്ന വികാര വിചാരങ്ങള്‍, ഈ വികാര വിചാരങ്ങള്‍ വഴി മനുഷ്യന്‍ ശീലിക്കുന്ന ശീലങ്ങളും സ്വഭാവങ്ങളും ഇതെല്ലാം സ്വാധീനിക്കുന്ന ജീവിത ശൈലിയുമെല്ലാം കൂടുന്നതാണ് മനുഷ്യന്‍. ഈ ഘടകങ്ങളില്‍ നിന്ന് താളഭംഗം വന്നതിനെയെല്ലാം റമസാന്‍ ശരിയായ താളത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നു. അതുകൊണ്ട് റമസാന്‍ അമൂല്യമായ ഒരു അനുഗ്രഹമാണ്.
ജീവിതമെന്ന ഒഴുക്ക് വികാരങ്ങളുടെ പാത പുല്‍കുമ്പോള്‍ മനുഷ്യന്റെ മനസ്സിനും ശരീരത്തിനും വഴിതെറ്റുന്നു. അരുതായ്മകളില്‍ അവന്‍ ചെന്നു വീഴുന്നു. പാപങ്ങളില്‍ മുഖം കുത്തിവീഴുന്നു. ഇത് പതിനൊന്നു മാസം തുടര്‍ച്ചയായി നടക്കുമ്പോള്‍ ഒരു തിരിച്ചുവരവിനു കഴിയാത്ത വിധം അവന്റെ മനസ്സ് അകന്നുപോകുന്നു. ഈ സാഹചര്യത്തിലാണ് റമസാന്‍ അവന്റെ തുണക്കെത്തുന്നു. റമസാനിലെ നോമ്പ് നബി (സ) പറഞ്ഞതു പോലെ വിശ്വാസപൂര്‍വവും പ്രതിഫലേഛയോടെയും കൂടിയുള്ളതാണെങ്കില്‍ അവന്റെ പാപങ്ങളെ കഴുകിത്തുടക്കുന്നു. അപ്രകാരം തന്നെ വ്രതം എന്ന ശാരീരിക നിയന്ത്രണത്തിന്റെനൈരന്തര്യം അവന്റെ കോശങ്ങളേയും ശരീരത്തിന്റെ ഭാഗങ്ങളേയും വീണ്ടും ആരോഗ്യവത്താക്കുന്നു. റമസാനിലെ വ്രത ചിന്തയോടെയുള്ള ഖുര്‍ആന്‍ പാരായണവും ദാന ധര്‍മ്മങ്ങളും അവന്റെ വികാര വിചാരങ്ങളെയും ജീവിത താളങ്ങളേയും ശരിയായ ദിശയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ഇങ്ങനെ മനുഷ്യനില്‍ സമൂലമായി ഇടപെടുന്നതു കൊണ്ടാണ് റമസാന്‍ ഇത്രക്കും വലിയ അനുഗ്രഹമായി മാറുന്നത്.
രണ്ട് കാര്യങ്ങളാണ് ഈ ഒരുക്കത്തെ ന്യായീകരിക്കുന്നത്. ഒന്നാമതായി നോമ്പ് എന്നത് മനുഷ്യന്‍ അവന്റെ ശരീരം കൊണ്ടും മനസ്സ് കൊണ്ടും വികാര വിചാരങ്ങള്‍ കൊണ്ടും എല്ലാം ഒരേ സമയം നിര്‍വഹിക്കേണ്ട ഒരു ആരാധനയാണ്. കേവലം പരമ്പരാഗതമായ ഒരു കര്‍മ്മം എന്ന നിലക്ക് കണ്ടുകൊണ്ട് അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതല്ല നോമ്പ്. നബി(സ) പറയുകയുണ്ടായി. ഒരാള്‍ തെറ്റായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ വെറുതെ പട്ടിണി കിടക്കണമെന്ന് അല്ലാഹുവിന് ഒരു നിര്‍ബന്ധവുമില്ല എന്ന്. ഈ സ്വഹീഹായ ഹദീസില്‍ നിന്നും നോമ്പ് മനുഷ്യന്റെ എല്ലാ ഘടകത്തെയും സ്വാധീനിക്കണമെന്നും അതിന്റെ ബാഹ്യ രൂപത്തില്‍ ഒതുങ്ങിനിന്നാല്‍ പോരാ എന്നും വ്യക്തമാക്കുന്നു. ഒരു ആരാധന ഒരുപാട് ഘടകങ്ങളെ ഒരേ സമയം സ്വാധീനിക്കുന്നതാവണമെങ്കില്‍ അത് കൃത്യമായും കണിശമായും പരിശീലിക്കപ്പെടുക തന്നെ വേണം. പരിശീലനമാണല്ലോ ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം ശ്രദ്ധിക്കുന്ന ഒരു അഭ്യാസിയുടെ കൈമുതല്‍. ഇപ്രകാരം തന്നെയാണ് നോമ്പിന്റെ കാര്യവും. തെറ്റുകളിലും തിന്മകളിലും വീഴാതെ കൂടുതല്‍ ശരിയുടെയും നന്മയുടേയും വഴിയിലൂടെ തന്നെ തന്റെ നോമ്പിനേയും റമസാനിനെയും കൊണ്ടുപോകാന്‍ തികഞ്ഞ പരിശീലനം തന്നെ വേണം. അത്തരമൊരു പരിശീലനം നേടുക എന്നത് തന്നെയാണ് ശഅ്ബാനില്‍ ചെയ്യാനുള്ളതിന്റെ ആകെത്തുകയും.
നബി(സ) തിരുമേനി ശഅ്ബാനിനെ ആ അര്‍ഥത്തിലാണ് സമീപിച്ചത്. ആയിശ(റ) പറയുന്നു: ‘നബി(സ) ഏറ്റവും അധികം നോമ്പു നോറ്റിരുന്നത് ശഅ്ബാനിലായിരുന്നു’ (മുസ്‌ലിം). നബി(സ) ഇനി ഈ മാസം നോമ്പ് ഉപേക്ഷിക്കണമെന്നില്ല എന്ന് അനുയായികള്‍ക്ക് തോന്നുന്ന അത്ര നബി (സ) നോമ്പു നോല്‍ക്കുമായിരുന്നു. ഇടക്ക് നബി നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു. നോമ്പ് ഉപേക്ഷിക്കാന്‍ തുടങ്ങിയാല്‍ അനുയായികള്‍ക്ക് ഇനി നബി നോമ്പ് നോല്‍ക്കുമായിരിക്കില്ല എന്നു തോന്നിപ്പോകാവുന്ന വിധമായിരുന്നു എന്നും ഹദീസുകളിലുണ്ട്. മാത്രമല്ല, ശഅ്ബാനില്‍ ഇങ്ങനെ ആരാധനകള്‍ അധികരിപ്പിക്കുന്നതിന്റെ ന്യായം ഒരിക്കല്‍ നബിയോട് ആരാഞ്ഞപ്പോള്‍ അവര്‍ പറയുകയുണ്ടായി: ‘റജബിനും റമസാനിനുമിടയില്‍ ജനങ്ങളാല്‍ അവഗണിക്കപ്പെട്ടു പോയേക്കാവുന്ന ഒരു മാസമാണ് ശഅ്ബാന്‍’. ‘ഞാന്‍ നോമ്പുകാരനായിരിക്കേ എന്റെ ആരാധനകള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്നും നബി പറയുകയുണ്ടായി. നോമ്പ് മാത്രമല്ല എല്ലാ വിധ ആരാധനകളും നബി (സ) കൂടുതലായി ചെയ്യാറുള്ള മാസമാണ് ശഅ്ബാന്‍ എന്നത് ഈ ഹദീസിന്റെ വാക്കുകള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കാം. യാതൊരു മടിയും ക്ഷീണവുമില്ലാതെ ആരാധനകളില്‍ ലയിക്കാനുള്ള മനസ്സ് മനുഷ്യന്‍ ക്രമേണ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അത് റമസാന്‍ മാസപ്പിറവി കണ്ടതോടെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുക സാധ്യമല്ല. അങ്ങനെ ഒന്നും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതല്ല മനുഷ്യന്റെ പ്രകൃതം. അതുകൊണ്ട് നേരത്തെ മുതല്‍ തന്നെ അത്തരം ശീലങ്ങള്‍ ശീലിപ്പിക്കേണ്ടതുണ്ട്. രണ്ടാമതായി അത് ഇത്രയും വലിയ ഒരു അനുഗ്രഹത്തോടുള്ള മാന്യമായ ഒരു പ്രതികരണത്തിന്റെ ഭാഗമാണ്. കാര്യത്തിന്റെ ഗൗരവവും പ്രാധാന്യവുമാണ് പലപ്പോഴും അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ അര്‍ഥമാക്കുക. നന്നായി ഒരുങ്ങുമ്പോള്‍ നന്നായി പരിഗണിക്കുന്നു എന്നുവരും. തീരെ ഒരുങ്ങാതിരിക്കുമ്പോള്‍ തീരെ പരിഗണിച്ചില്ല, കണക്കിലെടുത്തില്ല എന്നും വരും. അങ്ങനെ ചെയ്താല്‍ അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളോടുള്ള അനാദരവായിരിക്കും.
റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ടത് മനസ്സില്‍ നിന്ന് തന്നെയാണ്. മനസ്സാണ് മനുഷ്യന്റെ കേന്ദ്രം. അവിടെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും ജനിക്കുന്നത്. മനസ്സാണ് എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത്. മനസ്സില്‍ ഏറെ കുമിഞ്ഞ്കൂടുന്നത് പാപങ്ങളുടെ കൂമ്പാരങ്ങളാണ്. അവയെ ശുദ്ധീകരിക്കാന്‍ ആദ്യം വേണ്ടത് തൗബയാണ്. തൗബ പാപങ്ങളുടെ മാലിന്യങ്ങള്‍ കഴുകി ശുദ്ധീകരിക്കുന്നു. മാത്രമല്ല അത് മാനസികാരോഗ്യത്തെ വീണ്ടെടുത്തുതരികയും ചെയ്യുന്നു. അതിനാല്‍ പാപങ്ങള്‍ തിരിച്ചറിഞ്ഞും അതു സംഭവിച്ച് പോയതില്‍ ഖേദിച്ചും ഇനിയത് ആവര്‍ത്തിക്കില്ല എന്ന് ഉറപ്പിച്ചും സത്യസന്ധമായി തൗബ ചെയ്യണം. അതിനുള്ള സമയമാണിത്. റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങളില്‍ പ്രധാനവുമാണത്.
രണ്ടാമത്തേത് കൂടുതലായി ആരാധനകള്‍ ചെയ്യുകയും അതുവഴി മടിയും ക്ഷീണവും ഇല്ലാതാക്കുകയുമാണ്. റമസാനില്‍ കഠിനമായ ആരാധനകള്‍ ഒരുപാട് ചെയ്യാനുണ്ട്. അവയുടെ മുമ്പില്‍ ക്ഷീണത്തിലോ തളര്‍ച്ചയിലോ പെട്ടുപോയാല്‍ നമുക്കു ലഭിക്കുന്ന വലിയ അവസരം പാഴായിപ്പോകും. ആ ആരാധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നോമ്പ് തന്നെയാണ്. കാരണം റമസാനില്‍ നമുക്കു ചെയ്യാനുള്ള ഏറ്റവും ഭാരമേറിയ കര്‍മ്മം അതുതന്നെയാണ്. ആത്മാവ് നഷ്ടപ്പെടാത്ത നോമ്പായി നമ്മുടേത് മാറണമെങ്കില്‍ ഒരേ സമയം ഒരുപാട് ഘടകങ്ങളെ അതില്‍ സന്നിഹിതമാക്കേണ്ടതുണ്ട്. അതു സാധ്യമാക്കാന്‍ പരിശീലനവും വേണ്ടതുണ്ട്. നബി (സ) റമസാന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അധികമായി ചെയ്തിരുന്ന ആരാധന നോമ്പായിരുന്നു എന്നു ഹദീസ് പറയുന്നത് അതുകൊണ്ടാണ്. മറ്റൊന്ന് സുന്നത്തു നമസ്‌കാരങ്ങള്‍ ശീലിക്കുക എന്നതാണ്. റമസാന്‍ ഒരു സുന്നത്തിന് ഒരു ഫര്‍ളിന്റെ പ്രതിഫലം കിട്ടുന്ന പുണ്യവേളയാണ്. അതിനാല്‍ യാതൊരു മടിയും കൂടാതെ ധാരാളമായി സുന്നത്തു നമസ്‌കാരങ്ങള്‍ നിര്‍വഹിക്കണം. സാധാരണ ഗതിയിലുള്ള സുന്നത്തു നമസ്‌കാരങ്ങളുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. റവാത്തിബ് സുന്നത്തുകള്‍ക്കു പുറമെ ളുഹാ, തഹജ്ജുദ്, വിത്‌റ് തുടങ്ങിയ നമസ്‌കാരങ്ങള്‍ ശീലമാക്കണം. എന്നാല്‍ അത് റമസാനിലേക്കും ജീവിതത്തിലേക്കു തന്നെയും ഒരു മുതല്‍കൂട്ടായി പരിണമിക്കും.
മറ്റൊന്ന് ശീലമാക്കേണ്ടത് ഖുര്‍ആന്‍ പാരായണമാണ്. വിശുദ്ധ ഖുര്‍ആനിന്റെ മാസമാണ് റമസാന്‍. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസം എന്നാണ് ഈ മാസത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതു തന്നെ. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനോടൊപ്പം അതിന്റെ ആശയവും അര്‍ഥവും പഠിക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്. കാരണം ഖുര്‍ആന്‍ പാരായണത്തിന്റെ പരിപൂര്‍ണ്ണമായ ലഹരിയും ആനന്ദവുമെല്ലാം ലഭിക്കാന്‍ അത് ആവശ്യമാണ്. ചുരുക്കത്തില്‍ പതിവു പോലെ വീടും വീട്ടുപകരണങ്ങളും കഴുകി വൃത്തിയാക്കുന്നതല്ല, മനസ്സിനേയും ശരീരത്തേയും ജീവിത ശൈലിയേയും വൃത്തിയാക്കി റമസാനിനു വേണ്ടി ഒരുക്കുന്നതാണ് ശരിയായ നനച്ചുകുളി.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending