Connect with us

Video Stories

അനുഗ്രഹങ്ങളെ മാന്യമായി സമീപിക്കണം

Published

on

ടി.എച്ച് ദാരിമി

വിശുദ്ധ ഖുര്‍ആനിലെ അല്‍ മുല്‍ക് അധ്യായം അവസാനിക്കുന്നത് സൃഷ്ടാവിന്റെ ഘനഗംഭീരമായ ഒരു ചോദ്യം കൊണ്ടാണ്. അവന്‍ ചോദിക്കുന്നു: ചോദിക്കുക, നിങ്ങളുടെ വെള്ളം വറ്റിവരണ്ടുപോയാല്‍ പ്രവാഹ ജലം ആരാണ് കൊണ്ടുവന്നുതരിക എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ?’ (അല്‍മുല്‍ക്: 30) സാധാരണ ജനങ്ങള്‍ എപ്പോഴും പരായണം ചെയ്യുകയും അതുകൊണ്ടുതന്നെ അവരുടെ നാവിലും മനസ്സിലും തങ്ങിനില്‍ക്കുകയും ചെയ്യുന്ന ഈ സൂക്തം മുഴക്കുന്ന ചോദ്യം ഇപ്പോള്‍ മനുഷ്യകുലത്തെ പിടിച്ചുകുലുക്കിത്തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. അത്രക്ക് കാലിക പ്രാധാന്യം കൈവന്നിരിക്കുന്നു ഈ ചോദ്യത്തിന്. അതിവേഗം നമ്മുടെ നാടും ജന-ജീവജാലങ്ങളും കൊടും വരള്‍ച്ചയിലേക്ക് മുതലക്കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഏറെക്കുറെ മോശമല്ലാത്ത മണ്‍സൂണ്‍ കൊണ്ടനുഗ്രഹീതമായ കാലാവസ്ഥയും വെള്ളത്തെ കുറേ ഏറെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ഭൂ പ്രകൃതിയുമുണ്ടായിരുന്ന കേരളം എല്ലാ കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കിക്കൊണ്ട് വരണ്ടുണങ്ങുകയാണ്. ഈ വേനല്‍ കടക്കാനുള്ള വിദ്യകളെ കുറിച്ച് എല്ലാവരും ഗഹനമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സംഘടനകള്‍ ബോധവത്കരണ പരിപാടികള്‍ ഒരു യജ്ഞമായെടുത്തുകഴിഞ്ഞു. കുഴല്‍ കിണര്‍ കുഴിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നു. ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് വരെ സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയിരിക്കുന്നു.
വെള്ളം എന്നത് ഏറ്റവും സൂക്ഷ്മമായ നിര്‍വചനത്തില്‍ ജീവന്റെ ദ്രാവകമാണ്. വെള്ളമില്ലാതെ ജീവനുണ്ടാവില്ല. ജീവനുള്ള എന്തിന്റെയും ഏറ്റവും പ്രധാന ഘടകവും വെള്ളമാണ്. മനുഷ്യനെ നോക്കൂ, അവന്റെ ശരീരം 66 ശതമാനവും വെള്ളമാണ്. ശരീരത്തിനുള്ളിലെ ചില അവയവങ്ങളും ഭാഗങ്ങളും ഇതിനേക്കാള്‍ കൂടിയ അനുപാതത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുള്ളവയാണ്. വെള്ളമില്ലാതെ ജീവന്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നാം അധിവസിക്കുന്ന ഭൂമി തന്നെ വാസയോഗ്യമായത് വെള്ളത്തിന്റെ സാന്നിധ്യം കൊണ്ടാണ് എന്നാണ് ശാസ്ത്ര മതം. ഭൂമി രൂപപ്പെടുന്ന സമയത്ത് ഖുര്‍ആന്‍ കൂടി സാക്ഷ്യപ്പെടുത്തുന്നതു പോലെ (41:11) ഭൂമി പുകയും വിവിധ വിഷ വാതകങ്ങള്‍കൊണ്ടും നിറഞ്ഞു കിടക്കുകയായിരുന്നു. ഇവയെല്ലാം ജീവന്‍ അസാധ്യമാകുന്ന തരത്തില്‍ ഭൗമോപരിതലത്തില്‍ കെട്ടിക്കിടക്കുകയായിരുന്നു. അപ്പോള്‍ ഭൂമിയുടെ അകത്തുനിന്നും വെള്ളം വന്നു. ആ വെള്ളം ഭൂമിയെ തണുപ്പിക്കുകയും വാസയോഗ്യമാക്കുകയും ചെയ്തു. അല്ലാഹു ഖുര്‍ആനില്‍ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘തദനന്തരം ഭൂമിയെ പ്രവിശാലമാക്കുകയും അതില്‍ നിന്ന് ജലവും സസ്യലതാദികളും ബഹിര്‍ഗമിപ്പിക്കുകയും ചെയ്തു’ (അന്നാസിആത്ത്: 30,31) ഇങ്ങനെ നമ്മുടെ ശരീരം മുതല്‍ ജീവജാലങ്ങളടക്കം നാം അധിവസിക്കുന്ന ഭൂമി വരെ നിലനില്‍ക്കുന്നത് വെള്ളം എന്ന ജീവദ്രാവകത്തിന്റെ സഹായം കൊണ്ടാണ്. അതുകൊണ്ടാണ് വെള്ളമില്ലെങ്കില്‍ പ്രപഞ്ചത്തിന് നിലനില്‍പ്പില്ല എന്നു പറയുന്നത്. ഇത്രക്കും പ്രധാനമായ വെള്ളത്തിന്റെ കാര്യത്തില്‍ അതിന്റെ ലഭ്യതയില്‍ ഒരാശങ്ക വന്നാല്‍ അത് മനുഷ്യകുലത്തെ ആകുലപ്പെടുത്തുക തന്നെ ചെയ്യും. ആ ആകുലതയാണ് ഇപ്പോള്‍ അപകടകരമാം വിധം വളര്‍ന്നുവരുന്നത്.
വെള്ളത്തിന്റെ അളവ് ഭൂമിയില്‍ നിര്‍ല്ലോഭമല്ല, നിശ്ചിത അളവിലുള്ളതാണ്. അതു കുറയുന്നതിനെ ഗൗനിക്കുന്നില്ലെങ്കില്‍ അപകടമായി താഴ്ന്നുപോകും. ഇതും ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘നാം അന്തരീക്ഷത്തില്‍ നിന്ന് ഒരു നിശ്ചിത അളവില്‍ മഴ വര്‍ഷിക്കുകയും ഭൂമിയില്‍ അത് കെട്ടിനിറുത്തുകയും ഉണ്ടായി. അതിനെ ഉന്‍മൂലനം ചെയ്യുവാന്‍ നമുക്ക് സാധിക്കുക തന്നെ ചെയ്യും’ (അല്‍ മുഅ്മിനൂന്‍: 18). ഇതേ ആശയം സുഖ്‌റുഫ് അധ്യായത്തിലും പറയുന്നുണ്ട്. വെള്ളം തരുന്നു എന്നത് അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. ഏത് അനുഗ്രഹമാണെങ്കിലും അതിനെ നല്ല നിലയിലും മാന്യമായും സമീപിച്ചില്ലെങ്കില്‍ അതിന് തേയ്മാനം വന്നുകെണ്ടേയിരിക്കും. ഏത് അനുഗ്രഹത്തിന്റെയും അവസ്ഥയിതാണ്. ആരോഗ്യം എന്നത് ഒരു അനുഗ്രഹമാണ്. അതിനെ നല്ല നിലയില്‍ സമീപിച്ചില്ലെങ്കില്‍ ആ അനുഗ്രഹത്തെ സ്രഷ്ടാവ് പിന്‍വലിക്കുകയും പകരം അനാരോഗ്യം നല്‍കുകയും ചെയ്യുന്നതു പോലെ തന്നെ. അതുതന്നെയാണ് ഇപ്പോള്‍ ഭൂമിയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഭൂമിയിലേക്ക് വെള്ളം ഒഴുക്കുന്നതും ഭൂമിയില്‍ വെള്ളത്തെ സംഭരിച്ചുനിര്‍ത്തുന്നതമായ അനുഗ്രഹങ്ങളിലാണ് ശക്തമായ പിടിമുറുക്കം വന്നിരിക്കുന്നത്. ഇവ രണ്ടിലും ഓരോ ആണ്ടും ആപല്‍കരമായ കുറവാണ് അനുഭവിച്ച്‌വരുന്നത്. മുന്നും പിന്നും ആലോചിക്കാതെയും ഒരു അനുഗ്രഹമാണ് എന്ന് ചിന്തിക്കാതെയും മനുഷ്യര്‍ വെള്ളം കൊണ്ട് താന്തോന്നിത്തം കാണിച്ചപ്പോള്‍ അല്ലാഹു അത് പിടിച്ചുവെച്ചുകൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.
കഴിഞ്ഞ വര്‍ഷം കാലവര്‍ഷവും തുലാവര്‍ഷവും കുറഞ്ഞു. മുപ്പിത്തിഒന്നായിരം മില്ലീമീറ്റര്‍ മഴ കിട്ടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അത് പതിനെട്ടായിരമായി കുറഞ്ഞു. 42 ശതമാനത്തിന്റെ കുറവ്. തുലാവര്‍ഷത്തിലാണെങ്കില്‍ കുറവ് 72 ശതമാനമായിരുന്നു. ഭൂമിയിലേക്കുള്ള വെള്ളത്തിന്റെ വരവിലാണ് ഈ കനത്ത കുറവ് സംഭവിച്ചിരിക്കുന്നത്. വന്ന വെള്ളത്തെ ഭൂമിയില്‍ മനുഷ്യരുടെ ഉപയോഗത്തിനായി സംഭരിച്ചുനിര്‍ത്തുന്നതിലാവട്ടെ അതിലും വലിയ ഭീതിപ്പെടുത്തുന്ന കുറവാണ് അനുഭവപ്പെട്ടത്. കേരളത്തിലെ അതിപ്രധാന 20 നദികളില്‍ 40 ശതമാനത്തോളം വെള്ളം കുറഞ്ഞുകഴിഞ്ഞതായി വിവിധ സര്‍ക്കാര്‍ ജല ഏജന്‍സികളുടെ ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. മറ്റൊരു സംഭരണിയാണ് അണക്കെട്ടുകള്‍. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും കേരളം ഏറെ ആശ്രയിക്കുന്ന അണക്കെട്ടുകളില്‍ ഈ മാര്‍ച്ചില്‍ തന്നെ 40 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. വേനല്‍ മഴ കാര്യമായി ഈ സംഭരണികളെ സഹായിക്കില്ല. കാലവര്‍ഷത്തിനായി ഇനിയും രണ്ട് മാസം കാത്തിരിക്കേണ്ടതുമുണ്ട്. വെള്ളവും വൈദ്യുതിയും ഒന്നിച്ച് മുട്ടിയേക്കാവുന്ന സാഹചര്യമാണ് വാ പിളര്‍ന്നു നില്‍ക്കുന്നത് എന്നു ചുരുക്കം. ഇടുക്കി ഡാമില്‍ ഇപ്പോള്‍ തന്നെ 21 അടിയോളം വെള്ളം കുറവാണ്. പിന്നെ പ്രതീക്ഷ ഭൂഗര്‍ഭ ജലത്തിലാണ്. അതിന്റെ കാര്യവും കണക്കുകളും അതിലേറെ ഞെട്ടിക്കുന്നതാണ്. നാലു മീറ്ററോളം താഴ്ന്നിരിക്കുന്നു ഭൂഗര്‍ഭ ജലനിരപ്പ് എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.
കരിങ്കല്ലിന്റെയും ചെങ്കല്ലിന്റെയും അമിതമായ ഘനനം, മണല്‍ വാരല്‍, പരിസ്ഥിതിയെ തീരെ പരിഗണിക്കാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധക്കുറവ്, അമിതമായ ഉപയോഗം, വെള്ളത്തെ പരിരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവഗണിക്കുന്നത് തുടങ്ങി കാരണങ്ങള്‍ എമ്പാടും നിരത്തുവാനുണ്ട്. അക്കാര്യങ്ങളിലൊന്നും ഉത്തരവാദപ്പെട്ടവര്‍ പോലും ശ്രദ്ധിക്കുന്നില്ല. ഇപ്പോള്‍ ഗവണ്‍മെന്റ് ഏജന്‍സികളും സംഘടനകളുമെല്ലാം രംഗത്തിറങ്ങിയിരിക്കുന്നു എന്നത് ശരിതന്നെ. പക്ഷെ ഈ ഇറക്കവും ഏറെ വൈകിയിട്ടാണല്ലോ ഉണ്ടാകുന്നത്. വെള്ളം ഒട്ടും ഇല്ലാത്ത കാലത്ത് മഴക്കുഴിയുണ്ടാക്കാനും മഴ തീരെയില്ലാത്ത സമയത്ത് പുരപ്പുറത്തെ വെള്ളം കിണറുകളില്‍ നിറക്കാനും പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. മഴയും വെള്ളവും എല്ലാം ഉണ്ടാകുന്ന കാലങ്ങളിലാണെങ്കില്‍ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ ഓരോ മനുഷ്യന്റെയും മനസ്സില്‍ ഇതിനെ ഒരു പാഠവും അവബോധവുമാക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്. അതിന് ഏറെ സഹായകമായ ഒരു വഴിയാണ് ആത്മീയമായി വെള്ളത്തെ സമീപിക്കുക എന്നത്. വെള്ളം ഒരു അനുഗ്രഹമാണെന്നും അനുഗ്രഹങ്ങളെ ആദരവോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നിലച്ചുപോകുമെന്നും അതു നിലച്ചുപോയാല്‍ ഒരാള്‍ക്കും അതു തരാന്‍ കഴിയില്ലെന്നും ജനങ്ങളെ ഉദ്‌ബോധിപ്പിക്കണം. ഇതിന് ഏറ്റവും നല്ല വഴി മതപരമായി വിഷയത്തെ സമീപിക്കുക തന്നെയാണ്. ഏറിയ പങ്കും മതവിശ്വാസികള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ പ്രത്യേകിച്ചും. അല്ലാഹു മഴയെ തടഞ്ഞുവെച്ചാല്‍ ആര്‍ക്കും അത് തരാനാവില്ല എന്നത് ഗൗരവമായ വസ്തുതയാണ്. കൃത്രിമ മഴക്ക് കാത്തിരിക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. ഇന്ത്യയില്‍ ആദ്യമായി കൃത്രിമ മഴ പെയ്യിച്ചത് ഓര്‍മ്മയുണ്ട്. അന്ന് സീഡിങ് നടത്തുകയും തുടര്‍ന്ന് മഴ പെയ്യുകയും ചെയ്തു മദ്രാസില്‍. പക്ഷെ അതു കൃത്രിമ സംവിധാനത്തിനെ തുടര്‍ന്ന് ഉണ്ടായ മഴ തന്നെയായിരുന്നുവോ എന്ന് തീര്‍ത്തുപറയാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായത്. പെയ്യേണ്ടതും പെയ്തതുമായ മഴയുടെ അളവുകളില്‍ തമ്മില്‍ അത്രക്ക് അന്തരമുണ്ടായിരുന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അനുഗ്രഹങ്ങളായി കാണാനും ഗ്രഹിക്കാനും കഴിയുകയും ആ ബോധത്തോടെ മാത്രം അവയെ സമീപിക്കുകയും ചെയ്യുക എന്നതാണ് ജലത്തിന്റെ കാര്യത്തിലുമുള്ള പരിഹാരം. മഴയില്ലാതെ വരുമ്പോള്‍ അതു ലഭിക്കാനുള്ള മാര്‍ഗവും തുടങ്ങുന്നത് ഇവിടെ നിന്നാണ് എന്നാണ് ഇസ്‌ലാം പറയുന്നത്. വരള്‍ച്ച ബാധിച്ചാല്‍ ജനങ്ങളോട് തൗബ ചെയ്ത് വിശുദ്ധരാകാനും താന്താങ്ങളെ സ്ഫുടം ചെയ്‌തെടുക്കുന്നതിനു വേണ്ടി മൂന്നു ദിവസം വ്രതമനുഷ്ഠിക്കാനും ഇമാം ആവശ്യപ്പെടണം. പാപമോചനത്തിനായുള്ള പ്രാര്‍ഥനകള്‍ ആ സമൂഹത്തില്‍ പ്രകമ്പനം കൊള്ളണം. എന്നിട്ടുവേണം പ്രത്യേക പ്രാര്‍ഥനയിലേക്കും മറ്റും കടക്കാന്‍. ഇതില്‍ നിന്നു തന്നെ ഗ്രഹിക്കാം, വെള്ളം നിലച്ചാല്‍ അത് അല്ലാഹുവില്‍ നിന്നല്ലാതെ കിട്ടും എന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ല, കാരണം ഈ ദുരന്തം വന്നിരിക്കുന്നത് അവനോട് നിന്ദ കാണിച്ചതുകൊണ്ട് മാത്രമാണ്.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending