Connect with us

Video Stories

അനുഗ്രഹങ്ങളെ മാന്യമായി സമീപിക്കണം

Published

on

ടി.എച്ച് ദാരിമി

വിശുദ്ധ ഖുര്‍ആനിലെ അല്‍ മുല്‍ക് അധ്യായം അവസാനിക്കുന്നത് സൃഷ്ടാവിന്റെ ഘനഗംഭീരമായ ഒരു ചോദ്യം കൊണ്ടാണ്. അവന്‍ ചോദിക്കുന്നു: ചോദിക്കുക, നിങ്ങളുടെ വെള്ളം വറ്റിവരണ്ടുപോയാല്‍ പ്രവാഹ ജലം ആരാണ് കൊണ്ടുവന്നുതരിക എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ?’ (അല്‍മുല്‍ക്: 30) സാധാരണ ജനങ്ങള്‍ എപ്പോഴും പരായണം ചെയ്യുകയും അതുകൊണ്ടുതന്നെ അവരുടെ നാവിലും മനസ്സിലും തങ്ങിനില്‍ക്കുകയും ചെയ്യുന്ന ഈ സൂക്തം മുഴക്കുന്ന ചോദ്യം ഇപ്പോള്‍ മനുഷ്യകുലത്തെ പിടിച്ചുകുലുക്കിത്തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. അത്രക്ക് കാലിക പ്രാധാന്യം കൈവന്നിരിക്കുന്നു ഈ ചോദ്യത്തിന്. അതിവേഗം നമ്മുടെ നാടും ജന-ജീവജാലങ്ങളും കൊടും വരള്‍ച്ചയിലേക്ക് മുതലക്കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഏറെക്കുറെ മോശമല്ലാത്ത മണ്‍സൂണ്‍ കൊണ്ടനുഗ്രഹീതമായ കാലാവസ്ഥയും വെള്ളത്തെ കുറേ ഏറെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ഭൂ പ്രകൃതിയുമുണ്ടായിരുന്ന കേരളം എല്ലാ കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കിക്കൊണ്ട് വരണ്ടുണങ്ങുകയാണ്. ഈ വേനല്‍ കടക്കാനുള്ള വിദ്യകളെ കുറിച്ച് എല്ലാവരും ഗഹനമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സംഘടനകള്‍ ബോധവത്കരണ പരിപാടികള്‍ ഒരു യജ്ഞമായെടുത്തുകഴിഞ്ഞു. കുഴല്‍ കിണര്‍ കുഴിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നു. ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് വരെ സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയിരിക്കുന്നു.
വെള്ളം എന്നത് ഏറ്റവും സൂക്ഷ്മമായ നിര്‍വചനത്തില്‍ ജീവന്റെ ദ്രാവകമാണ്. വെള്ളമില്ലാതെ ജീവനുണ്ടാവില്ല. ജീവനുള്ള എന്തിന്റെയും ഏറ്റവും പ്രധാന ഘടകവും വെള്ളമാണ്. മനുഷ്യനെ നോക്കൂ, അവന്റെ ശരീരം 66 ശതമാനവും വെള്ളമാണ്. ശരീരത്തിനുള്ളിലെ ചില അവയവങ്ങളും ഭാഗങ്ങളും ഇതിനേക്കാള്‍ കൂടിയ അനുപാതത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുള്ളവയാണ്. വെള്ളമില്ലാതെ ജീവന്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നാം അധിവസിക്കുന്ന ഭൂമി തന്നെ വാസയോഗ്യമായത് വെള്ളത്തിന്റെ സാന്നിധ്യം കൊണ്ടാണ് എന്നാണ് ശാസ്ത്ര മതം. ഭൂമി രൂപപ്പെടുന്ന സമയത്ത് ഖുര്‍ആന്‍ കൂടി സാക്ഷ്യപ്പെടുത്തുന്നതു പോലെ (41:11) ഭൂമി പുകയും വിവിധ വിഷ വാതകങ്ങള്‍കൊണ്ടും നിറഞ്ഞു കിടക്കുകയായിരുന്നു. ഇവയെല്ലാം ജീവന്‍ അസാധ്യമാകുന്ന തരത്തില്‍ ഭൗമോപരിതലത്തില്‍ കെട്ടിക്കിടക്കുകയായിരുന്നു. അപ്പോള്‍ ഭൂമിയുടെ അകത്തുനിന്നും വെള്ളം വന്നു. ആ വെള്ളം ഭൂമിയെ തണുപ്പിക്കുകയും വാസയോഗ്യമാക്കുകയും ചെയ്തു. അല്ലാഹു ഖുര്‍ആനില്‍ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘തദനന്തരം ഭൂമിയെ പ്രവിശാലമാക്കുകയും അതില്‍ നിന്ന് ജലവും സസ്യലതാദികളും ബഹിര്‍ഗമിപ്പിക്കുകയും ചെയ്തു’ (അന്നാസിആത്ത്: 30,31) ഇങ്ങനെ നമ്മുടെ ശരീരം മുതല്‍ ജീവജാലങ്ങളടക്കം നാം അധിവസിക്കുന്ന ഭൂമി വരെ നിലനില്‍ക്കുന്നത് വെള്ളം എന്ന ജീവദ്രാവകത്തിന്റെ സഹായം കൊണ്ടാണ്. അതുകൊണ്ടാണ് വെള്ളമില്ലെങ്കില്‍ പ്രപഞ്ചത്തിന് നിലനില്‍പ്പില്ല എന്നു പറയുന്നത്. ഇത്രക്കും പ്രധാനമായ വെള്ളത്തിന്റെ കാര്യത്തില്‍ അതിന്റെ ലഭ്യതയില്‍ ഒരാശങ്ക വന്നാല്‍ അത് മനുഷ്യകുലത്തെ ആകുലപ്പെടുത്തുക തന്നെ ചെയ്യും. ആ ആകുലതയാണ് ഇപ്പോള്‍ അപകടകരമാം വിധം വളര്‍ന്നുവരുന്നത്.
വെള്ളത്തിന്റെ അളവ് ഭൂമിയില്‍ നിര്‍ല്ലോഭമല്ല, നിശ്ചിത അളവിലുള്ളതാണ്. അതു കുറയുന്നതിനെ ഗൗനിക്കുന്നില്ലെങ്കില്‍ അപകടമായി താഴ്ന്നുപോകും. ഇതും ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘നാം അന്തരീക്ഷത്തില്‍ നിന്ന് ഒരു നിശ്ചിത അളവില്‍ മഴ വര്‍ഷിക്കുകയും ഭൂമിയില്‍ അത് കെട്ടിനിറുത്തുകയും ഉണ്ടായി. അതിനെ ഉന്‍മൂലനം ചെയ്യുവാന്‍ നമുക്ക് സാധിക്കുക തന്നെ ചെയ്യും’ (അല്‍ മുഅ്മിനൂന്‍: 18). ഇതേ ആശയം സുഖ്‌റുഫ് അധ്യായത്തിലും പറയുന്നുണ്ട്. വെള്ളം തരുന്നു എന്നത് അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. ഏത് അനുഗ്രഹമാണെങ്കിലും അതിനെ നല്ല നിലയിലും മാന്യമായും സമീപിച്ചില്ലെങ്കില്‍ അതിന് തേയ്മാനം വന്നുകെണ്ടേയിരിക്കും. ഏത് അനുഗ്രഹത്തിന്റെയും അവസ്ഥയിതാണ്. ആരോഗ്യം എന്നത് ഒരു അനുഗ്രഹമാണ്. അതിനെ നല്ല നിലയില്‍ സമീപിച്ചില്ലെങ്കില്‍ ആ അനുഗ്രഹത്തെ സ്രഷ്ടാവ് പിന്‍വലിക്കുകയും പകരം അനാരോഗ്യം നല്‍കുകയും ചെയ്യുന്നതു പോലെ തന്നെ. അതുതന്നെയാണ് ഇപ്പോള്‍ ഭൂമിയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഭൂമിയിലേക്ക് വെള്ളം ഒഴുക്കുന്നതും ഭൂമിയില്‍ വെള്ളത്തെ സംഭരിച്ചുനിര്‍ത്തുന്നതമായ അനുഗ്രഹങ്ങളിലാണ് ശക്തമായ പിടിമുറുക്കം വന്നിരിക്കുന്നത്. ഇവ രണ്ടിലും ഓരോ ആണ്ടും ആപല്‍കരമായ കുറവാണ് അനുഭവിച്ച്‌വരുന്നത്. മുന്നും പിന്നും ആലോചിക്കാതെയും ഒരു അനുഗ്രഹമാണ് എന്ന് ചിന്തിക്കാതെയും മനുഷ്യര്‍ വെള്ളം കൊണ്ട് താന്തോന്നിത്തം കാണിച്ചപ്പോള്‍ അല്ലാഹു അത് പിടിച്ചുവെച്ചുകൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.
കഴിഞ്ഞ വര്‍ഷം കാലവര്‍ഷവും തുലാവര്‍ഷവും കുറഞ്ഞു. മുപ്പിത്തിഒന്നായിരം മില്ലീമീറ്റര്‍ മഴ കിട്ടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അത് പതിനെട്ടായിരമായി കുറഞ്ഞു. 42 ശതമാനത്തിന്റെ കുറവ്. തുലാവര്‍ഷത്തിലാണെങ്കില്‍ കുറവ് 72 ശതമാനമായിരുന്നു. ഭൂമിയിലേക്കുള്ള വെള്ളത്തിന്റെ വരവിലാണ് ഈ കനത്ത കുറവ് സംഭവിച്ചിരിക്കുന്നത്. വന്ന വെള്ളത്തെ ഭൂമിയില്‍ മനുഷ്യരുടെ ഉപയോഗത്തിനായി സംഭരിച്ചുനിര്‍ത്തുന്നതിലാവട്ടെ അതിലും വലിയ ഭീതിപ്പെടുത്തുന്ന കുറവാണ് അനുഭവപ്പെട്ടത്. കേരളത്തിലെ അതിപ്രധാന 20 നദികളില്‍ 40 ശതമാനത്തോളം വെള്ളം കുറഞ്ഞുകഴിഞ്ഞതായി വിവിധ സര്‍ക്കാര്‍ ജല ഏജന്‍സികളുടെ ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. മറ്റൊരു സംഭരണിയാണ് അണക്കെട്ടുകള്‍. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും കേരളം ഏറെ ആശ്രയിക്കുന്ന അണക്കെട്ടുകളില്‍ ഈ മാര്‍ച്ചില്‍ തന്നെ 40 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. വേനല്‍ മഴ കാര്യമായി ഈ സംഭരണികളെ സഹായിക്കില്ല. കാലവര്‍ഷത്തിനായി ഇനിയും രണ്ട് മാസം കാത്തിരിക്കേണ്ടതുമുണ്ട്. വെള്ളവും വൈദ്യുതിയും ഒന്നിച്ച് മുട്ടിയേക്കാവുന്ന സാഹചര്യമാണ് വാ പിളര്‍ന്നു നില്‍ക്കുന്നത് എന്നു ചുരുക്കം. ഇടുക്കി ഡാമില്‍ ഇപ്പോള്‍ തന്നെ 21 അടിയോളം വെള്ളം കുറവാണ്. പിന്നെ പ്രതീക്ഷ ഭൂഗര്‍ഭ ജലത്തിലാണ്. അതിന്റെ കാര്യവും കണക്കുകളും അതിലേറെ ഞെട്ടിക്കുന്നതാണ്. നാലു മീറ്ററോളം താഴ്ന്നിരിക്കുന്നു ഭൂഗര്‍ഭ ജലനിരപ്പ് എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.
കരിങ്കല്ലിന്റെയും ചെങ്കല്ലിന്റെയും അമിതമായ ഘനനം, മണല്‍ വാരല്‍, പരിസ്ഥിതിയെ തീരെ പരിഗണിക്കാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധക്കുറവ്, അമിതമായ ഉപയോഗം, വെള്ളത്തെ പരിരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവഗണിക്കുന്നത് തുടങ്ങി കാരണങ്ങള്‍ എമ്പാടും നിരത്തുവാനുണ്ട്. അക്കാര്യങ്ങളിലൊന്നും ഉത്തരവാദപ്പെട്ടവര്‍ പോലും ശ്രദ്ധിക്കുന്നില്ല. ഇപ്പോള്‍ ഗവണ്‍മെന്റ് ഏജന്‍സികളും സംഘടനകളുമെല്ലാം രംഗത്തിറങ്ങിയിരിക്കുന്നു എന്നത് ശരിതന്നെ. പക്ഷെ ഈ ഇറക്കവും ഏറെ വൈകിയിട്ടാണല്ലോ ഉണ്ടാകുന്നത്. വെള്ളം ഒട്ടും ഇല്ലാത്ത കാലത്ത് മഴക്കുഴിയുണ്ടാക്കാനും മഴ തീരെയില്ലാത്ത സമയത്ത് പുരപ്പുറത്തെ വെള്ളം കിണറുകളില്‍ നിറക്കാനും പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. മഴയും വെള്ളവും എല്ലാം ഉണ്ടാകുന്ന കാലങ്ങളിലാണെങ്കില്‍ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ ഓരോ മനുഷ്യന്റെയും മനസ്സില്‍ ഇതിനെ ഒരു പാഠവും അവബോധവുമാക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്. അതിന് ഏറെ സഹായകമായ ഒരു വഴിയാണ് ആത്മീയമായി വെള്ളത്തെ സമീപിക്കുക എന്നത്. വെള്ളം ഒരു അനുഗ്രഹമാണെന്നും അനുഗ്രഹങ്ങളെ ആദരവോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നിലച്ചുപോകുമെന്നും അതു നിലച്ചുപോയാല്‍ ഒരാള്‍ക്കും അതു തരാന്‍ കഴിയില്ലെന്നും ജനങ്ങളെ ഉദ്‌ബോധിപ്പിക്കണം. ഇതിന് ഏറ്റവും നല്ല വഴി മതപരമായി വിഷയത്തെ സമീപിക്കുക തന്നെയാണ്. ഏറിയ പങ്കും മതവിശ്വാസികള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ പ്രത്യേകിച്ചും. അല്ലാഹു മഴയെ തടഞ്ഞുവെച്ചാല്‍ ആര്‍ക്കും അത് തരാനാവില്ല എന്നത് ഗൗരവമായ വസ്തുതയാണ്. കൃത്രിമ മഴക്ക് കാത്തിരിക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. ഇന്ത്യയില്‍ ആദ്യമായി കൃത്രിമ മഴ പെയ്യിച്ചത് ഓര്‍മ്മയുണ്ട്. അന്ന് സീഡിങ് നടത്തുകയും തുടര്‍ന്ന് മഴ പെയ്യുകയും ചെയ്തു മദ്രാസില്‍. പക്ഷെ അതു കൃത്രിമ സംവിധാനത്തിനെ തുടര്‍ന്ന് ഉണ്ടായ മഴ തന്നെയായിരുന്നുവോ എന്ന് തീര്‍ത്തുപറയാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായത്. പെയ്യേണ്ടതും പെയ്തതുമായ മഴയുടെ അളവുകളില്‍ തമ്മില്‍ അത്രക്ക് അന്തരമുണ്ടായിരുന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അനുഗ്രഹങ്ങളായി കാണാനും ഗ്രഹിക്കാനും കഴിയുകയും ആ ബോധത്തോടെ മാത്രം അവയെ സമീപിക്കുകയും ചെയ്യുക എന്നതാണ് ജലത്തിന്റെ കാര്യത്തിലുമുള്ള പരിഹാരം. മഴയില്ലാതെ വരുമ്പോള്‍ അതു ലഭിക്കാനുള്ള മാര്‍ഗവും തുടങ്ങുന്നത് ഇവിടെ നിന്നാണ് എന്നാണ് ഇസ്‌ലാം പറയുന്നത്. വരള്‍ച്ച ബാധിച്ചാല്‍ ജനങ്ങളോട് തൗബ ചെയ്ത് വിശുദ്ധരാകാനും താന്താങ്ങളെ സ്ഫുടം ചെയ്‌തെടുക്കുന്നതിനു വേണ്ടി മൂന്നു ദിവസം വ്രതമനുഷ്ഠിക്കാനും ഇമാം ആവശ്യപ്പെടണം. പാപമോചനത്തിനായുള്ള പ്രാര്‍ഥനകള്‍ ആ സമൂഹത്തില്‍ പ്രകമ്പനം കൊള്ളണം. എന്നിട്ടുവേണം പ്രത്യേക പ്രാര്‍ഥനയിലേക്കും മറ്റും കടക്കാന്‍. ഇതില്‍ നിന്നു തന്നെ ഗ്രഹിക്കാം, വെള്ളം നിലച്ചാല്‍ അത് അല്ലാഹുവില്‍ നിന്നല്ലാതെ കിട്ടും എന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ല, കാരണം ഈ ദുരന്തം വന്നിരിക്കുന്നത് അവനോട് നിന്ദ കാണിച്ചതുകൊണ്ട് മാത്രമാണ്.

Video Stories

ആശങ്കകള്‍ക്ക് അടിവരയിടുന്ന ട്രംപ്

EDITORIAL

Published

on

ദൈവമേ എന്നെ തുണക്കേണമേ എന്ന വാചകത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യവാചകം അവസാനിക്കുക. അധികാരമേറ്റയെടുത്ത ഉടന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ്‌റ് ടൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച നിര്‍ണായ എക്‌സിക്യൂട്ടിവ് ഉത്തരവ് പുറത്തുവരുമ്പോള്‍ ദൈവമേ അമേരിക്കയെ കാക്കേണമേ എന്ന് ലോകം ഒന്നടങ്കം ഉരുവിട്ട് പോവുകയാണ്. ട്രംപിന്റെ രണ്ടാം വരവ് എങ്ങിനെയായിരിക്കുമെന്ന ആശങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തൊട്ടേ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രചരണ രംഗത്ത് അദ്ദേഹം സ്വീകരിച്ച തീവ്രവലതുപക്ഷ നിലപാടാണ് പതിവില്‍നിന്ന് വിഭിന്നമായി ആരു ജയിക്കുമെന്ന ചര്‍ച്ചക്കപ്പുറം ട്രംപ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറാനുണ്ടായ കാരണം. അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി അദ്ദേഹം നടത്തിയിട്ടുള്ള പ്രചരണങ്ങള്‍ അതേ രീതിയില്‍തന്നെ ഉത്തരവുകളായി പുറത്തുവരുമ്പോള്‍ ലോകത്തിന്റെ ആശങ്കകള്‍ക്ക് അടിവരയിടപ്പെടുകയാണ്. അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളില്‍ വന്‍പൊളിച്ചെഴുത്തിന് വഴിവെക്കുന്ന ഒരു ഡസനോളം കാര്യങ്ങളിലാണ് ചുമതലയേറ്റ അന്നുതന്നെ ട്രംപ് തീരുമാനമെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘനടയില്‍നിന്നുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വ നിഷേധം, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അടിയന്തസ്സെരാ വസ്ഥ, ലൈംഗിക ന്യൂനപക്ഷ അവകാശ നിഷേധം, പനാമ കനാല്‍ തിരിച്ചുപിടിക്കല്‍ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പ്പെടും.

റിപബ്ലിക്കനായാലും ഡെമോക്രാറ്റുകളായാലും അമേരിക്കയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റംവരുത്താന്‍ തെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ സാധ്യമല്ലെന്നതായിരുന്നു അവരുടെ പ്രഖ്യാപിത നിലപാട്. ഈ തത്വത്തെ സ ധൂകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ തൊട്ടുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ജോബൈഡന്റെ കാലയളവും. ട്രംപിന്റെ അധികാരത്തുടര്‍ച്ചയെ തടുത്തുനിര്‍ത്തി ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ബൈഡന്‍ അധികാരത്തിലേറിയപ്പോള്‍ അമേരിക്ക മാത്രമല്ല, ലോകമൊന്നടങ്കം പ്രതീക്ഷിയിലായിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ ട്രെംപിനെ കടത്തിവെട്ടുന്ന തരത്തിലുള്ള അക്രമോത്സുകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് തിരിച്ചടി നേരിട്ടപ്പോള്‍ വംശീയവും വിദ്വേഷപരവുമായ നിലപാടുകള്‍ക്കൊപ്പം തന്നെയാണ് അദ്ദേഹവും തിരിച്ചുവരവിന് ശ്രമിച്ചത്. ഈ നിക്കങ്ങളുടെ ഫലമായി ഇസ്രാഈല്‍ ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സത്യ പ്രതിജ്ഞാനന്തരം ട്രംപ് നടത്തിയ പുതിയ നീക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമേരിക്കയുടെ കീഴ് വഴക്കങ്ങളെയെല്ലാം ലംഘിക്കുന്നതും രാഷ്ട്രാന്തരീയ രംഗങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നതില്‍ ഒരു സംശയത്തിനും ഇടംനല്‍കുന്നില്ല.

ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളെല്ലാം ഉപേക്ഷിച്ച് സ്വസ്തവും സുസ്തിരവുമായ ഒരു ഭരണത്തിന് ട്രംപ് നേത്യത്വം നല്‍കുകയാണോയെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ അധികാരാരോഹണം ശ്രദ്ധേയമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന് ഇസ്രാഈലുമായി ബന്ധപ്പെട്ട പിന്നിടുള്ള നീക്കങ്ങള്‍ തന്നെ തെളിയിക്കുകയുണ്ടായി. ഫലസ്തീനില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള യു.എസ് ഉപരോധം പിന്‍വ ലിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ യാണ് ഗസ്സയിലെ വെടിനിര്‍ത്തലിനുപിന്നാലെ വെസ്റ്റ്ബാ ങ്കില്‍ ഇസ്രാഈല്‍ ചോരപ്പുഴ ഒഴുക്കാന്‍ തുടങ്ങിയത്. ഇമി ഗ്രേഷന്‍ നയത്തില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തുന്ന ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെ വിദേശ വംശജരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നതാണ്. നിശ്ചിത കാലയളവില്‍ അമേരിക്കയില്‍ തങ്ങിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കിട്ടിയിരുന്ന പൗരത്വം ഇനിയുണ്ടാകില്ല. യു.എസ് സെന്‍സസ് പ്രകാരം അമേരിക്കയില്‍ 54 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരുണ്ട്. ഇവരില്‍ 43 ശതമാനം യു.എസില്‍ ജനിച്ചവരാണ്. രാജ്യത്ത് തുടര്‍ന്നുവരുന്ന ബെര്‍ത്ത് ടൂറിസം അവസാനിപ്പിക്കാനാണ് ഉത്തരവിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്. ജനനം വഴി യു.എസ് പൗരത്വം ലഭിക്കുമെന്നതുകൊണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇത്തരം യു.എസ് സന്ദര്‍ശനങ്ങള്‍ വ്യാപകമായിരുന്നു. ഇത്തരം പൗരത്വം ലഭിച്ചവരില്‍ ഏറെയും മെക്‌സിക്കന്‍, ഇന്ത്യന്‍ കുടുംബങ്ങളാണ്. ഇവരുടെ ഭാവി തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ തിരുമാനം.

പനാമ കനാല്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഗ്രീന്‍ലാന്റിന്റെ മേലുള്ള കണ്ണുവെക്കലും കാനഡയുമായുള്ള കൊമ്പുകോര്‍ക്കലുമെല്ലാം ലോകത്തിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തതമായതാണ്. ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള തീരുമാനം അമേരിക്കക്കാര്‍ക്കും രക്ഷയുണ്ടാകില്ലെന്നതിന്റെ സൂചനകളാണ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരിസ് ഉച്ചകോടിയില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനത്തിന്റെ സാധൂകരണമാണ് ലക്ഷ്യം വെക്കുന്നതില്‍ അദ്ദേഹത്തിന്റെ കൊക്കില്‍ ഒതുങ്ങി നില്‍ക്കുന്ന തീരുമാനങ്ങളായിരിക്കില്ല ഇതെന്നുമെന്നതിനുള്ള സൂചനയാണ് രാജ്യത്ത് ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍.

 

Continue Reading

Video Stories

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്: സാദിഖലി തങ്ങള്‍

ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസില്‍) എം.ഡി. ദിവ്യ എസ്. അയ്യര്‍, വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി.കുമാര്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണുരാജ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ, എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending